Connect with us

Video Stories

അറബ് ലോകത്ത് ആശങ്ക

Published

on

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യയില്‍, വിശിഷ്യാ അറബ് ലോകത്ത് നിരാശപടര്‍ത്തി. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയോട് നീതിപുലര്‍ത്തുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ പല പ്രഖ്യാപനങ്ങളും അറബ് രാജ്യങ്ങളെയും ഇസ്്‌ലാമിക ലോകത്തെയും വ്രണപ്പെടുത്തുന്നവയായിരുന്നു. മുസ്്‌ലിംകളെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന വിവാദ പ്രസ്താവന തന്നെ ട്രംപിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര രോഷത്തിനു തന്നെ കാരണമായ പ്രസ്താവന തിരുത്താനോ അതില്‍ ഖേദപ്രകടനം നടത്താനോ അദ്ദേഹം തയാറായിട്ടില്ല. അറബ് ലോകത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.

അമേരിക്കയുടെ ഉറ്റസുഹൃത്തുക്കളായ അറബ് രാജ്യങ്ങളെപ്പോലും അകറ്റിനിര്‍ത്താനാണ് ട്രംപിന് താല്‍പര്യം. സഊദി അറേബ്യയെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വിര്‍ശിച്ചുകൊണ്ടിരുന്നു. ലോക വ്യാപാര കേന്ദ്രം തകര്‍ത്തത് സഊദി അറേബ്യയാണെന്ന് വിളിച്ചുകൂവാന്‍ അദ്ദേഹത്തിന് ഒട്ടുംമടിയുണ്ടായില്ല. പ്രസിഡണ്ടായാല്‍ സഊദി ഉള്‍പ്പെടെയുള്ള അറബ് സഖ്യരാജ്യങ്ങളില്‍നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്ക കാലങ്ങളായി പിന്തുടരുന്ന നയങ്ങളെ മുഴുവന്‍ ഉടച്ചുവാര്‍ക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ആണവായുധ വിഷയത്തില്‍ അമേരിക്കയും മറ്റു വന്‍ശക്തികളും ഇറാനുമായുണ്ടാക്കിയ കരാറിനെ ട്രംപ് അംഗീകരിക്കുന്നില്ല. ആണവ കരാറിലൂടെ ഇറാന്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കരാര്‍ റദ്ദാക്കമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

 
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ആഹ്ലാദിക്കുന്നത് സിറിയന്‍ ഭരണകൂടമാണ്. സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെക്കാള്‍ മോശക്കാരാണ് അദ്ദേഹത്തെ എതിര്‍ക്കുന്ന വിമതരെന്ന് സെപ്തംബറില്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തുറന്നടിക്കുകയുണ്ടായി. വിമതരോടൊപ്പം ചേര്‍ന്ന് അസദിനെ ആക്രമിക്കുന്ന യു.എസ് നയം പുനപ്പരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധങ്ങളെ വിഡ്ഢിത്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അസദിനോടൊപ്പം ചേര്‍ന്ന് വിതമരെ ആക്രമിക്കുന്ന റഷ്യയെ കൂട്ടുപിടിച്ച് ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരരെ തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

 

ഹിലരി പ്രസിഡണ്ടായാല്‍ സിറിയന്‍ പ്രശ്‌നത്തെ ചൊല്ലി മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പുനല്‍കിയിരുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിനുമായി കൈകോര്‍ത്ത് സിറിയന്‍ വിമതരെ തകര്‍ക്കാനാണ് അദ്ദേഹത്തിന് ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഗതി മറ്റൊന്നായിരിക്കും. ഹിലരി അധികാരത്തില്‍വന്നാല്‍ വിമതര്‍ക്കുള്ള അമേരിക്കയുടെ സഹായം പൂര്‍വ്വാധികം വര്‍ധിക്കുമെന്ന് അസദ് ഭയപ്പെട്ടിരുന്നു.
വൈറ്റ്ഹൗസിലെ പുതിയ താമസക്കാരന്‍ വരുമ്പോള്‍ അത്യധികം ആഹ്ലാദിക്കുന്ന ഒരു ശക്തിയുണ്ട് പശ്ചിമേഷ്യയില്‍. ഇസ്രാഈലാണ് അത്. അധിനിവിഷ്ട ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രംപ് ഉറപ്പുകൊടുത്തിട്ടുണ്ട്.

ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശത്തെ അദ്ദേഹം പൂര്‍ണമായി അംഗീകരിക്കുന്നു. ട്രംപിന്റെ ആഗമനം പക്ഷെ, ഫല്‌സതീനികള്‍ക്ക് മറ്റൊരു തരത്തില്‍ ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ യു.എസ് പ്രസിഡണ്ടിന്റെ നിഷേധാത്മക നയങ്ങള്‍ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ അമേരിക്കയുടെ പങ്ക് കുറയ്ക്കും. പകരം റഷ്യയും യൂറോപ്യന്‍ യൂണിയനും അനുരഞ്ജന നീക്കങ്ങള്‍ ഏറ്റെടുത്തു നടത്തും. എക്കാലവും ഇസ്രാഈലിനോടൊപ്പം നിന്നിരുന്ന അമേരിക്ക കളത്തില്‍നിന്ന് പുറത്തുപോകുകയും റഷ്യയും യൂറോപ്പും രംഗം പിടിച്ചെടുക്കുയും ചെയ്യുന്നതോടെ ഫലസ്തീനികള്‍ക്ക് അനുകൂല നീക്കങ്ങളുണ്ടാകാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ.

 
ട്രംപിന്റെ വിജയം ഈജിപ്തില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പ്രസിഡണ്ട് അബ്ദുല്‍ഫത്താഹ് അല്‍ സീസിക്ക് ട്രംപിനോട് അനുഭാവമാണുള്ളത്. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍വെച്ച് ട്രംപിനെയും ഹിലരിയെയും അദ്ദേഹം കണ്ടിരുന്നു. കൂടിക്കാഴ്ചക്കുശേഷം ശക്തനായ നേതാവെന്നാണ് ട്രംപിനെ സിസി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് മുര്‍സിയെ തുറന്ന് അനുകൂലിച്ചിരുന്ന ഹിലരി വൈറ്റ്ഹൗസില്‍ വരണമെന്നാണ് ഈജിപ്ഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും ആഗ്രഹിച്ചിരുന്നത്. അറബ് ലോകത്തെ,

പ്രത്യേകിച്ചും ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ ഒബാമാ ഭരണകൂടം കൈകാര്യം ചെയ്ത രീതിയിലുണ്ടായ പാളിച്ചകള്‍ കാരണമാണ് ഹിലരി തോറ്റതെന്നാണ് പല ഈജിപ്തുകാരുടെയും അഭിപ്രായം. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉര്‍ദുഗാന്റെ ഇസ്്‌ലാമിസ്റ്റ് നയങ്ങളോട് അദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ സാധിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം. ഇറാഖിലെ അമേരിക്കന്‍ അധിവേശത്തെ ഒരുകാലത്ത് വിമര്‍ശിച്ചവരില്‍ ട്രംപുമുണ്ടായിരുന്നു. ഇറാഖ് യുദ്ധം അനാവശ്യമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending