Connect with us

Video Stories

ഫാറൂഖിലെ തട്ടവും തമ്പുരാട്ടിയുടെ തലക്കെട്ടും

Published

on

സി.പി സൈതലവി

കോഴിക്കോട് നഗരത്തില്‍ നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്‍ ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്‍ ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോള്‍, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത് (സത്യപ്രസ്താവന) വെച്ചത് ആധാരത്തിന്റെ മൂന്നാം ഖണ്ഡികയിലുണ്ട്. ‘മേപ്പടി വഹകളിന്മേല്‍ എനിക്കുള്ള സമസ്തവകാശങ്ങളും എന്റെ പരലോക ഗുണത്തിനു വേണ്ടിയും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും ഞാന്‍ എന്റെ പൂര്‍ണ മനസ്സാലെ, ഇന്ത്യാ ഗവണ്മെന്റിന്റെ 1860 ലെ 21ാം നമ്പര്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട റൗസത്തുല്‍ ഉലൂം അസോസിയേഷനിലേക്ക്, മേപ്പടി അസോസിയേഷന്റെ ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് ഉപയോഗിപ്പാനും അതിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നതും മദ്രാസ് സര്‍വകലാശാലയില്‍ അംഗീകരിക്കപ്പെട്ടതുമായ റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ആവശ്യത്തിലേക്കും അവയുടെ വക എടുപ്പുകള്‍, തോട്ടങ്ങള്‍ മുതലായവ ഉണ്ടാക്കുവാനും മറ്റുമായി ഞാന്‍ ഇതിനാല്‍ വഖഫ് ചെയ്യുകയും മേപ്പടി സ്ഥലം ഇന്നത്തേക്ക് റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈവിട്ട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരിക്കുന്നു’ (1946 ഡിസം.10). തനതായി ഒരു തുണ്ട് ഭൂമിയോ അതു വാങ്ങാനുള്ള മടിശ്ശീലയോ റൗസത്തുല്‍ ഉലൂമിന് ഇല്ലാത്ത കാലത്താണ് സ്വന്തം കുടുംബപരമ്പരയുടെ ജീവസന്ധാരണത്തിനുപയോഗിക്കാന്‍ ജന്മംതീരായി കൈവശമുണ്ടായിരുന്ന വിസ്തൃതമായ മണ്ണ്, ഏതോ ദേശങ്ങളില്‍നിന്ന് അറിവ് നേടാനെത്തുന്ന അജ്ഞാത തലമുറകള്‍ക്കായി അബ്ദുല്ലക്കുട്ടി ഹാജി ദാനം ചെയ്യുന്നത്. ഇങ്ങനെ അനേകം പേര്‍ ദൈവ പ്രീതി കാംക്ഷിച്ച് വഖഫ് ചെയ്ത സ്ഥാവരജംഗമ സ്വത്തുക്കളിന്മേല്‍ പണിതുയര്‍ത്തിയ ഒരു മണിമന്ദിരത്തിലിരുന്നാണ് ആ പരലോക ഗുണത്തിന്റെ പുറത്ത് കയറി പലരും ചെണ്ട കൊട്ടുന്നത്. ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന്‍ പറഞ്ഞതിലെ ആലങ്കാരികമെന്നോ ആഭാസകരമെന്നോ ശ്രോതാവിന്റെ ഇച്ഛക്കൊത്ത് വ്യാഖ്യാനിച്ച നാലു വാക്കുകള്‍ മാറ്റിവെച്ചാല്‍ ഫാറൂഖ് കോളജിന്റെ തത്വമാണ്. അസാധ്യമെന്ന് കരുതിയ കേവല സ്വപ്‌നത്തിന്റെ അടിത്തറക്കുമേല്‍ ഓരോരോ കല്ലുകള്‍ അടുക്കിവെച്ച് മഹാപ്രസ്ഥാനമാക്കി മാറ്റിയെടുത്ത ഒരു ജനതയുടെ, അതിനായി ദേശാന്തരങ്ങളില്‍ അലഞ്ഞുനടന്ന മഹാപുരുഷന്മാരുടെ വിശ്വാസമാണ്. ജൗഹര്‍ മുനവ്വര്‍ പിറന്നുവളര്‍ന്ന വിശ്വാസധാരയുടെ അച്ചുതണ്ടില്‍ നിന്നു തനിക്കു പ്രിയപ്പെട്ടവര്‍ വേര്‍പെട്ടുപോവാതിരിക്കാന്‍ അനിവാര്യമായ ചിട്ടവട്ടങ്ങളാണ്. അതേറ്റു പാടാതിരിക്കാനാവില്ല ഒരു തലമുറക്കും. തല്ലിനും തടവറക്കും ആര്‍പ്പുവിളികള്‍ക്കും അതിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം ഖണ്ഡിക ഉറപ്പു തരുന്ന മൗലികാടിത്തറയുള്ള മനുഷ്യ സ്വാതന്ത്ര്യമാണത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. മറ്റാരുടെയും മനസ്സിനു മുറിവേല്‍പ്പിക്കാതെ, ഒരു ശത്രുവിനെ സങ്കല്‍പ്പിക്കാതെ, മിതമായ ഭാഷയില്‍, സൗമ്യഭാവത്തില്‍ പരസ്പരം ക്ഷണിക്കുന്ന സ്വാതന്ത്ര്യം തടയാനാവില്ല. ജൗഹര്‍ മുനവ്വറിന്റെ പദപ്രയോഗങ്ങളിലേതെങ്കിലും ആര്‍ക്കെങ്കിലും അരോചകമോ അശ്ലീലമോ ആയി തോന്നിയിട്ടുണ്ടെങ്കില്‍ ഒരു നിശിത വിമര്‍ശനത്തിനോ രൂക്ഷമായ പ്രതികരണത്തിനോ ശക്തമായൊരു വാദപ്രതിവാദത്തിനോ ഉള്ള വകുപ്പേ ആ പ്രസംഗം പൂര്‍ണമായി കേട്ട ആര്‍ക്കും തോന്നൂ. എന്നിട്ടും പ്രഭാഷകനു പിന്നാലെ വേട്ടക്കാര്‍ പായുന്നുവെങ്കില്‍ അതിനര്‍ത്ഥം പ്രകോപനം ജൗഹര്‍ മുനവ്വറിന്റെ പ്രസംഗത്തിലല്ല; കാനേഷുമാരിയില്‍ എഴുതപ്പെട്ട സമുദായ നാമത്തിലാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നാമ മുദ്രണത്തിലാണ്. അതുകൊണ്ടാണ് ഫറോക്കില്‍ നിന്നും നാല്‍പത് കിലോമീറ്ററെങ്കിലും അകലെ മറ്റൊരു താലൂക്കിലുള്ള ഉള്‍നാടന്‍ ഗ്രാമത്തിലെ കുടുംബസദസ്സില്‍, വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മുന്നില്‍ ഇത്തിരി നര്‍മ്മവും വാമൊഴിവഴക്കവുമായി നടന്ന ഒരു സാധാരണ ബോധവത്കരണ പ്രസംഗത്തിന്റെ പേരില്‍ പ്രസിദ്ധമായ ഫാറൂഖ് കോളജിലേക്ക് മാര്‍ക്‌സിസ്റ്റ്‌സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അണിയറയില്‍ കോപ്പുകൂട്ടി പ്രക്ഷോഭം നയിച്ചത്. പ്രസംഗം നടത്തിയ അധ്യാപകന്‍ പഠിപ്പിക്കുന്ന ട്രെയിനിങ് കോളജിലേക്ക് പോലുമായിരുന്നില്ല മാര്‍ച്ച്. ആ പ്രസംഗത്തില്‍ രാജ്യദ്രോഹമോ വര്‍ഗീയതയോ ഉണ്ടായിരുന്നില്ല. ഒരു വരിപോലും പരമത നിന്ദയോ മത നിഷേധികളോടുള്ള യുദ്ധ പ്രഖ്യാപനമോ ഇല്ല. ഗവണ്‍മെന്റിനോടോ സംഘടനകളോടോ ഏതെങ്കിലും വ്യക്തികളോടോ പേരെടുത്ത് പറഞ്ഞും അല്ലാതെയുമുള്ള പരിഹാസമോ ആക്ഷേപമോ ഇല്ല. തന്റെ കുടുംബത്തെ, നാടിനെ, താന്‍ ജോലി ചെയ്യുന്ന സ്ഥാപന പരിസരങ്ങളെ ഉദാഹരിച്ചു കൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ പ്രസംഗിക്കാത്തവരായി ആരുണ്ട്. താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളെ പിന്തുടരുന്നവരുടെ വേഷവിധാനവും ജീവിതരീതിയും അതിനോട് നീതിപുലര്‍ത്തുന്നതാവണമെന്നേ പ്രസംഗത്തിലുള്ളു. തല മറക്കുന്നുവെങ്കില്‍ അതിന്റെ പൂര്‍ണതയോടെയാവട്ടെ. ഇല്ലെങ്കില്‍ ഈ ചൂട് കാലത്ത് വെറുതെ എന്തിന് അസ്വസ്ഥമാകണം. മറ്റു വേഷങ്ങളിലും മത തത്വങ്ങള്‍ പാലിക്കുന്നതിലാണ് നന്മ. വിശ്വാസിയുടെ പരലോക ഗുണത്തിനാണെങ്കില്‍ അതിനൊത്ത് ചെയ്യൂ എന്ന് മതത്തെ സംബന്ധിച്ച ഒരു ക്ലാസില്‍ പറയാന്‍ പാടില്ലെന്നുണ്ടോ. മാര്‍ക്‌സിസ്റ്റുകളുടെയോ സംഘ്പരിവാരത്തിന്റെയോ മറ്റാരുടെയെങ്കിലുമോ വേഷവിധാനം ഇവ്വിധമായിരിക്കണമെന്ന് അതിലില്ല. പൊതുസമൂഹത്തോടു പോലുമല്ല ആ സ്വകാര്യ സംഭാഷണം. ഇസ്‌ലാംമത വിശ്വാസിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പങ്കുവെച്ചു. പക്ഷേ, അതില്‍ ചില പ്രയോഗങ്ങള്‍ ഒഴിവാക്കാവുന്നത് തന്നെയായിരുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ദുരുപയോഗം ചെയ്യാവുന്ന പ്രയോഗങ്ങള്‍ കടന്നുകൂടി. അങ്ങനെ സംഭവിക്കാത്ത എത്ര പ്രഭാഷകരുണ്ട്. ‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊന്നിടാം രാമനാരായണ’ എന്നപോലെ റിക്കാര്‍ഡിങ് സൗകര്യമുള്ള ഒരു സെല്‍ഫോണും എഡിറ്റിങു മിടുക്കുമുണ്ടെങ്കില്‍ ഏത് വാഗ്മിയെയും പൂട്ടാം. ഇത് ജൗഹര്‍ മുനവ്വറിനു മാത്രമല്ല, മൈക്കിന് മുന്നില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ബാധകം. പ്രസംഗത്തില്‍ പ്രയോഗിക്കേണ്ട സൂക്ഷ്മതയും പ്രയോഗത്തിലെ മാന്യതയും അനിവാര്യമാണ്. അല്ലാത്തത് വിമര്‍ശിക്കപ്പെടണം. തനിക്കു തെറ്റു പറ്റി എന്ന് പ്രസംഗകന് ഖേദം തോന്നുമാറ് പ്രതിഷേധ സ്വരങ്ങള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധികൊണ്ട് ഉത്കൃഷ്ടമായാല്‍ ഇവിടെ എല്ലാ പ്രസംഗവും കുറ്റമറ്റതാകും. പക്ഷേ, ഒരു മാസം മുമ്പ് ചെറു സദസ്സില്‍ ചെയ്ത പ്രസംഗത്തിലെ വാക്ക് അടര്‍ത്തിയെടുത്ത് സമരമുണ്ടാക്കാന്‍ മാത്രം അജണ്ടയില്ലാത്തവരായോ ഭാവിയുടെ വിപ്ലവകാരികള്‍. അതോ അത്രയ്ക്കു തലക്കുപിടിച്ച വര്‍ഗീയതയില്‍ വിപ്ലവ പതാകയും മുക്കിയെടുത്തോ? മതപഠന വേദികളില്‍ എന്ത് പറയണമെന്ന് ബാഹ്യശക്തികള്‍ നിശ്ചയിക്കുന്നുവെങ്കില്‍ അതൊരു കടന്ന കൈയാണ്. ഒരു സംഘടന, ഒരു സമൂഹം, ഒരു വ്യക്തി എന്ത് പറയണമെന്ന് അവരുടെ സ്വകാര്യ സദസ്സുകളില്‍പോലും എന്ത് പഠിപ്പിക്കണമെന്ന് മറ്റൊരു ശക്തി തീരുമാനിക്കുന്ന കേരളം മലയാളികളുടേതല്ല. സംഘ്പരിവാറിന് ഇതാവശ്യമാണ്. പക്ഷേ, സി.പി.എം വിദ്യാര്‍ത്ഥി സംഘടന അതിന്റെ ചരിത്രദൗത്യം ഇവ്വിധം നിറവേറ്റിക്കഴിഞ്ഞ് കാവിക്കൊടിക്കായി കളമൊഴിയുകയാണോ?
‘ലെഗിന്‍സ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം’ എന്ന തലക്കെട്ടില്‍ ലക്ഷ്മിഭായ് തമ്പുരാട്ടി കലാകൗമുദിയില്‍ (ലക്കം 1970, 2012 ജൂണ്‍) ലേഖനമെഴുതിയാല്‍ അത് സാരോപദേശവും ലെഗിന്‍സ് ധരിച്ചിട്ടുണ്ടെന്നറിയാന്‍ ചില മുസ്‌ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ഇത്തിരി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് മതപ്രഭാഷകന്‍ പറഞ്ഞാല്‍ അത് സ്ത്രീത്വത്തെ അപമാനിക്കലുമാണെങ്കില്‍ അതിന്റെ പേരാണ് കുടില വര്‍ഗീയത.
സ്ത്രീകളുടെ ശരീരഭാഗങ്ങളെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഇറച്ചിപ്പൊതികളായി സിനിമാനടന്‍മാര്‍ പൊതുവേദിയിലും ചാനല്‍ അഭിമുഖങ്ങളിലും അപഹസിക്കുമ്പോള്‍ അതിലെ നര്‍മ്മമാസ്വദിച്ച് കുലുങ്ങിച്ചിരിച്ച വിപ്ലവ വനിതകളാണ്, ‘കുട്ടികളേ; ആ തലയിലെ തട്ടമൊന്ന് മാറത്തേക്ക് താഴ്ത്തിയിട്ടുകൂടേ’ എന്ന വിശ്വാസപരമായ ചോദ്യമുന്നയിച്ച അധ്യാപകനെതിരെ അപമാനത്തിന്റെ വാളെടുക്കുന്നത്.
എഴുപത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഫാറൂഖ് കോളജ് കാമ്പസില്‍ തട്ടമിടാതിരിക്കാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന നൂറുകണക്കിന് പേരില്‍ ഒരാളോടെങ്കിലും മതപരമായ ബാധ്യതയെന്ന നിലക്കുപോലും അതു പറഞ്ഞിട്ടുണ്ടാവില്ല ഒരധ്യാപകനും. പക്ഷേ, ഇടുക്കിയിലെ തേയിലത്തൊഴിലാളികളായ പട്ടിണിപ്പാവം വനിതകള്‍ അവകാശത്തിനു സമരം ചെയ്തപ്പോള്‍ അവര്‍ക്കു തേയിലക്കാട്ടിനുള്ളില്‍ മറ്റേ പണിയാണെന്നു പറഞ്ഞ മാര്‍ക്‌സിസ്റ്റ് മന്ത്രിക്കെതിരെ ഇപ്പറഞ്ഞ ഒരു സ്ത്രീത്വ സംരക്ഷകരും കൊടിയെടുത്തിട്ടില്ല.
മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍പിള്ള പരസ്യാഹ്വാനം ചെയ്തിട്ടും ചെങ്കൊടിക്കാര്‍ മിണ്ടിയിട്ടില്ല. മാധ്യമ പ്രവര്‍ത്തകയായ കെ.കെ ഷാഹിന പരാതി നല്‍കിയിട്ടു പോലും മാര്‍ക്‌സിസ്റ്റ് ഭരണത്തിലെ പൊലീസ് കേസെടുത്തില്ല. ഡോ. ഹാദിയയെ കാണാന്‍ ചെന്ന പെണ്‍കുട്ടികളില്‍ തട്ടമിട്ടവളെ മാത്രം വളഞ്ഞിട്ടു തല്ലിയപ്പോഴും മതം മാറി മുസ്‌ലിമായ ഹാദിയക്കു കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഈ സ്ത്രീവാദികളാരും പ്രതിഷേധത്തിന്റെ ഒരു പോസ്റ്റര്‍ പോലും പതിച്ചിട്ടില്ല.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ ധര്‍മശാലയിലെ ദേശാന്തര കീര്‍ത്തിയുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(നിഫ്റ്റ്)യിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തുടര്‍ സമരത്തില്‍ തെരുവിലാണ്. അപമാന ഭാരത്താല്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമങ്ങള്‍ പോലും നടന്നു. ഒരു വിപ്ലവ വനിതയും മാര്‍ക്‌സിസ്റ്റ് നേതാവും അവര്‍ക്ക് അഭയം നല്‍കണമെന്ന് പറയാന്‍ പോലും രംഗത്തില്ല. പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടും കേസ് പോലുമില്ല. പക്ഷേ, നന്മ ഉപദേശിച്ചതിന്റെ പേരില്‍ അതിലെ നര്‍മപ്രയോഗങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ അധ്യാപകനെ ജയിലിലടപ്പിക്കാന്‍ വട്ടം കൂട്ടുന്നതില്‍ സ്ത്രീത്വ സംരക്ഷകര്‍ വിജയിച്ചിരിക്കുന്നു. അധ്യാപകന്റെ മതം പാര്‍ട്ടി ഗ്രാമത്തിലെ പെണ്‍കുട്ടികളെ അക്രമിക്കുന്നവരുടെയോ ബലാത്സംഗാഹ്വാനം ചെയ്ത രാധാകൃഷ്ണന്റെയോ അല്ലെന്നതു തന്നെ ധൈര്യം. അതാണ് പിണറായി ഭരണത്തിലെ പൊലീസിന്റെ ധൈര്യവും. കേരള പൊലീസില്‍ ആര്‍.എസ്.എസിന്റെ ശാഖ സജീവമാണെന്ന് തുറന്നുപറയുന്നത് ഡി.ജി.പിയാണ്. സംഘ്പരിവാറുകാരായ മുപ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കന്യാകുമാരിയില്‍ യോഗം ചേര്‍ന്നത് സമ്മതിക്കേണ്ടി വന്ന സി.പി.എം ഭരണത്തിലെ ആഭ്യന്തര വകുപ്പില്‍ നിന്ന് എല്ലാ സമുദായവും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്ന താക്കീതാണ് ഓരോ ദിനവും. എം. എം അക്ബറിനും ശംസുദ്ദീന്‍ പാലത്തിനും ഹാദിയക്കും കൊടുത്ത നീതിയും മോഹന്‍ഭാഗവതിനും ശശികലക്കും രാധാകൃഷ്ണന്‍ പിള്ളക്കും വിളമ്പിയ സദ്യയും അതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ മാത്രം. കേരളത്തില്‍ മതപ്രഭാഷണം നടത്താന്‍, സ്വന്തം വിശ്വാസ പ്രമാണങ്ങളുടെ മഹത്വം പറയാന്‍ ഇനി എത്രത്തോളം കഴിയുമെന്ന ആശങ്കയുടെ പുകയുയരുന്നുണ്ട് ചുറ്റും. ഇനി മേല്‍ മതം പറയുന്നവര്‍ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസുകളില്‍ മഫ്ത ധരിച്ച പെണ്‍കുട്ടികള്‍ നിരനിരയായി ഇരിക്കുന്നത് കണ്ടപ്പോള്‍ ഇതെന്താ അറബിക് കോളജോ എന്ന് പരിഹസിച്ച ഒരു ഗസ്റ്റ് അധ്യാപകന്റെ അസഹിഷ്ണുത തിളച്ചു തൂവിയത് കണ്ടു ഏതാനും വര്‍ഷം മുമ്പ്. ഈ അസഹിഷ്ണുതയുടെ വിപ്ലവ രൂപങ്ങളാണ് ഫാറൂഖ് കോളജിന്റെ മുറ്റത്തേക്കും പടരുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇല്‍മ് പഠിപ്പിച്ചാല്‍ (വിജ്ഞാനം പകര്‍ന്നാല്‍) കിട്ടുന്ന പരലോക ഗുണത്തിനുവേണ്ടി വഖഫ് ചെയ്യപ്പെട്ട കുടുംബ സ്വത്തുക്കളാല്‍ പണിതുയര്‍ത്തിയ ഈ കോളജില്‍ മതവും വിശ്വാസവും നോക്കാതെയാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയത്. പര്‍ദ്ദക്കെതിരെയും ശരീഅത്തിനെതിരെയും വിപ്ലവം നയിച്ച അധ്യാപകവിദ്യാര്‍ത്ഥി നേതാക്കള്‍ എത്ര പേര്‍ ആദരവോടെ കടന്നുപോയി ഈ കലാലയത്തില്‍.
മുസ്‌ലിം കുടുംബത്തില്‍ ജനിച്ച യുക്തിവാദികളായ അധ്യാപകര്‍ ദൈവത്തെയും പ്രവാചകന്മാരെയും നിഷേധിച്ച് കലഹിച്ചിട്ടും അവര്‍ക്കു നേരെ ഒരു കറുത്ത ചിരി പോലുമുണ്ടായിട്ടില്ല ഇവിടെ. വഖഫ് സ്വത്തുക്കളുടെ നനവുള്ള ഈ സ്ഥാപനത്തില്‍ മാര്‍ക്‌സിസ്റ്റ് യൂനിയനായിരുന്നു ആദ്യം വന്ന അധ്യാപക സംഘടന. ഒരു രൂപ പോലും സംഭാവന നല്‍കാതെ സര്‍വീസില്‍ കയറിയവരോട് 198788ലെ റൂബി ജൂബിലിയുടെ സ്മാരകമായി ഒരു ബ്ലോക്ക് നിര്‍മിക്കാന്‍ ആയിരം രൂപ വീതം നല്‍കണമെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചപ്പോള്‍ ആദ്യം എതിര്‍പ്പുമായി വന്നത് സി.പി.എം അധ്യാപക സംഘടനയാണ്. എന്നിട്ടും ഒരു മുറുമുറുപ്പും കാണിക്കാത്തവരാണ് ഫാറൂഖ് കോളജിന്റെ സാരഥികള്‍. ഒരു വിവേചനവുമില്ലാതെ ഉദാര നയം കാണിച്ചിട്ടും കോളജിന്റെ പുരോഗതിയില്‍ ഒരിടത്തു പോലും ഇടത് സംഘടനകളുണ്ടായിട്ടില്ല. നാക് അക്രഡിറ്റേഷനും സ്വയം ഭരണ പദവിയുമെല്ലാം കൈവരുമ്പോഴും അതിനെതിരെ സമര കോലാഹലങ്ങളുയര്‍ത്തി ഇല്ലാതാക്കാന്‍ നോക്കിയവര്‍ അപകീര്‍ത്തിയുടെ ചെറുസാധ്യതകള്‍ പോലും തേടി കഠിനാധ്വാനം ചെയ്യുന്നു. ഫാറൂഖ് കോളജിന് മണിച്ചിത്രതാഴിട്ടാല്‍ മാത്രം മന:സമാധാനമാകുന്നവരാണ് ഇല്ലാക്കഥകളുടെ വെടിമരുന്നു നിറച്ചു നടക്കുന്നത്. ചെങ്കൊടിയുമായി വന്ന് കോളജ് പ്രിന്‍സിപ്പലുടെ കാര്‍ അടിച്ചുതകര്‍ക്കുന്നത് കണ്‍മുന്നില്‍ കണ്ടാലും കുട്ടികളല്ലേ എന്ന് കരുതി പരാതി പോലും കൊടുക്കാത്ത; കോളജ് സ്ഥാപകന്റെ പേരില്‍ സ്മാരക പ്രഭാഷണം വെച്ചാല്‍ അതില്‍ രാഷ്ട്രീയം കാണുമോ എന്ന് ഭയന്ന് മടിച്ചുനില്‍ക്കുന്ന മാനേജ്‌മെന്റ്. എന്നിട്ടും തിരിച്ചറിയുന്നില്ല ഇടതുപക്ഷം മലബാറിന്റെ പ്രകാശമായ ഫാറൂഖ് കോളജിന്റെ മനസ്സ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending