Football
അഭയാര്‍ഥി ക്യാമ്പില്‍ ജനനം; ബാഴ്‌സയെ വീഴ്ത്തിയ 19കാരന്റെ ജീവിത കഥ ഇങ്ങനെ

ലിസ്ബണില്‍ ഒരു നെയ്മറെസ്‌ക്വു മൂവുമായി നെല്‍സണ്‍ സെമെദോയെ അടിതെറ്റിച്ച് അല്‍ഫോണ്‍സോ ഡേവിസ് ബാര്‍സിലോന ബോക്‌സിലേക്ക് ഡാന്‍സ് ചെയ്തു കയറി ജോഷ്വാ കിമ്മിചിന് പന്തു നല്‍കി ഉണ്ടാക്കിയ ആ ഗോളായിരുന്നു ഇന്നലത്തെ കളിയിലെ ഹൈലൈറ്റ്. ഡേവിസ് നല്‍കിയ പന്തിനെ ഒന്നു തൊട്ടു വിടേണ്ട ജോലിയേ കിമ്മിച്ചിനുണ്ടായിരുന്നുള്ളൂ. ആ ഓര്‍ഡിനറി ഗോളിനു പിന്നിലെ എക്‌സ്ട്രാ ഓര്‍ഡിനറി അസിസ്റ്റ് കണ്ടപ്പോള്‍, ബയണ്‍ മ്യൂണിക്ക് എന്നു കേള്‍ക്കുമ്പോള്‍ ന്യൂയര്‍-മുള്ളര്‍-ലെവന്‍ഡോവ്‌സ്‌കി എന്നു പൂരിപ്പിച്ചിരുന്നവര്‍ ചോദിച്ചു കാണും, ആരാണീ താരം?
അല്‍ഫോണ്‍സോ ഡേവിസ് അതിനുത്തരം പറയുകയാണെങ്കില്‍ അതിങ്ങനെയായിരിക്കും..
പേര്- അല്‍ഫോണ്‍സോ ബോയ്ല്‍ ഡേവിസ്
ജനനം- നവംബര്‍ 2, 2000
ജന്മസ്ഥലം- ഘാനയിലെ ബുദുബുരാം അഭയാര്‍ഥി ക്യാംപ്
ദേശീയ ടീം- കാനഡ
താമസസ്ഥലം – മ്യൂണിക്ക്, ജര്‍മനി!
19 വയസ്സിനുള്ളില്‍ അല്‍ഫോണ്‍സോ ഡേവിസ് മൂന്നു ഭൂഖണ്ഡങ്ങളില്‍ ജീവിച്ചു കഴിഞ്ഞു. അല്ല, അതിജീവിച്ചു കഴിഞ്ഞു. ലൈബീരിയന്‍ ആഭ്യന്തരയുദ്ധത്തിലെ അഭയാര്‍ഥികള്‍ക്കായി ഐക്യരാഷ്ട്ര സംഘടന ഘാനയിലെ ബുദുബുരാമില്‍ സ്ഥാപിച്ച ക്യാംപില്‍ ജനനം. അഞ്ചാം വയസ്സില്‍ കുടുംബത്തോടൊപ്പം കാനഡയിലെ എഡ്മന്റനിലേക്ക് കുടിയേറ്റം. ഫ്രീ-ഫൂട്ടീ എന്ന സന്നദ്ധ സംഘടനയില്‍ നിന്ന് ആദ്യത്തെ ഫുട്‌ബോള്‍ കിറ്റ്. സൗഭാഗ്യങ്ങളിലേക്കുള്ള പാസ്‌പോര്‍ട്ട് കൂടിയായിരുന്നു അത്..
ആദ്യം എഡ്മന്റന്‍ ഇന്റര്‍നാഷനല്‍സ്, സ്‌ട്രൈക്കേഴ്‌സ്..പിന്നെ എംഎല്‍എസ് ക്ലബ്ബായ വാന്‍കൂവര്‍ വൈറ്റ്കാപ്‌സില്‍. അവസാനം 2019 ജനുവരിയില്‍ ബയണ്‍ മ്യൂണിക്കില്‍…
പന്തു വാങ്ങാന്‍ പൈസയില്ലാതെ വളര്‍ന്ന അല്‍ഫോണ്‍സോയുടെ അപ്പോഴത്തെ മൂല്യം 165 കോടി രൂപ! അന്നത്തെ എംഎല്‍എസ് ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ്!
ബയണ്‍ മുടക്കിയ പണം വെറുതെയായില്ല. 2019-20 സീസണില്‍ റൂക്കീ പ്ലെയര്‍ ഓഫ് ദ് ലീഗ്! വെര്‍ഡര്‍ ബ്രെമനെ തോല്‍പിച്ച് ബയണ്‍ കിരീടമുറപ്പിച്ച മത്സരത്തില്‍ 79-ാം മിനിറ്റില്‍ കാര്‍ഡ് കണ്ട് പുറത്തായി. പക്ഷേ അതിനു മുന്‍പേ ബുന്ദസ്ലിഗയില്‍ ക്ലോക്ക് ചെയ്ത ഏറ്റവും വേഗം സ്വന്തം പേരില്‍ കുറിച്ചു- മണിക്കൂറില്‍ 36.51 കിലോമീറ്റര്‍!
2017 ജൂണ്‍ ആറിന് സിറ്റിസണ്‍സിപ്പ് ടെസ്റ്റ് പാസായി കാനഡ പൗരനായി. അതേ ദിവസം തന്നെ കനേഡിയന്‍ ടീമിലേക്കു വിളിയെത്തി. 16-ാം വയസ്സില്‍ കുറാക്കാവോയ്‌ക്കെതിരെ അരങ്ങേറ്റം. അടുത്ത വര്‍ഷം കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ മികച്ച താരം. ലൈബീരിയയുടെയും ഘാനയുടെയും നഷ്ടം അങ്ങനെ കാനഡയുടെ നേട്ടമായി.
ഡേവിസിന് പന്ത് നല്‍കിയത് ഒരു കരിയര്‍ മാത്രമല്ല- കൂട്ടുകാരിയെ കൂടിയാണ്! കനേഡിയന്‍ വനിതാ ഫുട്‌ബോള്‍ താരം ജോര്‍ഡിന്‍ പമേല ഹുയ്‌തെമ.. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സ്‌ട്രൈക്കര്‍..!
ഡേവിസിന്റെ ജീവിതം തീര്‍ച്ചയായും ഒരു വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ അല്ല! ഒരു ടെഡ് ടോക്ക് ആണ്!
Football
ആ അധ്യായം അടഞ്ഞെന്ന് അനസ്
രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.
Football
ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും
സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.
പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.
Football
ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.
ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.
2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.
ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
News3 days ago
യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി