Connect with us

india

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.

വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.

എയര്‍ ഇന്ത്യയിലെ ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

india

ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരതലത്തില്‍; AQI 400 കടന്ന്

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്.

Published

on

ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും കുത്തനെ താഴ്ന്ന് ഗുരുതര വിഭാഗത്തിന് സമീപമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്. നിലവിലെ കാലാവസ്ഥാപരമായ സാഹചര്യങ്ങളും മലിനീകരണത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.

ഡല്‍ഹിയിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് വാസിര്‍പൂരില്‍ – AQI 477. ടൗണ്‍മൊത്തമുള്ള 39 നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏറ്റവും കുറഞ്ഞത് ലോധി റോഡ് പ്രദേശത്താണ്.

നിലവില്‍ ആനന്ദ് വിഹാര്‍ (427), ആര്‍.കെ.പുരം (424), പഞ്ചാബി ബാഗ് (441), മുണ്ട്ക (441), ജഹാംഗീര്‍പുരി (453), ബുരാരി ക്രോസിംഗ് (410), ബവാന (443) എന്നിവ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ AQI ‘ഗുരുതര’ നിലയിലാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാരം തീവ്ര വിഭാഗത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രധാനകാരണം വാഹനപുകയും വൈക്കോല്‍ കത്തിക്കലും

പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ വിശകലനപ്രകാരം വാഹനങ്ങളില്‍ നിന്നുള്ള പുക, പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കല്‍, ഇതൊക്കെയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍.

മലിനീകരണം രൂക്ഷമായിട്ടും സ്‌കൂളുകളില്‍ ഡിസംബര്‍ മാസത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ”ഇത് കുട്ടികളെ ഗ്യാസ് ചേംബറിലടക്കുന്നതിന് തുല്യം” – കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ കുറഞ്ഞ താപനില 10.2°C – സാധാരണയേക്കാള്‍ 2.1 ഡിഗ്രി കുറവ്. വരുന്ന ദിവസങ്ങളില്‍ മിതമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്.

തുടര്‍ച്ചയായ ഗുരുതര മലിനീകരണത്തെ തുടര്‍ന്ന് ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി അനേകം വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Continue Reading

india

പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി ജീവനൊടുക്കി. പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും രണ്ട് അധ്യാപകരുടെയും പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് കുറിപ്പില്‍ വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. ”എന്നോട് അധ്യാപകര്‍ മോശമായി പെരുമാറി… സ്‌കൂളില്‍ നടന്നത് ഒരിക്കലും പറയാനാകാത്തതായിരുന്നു. എന്റെ ഏതെങ്കിലും അവയവം മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ദാനം ചെയ്യണം” എന്ന കുറിപ്പിലെ വരികള്‍ കുടുംബത്തെയും സമൂഹത്തെയും നടുക്കി.

വീട്ടുകാരുടെ പറയുന്നതനുസരിച്ച്, പതിവുപോലെ രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി ഉച്ചയ്ക്ക് 2.45ന് മെട്രോ സ്റ്റേഷനു സമീപം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് അധ്യാപക ഭീഷണി ഉണ്ടായിരുന്നു എന്നും സഹപാഠി വെളിപ്പെടുത്തി. നാടക ക്ലാസിനിടെ വീണപ്പോള്‍ ‘അമിതാഭിനയം’ എന്ന് പരിഹസിച്ച അധ്യാപകന്റെ പെരുമാറ്റവും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. കരഞ്ഞപ്പോള്‍ പോലും ”എത്ര വേണമെങ്കിലും കരയട്ടെ” എന്നായിരുന്നു അധ്യാപകയുടെ പ്രതികരണം. ഇതൊക്കെ സംഭവിക്കുമ്പോള്‍ പ്രിന്‍സിപ്പലും അവിടെ ഉണ്ടായിരുന്നെങ്കിലും തടയാന്‍ ഒന്നും ചെയ്തില്ല.

അധ്യാപകരുടെ ഭാഗത്ത് നിന്നും നേരിടുന്ന പീഡനത്തെക്കുറിച്ച് മകന്‍ പല പ്രാവശ്യം വീട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരീക്ഷകള്‍ അടുത്തതിനാല്‍ സ്‌കൂള്‍ മാറ്റുന്നത് താമസിപ്പിച്ചിരുന്നുവെന്നും പരീക്ഷയ്ക്കുശേഷം മാറ്റാമെന്ന് മകനെ ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

Trending