Connect with us

columns

കോടതിമുറിയിലെ കൊലപാതകം

പാങ്ങിലെ കേസ് അന്നു കോടതിയില്‍ അവസാനത്തേതായിരുന്നു. മലപ്പുറം ജില്ല നിലവില്‍ വന്നിരുന്നുവെങ്കിലും ജില്ലാ സെഷന്‍സ് കോടതി, കോഴിക്കോട് ജില്ലാ കോടതിയുടെ അനുബന്ധമായി തുടരുകയാണ്. 1970 ഓക്ടോബര്‍- എട്ട് വ്യാഴാഴ്ച; വിചാരണ തീരുമ്പോള്‍ വൈകുന്നേരം അഞ്ചുമണിയായി

Published

on

സി.പി സൈതലവി

പാങ്ങിലെ കേസ് അന്നു കോടതിയില്‍ അവസാനത്തേതായിരുന്നു. മലപ്പുറം ജില്ല നിലവില്‍ വന്നിരുന്നുവെങ്കിലും ജില്ലാ സെഷന്‍സ് കോടതി, കോഴിക്കോട് ജില്ലാ കോടതിയുടെ അനുബന്ധമായി തുടരുകയാണ്. 1970 ഓക്ടോബര്‍- എട്ട് വ്യാഴാഴ്ച; വിചാരണ തീരുമ്പോള്‍ വൈകുന്നേരം അഞ്ചുമണിയായി. ബെഞ്ച് ക്ലാര്‍ക്ക് പ്രതികളുടെ ഒപ്പിന്നായി ഓരോരുത്തരെ വിളിച്ചു. ആദ്യം ഒപ്പിട്ട ഒന്നാം പ്രതി കുറുവ പഞ്ചായത്ത് പ്രസിഡന്റ് പി.കെ അഹമ്മദ് എന്ന ബാപ്പുട്ടിയുടെ പേന ക്ലാര്‍ക്ക്‌വാങ്ങി മറ്റുള്ളവര്‍ക്ക് ഒപ്പുവെക്കാന്‍ കൊടുത്തു. നൂറ്റാണ്ടു പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മിത കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും ഗോവണിയിറങ്ങിയ ബാപ്പുട്ടി എല്ലാവരും വന്നിട്ടും പേനകിട്ടാത്തതിനാല്‍ അതുവാങ്ങാന്‍ കാലിനു ജന്മനാലുള്ള തകരാര്‍ ഗൗനിക്കാതെ കോടതി മുറിയിലേക്കുതന്നെ കയറിച്ചെന്നു. സെഷന്‍സ് ജഡ്ജ് ജാനകിയമ്മ ചേംബറിലുണ്ട്. ക്ലാര്‍ക്കിനോട് പേന വാങ്ങി തിരിയുമ്പോഴേക്ക് വാതില്‍മറവില്‍നിന്നു ചാടിവീണ അക്രമി ബാപ്പുട്ടിയുടെ കഴുത്തിന് കുത്തിവീഴ്ത്തി. ഇരട്ടച്ചുരികയാല്‍ കഴുത്തും നെഞ്ചും പിളര്‍ന്ന് നാല്പത്തഞ്ചുകാരനായ ബാപ്പുട്ടി കോടതി മുറിയില്‍ പിടഞ്ഞമര്‍ന്നു. ജഡ്ജിയും പ്രാമാണികരായ അഭിഭാഷകരുമെല്ലാം സാക്ഷി നില്‍ക്കേ.
കേരളം ഒരു ഭരണമാറ്റത്തിന്റെ ആഘോഷപ്പൊലിമയിലായിരിക്കേ, രാവിലെ കോടതിയിലെത്തും മുമ്പ് കോഴിക്കോട് വലിയങ്ങാടിയില്‍ ചെന്ന് ബാഫഖി തങ്ങളുമായി കുശലം പറഞ്ഞുപോയ പി.കെ ബാപ്പുട്ടി നീതിപീഠത്തിനുമുന്നില്‍വീണു രക്തസാക്ഷിയാവുന്നു. കേരളംകണ്ട ഏറ്റവുംമികച്ച സാമൂഹിക പ്രവര്‍ത്തകരിലൊരാള്‍, ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്കായി അക്ഷരാര്‍ത്ഥത്തില്‍ ജീവിതം മാറ്റിവെച്ച വികസന നായകന്‍, ഒരു നാടിന്റെ സമ്പൂര്‍ണ വെളിച്ചം അണഞ്ഞുപോയ വാര്‍ത്ത ആദ്യമാര്‍ക്കും വിശ്വസിക്കാനായില്ല. കോടതി മുറിയിലെ കൊലപാതകം ഇന്നും ഏതോ നാട്ടില്‍ മാത്രം കേട്ടുകേള്‍വിയുള്ള അസാധാരണ വാര്‍ത്തയാണ്. അന്നത്തെ ഒന്നാം പേജ് പത്രവാര്‍ത്ത ഇതായിരുന്നു:
‘പി.കെ ബാപ്പുട്ടിയെ കോടതിയില്‍ വെച്ചു കുത്തിക്കൊന്നു’
‘കോഴിക്കോട്, ഒക്‌ടോ: 8- മലപ്പുറം ജില്ലയിലെ പ്രമുഖ മുസ്്‌ലിംലീഗു പ്രവര്‍ത്തകരിലൊരാളും കുറുവ പഞ്ചായത്ത് ബോര്‍ഡിന്റെയും പാങ്ങ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും പ്രസിഡന്റും മങ്കട നിയോജക മണ്ഡലത്തില്‍ മുസ്‌ലിംലീഗിന്റെ ജീവനാഡിയുമായ പി.കെ ബാപ്പുട്ടി ഇന്നു ഇവിടെ മലപ്പുറം ജില്ലാ സെഷന്‍സ് കോടതിയില്‍വെച്ച് ഒരക്രമിയില്‍ നിന്നും അതിദാരുണമാംവിധം കഠാരിക്കുത്തുകളേറ്റതിനാല്‍ മരണപ്പെട്ടവിവരം സവ്യസനം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാപ്പുട്ടിയ്യുടെ മൃതദേഹം ചേവായൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കെടുത്തിരിക്കുകയാണ്.
ഇന്നു വൈകുന്നേരം അഞ്ച് മണിക്കു ശേഷം ഇവിടെയുള്ള മലപ്പുറം ജില്ലാ കോടതിയില്‍ വെച്ചാണ് സംഭവമെന്നാണറിയുന്നത്. പ്രസ്തുത കോടതിയില്‍ ഇന്നു വിചാരണ തുടര്‍ന്ന പാങ്ങ് തീവെപ്പു കേസിലെ ഒന്നാം പ്രതിയായ ബാപ്പുട്ടി സാഹിബിനെ പ്രസ്തുത കേസിലെ പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളിലൊരാളായ കൃഷ്ണനാണത്രേ കുത്തിയത്. പ്രസ്തുത കേസിന്നാസ്പദമായ സംഭവത്തില്‍ മരണപ്പെട്ട അറുമുഖന്റെ അനുജനാണ് കൃഷ്ണന്‍. പ്രസ്തുത കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളുടെ വിസ്താരം ഇന്നാണ് കോടതി പൂര്‍ത്തിയാക്കിയത്. മുപ്പതുപ്രതികളുള്ള പാങ്ങ് തീവെപ്പു കേസ്സിലെ ഇന്നത്തെ വിസ്താരം കഴിഞ്ഞശേഷം പതിവുപോലെ പ്രതികളിലോരോരുത്തരെയായി കോടതി ക്ലാര്‍ക്ക് ഒപ്പുവാങ്ങി അയച്ചുകൊണ്ടിരുന്നുവെന്നും അതിനിടക്കാണ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പോലെ അക്രമി ബാപ്പുട്ടിയുടെ മേല്‍ ചാടിവീണ് ക്ഷണവേഗത്തില്‍ അനേകം തവണ കുത്തിയതെന്നും പറയപ്പെടുന്നു. കുഴുത്തിനും നെഞ്ചിനും പുറത്തും മറ്റും മാരകമായ കത്തിക്കുത്തിന്റെ മുറിവുകളേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം ഏതുശിലാഹൃദയനേയും നടുക്കും.
പാങ്ങില്‍വെച്ച് ഒസ്സാന്‍ മുഹമ്മദ് എന്ന യുവാവിനെ കഠാരികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചകേസിലെ ഒന്നാം പ്രതിയായിരുന്നു ആര്‍.എസ്.എസുകാരനായ കൃഷ്ണനെങ്കിലും പ്രസ്തുതകേസ്സില്‍ കോടതി വിട്ടയക്കുകയാണുണ്ടായത്. ഇന്നത്തെ സംഭവത്തെ തുടര്‍ന്ന് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേഹത്തിന്റെ പലഭാഗത്തും ഭീകരത ജനിപ്പിക്കുന്ന കുത്തുകളാണ് ബാപ്പുട്ടിക്കേറ്റിട്ടുള്ളത്. കഴുത്തിന്റെ വലതുവശത്ത് ഏതാണ്ട് അഞ്ചിഞ്ച് നീളത്തില്‍ ആഴത്തിലുള്ള കുത്തേറ്റതിനെ തുടര്‍ന്ന് കണ്ഠനാളത്തില്‍ ബീഭത്സമായ മുറിവാണേറ്റിട്ടുള്ളത്. നെഞ്ചിന്റെ ഇടതുവശത്ത് വലിച്ചുകീറിയത് പോലെ ഏതാണ്ട് ആറിഞ്ച് നീളത്തിലും മൂന്നിഞ്ച് വീതിയിലും ഉള്ളതാണ് മാരകമായ മറ്റൊരു മുറിവ്. ബാപ്പുട്ടിയുടെ പുറത്ത് ഗുരുതരമായ മറ്റൊരു കുത്തുമേറ്റിട്ടുണ്ട്.
വലതു കൈയിന്റെ മണികണ്ഠത്തിന്റെ രണ്ടു പാര്‍ശ്വങ്ങളില്‍ ഏതാണ്ട് ആറിഞ്ചും നാലിഞ്ചും നീളത്തില്‍ പറ്റിയിട്ടുള്ള മുറിവുകളും, മണികണ്ഠത്തിന്റെ മീതെയായി ഉള്ളില്‍ അത്ര തന്നെ നീളത്തില്‍ പറ്റിയിട്ടുള്ള മുറിവും നിരായുധനായ ബാപ്പുട്ടി അക്രമിയുടെ കുത്തുകള്‍ തണ്ടന്‍കൈകൊണ്ട് തടുത്തപ്പോള്‍ ഏറ്റതാണെന്നു തോന്നിക്കും. വലതുകൈയിന്റെ തള്ളവിരലിലും ചൂണ്ടുവിരലിനുമിടയിലും കഠാരയേറ്റിട്ടുണ്ട്.
ഏതവസ്ഥയിലും മുസ്‌ലിം സമുദായത്തിനുവേണ്ടി എന്തു ത്യാഗത്തിനും തയ്യാറുള്ള ബാപ്പുട്ടിക്കു 45 വയസ്സു പ്രായമുണ്ട്. ‘
മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ നിമിഷങ്ങള്‍ക്കകം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മയ്യിത്ത് സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രി സി.എച്ചും എത്തി. സാധാരണക്കാര്‍ക്കിടയില്‍ ഹീറോ ആയി നില്‍ക്കുന്ന ബാപ്പുട്ടിയുടെ കൊലപാതകം സംബന്ധിച്ച വാര്‍ത്ത സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ക്ഷമയും സമാധാനവും പാലിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അടിയന്തരമായി പത്രപ്രസ്താവനയിറക്കി. നാട്ടില്‍ അസാമാധാനവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന അക്രമികള്‍ക്കു വളംവെച്ചുകൊടുക്കുന്ന വിധത്തിലുള്ള യാതൊരു സംഗതികളിലും ആരും ഏര്‍പ്പെട്ടുപോകരുത് എന്ന തങ്ങളുടെ പ്രസ്താവന പത്രങ്ങള്‍ പ്രാധാന്യ പൂര്‍വം നല്‍കി.

മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ തിങ്ങിനില്‍ക്കെ മെഡിക്കല്‍ കോളജിലെത്തി മയ്യിത്ത് ഏറ്റുവാങ്ങി. ആസ്പത്രി പരിസരത്ത് മയ്യിത്ത് നമസ്‌കാരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. പൂക്കോയ തങ്ങളുടെ നേതൃത്വത്തില്‍ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര സ്വദേശമായ മലപ്പുറം കുറുവയിലെ പാങ്ങിലേക്കു പുറപ്പെട്ടു. പാങ്ങ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി.
പ്രഗത്ഭ അഭിഭാഷകനായ അഡ്വ. കെ. കുഞ്ഞിരാമമേനോന്‍ വാദിച്ച കേസ് പി.കെ ബാപ്പുട്ടി, സഹോദരന്‍ പി.കെ കുഞ്ഞു തുടങ്ങി പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം കുറ്റക്കാരല്ലെന്നു കണ്ടു പിന്നീട് കോടതി വെറുതെ വിട്ടു.
കോടതി മുറിയിലെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്സുകാരനായ കൃഷ്ണന്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു.
കോടതി ശിക്ഷിച്ചാലും ഈ കേസില്‍ ബാപ്പുട്ടി കുറ്റക്കാരനാണെന്നു നാട്ടിലൊരാളും വിശ്വസിക്കുകയില്ലായിരുന്നു. നാട്ടുമ്പുറത്തെ ഇടുങ്ങിയ ഒറ്റയടിപ്പാതയിലൂടെ വരുമ്പോള്‍ ആരാദ്യം താഴെയിറങ്ങിക്കൊടുക്കണമെന്ന നിലവാരം കുറഞ്ഞ മൂപ്പിളമ തര്‍ക്കം മൂര്‍ച്ഛിച്ചു സംഘര്‍ഷത്തില്‍ കലാശിച്ച ഒരു സംഭവത്തില്‍, പി.കെ ബാപ്പുട്ടി എന്ന മത, ജാതി, രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളെസേവിച്ചു കഴിഞ്ഞഒരാള്‍ കക്ഷിചേരില്ലെന്നു ആര്‍ക്കുമറിയാത്തതല്ല. തൊട്ടുമുമ്പ് നടന്ന അക്രമത്തില്‍ പരിക്കുപറ്റിയ ആളെ സന്ദര്‍ശിക്കാന്‍ പോയ ബാപ്പുട്ടി കേസിനാസ്പദമായ സംഭവസമയം പെരിന്തല്‍മണ്ണ ഗവ. ആസ്പത്രിയിലായിരുന്നുവെന്ന് സാക്ഷിപറയാന്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ ഏറെയുണ്ടായിരുന്നുതാനും. പക്ഷേ നാട്ടിലെല്ലാവര്‍ക്കും കണ്ണിലുണ്ണിയായിരുന്നുവെങ്കിലും ബാപ്പുട്ടിയുടെ രാഷ്ട്രീയവും ജനപ്രിയതയും കണ്ണിലെ കരടായിമാറിയിരുന്നു മറ്റു ചിലര്‍ക്ക്.

സ്വാതന്ത്ര്യാനന്തരം സംഘ്പരിവാരം ഇന്ത്യയാകെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പന്തം കൊളുത്താന്‍ സമരായുധമാക്കിയ ‘മലപ്പുറം ജില്ല’ എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് പി.കെ ബാപ്പുട്ടി. മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും പെരിന്തല്‍മണ്ണ താലൂക്ക് മുസ്‌ലിംലീഗ് ജോയിന്റ് സെക്രട്ടറിയും മങ്കട ഫര്‍ക്കാ മുസ്‌ലിംലീഗിന്റെ ആകെത്തുകയുമായിരുന്നു അദ്ദേഹം. മെലിഞ്ഞു പൊക്കം കൂടിയ സുന്ദരനും സുമുഖനുമായ വെള്ളാരം കണ്ണുകളുള്ള, ആദ്യപരിചയത്തില്‍ തന്നെ ആരെയും തന്റെ നിലപാടുകളിലേക്ക് വശീകരിക്കാന്‍ തക്ക സംഭാഷണ ചതുരനായ പി.കെ ബാപ്പുട്ടി താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവേശനാമമായി മാറി. വേദികളിലല്ലായിരുന്നു; എപ്പോഴും ആള്‍ക്കൂട്ടത്തില്‍ മാത്രം.
പാലപ്ര കൊറ്റോത്ത് കുഞ്ഞിപ്പോക്കരുടെ പുത്രനായി 1925 ജൂലൈ 15 ന് ജനിച്ച അഹമ്മദ് പില്‍ക്കാലം പി.കെ ബാപ്പുട്ടി എന്നു മാത്രമായി അറിയപ്പെട്ടതു തന്നെ ആ ജനസ്‌നേഹ നിമിത്തം. പ്രമാണിയായ പിതാവ് കുഞ്ഞിപ്പോക്കര്‍ പ്രസിദ്ധനായ നാട്ടുമാധ്യസ്ഥന്‍. കൃഷിയും സമ്പത്തുമുള്ള കുടുംബകാര്യങ്ങള്‍ നോക്കാതെ ബാല്യം തൊട്ടേ പാവപ്പെട്ടവരുടെ തോഴനായി ജനകീയ പ്രശ്‌നങ്ങളുടെ തോളില്‍ കയ്യിട്ടു നടന്നു ബാപ്പുട്ടി. വികസനത്തിന്റെ ഒരു തരിമ്പുമെത്താത്ത സ്വന്തം ദേശത്ത് സ്‌കൂളുകളും ആസ്പത്രികളും പാലവും കറന്റും വെള്ളവുമെത്തുന്നത് സ്വപ്‌നംകണ്ടു അതിനുപിന്നാലെ പോയി. ആ യാത്രയില്‍ ദീര്‍ഘകാലം പാങ്ങില്‍ നിന്നുള്ള ഗ്രാമപഞ്ചായത്തംഗമായി. 1963 ല്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തില്‍ വന്ന കുറുവ പഞ്ചായത്ത് ബോര്‍ഡിന്റെ പ്രസിഡന്റുമായി. ഒരു ഡയറിയും കക്ഷത്തുവെച്ച് അതിരാവിലെ വീട്ടില്‍ നിന്നു പുറപ്പെടുന്ന ബാപ്പുട്ടി, റോഡും വാഹനങ്ങളുമൊന്നും യാത്രാസൗകര്യം നല്‍കാത്ത കാലത്ത് കിലോമീറ്ററുകള്‍ കാല്‍നടയായി പോയി അധികാര കേന്ദ്രങ്ങളെ സമീപിച്ചു നാടിനു വികസനം കൊണ്ടുവന്നു. സമ്പന്ന കുടുംബത്തിലെ അംഗമാണെങ്കിലും കയ്യിലൊരു ചില്ലിക്കാശുപോലും കാണില്ല മിക്കപ്പോഴും. ഉള്ളത് അത്യാവശ്യക്കാര്‍ക്കു കൊടുത്താവും യാത്ര.

എത്തിയിടത്ത് കാണാം എന്ന ഈ യാത്രയിലാണ് വള്ളുവനാട്ടില്‍ ചുവപ്പുകോട്ടകള്‍ ഭേദിച്ച് പി.കെ ബാപ്പുട്ടി പച്ചക്കൊടി ഉയര്‍ത്തിയത്. സര്‍വേന്ത്യ മുസ്‌ലിംലീഗ് കാലം തൊട്ടേ സംഘടനയുടെ മുന്‍നിര പ്രവര്‍ത്തകനായി ഓടിനടന്ന ബാപ്പുട്ടി കെ.കെ മുഹമ്മദ് ശാഫി, പി.ടി സൈത് സാഹിബ്, പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, കെ.വി എസ് തങ്ങള്‍, വെങ്കിട്ട മുഹമ്മദ് കുഞ്ഞാപ്പ തുടങ്ങിയവര്‍ക്കൊപ്പം പെരിന്തല്‍മണ്ണ താലൂക്കില്‍ മുസ്്‌ലിംലീഗിനെ ബഹുജന ശക്തിയാക്കി മാറ്റി. പി.കെ ബാപ്പുട്ടിയുടെ പ്രവര്‍ത്തനങ്ങളും മങ്കട അബ്ദുല്‍ അസീസിന്റെ പ്രസംഗങ്ങളുമാണ് വള്ളുവനാട്ടിലെ കമ്യൂണിസ്റ്റ് വേരുകള്‍ തകര്‍ത്ത് മുസ്‌ലിംലീഗിനെ സ്ഥാപിച്ചതെന്ന് സി.എച്ച് മുഹമ്മദ് കോയ വിശേഷിപ്പിച്ചു. സഞ്ചാര യോഗ്യമായ റോഡുകളില്ലാത്ത കാലത്ത് പെരിന്തല്‍മണ്ണ താലൂക്കിലുടനീളം കാല്‍നട യാത്ര ചെയ്താണ് ബാപ്പുട്ടി മുസ്‌ലിംലീഗ് സംഘടിപ്പിച്ചത്. താലൂക്കില്‍ പി.കെ ബാപ്പുട്ടിയോളം മറ്റൊരു മേഖലയിലേക്കും നീങ്ങാതെ സമ്പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം ഏര്‍പ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല.

എന്നും പദയാത്രകള്‍. പാര്‍ട്ടിയില്‍ അംഗങ്ങളെച്ചേര്‍ക്കാനുള്ള പരിശ്രമങ്ങള്‍. തനിക്ക് ഏറെ അടുപ്പമുള്ള ധനാഢ്യനായ ഒരു വ്യക്തിയെ സമീപിച്ച് മുസ്‌ലിംലീഗില്‍ അംഗത്വമെടുക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം ചെന്ന ബാപ്പുട്ടി ആവശ്യപ്പെട്ടു. വേണമെങ്കില്‍ പണംതരാം; മെമ്പര്‍ഷിപ്പ് വേണ്ടെന്നു അദ്ദേഹം നിരസിച്ചു. ജീവിക്കാന്‍ ഗതിയില്ലാതെ സഹായം തേടിയല്ല; ഈ രാജ്യത്തു സമുദായത്തിന് മാന്യമായി നിലനില്‍ക്കാന്‍ മുസ്‌ലിംലീഗ് വേണം. അതിനു ചേരാന്‍ ഒരുക്കമാണോ എന്നറിയാനാണ് വന്നതെന്നു മുഖത്തടിച്ചപോലെ പറഞ്ഞ ബാപ്പുട്ടിക്കു മുന്നില്‍ മൗനിയായ ധനാഢ്യബന്ധു, പില്‍ക്കാലം മുസ്‌ലിംലീഗില്‍ ചേരുകയും ചെയ്തു. നിലപാടുകളിലെ ധീരതയും ലക്ഷ്യം നേടുന്നതിലുള്ള ദൃഢനിശ്ചയവുമായിരുന്നു ബാപ്പുട്ടിയുടെ മുദ്ര. വികസനത്തിന്റെ ഫയല്‍ പാസ്സാക്കാന്‍ ബന്ധപ്പെട്ട ഓഫീസില്‍ ഒരു തവണയേ ബാപ്പുട്ടിക്ക് പോവേണ്ടതുള്ളു. ബാപ്പുട്ടി ഒരു ഓഫീസിലെത്തിയോ ആ പദ്ധതി അനുവദിച്ചുകിട്ടിയിരിക്കും.
പി.കെ ബാപ്പുട്ടിയുമായുള്ള ആത്മ സൗഹൃദത്തിന്റെ സമ്മര്‍ദ്ദം കൂടിയാണ് 1967 ല്‍ മങ്കടയില്‍ മത്സരിക്കാന്‍ സി.എച്ച് താല്‍പര്യമെടുത്തതെന്ന് കേട്ടിട്ടുണ്ട്. സി.എച്ച് ആദ്യമായി മന്ത്രിയായതും മങ്കടയില്‍ നിന്ന് വിജയിച്ചാണ്. റോഡിനും മറ്റുമായി സി.എച്ചിന്റെ ശിപാര്‍ശക്കത്തും വാങ്ങി പൊതുമരാമത്ത് മന്ത്രി ടി.കെ ദിവാകരനെ കാണാന്‍ ബാപ്പുട്ടി ചെല്ലും. സി.എച്ച് തന്നെ ബാപ്പുട്ടിയോട് പിന്നീട് പറഞ്ഞു: ‘ദിവാകരന്‍ മന്ത്രി എന്തുവേണമെങ്കിലും അനുവദിച്ചോളാം; ദയവു ചെയ്ത് ബാപ്പുട്ടിയെ ഇങ്ങോട്ട് അയക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.’ കാരണം ബാപ്പുട്ടി ചെന്നാല്‍ അന്നു മന്ത്രിക്കു മറ്റൊരു ഫയലും നോക്കാന്‍ നേരം കിട്ടി എന്നു വരില്ല.

ഖബറടക്ക ചടങ്ങ് കഴിഞ്ഞു നില്‍ക്കുമ്പോള്‍ പ്രഥമ കലക്ടര്‍ കെ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു: ജില്ല നിലവില്‍ വന്ന ഈ പതിനാലു മാസത്തിനകം ഏറ്റവുമധികം തവണ തന്നെ ഓഫീസില്‍ വന്നു കണ്ട് ഏറ്റവുമധികം വികസനം കൊണ്ടു പോയ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാപ്പുട്ടിയാണെന്ന്.
അവിഭക്ത പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് ജനങ്ങളുടെ ആവലാതികളുമായി കലക്ടറെ കണ്ടു മടങ്ങണമെങ്കില്‍ തന്നെ 180 ല്‍ പരം കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവരുന്ന ദുരനുഭവങ്ങളില്‍ നിന്ന് പി.കെ ബാപ്പുട്ടി എന്ന യുവ പൊതു പ്രവര്‍ത്തകനുണ്ടായ ഉള്‍വിളിയാണ് മലപ്പുറം ജില്ല എന്ന ആശയമായിത്തീര്‍ന്നത്. വികസനം വരണമെങ്കില്‍ റവന്യൂ ഭരണ മേഖലയുടെ വിസ്തൃതി ചുരുക്കിയേ മതിയാവൂ.
1959 ല്‍ പെരിന്തല്‍മണ്ണ കോസ്‌മോ പൊളിറ്റന്‍ ഹാളില്‍ നടന്ന താലൂക്ക് മുസ്‌ലിംലീഗ് വാര്‍ഷിക കൗണ്‍സിലില്‍ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ അവികസിത പ്രദേശങ്ങള്‍ ചേര്‍ത്ത് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് പി.കെ ബാപ്പുട്ടി പ്രമേയം വഴി ആവശ്യപ്പെട്ടു. അന്നത് ഏറെപേരും അപ്രായോഗികമായ ഒരു ചിന്തയായി കരുതി. സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന 57 താലൂക്കുകളില്‍ വികസനത്തില്‍ ഏറ്റവും പിന്നിലെ സ്ഥാനത്തുള്ള ഏറനാട് (53), പെരിന്തല്‍മണ്ണ (51), തിരൂര്‍ (50), പൊന്നാനി (49) താലൂക്കുകളെയാണ് മലപ്പുറം ജില്ല വരുമ്പോള്‍ ഉള്‍പ്പെടുത്തിയത്. ഇതനുസരിച്ചുള്ള ഒരു പട്ടിക തയ്യാറാക്കിയായിരുന്നു കൗണ്‍സിലില്‍ ബാപ്പുട്ടി സംസാരിച്ചത്. 1960 ല്‍ മങ്കടയില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച അഡ്വ. ആലങ്കോട് പി അബ്ദുല്‍ മജീദിനോടു മലപ്പുറംജില്ല എന്ന ആവശ്യം ഉയര്‍ത്താനുള്ള പ്രേരണ ചെലുത്തിയതും ബാപ്പുട്ടി തന്നെ. 1961 ല്‍ അഡ്വ. അബ്ദുല്‍ മജീദ് സാഹിബ് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിക്കണം എന്ന ആവശ്യം നിയമസഭയില്‍ ആദ്യമായി ഉന്നയിച്ചു. വ്യക്തമായ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

1967 ല്‍ മുസ്‌ലിംലീഗിന് ആദ്യമന്ത്രിസഭാപ്രവേശം ലഭിക്കുമ്പോള്‍ മങ്കടയുടെ ജനപ്രതിനിധിയായിരുന്ന സി.എച്ചിനോടും തന്റെ പ്രിയ സുഹൃത്ത് എം.പി.എം അഹമ്മദ് കുരിക്കളോടും മലപ്പുറം ജില്ലാകാര്യമുണര്‍ത്തി തിരുവനന്തപുരം യാത്ര പലവട്ടം നടത്തി ബാപ്പുട്ടി. മന്ത്രി ബാപ്പു കുരിക്കള്‍ പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിന് മലപ്പുറം ജില്ല രൂപീകരിക്കുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചു. സി.എച്ച് മുന്നില്‍ നിന്നു. സംഘ്പരിവാരം എതിര്‍പ്പിന്റെ കൊടുങ്കാറ്റുയര്‍ത്തി. രാജ്യമെങ്ങും പ്രതിഷേധ സമരങ്ങള്‍ നടത്തി. ആര്‍.എസ്.എസ് പരമാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ മുതല്‍ അടല്‍ ബിഹാരി വാജ്‌പേയ്‌വരെ ഈ പ്രക്ഷോഭത്തില്‍ കണ്ണി ചേര്‍ന്നു. 1969 ഫെബ്രു 8 ന് തൃശൂരില്‍ നടന്ന ആര്‍.എസ്.എസ് സംഗമത്തില്‍ പ്രസംഗിച്ച ഗോള്‍വാള്‍ക്കര്‍ മലപ്പുറം ജില്ല എന്നത് ഒരു ‘മഹാവിപത്ത്’ ആണെന്ന് പ്രഖ്യാപിച്ചു ഹിന്ദുത്വ രാഷ്ട്രീയത്തിനു ചൂടുപകര്‍ന്നു.

ഏപ്രില്‍ 27 ന് മുംബൈയില്‍ നടന്ന ജനസംഘം വാര്‍ഷിക സമ്മേളനം മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭത്തിന് കമ്മിറ്റി രൂപീകരിച്ചു. എ. ബി വാജ്‌പേയ് അധ്യക്ഷനായിരുന്നു. കേരളത്തില്‍ കേളപ്പന്‍ സമരം നയിച്ചു.
കോലാഹലങ്ങളെ കൂസാതെ സപ്ത മുന്നണി സര്‍ക്കാര്‍ മലപ്പുറം ജില്ല പ്രഖ്യാപിച്ചു. 1969 ജൂണ്‍ 16 ന് ജില്ല നിലവില്‍വന്നു. പി.കെ ബാപ്പുട്ടിയുടെ ജീവിതാഭിലാഷം സാഫല്യം നേടി. ഈ ചിന്ത ആദ്യമുണര്‍ത്തിയ ബാപ്പുട്ടി എന്ന ജനകീയ നാമം സംഘ്പരിവാരത്തിന്റെ ഉള്ളില്‍ കനലായി കിടന്നു. മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭത്തിന്റെ അനുബന്ധമായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്ര പ്രശ്‌നവും. ഇതിന്റെ മറവില്‍ സംഘര്‍ഷം വിതക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ ഹൈന്ദവ വിശ്വാസികളെപ്പോലും സജ്ജമാക്കുന്നതില്‍ പി.കെ ബാപ്പുട്ടിയുടെ ജനകീയ തന്ത്രങ്ങള്‍ വിജയിച്ചു. ബാപ്പുട്ടിയുടെ കര്‍മ്മമേഖലയിലെ അങ്ങാടിപ്പുറം ആയിരുന്നു ജില്ലാ വിരുദ്ധ സമരത്തിന്റെയും തളിക്ഷേത്ര പ്രക്ഷോഭത്തിന്റെയും പ്രധാന കേന്ദ്രം. പരിസര പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ആര്‍.എസ്.എസ് മുതിര്‍ന്നു. എല്ലാ ഗൂഢ നീക്കങ്ങളെയും പരാജയപ്പെടുത്തിയ മതഭേദമില്ലാത്ത ജനസ്വാധീനമായിരുന്നു പി.കെ ബാപ്പുട്ടി. 1960കളുടെ അവസാനം മലപ്പുറം ജില്ലാ പ്രദേശത്ത് സംഘ്പരിവാരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പുതുരീതികള്‍ തേടിയപ്പോള്‍ കലാപത്തിന്റെ പ്രഭവകേന്ദ്രമാകുമെന്ന് കരുതിയ പെരിന്തല്‍മണ്ണ താലൂക്കില്‍ അക്രമികളുടെ തന്ത്രങ്ങളെ മത സൗഹാര്‍ദ്ദവും സമാധാന ശ്രമങ്ങളും കൊണ്ട് അടിത്തട്ടില്‍ പ്രതിരോധിച്ച നയതന്ത്രജ്ഞന്‍, മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ കരുത്തും കാതലും. ആരോടും സ്‌നേഹത്തോടെ ചിരിച്ചു മാത്രം സംസാരിക്കാറുണ്ടായിരുന്ന ബാപ്പുട്ടിക്ക് ഒരു പങ്കുമില്ലെന്ന് പകല്‍ വെളിച്ചം പോലെ അറിയുന്ന വിഷയത്തിന്റെ പേരില്‍ കൊന്നു തള്ളാന്‍ മാത്രം വിരോധം ആര്‍.എസ്.എസ്സു കാരനില്‍ ചെലുത്തിയ കാരണം മറ്റെന്തുണ്ട്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending