Connect with us

Video Stories

ഇന്ത്യ തുറക്കേണ്ട ചൈനാവാതിലുകള്‍

Published

on


പി.കെ അന്‍വര്‍ നഹ

നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനീസ് സഞ്ചാരികളുടെ വിവരണങ്ങളില്‍നിന്ന് ലോകത്തിന് ഏറെ സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. നമുക്ക് സുപരിചിതമായ ചീനച്ചട്ടി, ചീനവല, ചീനഭരണി തുടങ്ങിയവയുടെ ഉപജ്ഞാതാക്കള്‍ അവരാണ്. വെടിമരുന്നും കടലാസും കണ്ടുപിടിച്ചതും അവര്‍തന്നെ. ഇപ്പോള്‍ ചൈനീസ് മഹത്വം പ്രകീര്‍ത്തിക്കാന്‍ പ്രത്യേക കാരണമുണ്ട്.
സമകാലിക ലോകത്ത് ചൈന നടത്തിവരുന്ന മുന്നേറ്റം അവരെ ഒരു നിര്‍ണായക അധികാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ചൈനയുടെ ആ ഉയര്‍ച്ചയില്‍നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. 2040 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ചൈന അമേരിക്കയെ മറികടക്കുമെന്ന് കണക്കാക്കപ്പെടുന്നു. 1970ല്‍ ആരംഭിച്ച പരിഷ്‌കാരങ്ങളാണ് അവരെ വന്‍ ശക്തിയാക്കി മാറ്റാന്‍ സഹായിച്ചുവരുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ലോക വിപണി പിടിച്ചെടുത്തത് യാഥാര്‍ത്ഥ്യമാണ്. ‘ചൈനീസ് മേളകള്‍’ നമ്മുടെ കുഗ്രാമത്തില്‍പോലും ദൃശ്യമാണ്. ചൈനക്ക് കരുത്തുപകരുന്ന വിഭവങ്ങള്‍ നമുക്കും സുലഭമാണ്. വര്‍ധിച്ച ജനസംഖ്യ, വിസ്തൃതമായ ഭൂപ്രദേശം, വിഭവങ്ങള്‍, ഗതാഗത സൗകര്യം തുടങ്ങിയവയാണവ. ഇപ്പോള്‍ മറ്റൊന്നുംകൂടി ആവിഷ്‌കൃതമായിരിക്കുന്നു. ‘സോഷ്യല്‍ ക്രഡിറ്റ് സമ്പ്രദായം’ എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. പൗരബോധത്തിന് മൂല്യനിര്‍ണയം നടത്താനുള്ള നീക്കമാണത്. നന്മ ചെയ്യുകയും നിയമം പാലിക്കുകയും ചെയ്ത് യോഗ്യതക്ക് തീഷ്ണത കൈവരുത്തിയാല്‍ സമൂഹത്തില്‍ കൂടുതല്‍ ഖ്യാതിയും ആനുകൂല്യവും നേടിയെടുക്കാന്‍ കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ സവിശേഷത. പ്രാവര്‍ത്തികമാക്കേണ്ട മതപരമായ ധര്‍മ്മബോധത്തിന്റെ മറ്റൊരു പതിപ്പാണ് ഈ പരിഷ്‌ക്കാരം. പണത്തിനും സാങ്കേതിക വിദ്യക്കും അപ്പുറത്ത് രാജ്യം ഒന്നാമതായി മുന്നേറാന്‍ ഈവിധ പൗരത്വ ശാക്തീകരണത്തിന് കഴിയും. നൂറു ശതമാനം ഉത്തമന്മാരായ പൗരസഞ്ചയം സ്ഥിതി ചെയ്യുന്ന രാജ്യമായിരിക്കുമല്ലോ ഉത്തമരാജ്യം. ആ സംവിധാനം നടപ്പാക്കുന്ന തിരക്കിലാണ് ചൈന.
എന്താണ് സോഷ്യല്‍ ക്രഡിറ്റ് സമ്പ്രദായം എന്ന് പരിശോധിക്കാം. പൗരന്മാരുടെ സാമൂഹിക മനോഭാവത്തെ ആധാരമാക്കിയുള്ള വര്‍ഗീകരണമാണത്. 2014 ല്‍ ആരംഭിച്ച ഈ വര്‍ഗീകരണം പൗരന്മാര്‍ക്ക് അസംഖ്യം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്. 2020 ഓടെ ഇതൊക്കെ നിര്‍ബന്ധിത സംവിധാനമായി രാജ്യത്തെ പുതിയൊരു വികസന കുതിപ്പിലെത്തിക്കാം. ഓരോ വ്യക്തിക്കും 1000 പോയിന്റ് വീതം അടിസ്ഥാനം നിശ്ചയിക്കുന്നു. ഈ സ്റ്റോര്‍ നിലനിര്‍ത്തുന്നവര്‍ക്കും മെച്ചപ്പെടുത്തുന്നവര്‍ക്കും രാജ്യം എല്ലാകാര്യത്തിലും മുന്തിയ പരിഗണന നല്‍കുന്നു. ഉദാഹരണത്തിന് വൈദ്യുതി നിരക്ക് കൃത്യ സമയത്ത് തന്നെ അടച്ചു എന്ന് കരുതുക. തീര്‍ച്ചയായും നമ്മുടെ ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നല്‍കും. പരോപകാരം ചെയ്യല്‍, സാമൂഹിക സാമ്പത്തിക അച്ചടക്കം പാലിക്കല്‍, യഥാസമയം ബില്ലുകള്‍ അടയ്ക്കല്‍, ധര്‍മ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കല്‍ തുടങ്ങിയവയ്ക്ക് അധികം പോയിന്റുകള്‍ ലഭിക്കും. ഇത് വലിയ പൗരത്വ ആദരവാകും.
പാലിക്കേണ്ട ഏതെങ്കിലും നിയമം പരിഗണിക്കാതെ പോയാല്‍ സ്‌കോര്‍ താഴുകയും ചെയ്യും. ഉയര്‍ന്ന സ്‌കോറുകാരെ ആനുകൂല്യങ്ങളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്. യാത്രാ ടിക്കറ്റിലെ ഇളവ്, വിവിധ ക്യൂവുകളിലെ ഇളവ്, ഓഫീസുകളിലെ ഉയര്‍ന്ന പരിഗണന തുടങ്ങിയവ ഇതിലുള്‍പ്പെടും. ഒരുപരിധിയിലധികം ക്രെഡിറ്റ് സ്‌കോര്‍ കുറയുകയാണെങ്കില്‍ അതിന്‍മേല്‍ ഭരണകൂടം ഇടപെടും. അത് വിമാന ടിക്കറ്റ് ലഭിക്കാത്തവിധമോ, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന വിധമോ ഒക്കെ ആയിരിക്കും. അത് പുന:സ്ഥാപിക്കണമെങ്കില്‍ പിഴയായി വന്‍ തുക നല്‍കേണ്ടി വരും. ഇത് താന്‍ കുറ്റം ചെയ്‌തെന്ന ബോധം ഉണ്ടാക്കുകയും അത് മാറ്റി മുഖ്യധാരയില്‍ വരാനുള്ള നിരന്തര യത്‌നം പൗരന്‍ പുനരാരംഭിക്കുകയും ചെയ്യും. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ ഈ വിധത്തില്‍ നിലക്കൊള്ളുന്നതായി ന്യൂസ് ഏഷ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യക്തി നിസാരമെന്നു കരുതി ലംഘിക്കുന്ന നിയമം പോലും രാജ്യത്തിന് വലുതാണ്. പൊതു സ്ഥലത്ത് പുകവലിക്കുക, ടിക്കറ്റില്ലാതെ യാത്രചെയ്യുക എന്നിവയില്‍ പിടികൂടപ്പെട്ടാല്‍ ക്രെഡിറ്റ് സ്‌കോറില്‍ താഴ്ചയുണ്ടാകും. നിരോധിത സ്ഥലങ്ങളില്‍ പ്രവേശിച്ച കുറ്റത്തിന് ബാങ്ക് അക്കൗണ്ട് റദ്ദ് ചെയ്താല്‍ ഊഹിക്കാവുന്നതിലും അപ്പുറമുള്ള പൗരബോധമായിരിക്കും ജനിപ്പിക്കുക. കുറ്റങ്ങള്‍ നീണ്ട് ക്രെഡിറ്റ് നില താഴ്ന്നത് കാരണം ഹോട്ടലില്‍ പ്രവേശനം ലഭിക്കാതെയും ജോലി ലഭ്യമാകാതെയും വന്ന ആളുകളുടെ എണ്ണം ചൈനയില്‍ പെരുകയാണ്. ഇതുമൂലം ജയില്‍ വാസമനുഷ്ഠിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തന്റെ ആത്മാഭിമാനംകൊണ്ട് കളിക്കാന്‍ ആരും തയ്യാറാകാതെ എല്ലാവരും രാജ്യത്തിന്റെ അഭിമാനമായി തീരാന്‍ ഇതിലൂടെ നിരന്തര യത്‌നത്തിലേര്‍പ്പെടും. അത് രാജ്യത്തെ സാംസ്‌കാരികപരമായും സാമ്പത്തികപരമായും ഔന്നത്യത്തിലേക്ക് നയിക്കും. അത് ചൈനയെ വന്‍ ശക്തിയാക്കും. രാജ്യമെന്നാല്‍ രാജ്യത്തിലെ പൗരന്മാരെന്നും തന്നെയാണല്ലോ അര്‍ത്ഥമാക്കേണ്ടത്.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായും സമാനരീതിയിലൊരു സംവിധാനം ചൈന നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍നിന്നും ഉന്നത പഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അനേകമാളുകള്‍ ചൈനയിലെത്തുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ റൂം വൃത്തിയാക്കുന്നതും സഹപാഠികളോട് എങ്ങനെ പെരുമാറുന്നു, അയല്‍വാസികളോട് എങ്ങനെ പെരുമാറുന്നു എന്നിങ്ങനെയുള്ള അധിക പോയിന്റുകള്‍ ലഭിക്കാവുന്ന ഘടകങ്ങളുണ്ട്. അച്ചടക്കമുള്ള വിദ്യാര്‍ത്ഥി സമൂഹം അച്ചടക്കമുള്ള രാജ്യത്തിനായുള്ള ആദ്യപടിയാണ് എന്ന തിരിച്ചറിവായിരിക്കണം ചൈനയെ നയിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍മിത ബുദ്ധിയെകുറിച്ച് പഠിപ്പിക്കുന്നതിന് തുടക്കമിട്ട രാജ്യവും ചൈനയാണ് എന്നത് കൂട്ടിവായിക്കപ്പെടേണ്ടതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 1000 സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ നിര്‍മിതബുദ്ധി പഠിപ്പിക്കണമെന്ന് തീരുമാനമെടുത്തത് മാത്രമാണ് ഇന്ത്യയിലെ ഈ മേഖലയിലെ പ്രധാന പ്രവര്‍ത്തനമെന്നറിയുമ്പോള്‍ ചൈനയുടെ ലക്ഷ്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാം.
പൗരന്‍മാരുടെ സ്വകാര്യ അവകാശത്തിന്‍മേലുള്ള കൈകടത്തലാണിതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപ്രമാദിത്വം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണിതെന്നും ഇതിനെകുറിച്ച് ആക്ഷേപമുണ്ട്. സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍ സംബന്ധിച്ച വോട്ടെടുപ്പില്‍ പങ്കെടുത്ത 80 ശതമാനം പൗരന്‍മാരും ഇത് ആവശ്യമാണെന്ന അഭിപ്രായമാണത്രേ രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനയോട് ലോക രാജ്യങ്ങള്‍ ഈ വിധത്തിലും ഇനി മത്സരിക്കേണ്ടിവരും. സാങ്കേതിക മികവിനും ധനശേഖരണത്തിനും അപ്പുറത്ത് ധാര്‍മിക മനോഭാവം (ങീൃമഹ ഢമഹൗല) ശക്തിപ്പെടുത്താന്‍ മത്സരാര്‍ത്ഥികള്‍ ശ്രമിക്കേണ്ടിവരും. പ്രവാചകന്മാര്‍ ആവശ്യപ്പെട്ടത് മനസിന്റെ ശുദ്ധീകരണമാണ്. ആധുനിക കാലത്ത് മികവുറ്റ രാഷ്ട്രം സൃഷ്ടിക്കുന്നതിന് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതും ഇത്തരം മനോശുദ്ധീകരണം തന്നെ.
ചൈനയുടെ മതരഹിത തത്ത്വശാസ്ത്രം എന്നും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ മതരഹിത സമൂഹത്തില്‍നിന്ന് ഇസ്‌ലാമികതയിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന വാദം പോലും ഇതോടനുബന്ധിച്ച് വന്നതാണ്. ചൈന ഇസ്‌ലാമിക വിഷയത്തില്‍ കാട്ടുന്ന നെറികേടുകള്‍ പുറം ലോകം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സിന്‍ജിയാങിലുള്ള ഒരു കോടി മുസ്‌ലിംകളില്‍ പത്തു ലക്ഷത്തോളം പേര്‍ തടങ്കല്‍ പാളയത്തിലാണ്. മതം ഉപേക്ഷിക്കാനായി ഇവരെ നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നു. സൈന്യത്തിന്റെ നിരീക്ഷണത്തില്‍ ആണ് 20 ലക്ഷത്തോളം പേര്‍. ഉയിഗൂര്‍ മുസ്‌ലിംകളെ ചൈന ശത്രുവിനോടെന്നവണ്ണം കൈകാര്യം ചെയ്യുന്നത് ആഗോളതലത്തില്‍തന്നെ പ്രതിഷേധത്തിന് ഇടവെച്ചിട്ടുണ്ട്. ഏതു സോഷ്യല്‍ ക്രഡിറ്റ് സംവിധാനവും വിജയിക്കുന്നത് സ്വന്തം പൗരന്‍മാരെ തുല്യരായി അംഗീകരിക്കുമ്പോള്‍ മാത്രമാണ്. ഈ ലളിത തത്വം സ്വീകരിക്കപ്പെടുമ്പോഴേ ചൈന ലോക സ്വീകാര്യതയില്‍ എത്തുകയുള്ളു. സോവിയറ്റ് യൂണിയനിലെ മതരാഹിത്യത്തിന്റെ കെട്ടുപാടുകളില്‍നിന്ന് നിരവധി ഇസ്‌ലാമിക റിപ്പബ്ലിക്കുകള്‍ ഉണ്ടായ ചരിത്രം ആധുനിക കാലത്തേതാണ്. ഏഷ്യയിലെ വന്‍ ശക്തികളാണ് ഇന്ത്യയും ചൈനയും. ഇവര്‍ ഈ വിധത്തിലുള്ള ഒരു മത്സരത്തിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ ബന്ധങ്ങള്‍ ക്രിയാത്മകവും ആരോഗ്യപരവുമായ നിലയില്‍ വളരുമെന്ന് പ്രത്യാശിക്കാം.
പൗരന്മാര്‍ ലോക പൗരന്മാരാകുന്നത് ഏതു രാഷ്ട്രമാണ് ഇഷ്ടപ്പെടാത്തത്. ഇപ്പോള്‍ ചൈനയിലാരംഭിച്ച ഈ സാമൂഹിക നിലവാര ക്രമീകരണം നാളെകളില്‍ നാമും പിന്തുടരേണ്ടിവരും. ലോകത്തിനൊപ്പം നമുക്കും നീങ്ങേണ്ടതുണ്ടല്ലോ. ധര്‍മ്മനിലവാരം വരുമാന നിലവാരമായി മാറ്റുന്ന പ്രകിയ അനുവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending