Video Stories
ഐഎസ്; നാണിക്കും..!! ഷുകൂറിൻെറ കൊലപാതകത്തെക്കുറിച്ച്.. -സഹോദരൻ ദാവൂദിന്റെ കുറിപ്പ്…
Published
5 years agoon
ഉമ്മയുടെ നിലവിളി എന്റെ കാതുകളില്‍ നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്‍ ഞാന്‍ വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടന് പത്രപ്രവര്‍ത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്…
കടുത്ത മാനസികസംഘര്‍ഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവര്‍ എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓര്‍ക്കുേമ്പാള്‍…. ഞങ്ങളുടെ ഉപ്പ ഒരു ഉത്തമകമ്മ്യൂണിസ്റ്റായി ജീവിച്ച് മരിച്ച ആളായിരുന്ന കാര്യം ഇപ്പോഴുള്ള സിപിഎം കാര്‍ക്കറിയാമോ? പാര്‍ട്ടിയിലെ പഴയ തലമുറയിലെ ആരെങ്കിലും അതോര്‍മ്മിപ്പിച്ചെങ്കില്‍ അവനെ ഇങ്ങനെ ചെയ്യില്ലായിരുന്നു…
പി ജയരാജന്റെ കാറിനുനേരെ അക്രമം നടത്തിയവരാണെന്നും തോണിയില്‍ രക്ഷപ്പെടുന്ന ഇവര്‍ അരിയില്‍ സ്വദേശികളല്ലെന്നും പറഞ്ഞായിരുന്നു അവരെ തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ട സക്കറിയയും ഹാരിസും എന്നെ വിളിച്ചു. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാല്‍ ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്നത്തില്‍ ഉണ്ടെന്ന് കരുതിയാണ് അവര്‍ ഞങ്ങളെ തടഞ്ഞുവെച്ചതെന്നും പറഞ്ഞു.
വീട്ടിലേക്ക് കയറിചെന്നപ്പോള്‍ ഉച്ചയൂണ് ശരിയാക്കി വെച്ച് ഉമ്മ കാത്തിരിപ്പായിരുന്നു. എവിടെ ഷുക്കൂര്‍ അവനെ കാണാനില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉമ്മയോട് ചെറുതായി കാര്യം സൂചിപ്പിച്ചു. അപ്പുറത്ത് സി പി എമ്മുകാര്‍ അവനെയും കൂട്ടുകാരെയും തടഞ്ഞുവെച്ചിരിക്കയാണ്. ബേജാറാകേണ്ട. അവര്‍ അവനെ ഒന്നും ചെയ്യില്ല. അവന് നിരപരാധിയാണെന്ന് മനസ്സിലാ യാല്‍ പെട്ടെന്ന് വിടും. അതിനുവേണ്ടിയുള്ള ഇടപാടുകളൊക്കെ ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിനു നില്‍ക്കാതെ വെറും വെള്ളം മാത്രം കുടിച്ച് പുറത്തേക്കിറങ്ങി.
അക്കരെ അഞ്ചു പേരെ ബന്ദിയാക്കിയ സമയത്തുതന്നെ ഇപ്പുറത്ത് ബോംബും പൊട്ടിയത് അത്ര നല്ല ലക്ഷണമല്ലെന്ന് എനിക്ക് തോന്നി. അതോടെ എന്നില്‍ അതുവരെയുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പോറലേല്ക്കാന് തുടങ്ങി. ഇപ്പുറത്ത് ഭീതി പരത്തുന്നെങ്കില്‍ അവിടെയുള്ള കുട്ടികള്‍ക്ക് എന്തോ അപകടം വരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നു. മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പര്‍ സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു.
വൈകിട്ടോടെ ഷുക്കൂറിന്റെ വാര്‍ത്തയും എന്റെ ചെവിയില്‍ എത്തി. പിന്നെ തലയ്ക്കുള്ളില്‍ ഒന്നും പ്രവര്‍ത്തിക്കാതായി. വല്ലാത്ത പിടച്ചില്‍ നെഞ്ചിനുള്ളില്‍. അതാകട്ടെ പുറത്തുകാണിക്കാനും പറ്റില്ല. വീട്ടില്‍ ഉമ്മയുണ്ട്. ഉമ്മ ഇടയ്ക്കിടക്ക് കാര്യങ്ങള്‍ തിരക്കുന്നു. എന്തൊക്കെയോ കളവ് ഉമ്മയുടെ മുഖത്ത് നോക്കി പറയുമ്പോള്‍ ഞാന്‍ കുഴഞ്ഞുവീഴുമോ എന്ന് സംശയിച്ചു. സഹോദരി ഫാത്തിമ രണ്ടു ദിവസം മുമ്പായിരുന്നു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്. അതിനാല്‍ ഉമ്മയും രണ്ടാമത്തെ അനുജന് ഷഫീഖും മാത്രമാണ് വീട്ടിലുള്ളത്. ഉമ്മ വീണ്ടും ചോദിച്ചപ്പോള്‍ അവന് ചെറിയ പരുക്കുണ്ടെന്നും മംഗലാപുരം ആശുപത്രിയിലാണുള്ളതെന്നും പറഞ്ഞു.
എന്നാല്‍ നീ എന്താ ഇവിടെ നില്‍ക്കുന്നത് അവന്റെ അടുത്തേക്ക് പോകാതെ. പണമില്ലാത്തതാണ് പ്രശ്നമെങ്കില്‍ നിന്റെ പെങ്ങളുടെ സ്വര്‍ണം എടുത്തോ എന്നും പറഞ്ഞു. അതോടെ വീട്ടില്‍ നില്ക്കാന് പറ്റില്ലെന്ന സ്ഥിതിയായി. മംഗലാപുരത്തേക്ക് പോകയാണെന്ന് പറഞ്ഞ് അന്ന് രാത്രി അടുത്ത വീട്ടിലാണ് കഴിഞ്ഞത്. ഉറക്കമില്ലാത്ത രാത്രി പിന്നിട്ട് നേരെ വെളുത്തതോടെ വീട്ടില്‍ ദുരന്തവിവരം അറിയിച്ചു.
എന്റെ ഉപ്പയും സഹോദരങ്ങളുമൊക്കെ കമ്യൂണിസ്റ്റു കാരായിരുന്നു. പള്ളിയില്‍പോലും പോകാതെ കമ്യൂണിസ്റ്റ് ശൈലിയില്‍ ജീവിച്ചവര്‍. മത്സ്യബന്ധനം നടത്തി അരിഷ്ടിച്ച് ജീവിച്ച പുതിയ പറമ്പത്ത് മുഹമ്മദിന്റെ മകനെയാണ് ഇവര്‍ കൊന്നതെന്ന് ഓര്‍ക്കണം. ഇപ്പോഴത്തെ എത്ര പാര്‍ട്ടിക്കാര്‍ക്കറിയാം എന്റെ ഉപ്പ മുഹമ്മദിനെ. പണ്ട് ഉപ്പയ്ക്ക് തിമിരം ബാധിച്ചപ്പോള്‍ ഗള്‍ഫിലുള്ള ചില ലീഗ് അനുഭാവികള്‍ പണം പിരിച്ചു കൊടുത്തു. എന്നാല്‍ ഉപ്പ അത് വാങ്ങിയില്ല. ചെറിയ പണമായാലും എന്റെ പാര്ട്ടിക്കാര് തന്നാലേ ഞാന്‍ സ്വീകരിക്കൂ എന്നായിരുന്നു ഉപ്പയുടെ നിലപാട്. അരിയിലെ ഏറ്റവും ദരിദ്രകുടുംബമായിരുന്നു ഞങ്ങളുടേത്. മക്കളെ ആരെയും മത്സ്യത്തൊഴിലില്‍ പിന്‍തുടര്‍ച്ചക്കാരാക്കാതെ കഷ്ടപ്പെട്ട് പണമുണ്ടാക്കി പഠിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും വാശിയായിരുന്നു അത്. ആയിടയില്‍ പെങ്ങളുടെ വിവാഹവും നടത്തി. 2004 ഡിസംബറില്‍ തൊണ്ടയ്ക്ക് കാന്‍സര്‍ വന്ന് മരിക്കുന്നതുവരെ ഉപ്പ കമ്യൂണിസ്റ്റായിരുന്നു. ഉമ്മ നല്ല മതവിശ്വാസിയായിരുന്നു. അതിനാല്‍ ഞങ്ങളും അതേവഴി പിന്തുടര്ന്നെങ്കിലും ഇല്ലാത്തവനോട് അടങ്ങാത്ത കൂറ് പുലര്‍ത്തുന്ന ഉപ്പയുടെ ദര്‍ശനവും ഉള്ളില്‍ സൂക്ഷിച്ചിരുന്നു. മതവിശ്വാസിയാണെന്ന് വച്ച് ഞങ്ങളാരും തീവ്രവാദികളല്ല.
ഷുക്കൂറാകട്ടെ എം എസ് എഫ് പ്രവര്‍ത്തനത്തോടൊപ്പം വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്നവരുടെ ഉന്നമനത്തിനായി ഏറെ പ്രവര്‍ത്തിക്കാറുണ്ട്. അവന്റെ പിന്നാലെ കുറെ നല്ല ചെറുപ്പക്കാര്‍ മാന്യമായ നിലയില്‍ ഇത്തരം ഇടപെടലിന് കൂട്ടായുണ്ട്. എസ് എസ് എല്‍ സി തത്തുല്യപരീക്ഷയ്ക്ക് പലരെയും പേര് ചേര്‍ത്ത് അവരെ പരീക്ഷ എഴുതിക്കുന്നതിന് അവന് നേതൃത്വം നല്കി. എസ് എസ് എല്‍ സിക്ക് പഠിക്കുന്ന നിര്‍ധനരായ 39 കുട്ടികള്‍ക്ക് നൈറ്റ് ക്ളാസ് നല്‍കുന്നതും ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു. അവരുടെ രക്ഷിതാക്കള്‍ക്കും ക്ളാസ് നല്‍കിയിരുന്നു. ദൂരസ്ഥലത്തുനിന്ന് അതിനായി അദ്ധ്യാപകനെ അവന് മോട്ടോര്‍ബൈക്കിലാണ് കൊണ്ടുവരാറും തിരിച്ച് കൊണ്ടുവിടാറും. എല്‍ ഡി ക്ളാര്‍ക്ക് പരീക്ഷ എഴുതിക്കാനായി അഞ്ചെട്ടു കുട്ടികളെ ഇവിടുന്ന് അപേക്ഷ അയപ്പിച്ചിട്ടുണ്ട്.
എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയതുകൊണ്ടുമല്ല അവന് കൊല്ലപ്പെട്ടത്( വെറും 12 മണിക്കൂര്‍ മുമ്പ് മാത്രമാണ് അവന് ആ പദവിയിലെത്തിയത്) അവന്റെ സാമൂഹ്യ ഇടപെടലിനെയാകും അവര്‍ ഭയപ്പെട്ടത്. അവനെ ഇല്ലാതാക്കിയാല്‍ ഇവിടുത്തെ ലീഗ് പ്രവര്‍ത്തനം നിശ്ചലമാക്കാമെന്നായിരിക്കും അവരുടെ ചിന്ത.
അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാന്‍. ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോള്‍ സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ.
നിങ്ങള്‍ മാന്യന്മാരായ കുറേ ആളുകള്‍ പറഞ്ഞിട്ടും എന്റെ മോനെ രക്ഷിക്കാനായില്ല. ഇതറിഞ്ഞെങ്കില്‍ ഞാന്‍ പോകുമായിരുന്നു അക്കരേയ്ക്ക്. ഞാന്‍ കേണപേക്ഷിച്ചിരുന്നെങ്കില്‍ അവനെ അവര്‍ വെറുതെ വിടില്ലായാരുന്നോ…. മുറവിളി കൂട്ടിക്കൊണ്ടിരിക്കെ ഉമ്മയുടെ ഹൃദയത്തില്‍ നിന്ന് ചാടിവീണ ആ വാക്കുകള്‍ ഇപ്പോഴും ഉറക്കം കെടുത്തുകയും നിരന്തരം മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ എല്ലാ സ്വാതന്ത്ര്യവും പിടിപാടും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വച്ചുകൊണ്ട് ഞാന്‍ പറഞ്ഞിരുന്നു ഉമ്മയോട്. അവനെ അവരൊന്നും ചെയ്യില്ലെന്ന്. ഉമ്മാ അപ്പുറത്തുള്ളവര്‍, കീഴറയിലുള്ളവര്‍ നല്ല വിവരമുള്ളവരാണ്. ഒരുപാട് വായനശാലകള്‍ അവിടെയുണ്ട്. അവന് നിരപരാധിയാണെന്ന് മനസ്സിലായാല്‍ അവര്‍ അവനെ വെറുതെ വിടും. അതിനുവേണ്ട ആളുകളെയൊക്കെ ഞാന്‍ വിളിക്കുന്നുണ്ട് എന്നൊക്കെ..
കെഞ്ചിനോക്കിയിട്ടും പൊന്നനിയനെ വിട്ടില്ല
പ്രതീക്ഷകളെയെല്ലാം ചവുട്ടിയെരിച്ചാണ് അവര്‍ അവനെ ഇല്ലാതാക്കിയത്. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്ളില്‍ വച്ചായിരുന്നു മൃതദേഹത്തിനു മുന്നില്‍ വച്ച് ഉമ്മ പറഞ്ഞത്. ഉമ്മയുടെ നിലവിളി എന്റെ കാതുകളില്‍ നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്‍ ഞാന്‍ വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടന് പത്രപ്രവര്‍ത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്… ഒന്നു കൂടി എന്തെങ്കിലും തരത്തില്‍ ഞാന്‍ ഇടപെട്ടിരുന്നെങ്കില്‍ അവനെ രക്ഷിക്കാന്‍ കഴിയുമായിരുന്നോ?
ഇത്രമാത്രം സംസ്ക്കാരശൂന്യരായിരുന്നോ സി പി എമ്മുകാര്‍ എന്ന് ഞാന്‍ കരുതിയിരുന്നില്ല അതുവരെ. പക്ഷെ ഇത്ര വലിയ അനുഭവം എന്റെ മുന്നിലേക്ക് വന്നുപെട്ടതോടെ പല ബോധ്യവും പൊളിഞ്ഞുവീണു. കടുത്ത മാനസികസംഘര്‍ഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവര്‍ എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓര്‍ക്കുമ്പോള്‍….
പെങ്ങളുടെ ഭര്‍ത്താവിന് വെളിച്ചെണ്ണ വില്‍പ്പനയാണ് ജോലി. മരിക്കുന്നതിന്റെ തലേന്നാള്‍ രാത്രി അരിയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി (ഇതേ സെക്രട്ടറിയാണ് ബന്ദിയാക്കപ്പെട്ട കൂട്ടത്തില്‍ നിന്ന് അബ്ദുള്‍സലാം വിളിച്ചപ്പോള്‍ നിങ്ങള്‍ അനുഭവിച്ചോ എന്ന് പറഞ്ഞത്) ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെളിച്ചെണ്ണ എത്തിച്ചത് ഷുക്കൂറാണ്. സെക്രട്ടറിയുടെ ഭാര്യയാണ് വീട്ടിലുണ്ടായിരുന്നത്. കയ്യില്‍ പണമില്ലല്ലോ എന്ന് ആ സ്ത്രീ പറഞ്ഞപ്പോള്‍ ഉള്ളപ്പോള്‍ പിന്നെ തന്നാല്‍ മതിയെന്നാണ് അന്ന് ഷുക്കൂര്‍ പറഞ്ഞത്.
ഷുക്കൂറിനെയും മറ്റു നാലുപേരെയും അക്കരെ വള്ളുവന്‍കടവില്‍ ബന്ദിയാക്കിയെന്ന വിവരം അറിഞ്ഞ നിമിഷം മുതല്‍ ഏകദേശം ഒന്നര മണിക്കൂറോളം ഞാനനുഭവിച്ച വേദന എഴുത്തിലൂടെ പരിഭാഷപ്പെടുത്താന്‍ ഏറെ പരിമിതിയുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നൂല്‍പ്പാലം കെട്ടി, അതിലൂടെയുള്ള ഓട്ടത്തില്‍ പലരോടും കാലു പിടിക്കുന്ന തരത്തില്‍ കെഞ്ചിനോക്കി. ഒരു ഗുണവുമുണ്ടായില്ല.
രാവിലെ 11.30 ഓടെയാണ് ഷുക്കൂര്‍ വീട്ടില്‍ നിന്ന് യാത്രയായത്. സുഹൃത്തുക്കള്‍ ചിലര്‍ കണ്ണപുരത്തേക്ക് തോണിയില്‍ പോകുന്നത് കണ്ട് അതിലേക്ക് കയറാന്‍ പോകുമ്പോഴാണ് ഞാന്‍ കണ്ടത്. എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ സപ്ളിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ കൊടുക്കണം എന്ന് മാത്രമാണ് മറുപടി. അങ്ങനെയാണ് അവന്റെ സംസാരരീതി. എല്ലാം ഷാര്‍പ്പായി പറയും. അമിതമായി പറയുകയുമില്ല. ഞാന്‍ നിരുത്സാഹപ്പെടുത്തിയില്ല. അവന് ബി എ അറബിക്ക് പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സെക്കന്റ് ലാഗേ്വജ് കിട്ടിയിരുന്നില്ല. ഒരു തവണ സപ്ളിമെന്ററി എഴുതിയെങ്കിലും തോറ്റു. അത് വീണ്ടും എഴുതിയാലേ എന്തെങ്കിലും തരത്തില്‍ അവന് രക്ഷപ്പെടൂ. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 23 ആയിരുന്നു.
അരിയില്‍ പള്ളിക്കുസമീപം അപ്പോള്‍ പി ജയരാജന്റെ കാറിനുനേരെ ആക്രമണം നടന്നെന്ന വാര്‍ത്ത അറിഞ്ഞതിനാലാണ് തളിപ്പറമ്പിലേക്ക് പോകാതെ ചെറുകുന്നിലേക്ക് പോകാന്‍ തീരുമാനിച്ചത്. വള്ളുവന്‍കടവില്‍ തോണിയിറങ്ങിയാല്‍ കീഴറയില്‍നിന്ന് ചെറുകുന്നിലേക്ക് ബസ്സുണ്ടാകും. സുഹൃത്തുക്കള്‍ മറ്റെന്തോ ആവശ്യാര്‍ത്ഥം ചെറുകുന്നിലേക്ക് പോകുകയാണ്. ഒപ്പമുണ്ടായിരുന്ന അയൂബിന് ചെറുകുന്ന് മിഷന് ആശുപത്രിയിലും പോകണം. എന്നാല്‍ മൂന്ന് പേര്‍ക്ക് പോകാന്‍ കഴിയുന്ന തോണിയില്‍ അവര്‍ അഞ്ചു പേര് പോകുമ്പോള്‍ എന്തോ തടസ്സം പറയണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു. യാത്ര മുടക്കേണ്ടെന്നതിനാല്‍ അത് പറഞ്ഞില്ല.
പിന്നീട് അര മണിക്കൂറെങ്കിലും കഴിഞ്ഞ് കാണും. അവിടെയുള്ള ഷുക്കൂറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു നമ്മുടെ ഷുക്കൂറിനെയും മറ്റു നാലുപേരെയും അപ്പുറത്ത് സി പി എമ്മുകാര്‍ ഒരു വീട്ടില്‍ ബന്ദിയാക്കിയിരിക്കയാണെന്ന്. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാല്‍ ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്നത്തില്‍ ഉണ്ടെന്ന് കരുതിയാണ് അവര്‍ ഞങ്ങളെ തടഞ്ഞുവെച്ചതെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ ടി വി രാജേഷ് എം എല്‍ എ യെ പരിചയമുണ്ട്. രാജേഷിനെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചെങ്കിലും അത് വേണ്ടെന്ന് സ്വയം തീരുമാനമെടുത്തു. പ്രാദേശിക സി പി എമ്മുകാരെ ബന്ധപ്പെടാമെന്ന് കരുതി.
ഉമ്മയോട് കാര്യം പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങി. അടുത്ത വീട്ടിലെത്തി ചില നാട്ടുകാരുമായി കാര്യം ചര്‍ച്ച ചെയ്തു. മത്സ്യത്തൊഴിലാളിയായ പവിത്രേട്ടന് സി പി എം അനുഭാവിയും വള്ളുവന്‍കടവ് സ്വദേശിയുമാണ്. അവിടത്തുകാരുമായി നല്ല ബന്ധമാണ്. സുഹൃത്തുക്കള്‍ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടു. അദ്ദേഹം ശ്രമിക്കാമെന്ന് പറഞ്ഞു. വലിയ പ്രതീക്ഷയാണ് പവിത്രേട്ടന്റെ വാക്കുകളില്‍ കണ്ടത്. 15 മിനിട്ടിനു ശേഷം അദ്ദേഹത്തെ ബന്ധപ്പെട്ടു. കാര്യം പറഞ്ഞിട്ടുണ്ടെന്നും വിടുമോ എന്ന് അറിയില്ലെന്നുമുള്ള നിസ്സഹായ മറുപടിയായിരുന്നു പിന്നീട് കിട്ടിയത്. അതോടെ അടുത്ത ഇടപെടലിനെക്കുറിച്ചായി ആലോചന.
അതിനിടയില്‍ വിവരമറിഞ്ഞ് ലീഗിന്റെ പ്രാദേശികനേതാവ് വിളിച്ചു. പൊലീസിനെ വിളിക്കണോ എന്ന് അദ്ദേഹം ചോദിച്ചെങ്കിലും രക്ഷപ്പെടാനുള്ള ചില വഴികള്‍ തേടുന്നുണ്ടെന്ന് ഞാന്‍ അറിയിച്ചു. അക്കരെയുള്ള പല സി പി എം അനുഭാവികളെയും അതിനകം ബന്ധപ്പെടുന്നുണ്ടായിരുന്നു. അപ്പോഴാണ് ഷുക്കൂറിന്റെ വിളി വരുന്നത്. ഞങ്ങളെ ഇറക്കുന്ന കാര്യം എന്തായെന്നും സി പി എം അനുഭാവിയായ രാജീവേട്ടനെ വിളിക്കണമെന്നുമാണ് അവന് പറഞ്ഞത്. ചെറുകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ നമ്പര്‍ അവന് കൊടുത്തു. ദാവൂദിന്റെ സഹോദരനാണെന്ന് പറഞ്ഞ് വിളിച്ചാല്‍ മതിയെന്നും പറഞ്ഞു. അദ്ദേഹം സി പി എമ്മുകാരനാണ്. (അവന് അദ്ദേഹത്തെ വിളിച്ചിരുന്നോ, എന്തായിരുന്നു മറുപടി എന്ന് അറിയില്ല) രാജീവന് ചെമ്മീന്‍ കെട്ട് നടത്തുന്ന സി പി എം അനുഭാവിയാണ്. ഇന്നാട്ടുകാരുമായി നല്ല ആത്മബന്ധമുള്ളയാളാണ്. അക്കരെയുള്ള സി പി എമ്മുമാകാരുമായും നല്ല ബന്ധമാണയാള്‍ക്ക്. രാജീവന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കലായി അടുത്ത നീക്കം.
അതിനായി ധര്‍മ്മക്കിണറിനു സമീപത്തെ ചാലില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ ലാന്റ്ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ ഉമ്മയാണ് ഫോണ്‍ എടുത്തതെങ്കിലും അവര്‍ എറെ ഭീതിയോടെയാണ് സംസാരിച്ചത് പുറത്ത് ബോംബ് പൊട്ടിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ് അവര്‍ നിലവിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഫോണ്‍ വച്ചു.
കടവിലേക്ക് മടങ്ങിവരാത്ത രാജീവന്
മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പര്‍ സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു. അതിനിടയിലാണ് തോണി തുഴഞ്ഞുപോകുന്ന രാജീവനെ ഒരാള്‍ കണ്ടത്. അതോടെ ഉച്ചത്തില്‍ രാജീവേട്ടനെ വിളിച്ചു. ആദ്യമൊക്കെ വലിയ തിരക്ക് അഭിനിയിച്ച് കേള്‍ക്കാന്‍ നിന്നില്ല. ഒരു കാര്യം പറയാനുണ്ടെന്നും ഫോണ്‍ നമ്പര്‍ വേണമെന്നും പറഞ്ഞപ്പോള്‍ ഉച്ചത്തില്‍ ഫോണ്‍ നമ്പര്‍ പറഞ്ഞുതന്നു. ഫോണിലൂടെ വിളിച്ച് കാര്യം പറഞ്ഞു. എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞിട്ടും വിമുഖത കാട്ടുകയായിരുന്നു. കാലു പിടിക്കുന്ന തരത്തില്‍ കേണപേക്ഷിച്ചപ്പോള്‍ ശ്രമിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും അയാള്‍ ധൃതി പിടിച്ച് വീട്ടിലേയ്ക്ക് പോകുകയും ചെയ്തു.
അന്ന് പോയ രാജീവന് പിന്നീട് ഇതുവരെയും ഇവിടേക്ക് മടങ്ങിവന്നിട്ടില്ല. അതിനാല്‍ തന്നെ രാജീവന് അന്നത്തെ വിഷയത്തില്‍ എന്തോ പങ്കുണ്ടെന്ന സംശം ഉറപ്പാണ്. ഉച്ചയ്ക്ക് അത്തരമൊരു നേരത്ത് ചെമ്മീന്‍ കെട്ടിന്റെ പലക വലിക്കാന്‍ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചെമ്മീന്‍ കെട്ട് ഉപേക്ഷിക്കാനായി വന്നതാണെന്ന് അതുമായി ബന്ധപ്പെട്ട് പരിചയമുള്ളവര്‍ പറഞ്ഞറിഞ്ഞു. എത്രമാത്രം ആത്മബന്ധമാണ് ഈ നാട്ടുകാരുമായി രാജീവനുണ്ടായിരുന്നത്. പ്രശ്നം നടന്നശേഷം ഇപ്പോഴും പല സി പിഎമ്മുകാരും അനുഭാവികളുമൊക്കെയും ഇവിടങ്ങളില്‍ ജോലിക്കുവരുന്നു. എത്രപേര്‍ ഇവിടെ ഇപ്പോഴും ജീവിക്കുന്നു. എന്നിട്ടും രാജീവന് തിരിച്ചുവരാത്തതില്‍ വലിയ വിഷമം തോന്നി.
അത് ഷുക്കൂറായിരുന്നില്ല
എന്റെ കഴിവില്ലായ്മയാണോ അവനെ രക്ഷിക്കാന്‍ കഴിയാതിരുന്ന തെന്ന കുറ്റബോധം എന്നെ നിരന്തരം പിടികൂടിക്കൊണ്ടിരുന്നു. എന്റെ അനുജന് ഒരിക്കലും തീവ്രവാദിയായിരുന്നില്ല. മാന്യനും നല്ല സാമൂഹ്യബോധവുമുള്ള ജനാധിപത്യരീതിയില്‍ ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നിട്ടും പി ജയരാജനും മറ്റും അവനെ ക്രിമിനലാക്കി ചിത്രീകരിച്ചപ്പോള്‍ മറ്റൊരു ആഘാതമായി ഞങ്ങള്‍ക്ക് അത്. ജയരാജന്റെ കാറിനു മുന്നിലൂടെ പോകുന്ന മറ്റേതോ ചെറുപ്പക്കാരന്റെ ഫോട്ടോ കാണിച്ച് അത് ഷൂക്കൂറാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്രമം പാളി. അരിയില്‍ പള്ളിക്കു സമീപം സംഭവം നടക്കുന്ന വേളയില്‍ ഷുക്കൂര്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. വഴിയെ പോകുന്നയാളല്ല കൊല്ലപ്പെട്ടതെന്നാണ് ജയരാജന് മാധ്യമങ്ങളോട് പറഞ്ഞത്. അവര്‍ പറഞ്ഞത് തെറ്റായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടെങ്കിലും അത് തിരുത്താന്‍ സി പി എം തയ്യാറായില്ല. ഇത്രമാത്രം അധ:പതിച്ചുപോയോ അവര്‍. സത്യത്തില്‍ ഒരു നിരപരാധിയെ കൊന്നു എന്ന കാര്യം മറച്ചുവെക്കാനാണ് അക്കഥ പ്രചരിപ്പിച്ചത്.
കാറ്റാടിമരങ്ങളും ബദാംമരങ്ങളും ഷൂക്കൂറിനെ തേടുന്നു
ഇത് കേരളം തന്നെയാണോ എന്ന സന്ദേഹവും അവന്റെ മരണത്തിനുശേഷം എന്നില്‍ ശക്തമാകുകയാണ്. അഫ്ഘാനിസ്ഥാനിലും ഗുജറാത്തിമൊക്കെ കണ്ടിരുന്നത് ഇവിടെയും നടന്നിരിക്കുന്നു എന്ന് എത്രപേര്‍ വിശ്വസിക്കും. ഇവര്‍ ബന്ദികളായ ശേഷം മണിക്കൂറുകള്‍ക്കിടയില്‍ പൊലീസിനെ പലരും വിളിച്ചിരുന്നു എന്നാണ് അറിവ്. 1.20ന് അവിടെയുണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവ് വിളിച്ചിട്ടുണ്ട്. കണ്ണപുരം എസ് ഐ ഉച്ചയ്ക്ക് അവിടെയുണ്ടായിരുന്നില്ലേ? എന്നിട്ടും അവരില്‍ നിന്ന് സഹായമെത്താന്‍ വല്ലാതെ വൈകിയതെന്തേ? പൊലീസില്‍നിന്നും മറ്റുമുണ്ടാകുന്ന ഇത്തരം നിസ്സംഗതയാണ് തീവ്രവാദസംഘടനകള്‍ മുതലെടുക്കുന്നത്. ഞങ്ങളുടെ ആളായിരുന്നെങ്കില്‍ ഷുക്കൂര്‍ കൊല്ലപ്പെടില്ലെന്നാണ് തീവ്രദ സംഘടനകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇവിടുത്തെ കുട്ടികളാരും തന്നെ തീവ്രവാദസംഘടനയോട് യോജിപ്പുള്ളവരല്ല. എന്നിട്ടുമെന്തിനാണ് അത്തരമൊരു മുദ്രകുത്തല്‍ ഉണ്ടാകുന്നത്. ഭരണകൂടത്തിലും പൊലീസിലും മുസ്ളീംകള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്ന് വരുത്തിതീര്‍ക്കേണ്ടത് തീവ്രവാദസംഘടനകളുടെ ആവശ്യമാണ്. അതിനുള്ള സാഹചര്യം സി പി എം ഒരുക്കുകയാണോ?
ഷുക്കൂറിന് ഒരിക്കലും ക്രിമിനല്‍ ആകാനാകില്ല. അവന് വളര്‍ന്ന സാഹചര്യവും കുടുംബവും അത്തരത്തിലല്ല. കാഞ്ഞിരങ്ങാട്ടെ ഒരു സ്ഥാപനത്തില്‍ ഡി ടി പി പഠിക്കാന്‍ പോയപ്പോള്‍ അവനാ സ്ഥാപനത്തില്‍ 27 മരങ്ങള്‍ നട്ടിരുന്നതായി അവിടുത്തെ അദ്ധ്യാപകന് പറഞ്ഞറിഞ്ഞു. ഒരു നല്ല പരിസ്ഥിതി സ്നേഹിയുമായിരുന്നു അവന്. ഇവിടെയും ഈ ചെമ്മണ് പാതയോരത്ത് കാറ്റാടി മരങ്ങളും ബദാം മരവും നട്ടിരുന്നു. അതില്‍ മൂന്നെണ്ണം ഇപ്പോഴും നന്നായി വളര്‍ന്നുമുറ്റിയിട്ടുണ്ട്. അതിലൊന്നിന് ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട് അവന്റെ സുഹൃത്തുക്കള്‍. നല്ല വായനാശീലമുണ്ടായിരുന്നു. വീട്ടിലുള്ള ബുക്കുകളില്‍ ഏറെയും അവന്റേതാണ്.
രക്തദാനമാണ് അവന്റെ മറ്റൊരു സാമൂഹ്യ ദൗത്യം. നിരവധി പേര്‍ക്ക് രക്തം നല്‍കിയിട്ടുണ്ട്. രക്തദാനം നല്‍കിയതിന്റെ പേരില്‍ ചില ആശുപത്രിയില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അവന് സൂക്ഷിച്ചിരുന്നു. തുടര്‍ച്ചയായി രക്തദാനം നല്‍കവെ ഉമ്മ ഇടപെട്ടിരുന്നു. അല്ലാഹു തന്ന രക്തമല്ലേ ആവശ്യമുള്ളവര്‍ക്ക് കൊടുത്തില്ലെങ്കില്‍ അത് ദൈവദോഷമാകും എന്നായിരുന്നു അവന്റെ മറുപടി. അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാന്‍. ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോള്‍ സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ. ഇനി അവന്റെ ഓര്‍മ്മയെ എങ്കിലും അപമാനിക്കാതെ വിട്ടുകൂടെ എന്ന പ്രാര്‍ത്ഥനയാണുള്ളത്.
( ചന്ദ്രികയില്‍ എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍)
You may like
-
ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി
-
അരിയില്‍ ശുക്കൂര്‍ ഇല്ലാത്ത ഏഴ് വര്‍ഷങ്ങള്‍
-
ചുടുചോര നുണയാന്‍ വെമ്പല്കൊള്ളുന്നവര്
-
ഇനിയൊരു ഷുക്കൂര്‍ ഉണ്ടാവാതിരിക്കാന്‍ നീതിക്കായുള്ള യുദ്ധത്തിന് കരുത്തേകണം: കെ.എം ഷാജി
-
“ഇത്ര വലിയ ക്രൂരത ചെയ്യുന്ന സി.പി.എം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകര സംഘടനയാണ് “
-
സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയം: എം.എസ്.എഫ്
Article
വിശ്രമമില്ലാതെ പാണക്കാട് കുടുംബം
വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.
Published
1 day agoon
April 22, 2024By
webdesk13ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.
പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്മാന് കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.
മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.
പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന് നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.
india
രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍
ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Published
1 day agoon
April 22, 2024By
webdesk13രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര് പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്കാന് സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന് നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.
gulf
34 കോടി ഉയിർപ്പൂക്കൾ (അബ്ദുറഹീമിനായി അഷ്റഫിന്റെ 17 പോരാട്ട വർഷങ്ങൾ )
2006 നവമ്പര്‍ 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന് അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്
Published
2 days agoon
April 21, 2024By
webdesk13ലുഖ്മാന് മമ്പാട്
കടലോളം സ്വപ്നങ്ങളുമായി ഇരുപത്തി മൂന്ന് പിന്നിട്ട മലയാളി ചെറുപ്പക്കാരന് സഊദിയില്‍ വിമാനമിറങ്ങുന്നു. ഹൗസ് ഡ്രൈവറായി ജോലിയില്‍ കയറി മാസം പിന്നിടുമ്പോള്‍ സ്പോണ്‍സറുടെ മകന്റെ മരണം; ജയിലഴിക്കുള്ളിലാവുന്നു. ദേശവും ഭാഷയുമറിയാതെ ദിക്കറ്റ ചിന്തകളുമായി കല്തുറുങ്കില് മാസങ്ങള്‍. കൊലക്കേസിലാണ് അകപ്പെട്ടത്. റിയാദിലെ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വിവരമറിഞ്ഞ് നാട്ടുകാരനായൊരു രക്ഷകന്റെ രംഗപ്രവേശം; വെളിച്ചക്കീറ് തെളിയുന്നുവോ. നിയമ നടപടികള്‍ മുന്നോട്ട് നീങ്ങി. അഞ്ചാം വര്‍ഷം കോടതി വധശിക്ഷ വിധിക്കുന്നു. അപ്പീലും അപ്പീലിന്മേല് അപ്പീലുമായി വര്‍ഷങ്ങള്‍ മുന്നോട്ട്; അന്തിമ വിധി വധശിക്ഷ. വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒരു വ്യാഴവട്ടമാവുമ്പോഴും സര്‍വശക്തന്റെ അപാരമായ ദൃഷ്ടാന്തം പോലെ ഒരു രാജ്യത്തിന്റെ മാനവികതയുടെ തെളിവായി ആ ചെറുപ്പക്കാരന് ജീവിച്ചിരിക്കുന്നു; ജയിലില്‍. ജീവിച്ചിരിക്കുന്നു എന്നതിനെക്കാള്‍ പ്രധാനമായി മറ്റെന്തുï്. ഉയിരിന് കാവലാളായി വര്‍ഷങ്ങള്‍ കൂട്ടിരുന്ന നമ്മുടെ ഹീറോ ഇപ്പോള്‍ എന്തുചെയ്യുകയാവും. അബ്ദുറഹീമിന്റെ മോചനത്തിനായി 17 വര്‍ഷത്തിലേറെയായി രാപകലുകള്‍ ഓടുന്ന തിരശ്ശീലക്ക് പിന്നിലെ റിയല്‍ ഹീറോയാണ് അഷ്റഫ് വേങ്ങാട്ട്. ഇതുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ചോ കൊï വെയിലിനെക്കുറിച്ചോ പറയില്ലെന്നതാണ് നിറകണ്‍ചിരിയോടെ ആമുഖം; അഷ്റഫ് എന്ന വാക്കിനര്‍ത്ഥം കുലീനന്‍ എന്നാണല്ലോ. കൊലക്കയറില്‍ നിന്നുള്ള ജീവിതത്തിലേക്കുള്ള ദൂരമായ ഒന്നര കോടി റിയാല്‍ സ്വരൂപിച്ചെങ്കിലും, ‘ന്റെ കുട്ടീനെ കിട്ടോ’യെന്ന ഒന്നര വ്യാഴവട്ടക്കാലമായുള്ള ആ ഉമ്മയുടെ കണ്ണീരില്‍ ചാലിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം പൂരിപ്പിക്കാന്‍ കടമ്പകള്‍ ഇനിയുമുï്. 34 കോടി ഉയിര്‍പ്പൂക്കളാല്‍ മലയാളി സ്നേഹത്തില്‍ കോര്‍ത്ത കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിനായുള്ള നിയമ പോരാട്ടങ്ങളെയും ജയില്‍ മോചന കൗï് ഡൗണിനെയും കുറിച്ച് സഊദി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ അഷ്റഫ് വേങ്ങാട്ട് സംസാരിക്കുന്നു.
ആകസ്മികതയും
വലിയ വീഴ്ചയും
2006 നവമ്പര്‍ 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന് അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന അദ്ദേഹം കോടമ്പുഴ യതീംഖാന ബസ്സിലെ ഡ്രൈവറായിരിക്കുമ്പോഴാണ് സഊദിയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസ ശരിയായത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അശ്ശഹ്രിയുടെ പതിനെട്ടുകാരന് മകന് അനസ് അശ്ശഹ്രി, വാഹനാപകടത്തെ തുടര്‍ന്ന് ഇരിക്കാനും നടക്കാനും കഴിയാത്ത വിധം ശരീരത്തിന്റെ മുക്കാല്‍ ഭാഗവും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച ട്യൂബിലൂടെയായിരുന്നു അനസിന്റെ ഭക്ഷണം. മകന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള പ്രത്യേക താല്പര്യമായിരുന്നു അബ്ദുറഹീമിന്റെ ഗള്‍ഫ് നിയോഗം. അനസിനെ വീട്ടില്‍ ശ്രദ്ധിക്കുക, വാഹനത്തില്‍ പുറത്തുകൊïുപോവുക, ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നിവയായിരുന്നു അബ്ദുറഹീമിന്റെ ചുമതല.
18 വര്‍ഷത്തോളം ജയില്‍വാസം നല്കിയ കഥ അബ്ദുറഹീം പറഞ്ഞതിങ്ങനെ:
അന്നൊരു ഞായറാഴ്ചയായിരുന്നു. ജോലിയില്‍ കയറി മാസം ഒന്ന് പിന്നിട്ടിരിക്കുന്നു; 2006 ഡിസംബര്‍ 24. വീട്ടില്‍ നിന്ന് അധികദൂരമില്ലാത്ത അസീസിയയിലെ പാï ഹൈപര്‍മാര്‍ക്കറ്റിലേക്ക് അനസിനെയുമായി പോകുകയായിരുന്നു അബ്ദുറഹീം. സുവൈദിയിലെ ട്രാഫിക് സിഗ്നലിലെത്തിയപ്പോള്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്നലിലെ റെഡ് ലൈറ്റ് വകവെക്കാതെ മുന്നോട്ട് പോകാന്‍ അനസ് ബഹളം വെച്ചു. അടുത്ത സിഗ്നലില്‍ എത്തിയപ്പോഴും ചുവപ്പ് പരിഗണിക്കാതെ മുന്നോട്ട് പോകാന്‍ അനസിന്റെ ബഹളം. പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ദേഷ്യത്തോടെ മുഖത്തേക്ക് തുപ്പി. തടയാന്‍ ശ്രമിച്ചപ്പോള്‍ കയ്യബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ട്യൂബില്‍ തട്ടി. ഇതോടെ അനസ് ബോധരഹിതനായിരുന്നു. ഇതറിയാതെ വാഹനവുമായി മുന്നോട്ട് പോയി. പിന്നില്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കാത്തതോടെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വïി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അനസ് ബോധമറ്റുകിടക്കുന്നത് മനസ്സിലായത്. എന്തു ചെയ്യണമെന്നറിയാതെ അബ്ദുറഹീം പരിഭ്രാന്തനായി. ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ച് വരുത്തി. മരണത്തിനുത്തരവാദിയാവുമോയെന്നതായിരുന്നു ഭയം; എങ്ങനെ രക്ഷപ്പെടാം എന്നു മാത്രമായിരുന്നു ചിന്ത. രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും സഊദി പോലീസിന്റെ നൈപുണ്യത്തിന് മുമ്പില്‍ അത് വിഫലമായി.
ദയാവാദവും
വധശിക്ഷയും
2007 ജൂലൈ. റിയാദിലെ മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്കും ഷക്കീബ് കൊളക്കാടനും ഒരു കേസുമായി ബന്ധപെട്ട് റിയാദ് പബ്ലിക് ജയിലെത്തിയതായിരുന്നു. എഫ് 31ാം നമ്പര്‍ സെല്ലില്‍ കൊലക്കേസില്‍ പെട്ട രണ്ട് മലയാളികളുമായി സംസാരിക്കുന്നു. തങ്ങള്‍ നിരപരാധികളാണെന്നും മനപൂര്‍വമല്ലാതെ കയ്യബദ്ധത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു അവരുടെ കണ്ണീര് കഥനം. അപ്പോഴേക്കും സംഭവം കഴിഞ്ഞ് മാസം ഏഴ് പിന്നിട്ടിരുന്നു. പ്രാഥമിക അന്വേഷണങ്ങളെല്ലാം രേഖയിലാക്കിയ കാലം. പ്രാഥമിക കോടതി രേഖകളില്‍ കൊലകുറ്റമാണ് രേഖപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന്, ജയിലിലുള്ളത് തന്റെ നാട്ടുകാരാണെന്നറിഞ്ഞതോടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. പത്രങ്ങളില്‍ വാര്‍ത്തയും വന്നു. നാട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കേസന്വേഷണത്തിലേക്ക് കടന്നു. വിഷയം വേഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയിലെത്തിച്ചു. അക്കാലത്ത് ഇന്ത്യക്കാരുടെ കേസുകളില്‍ വിശിഷ്യാ എംബസിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുന്ന അബു മിസ്ഫര്‍ എന്ന സഊദി വക്കീലിനെയും ഏര്‍പ്പാടാക്കി. നിരപരാധിത്വം കോടതിക്ക് മുമ്പില്‍ ബോധ്യപ്പെടുത്താന്‍ അന്നത്തെ പരിഭാഷകനായിരുന്ന അലവിക്കുട്ടി മൗലവിയെയും പറഞ്ഞു ഉറപ്പാക്കി. എംബസിയില്‍ നിന്ന് കോടതി, ജയില്‍ ചുമതലയുള്ള വെല്‍ഫയര്‍ ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി തുടക്കം മുതല്‍ തന്നെ കേസുകള്‍ അറ്റന്‍ഡ് ചെയ്യാനെത്തി.
മുന്നൂറോളം പേര് ജോലി ചെയ്യുന്ന ഷിഫ അല്‍ജസീറ പോളിക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടെയാണ് അഷ്റഫ് ജീവശ്വാസം പോലെ 17 വര്‍ഷക്കാലം ദൗത്യത്തിന് പിന്നാലെ അലഞ്ഞത്. അഭിഭാഷകരെ കïെത്തല്‍, കോടതിയിലെ ഹിയറിംഗ് ദിവസങ്ങളില്‍ ദ്വിഭാഷിയെ ഏര്‍പ്പാടാക്കല്‍, ഓരോ സിറ്റിങ്ങുകളിലെയും വിലയിരുത്തലുകള്‍, നിയമ സഹായ സമിതിയുടെ നിരന്തര കൂടിയാലോചനകള്‍ എന്നിങ്ങനെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ടകഥ മുള്‍മുനയിലായിരുന്നു. റിയാദ് ദീരയിലെ ജനറല്‍ കോടതിയിലും ഒലയയിലെ വിചാരണ കോടതിയിലുമായി ഇടയ്ക്കിടെ ഉണ്ടാകുന്ന സിറ്റിങുകള്‍. കൂടുതല്‍ കാലം വാദിച്ച അബൂ മിസ്ഫര്‍ ഉള്‍പ്പെടെ മൂന്ന് വക്കീലുമാര്‍ കേസ് വാദിക്കാനെത്തി. അബു ഫൈസല്‍, അലി അല്‍ ഹൈദാന് തുടങ്ങിയവര്‍. റിയാദിലെ പ്രമുഖ അഭിഭാഷകനായിരുന്ന അബ്ദുല്ല അല്‍ ഗാംദിയുടെ ഉപദേശങ്ങള്‍ തേടി. എംബസിയിലെ വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥനും മലയാളിയുമായ യുസഫ് കാക്കഞ്ചേരിക്കായിരുന്നു കേസിന്റെ മുഖ്യ ചുമതല. ഒന്നര പതിറ്റാïിലേറെയായി അദ്ദേഹം സഹോദര തുല്യനായി കണ്ട് റഹീമിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ കോടതിയും വക്കീല്‍ ഓഫീസുകളും കയറിയിറങ്ങുകയായിരുന്നു. വിവിധ കാലയളവില്‍ പരിഭാഷകരായി അലവികുട്ടി മൗലവിയെ കൂടാതെ മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുല്‍ റസാഖ് സലാഹി, അബ്ദുല്‍ റഹ്മാന് മദീനി, മുഹമ്മദ് നജാത്തി എന്നിവരുമെത്തി. വിവരം കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിച്ചു. അബ്ദുറഹീമിന്റെ കുടുംബം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തിയതോടെ ടീം വര്‍ക്കിലൂടെ കാര്യങ്ങള്‍ നീക്കാന്‍ ശ്രമിച്ചു. റിയാദില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെട്ട നിയമ സഹായ സമിതി രൂപീകരിച്ചു. അതിന്റെ ഭാരവാഹിയായും അല്ലാതെയുമെല്ലാം വര്‍ഷങ്ങളായി കേസിന്റെ പിന്നാലെയായി. അക്കാലത്ത് വിവരമറിഞ്ഞ് സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫറോക്ക് കോടമ്പുഴയിലുള്ള അബ്ദുറഹീമിന്റെ വീട്ടിലെത്തുകയും ഉപ്പയും ഉമ്മയും ഉള്‍പ്പെടുന്ന കുടുംബത്തെ ആശ്വസിപ്പിക്കുകയും ആവുന്നതെല്ലാം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഒരു വര്‍ഷം പിന്നിടും മുമ്പേ മകന്റെ അപ്രതീക്ഷിതമായ ജയില്‍ വാസം തളര്‍ത്തിയ ശരീരവുമായി അബ്ദുറഹീമിന്റെ ഉപ്പ മുഹമ്മദ്കുട്ടി ഈ ലോകത്തോട് വിടവാങ്ങി. ഇതിനിടെ കേസിന്റെ നടപടികള്‍ തുടര്‍ന്നു.
കൊലക്കേസ് ഭയന്നാണ് രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് റഹീമും നസീറും കോടതിക്ക് മുമ്പാകെ പറഞ്ഞു. കയ്യബദ്ധം മാപ്പാക്കണമെന്ന് അബ്ദുറഹീം അഭ്യര്‍ത്ഥിച്ചെങ്കിലും കുടുംബം നിരസിച്ചു. യാദൃച്ഛികമായി കൈതട്ടിയാണ് അപകടമെങ്കില്‍ ഉടനെ കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കില്‍ വൈദ്യസഹായം നല്‍കാനും മകനെ രക്ഷിക്കാനും കഴിയുമായിരുന്നുവെന്നും അതുകൊï് തന്നെ അബ്ദുറഹീം മരണത്തിന് ഉത്തരവാദിയാണെന്നും കുടുംബവും പ്രോസിക്യൂഷനുമെല്ലാം വാദിച്ചു. റിയാദിലെ ജനറല്‍ കോടതിയിലാണ് ആദ്യം എട്ടു വര്‍ഷത്തോളം നീï കേസ് വിചാരണ നടന്നത്. അബദ്ധത്തിലാണെങ്കിലും തന്റെ കൈകൊണ്ടാണ് അനസ് കൊല്ലപ്പെട്ടതെന്നത് അബ്ദുറഹീം തന്നെ കുറ്റസമ്മതം നടത്തിയതും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതിയുടെ പ്രധാന തെളിവുകളായി. വിസ്താരം പൂര്‍ത്തിയായ ആദ്യ ഘട്ടത്തില്‍ 2011 ഫെബ്രുവരി രണ്ടിന് റഹീമിന് കോടതി വധശിക്ഷ വിധിച്ചു. സഹായിച്ചതിന് നസീറിനും ജയില്‍ ശിക്ഷ.
അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇ അഹമ്മദ് വഴി കാര്യങ്ങള്‍ വിശദമാക്കി സഊദി രാജാവിന് ദയാഹരജി സമര്‍പ്പിച്ചു. അന്ന് കിരീടാവകാശിയായിരുന്ന സല്മാന് രാജകുമാരനുമായി അഹമ്മദ് സാഹിബിന് വലിയ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ ആയതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. റിയാദ് ഗവര്‍ണറേറ്റ്, അസീര്‍ ഗവര്‍ണറേറ്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വഴികളിലെല്ലാം നീക്കങ്ങള്‍ നടത്തി. പക്ഷെ ഒന്നും ഫലവത്തായില്ല. ദിയാധനം നല്കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി. മരണപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അബ്ദുറഹിമാന് അശ്ശഹ്രിയെ റിയാദ് മന്‍സൂറയിലുള്ള അദ്ദേഹത്തിന്റെ വിട്ടീലെത്തി കï് മാപ്പു നല്‍കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടത്തി. അഷ്റഫിന്റെയും സഹപ്രവര്‍ത്തകരുടെയും ദയനീയതക്ക് മുമ്പില്‍ സൗമ്യനായ അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല കാത്തിരിക്കാന്‍ പറഞ്ഞു. അനസിന്റെ മാതാവ് ആ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്ന് ഇതുവരെ കര കയറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറെയും മക്കളുണ്ടായിരുന്നെങ്കിലും ചെറുപ്പത്തിലേ അപകടത്തില്‍ പരിക്കേറ്റ് നെഞ്ചിന് താഴെ തളര്‍ന്ന അനസായിരുന്നു അവരുടെ എല്ലാമെല്ലാം. നിങ്ങള്‍ കാത്തിരിക്കൂ; മാതാവിന്റെ ദുഃഖം തണുക്കാനും മനസ്സ് മാറാനും പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു ആ പിതാവിന്റെ നിര്‍ദേശം. പക്ഷെ വിധി വൈപരീത്യമെന്ന് പറയട്ടെ, വാഹനാപകടത്തില്‍ അനസിന്റെ പിതാവ് മരിച്ചതോടെ കുടുംബത്തെ ബന്ധപ്പെടാനുള്ള വാതില്‍ അടഞ്ഞു. മൂത്ത സഹോദരന് സാമി ഫായിസ് അബ്ദുല്ലയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനസിന്റെ വക്കീലിനെ മാത്രം ബന്ധപ്പെടാനാണ് അറിയിച്ചത്. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തി. കേസ് തുടര്‍ന്നുപോയി.
റിയാദ് ജനറല്‍ കോടതിയില്‍ നിന്ന് 2017 ഒക്ടോബര്‍ 12ന് റഹീമിന് ആശ്വാസമായ വിധി വന്നു. കേസ് രേഖകളും പ്രതികളുടെ മൊഴികളും പരിശോധിച്ച പ്രത്യേക ബെഞ്ച് വധശിക്ഷ മരവിപ്പിച്ചെന്നു മാത്രമല്ല, ഇരയുടെ നിയമപരമായ അവകാശികള്‍ക്ക് മോചനദ്രവ്യം നഷ്ടപരിഹാരമായി ആവശ്യപ്പെടാനുള്ള അവകാശമുïാവുമെന്നും വിധി പുറപ്പെടുവിച്ചു. കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിച്ചതിന് മുഹമ്മദ് നസീര്‍ ശിക്ഷ കഴിഞ്ഞു ഇതിനകം ജാമ്യം നേടി. പക്ഷെ കോടതി വിധിയെ ഉള്‍കൊള്ളാതെ സഊദി കുടുംബം റിയാദ് ക്രിമിനല്‍ കോടതിയില്‍ വീണ്ടും അപ്പീല്‍ നല്‍കുകയായിരുന്നു. വീണ്ടും കേസ് തുടര്‍ന്നു.
മനപൂര്‍വം സംഭവിച്ചതല്ല, കയ്യബദ്ധമാണെന്നും സഊദിയിലെത്തി ഒരു മാസം മാത്രമായപ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും അനസും താനും തമ്മില്‍ ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്നുമുള്ള അബ്ദുറഹീമീന്റെ പ്രധാന വാദം കോടതിയുടെ പുതിയ ബെഞ്ചില്‍ സ്വീകാര്യമായില്ല. അതോടെ 2019 ഒക്ടോബര്‍ 31ന് വധശിക്ഷ ശരിവെച്ച് പുതിയ വിധി വന്നു. വീണ്ടും രാജാവിന് ദയാഹരജി സമര്‍പ്പിച്ച്, റിയാദ് അപ്പീല്‍ കോടതിയെ സമീപിച്ചു നിയമ പോരാട്ടം തുടര്‍ന്നു. വിചാരണക്ക് പതിവിലും വേഗത കൈവന്നു. 25 തവണയാണ് വാദം കേട്ടത്. 2021 ഒക്ടോബര്‍ മൂന്നിന് വാദം അവസാനിപ്പിച്ച അപ്പീല്‍കോടതി രൂപീകരിച്ച പ്രത്യേക അഞ്ചംഗ ബെഞ്ച് 2021 നവംബര്‍ 17ന് വധശിക്ഷ ശരിവെച്ചതോടെ ആശങ്ക പതിന്മടങ്ങായി. ഇത്രകാലം പൊരുതി നിന്നിട്ട് എല്ലാം കൈവിടുകയാണോ. കുടുംബം മാപ്പ് നല്കി ദിയാധനം സ്വീകരിക്കാനുള്ള മാര്‍ഗം തേടുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു.
എന്തുവിലകൊടുത്തും റഹീമിന്റെ ജീവന് രക്ഷിക്കുക എന്ന ചിന്ത മാത്രമായി പിന്നീട്. നിരന്തരം അവരുടെ വക്കീലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എംബസി ഉദ്യോഗസ്ഥന് യൂസഫിനോടും റിയാദിലെ നിയമ സഹായ സമിതി നേതാക്കള്‍ക്കുമൊപ്പം പലതവണ കൂടിക്കാഴ്ച. ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.
കുരുക്കഴിച്ച് ദിയാധനം
മൂന്നാമതും വധശിക്ഷക്ക് വിധിച്ചതോടെ രാജാവിന് ദയാഹര്‍ജി നല്കി കുടുംബത്തിന്റെ പ്രതിനിധികളുമായി തുടര്‍ന്നും പലവഴിക്ക് സംസാരിച്ചു നോക്കി. മരണപ്പെട്ട അനസിന്റെ പിതാവ് മരിച്ചതിനാല്‍ സഹോദരങ്ങളില്‍ നിന്നാണ് അനുകൂല മറുപടി ലഭിക്കേïത്. കേസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ ഇളയ സഹോദരന് പ്രായപൂര്‍ത്തിയെത്താന്‍ കാത്തിരുന്നു. ഇതിനകം പ്രമുഖരടക്കം പലരും ഇടപെട്ടു. പലരെയും ഇടപെടുവിച്ചു. ആര് ഇടപെട്ടാലും റഹീമിനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുക എന്നതായിരുന്നു അഷ്റഫിന്റെ ലക്ഷ്യം. ഇന്ത്യന്‍ എംബസി മുഖേന നിരന്തരം ബന്ധപ്പെട്ടപ്പോള്‍ അവരുടെ വക്കീലുമാര്‍ കൂടിയിരിക്കാന്‍ അവസരം നല്കി. അഭിഭാഷകരുമായുള്ള ചര്‍ച്ചക്കിടെ മരിച്ച അനസിന്റെ പേരില്‍ പള്ളിയുണ്ടാക്കുകയെന്ന ആഗ്രഹം സഊദി കുടുംബത്തിനുïെന്ന് മനസ്സിലാക്കി അങ്ങനെയൊരു ശ്രമവും നടത്തി. ഇക്കാര്യത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലി സഹായിക്കാമെന്നേറ്റു. സഊദിയിലെ ബാങ്കിങ് മേഖലയിലെ അല്‍റാജ്ഹി ഗ്രൂപ്പും പള്ളി നിര്‍മിച്ചുകൊടുക്കാനുള്ള സഹായം മുന്നോട്ടു വെച്ചു. പക്ഷെ ആ നിലപാടില്‍ നിന്ന് കുടുംബം പിന്നീട് പിന്മാറി. വീണ്ടും ചര്‍ച്ച തുടര്‍ന്നു. ഒരിക്കലും താങ്ങില്ലെന്ന് അവര്‍ തന്നെ കരുതുന്ന തുകയാണ് മുന്നോട്ടു വെച്ചത്. റഹീമിന്റെ അഭിഭാഷകരായ അബൂ അനസ്, മുഹമ്മദ് മുബാറക് അല്‍ ഖഹ്താനി എന്നിവരാണ് ദിയാധനം സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യക്തത വരുത്തിയത്. ബാഹ്യമായൊരു ഇടപെടലോ ഇടനിലക്കാരോ പാടില്ലെന്നും ഇന്ത്യന്‍ എംബസിയുമായി മാത്രമായിരിക്കും തുടര്‍ന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടര്‍ന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കല്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി എംബസിയുടെ പേരിലാക്കി. ഒടുവില്‍ മാസങ്ങള്‍ നീï നിരന്തരമായ ചര്‍ച്ചക്കൊടുവില്‍ 15 ദശ ലക്ഷം റിയാലെന്ന ആവശ്യത്തില്‍ അനസിന്റെ കുടുംബം ഉറച്ചുനില്‍ക്കുന്നതായി അവരുടെ വക്കീലുമാര്‍ അന്തിമമായി അറിയിച്ചു. അതും ആറു മാസത്തിനകം സ്വരൂപിച്ച് നല്‍കണം. 34 കോടിയോളം ഇന്ത്യന്‍ രൂപയാണ് ഏതാനും മാസങ്ങള്‍ കൊണ്ട് സ്വരൂപിക്കേïത്. ആര്‍ക്കാണ് കൂട്ടിയാല്‍ കൂടുക. നെഞ്ചിടിപ്പേറി. പക്ഷെ, ഇതു സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല താനും.
റിയാദിലെ മുഴുവന്‍ സംഘടനകളുടെയും യോഗം വിളിച്ചു സി.പി മുസ്തഫ ചെയര്‍മാനും അബ്ദുല്ല വല്ലാഞ്ചിറ കണ്‍വീനറും സെബിന് ഇഖ്ബാല്‍ ട്രഷററുമായി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആ യോഗത്തില്‍ വെച്ച് കൂടിയ നാട്ടില്‍ 2021 മുതല്‍ പ്രവര്‍ത്തിക്കുന്ന കെ.സുരേഷ് (ചെയര്മാന്), കെ.കെ ആലിക്കുട്ടി മാസ്റ്റര്‍ (കണ്‍വീനര്‍), എം.ഗിരീഷ് (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെ അബ്ദുറഹീം ലീഗല്‍ അസിസ്റ്റന്‍സ് ട്രസ്റ്റുമാക്കി. പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. നാട്ടിലെയും വിദേശത്തെയും ബന്ധപ്പെടാന്‍ പറ്റുന്ന നേതാക്കളെയെല്ലാം ബന്ധപെട്ടു. നാട്ടിലെയും റിയാദിലെയും സമിതി അരയും തലയും മുറുക്കി രംഗത്തിറങ്ങി. റഹീമിന്റെ കുടുംബവും വലിയ ദൗത്യം നിറവേറ്റുന്നതിനായി ഒരുങ്ങി. പിന്നീട് ഫണ്ട് സ്വരൂപണം എങ്ങിനെയെന്ന ചോദ്യമായി. സുതാര്യവും പൊതുജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടുന്നതുമാകണം. ആപ് വഴി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷെ നാഥന് ധൈര്യം തന്നു. മുന്നോട്ട് പോയി. അങ്ങിനെ മുസ്ലിംലീഗ് ഫണ്ട് സമാഹരണത്തിന് സമീപ കാലത്ത് ഉപയോഗപ്പെടുത്തിയ ആപ്പ് മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചു. ട്രസ്റ്റിന്റെ ഓഡിറ്ററും പി.എം.എ അസോസിയേറ്റ്സ് എം.ഡിയുമായ പി.എം.എ സമീര്‍ വഴി മലപ്പുറത്തെ സ്പൈന്‍ കോഡിനെ സമീപിച്ചതോടെ വളരെ പെട്ടെന്ന് അവര്‍ സേവ് അബ്ദുറഹീം എന്ന ആപ്പ് നിര്‍മിച്ചു നല്കി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ആപ്പ് ലോഞ്ച് ചെയ്ത അതേ ദിവസമാണ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എല്ലാം അവതാളത്തിലാവുമോ എന്നായിരുന്നു ആശങ്ക. ആദ്യ ആഴ്ച ആപ്പില്‍ വലിയ ചലനമൊന്നുമുïായില്ല. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അബ്ദുറഹീമിന്റെ വീട്ടിലെത്തിയതിന് പുറമെ ജിഫ്രി തങ്ങളും ടി.പി അബ്ദുല്ലക്കോയ മദനിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും ഡോ.എം.കെ മുനീറും ഡോ.എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയും തുടങ്ങി ഒട്ടേറെ നേതാക്കളുടെ ആഹ്വാനവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുസ്ലിംലീഗ് ഘടകങ്ങള്‍ക്കെല്ലാം പ്രത്യേക സര്‍ക്കുലറായും ദൗത്യത്തെ ചലിപ്പിച്ചു. സഊദിയില്‍ നിന്ന് കെ.എം.സി.സി ലോകമാകെ പ്രവാസ മേഖലയുടെ സഹായം ഉറപ്പാക്കാന്‍ പരിശ്രമിച്ചു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊï് പിന്തുണച്ചപ്പോള്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സുകാരായ ഷമീര്‍ കുന്നമംഗലം, ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പടെ പലരും അബ്ദുറഹീമിന്റെ വീട്ടിലെത്തി ഉമ്മയെ ഉള്‍പ്പെടുത്തി വിഷയത്തിന്റെ ഗൗരവം ജനങ്ങളിലെത്തിച്ചു. പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത്, യാത്രയും തുടങ്ങി. റമസാന്‍ അവസാന പത്തിന്റെ പുണ്യരാപകലുകളില്‍ ലോകം ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധം കാരുണ്യഹസ്തം നീïു. ഊരും പേരും അറിയാത്ത ഏതൊക്കെയോ നാട്ടിലെ പതിനായിരങ്ങള്‍ പത്തു രൂപ മുതല്‍ കോടി വരെ അകമഴിഞ്ഞ് നല്കിയപ്പോള്, നാല് നാള് ബാക്കി നില്‍ക്കെ സംഘാടകരെയെല്ലാം ഞെട്ടിച്ച് ലക്ഷ്യം കൈവരിച്ച് ആപ്പ് പൂട്ടി. മുസ്ലിംയൂത്ത്ലീഗ്, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെ വണ്‍ ഡേ ഡ്രൈവിന് തയ്യാറായിരുന്നു.
നിയമ വ്യവസ്ഥയും
സഊദിയിലെ നീതിയും
നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും സഊദിയില്‍ ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയാണ് ക്രമീകരിച്ചിട്ടുള്ളത്. രാജാവിനും പൗരനും പണക്കാരനും പാവപ്പെട്ടവനുമെല്ലാം തുല്യനീതിയാണ് ആധാരശില. മനപൂര്‍വം അഥവാ ബോധപൂര്‍വമുള്ള കൊലക്കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ തന്നെ വിധിക്കാനും നടപ്പാക്കാനും ബാഹ്യപ്രേരണയോ സ്വാധീനമോ ഇവിടെ സാധ്യമല്ല. അബദ്ധത്തില്‍ സംഭവിക്കുന്ന കൊലക്ക് ഇരയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരമാണ് ശിക്ഷ. ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഭരണകൂടവും മാത്രമെയുള്ളൂ. എന്നാല്‍, ബോധപൂര്‍വമുള്ള കൊലപാതകത്തില്‍ ശരിയായ വാദത്തിന് ശേഷം കൊലയാളിക്ക് വധശിക്ഷ വിധിക്കുമെങ്കിലും അയാളെ ശിക്ഷിക്കണമോ വേïയോ എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അവകാശം കൊല്ലപ്പെട്ടയാളുടെ ഉറ്റവര്‍ക്കാണ്. അവര്‍ക്ക് ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടാനും നിരുപാധികം മാപ്പു നല്കി വിട്ടയക്കാനും മോചനദ്രവ്യം സ്വീകരിച്ച് വിടുതല്‍ നല്‍കാനും കഴിയും. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനായി നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയാണെങ്കില് അതു നിശ്ചയിക്കാനോ പരിമിതപ്പെടുത്താനോ കോടതി ഇടപെടില്ല. വിട്ടയക്കാന്‍ വെക്കുന്ന നിബന്ധനകള്‍ പുറത്ത് തീരുമാനിച്ച് കോടതിയെ അറിയിക്കുകയെന്നതാണ് നിയമം. ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്കാന് ഭരണകൂടം തന്നെ സഹായിച്ച എത്രയോ സംഭവങ്ങളുï്. ഇരയുടെ കുടുംബം ഒത്തുതീര്‍പ്പിന് ഒരുക്കമല്ലെങ്കില്‍ എത്ര ഉന്നതരാണെങ്കിലും കൊലക്കയറല്ലാതെ മറ്റൊരു പോംവഴി ഇല്ലതാനും. 2016 ഒക്ടോബര്‍ 18ന് രാജകുമാരനായ തുര്‍ക്കി ബിന്‍ അല്‍കബീറിന്റെ തലവെട്ടിയത് ലോക ശ്രദ്ധയാകര്‍ശിച്ചതാണ്. സഊദി രാജവംശ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പിതൃവ്യപുത്രനായ സഊദ് അല്‍ കബീര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ പേരമകനായിട്ടു കൂടി സ്വാധീനിക്കാനോ രക്ഷിച്ചെടുക്കാനോ സാധിച്ചില്ല. രാജകുടുംബത്തിന്റെ സ്വാധീനമോ എത്രായിരം കോടി മോചനദ്രവ്യം നല്‍കാനുള്ള ത്രാണിയോ ഉïെങ്കിലും പന്ത് കൊല്ലപ്പെട്ടയാളുടെ ഉറ്റവരുടെ കോര്‍ട്ടിലാണ്.
അബ്ദുറഹീമിന് വധശിക്ഷ വിധിച്ച അപ്പീല്‍ കോടതി, പുറത്ത് കുടുംബവുമായി ഒത്തുതീര്‍പ്പിനുള്ള വാതായനവും തുറന്നിട്ടതാണ് ശ്രദ്ധേയം. അപരാധിയോ നിരപരാധിയോ എന്നിതിനപ്പുറം കോടതിയില്‍ കുറ്റം തെളിഞ്ഞതെങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. കയ്യബദ്ധത്തിലാണ് അനസ് മരിച്ചതെന്ന് അബ്ദുറഹീം ഉറപ്പിച്ച് പറയുമ്പോഴും മനപൂര്‍വമുള്ള കൊലക്കുറ്റത്തിന്റെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന് സ്ഥാപിച്ചെടുത്തതാണ് അബ്ദുറഹീമിന് വധശിക്ഷ വിധിക്കാന്‍ കാരണമായത്. എന്നാല്‍ അബ്ദുറഹീമിന്റെ കാര്യത്തിലും മുന്‍വിധിയോ അനീതിയോ ഉണ്ടായിട്ടില്ല; പ്രത്യാശയുടെ ജാലകം കൊട്ടിയടക്കപ്പെട്ടേയില്ല. മാനവികതയുടെ മുഖവുമായി സഊദി റഹീമിനെ ജീവനോടെ തന്നെ നിലനിര്‍ത്തി. പതിനെട്ട് വര്‍ഷം പിന്നിട്ടാലും ഉറ്റവര്‍ക്കിടയിലേക്ക് മടങ്ങിയെത്താന്‍ റഹീമിന് വഴിയൊരുക്കുന്നതും പരിപാവനമായ ഈ രാജ്യത്തിന്റെ നിയമം തന്നെയാണ്.
തോരുന്ന സങ്കടപ്പെയ്ത്ത്
കുട്ടീനെ നമുക്ക് കിട്ടൂലേ… എന്ന കണ്ണുനിറഞ്ഞുള്ള ആ ഉമ്മയുടെ സങ്കടപ്പെയ്ത്ത് അവസാനിക്കാന്‍ പോകുകയാണ്. ഭരണകൂടം മുഖംതിരിച്ച് കണ്ണടച്ച് ഇരുട്ടാക്കി മാറി നിന്നപ്പോള്‍, മലയാളി ഒറ്റമനസ്സായി ഇറങ്ങി ജനസംഖ്യയുടെ പത്തിരട്ടി തുകയാണ് സ്വരൂപിച്ചത്. 34 കോടി രൂപ സ്വരൂപിക്കാനായതോടെ ആശ്വാസത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. കോടതി സഊദി കുടുംബത്തിന്റെ പേരില്‍ എക്കൗï് തുടങ്ങണം. സ്വരൂപിച്ച പണം എംബസി വഴി ആ എക്കൗïിലേക്ക് മാറ്റി കുടുംബത്തിന് കൈമാറിയാല്‍ മോചിപ്പിക്കാനുള്ള സമ്മത പത്രം കോടതിയില്‍ നല്‍കും. അതോടെ കോടതി ഉത്തരവോടെ ജയിലില്‍ നിന്നിറങ്ങാം. അബ്ദുറഹീമിനെ ഉമ്മയുടെ മുന്നില്‍ കൊïുപോയി നിര്‍ത്താന്‍ ഏതാനും ആഴ്ചകള്‍കൂടി കാത്തിരുന്നേ മതിയാവൂ.
എത്ര യാദൃച്ഛികമാണ് ജീവിതം. മരിക്കുമ്പോള്‍ അനസിന് വയസ്സ് 18. റഹീം ജയിലില്‍ കിടന്നതും 18 വര്‍ഷം. അബ്ദുറഹീം പുറംലോകം കാണാതെ നഷ്ടപ്പെട്ടത് വര്‍ഷങ്ങളാണ്. ജോലിക്കായി സഊദിയില്‍ ഇറങ്ങി 36ാം ദിനമാണ് ജയിലിലാവുന്നത്. കേരളത്തില്‍ നിന്ന് പോവുമ്പോള്‍ 23 വയസ്സായിരുന്നു അബ്ദുറഹീമിന്. ഇപ്പോള്‍ 41 ലെത്തി. ലുലു ഗ്രൂപ്പ് വീടു നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുï്.
അകതാരില്‍ ആത്മനിര്‍വൃതിയുടെ തുടികൊട്ടുകയാണ്; 34 കോടി നന്ദി.
ഓര്‍ക്കപ്പെടേണ്ടവര്‍ നിരവധിയാണ്. എല്ലാവര്ക്കും നന്ദി; പ്രാർത്ഥന…
Trending
-
india3 days ago
കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി
-
kerala3 days ago
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു
-
india3 days ago
മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം
-
kerala3 days ago
ലോക്സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ
-
india3 days ago
ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി
-
kerala3 days ago
വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്ലിം സംഘടനകളും മഹല്ലുകളും
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
-
kerala3 days ago
ഇന്ത്യയുടെ നല്ലകാലം വീണ്ടെടുക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍