Connect with us

Video Stories

വാഹന ഉടമകള്‍ കറവപ്പശുവല്ല

Published

on


പ്രഥമ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത മോട്ടോര്‍ വാഹന നിയമഭേദഗതി രാജ്യത്താകെ വലിയ ഒച്ചപ്പാടുകള്‍ക്ക് വിഷയീഭവിച്ചിരിക്കുകയാണിപ്പോള്‍. പിഴ എന്ന പേരില്‍ വാഹന ഉടമകളുടെയും വാഹനമോടിക്കുന്നവരുടെയുംമേല്‍ വന്‍ ഭാരമാണ് അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നത്. പത്തിരട്ടി വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ ഭയന്ന് തങ്ങളുടെ ജീവനോപാധിയായ വാഹനങ്ങളുമായി പൊതുനിരത്തിലിറങ്ങാന്‍ തന്നെ പൊതുജനം മടിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. നിയമഭേദതിക്കെതിരെ വ്യാപകമായ പരാതിയാണ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ നിയമം നടപ്പാക്കുന്നതിന് പല സംസ്ഥാനങ്ങളും വൈമുഖ്യം കാട്ടുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുള്ളതിനാല്‍ ഇതുപയോഗിച്ച് പ്രതിപക്ഷവും ബി.ജെ.പിയും ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. മഹാരാഷ്ട്ര, ഉത്തര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക പകുതിയായി കുറച്ചാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഹെല്‍മെറ്റില്ലാത്ത യാത്രക്കാരനില്‍നിന്ന് ഈടാക്കുന്ന 1000 രൂപ 500 രൂപയായി കുറച്ചിട്ടുണ്ട്. തമിഴ്‌നാട് ഇനിയും നിയമം നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന് ഇക്കാര്യത്തിലുണ്ടായ തിടുക്കം അല്‍ഭുതപ്പെടുത്തുന്നതാണ്.
2019 സെപ്തംബര്‍ ഒന്നു മുതലാണ് പുതിയ പിഴ ഈടാക്കിത്തുടങ്ങിയത്. ഇതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളുടെ മാതൃകപോലും പിന്‍പറ്റാതെ കേട്ടപാതി കേള്‍ക്കാത്തപാതി പിഴത്തുക ഈടാക്കിത്തുടങ്ങുകയാണ് കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്തത്. സെപ്തംബര്‍ മുതല്‍ സംസ്ഥാനത്താകെ വാഹനയാത്രക്കാരെയും ഉടമകളെയും ഭീഷണിപ്പെടുത്തിക്കൊണ്ട് വന്‍തുക ഖജനാവിലേക്ക് മുതല്‍കൂട്ടാനൊരുങ്ങിപ്പുറപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പിനേക്കാള്‍ മുഖ്യമന്ത്രിക്കുകീഴിലെ പൊലീസിനായിരുന്നു ഇക്കാര്യത്തില്‍ അമിതാവേശം. തൊട്ടടുത്ത ദിനങ്ങളില്‍ ഓണം വരുന്നുവെന്ന് അറിഞ്ഞിട്ടുപോലും പിഴത്തുക കൂട്ടിവാങ്ങുന്നതിന് ഉദ്യോഗസ്ഥരെ കര്‍ശനമായി ചട്ടംകെട്ടി. കേരളത്തിനുപുറമെ ബീഹാര്‍, ഒറീസ പോലുള്ള സംസ്ഥാനങ്ങളിലാണ് വാഹന ഉടമകള്‍ക്കെതിരായ വൈരനിര്യാതനാപൂര്‍ണമായ നീക്കങ്ങളുണ്ടായത്. 25000 രൂപ വില വരുന്ന ഓട്ടേറിക്ഷക്ക് പലവിധ ട്രാഫിക് ലംഘനങ്ങള്‍ ചുമത്തി 45000 രൂപവരെ പിഴ ഈടാക്കിയ സംഭവം വരെയുണ്ടായി. പലരും വാഹനം വഴിയിലുപേക്ഷിച്ചും കത്തിച്ചുമാണ് അരിശം പരസ്യമായിപ്രകടിപ്പിച്ചത്. പലരും പിഴ തല്‍സമയം ഒടുക്കാന്‍ കൂട്ടാക്കാതെ കേസുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതൊക്കെ ഓണക്കാലത്തുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയായിരുന്നില്ല. ജനരോഷം ഭയന്ന് പൊടുന്നനെ നിയമം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാവകാശം നല്‍കിയത് അതുകൊണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന ്തങ്ങളെ പഴിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എന്തിനാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുമുമ്പേ പുതിയ പിഴയീടാക്കാന്‍ സര്‍ക്കാര്‍ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത് എന്നതിന് ഇനിയും മതിയായ ഉത്തരം ലഭിച്ചിട്ടില്ല. ശബരിമലയുടെ കാര്യത്തിലെപോലുള്ള ഇരട്ടത്താപ്പാണ് പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തിലും സ്വീകരിച്ചത്.വേണമെങ്കില്‍ ഇഷ്ടംപോലെ പിഴകുറക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നാണ് നിയമോപദേശമത്രെ. പിഴത്തുക കുറക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി എ.കെശശീന്ദ്രന്‍ സംസ്ഥാനത്തെ എം.പിമാരോടും ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ഗഡ്കരിക്കും മന്ത്രി കത്തയച്ചിട്ടുണ്ട്. ഇതിനായി പക്ഷേ മുഖ്യമന്ത്രിയെ കാണാന്‍ ഗതാഗത മന്ത്രിക്ക് ഇനിയും സമയം കിട്ടിയിട്ടില്ലത്രെ. വൈകിയുദിച്ച ബുദ്ധിയെന്നോ, ജനവികാരം ഭയന്നുള്ള അടവാണെന്നോ എങ്ങനെയാണിതിനെ വിശേഷിപ്പിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പിഴത്തുകകൊണ്ട് ചെറുതായെങ്കിലും അതിനെ മറികടക്കാനാകുമെന്ന ചിന്തയായിരിക്കാം ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പിച്ചതെന്ന വാദത്തില്‍ കഴമ്പില്ലാതില്ല.
ആഗസ്ത് 28ന് കേന്ദ്ര ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പത്തിരട്ടിവരെയാണ് പിഴയിലെ വര്‍ധന. ഇതുവരെ പിഴ ഈടാക്കാതിരുന്നതിന് 100 രൂപ മുതല്‍ 500 രൂപവരെയും 300 രൂപയുടേതിന് 1500 രൂപയായുമാണ് ഉയര്‍ത്തിയത്. അനധികൃത വാഹനം ഓടിച്ചാല്‍ പിഴ പതിനായിരം രൂപവരെയാണ്. മദ്യപിച്ച് വണ്ടിയോടിച്ചാല്‍ പതിനായിരം രൂപ പിഴയോ ആറുമാസം തടവോ. കുറ്റംആവര്‍ത്തിച്ചാല്‍ ഇത് 15000 രൂപയാകും. ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ പിഴയോ മൂന്നു മാസം തടവോആണ്. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 5000 രൂപ. അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ചാല്‍ ആദ്യഘട്ടത്തില്‍ ആയിരവും രണ്ടാമത് പതിനായിരം രൂപയും. മറ്റൊരു ഇരുട്ടടി ലൈസന്‍സ് പുതുക്കുന്നതിനുണ്ടായിരുന്ന ഒരുവര്‍ഷത്തെ കാലാവധി അതുകഴിഞ്ഞാല്‍ പുതുതായി പരീക്ഷ പാസാകണമെന്നതാണ്. പ്രവാസികളാണ ്ഇതിന്റെ ദുര്യോഗം അധികം ഏറ്റുവാങ്ങേണ്ടിവരിക.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ ്ബാങ്കുമൊക്കെ സമ്മതിച്ചിരിക്കുന്നത്. അതിന് പരിഹാരമായി ജനങ്ങളിലേക്ക് പണമെത്തിക്കുന്നതിനും ചോദനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചാലോചിക്കുകയാണ് സര്‍ക്കാര്‍. അപ്പോള്‍ തന്നെയാണ് അതേ സര്‍ക്കാര്‍ ജനങ്ങളുടെ തലയില്‍ ഇടിത്തീയായി പുതിയ മോട്ടോര്‍ നിയമം കൊണ്ടുവന്നിട്ടിരിക്കുന്നത്. ജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്ന ഭരണകൂടമാണ് യഥാര്‍ത്ഥ ഭരണകൂടമെന്നാണ് ജനാധിപത്യ സങ്കല്‍പം. എന്നാല്‍ അവരെ എങ്ങനെയെല്ലാം ദ്രോഹിച്ച് ഖജനാവിലേക്ക് പണം സ്വരുക്കൂട്ടുമെന്ന ഗവേഷണത്തിലാണ് അധികാരികളിപ്പോള്‍. പാവപ്പെട്ടവനും സാധാരണക്കാരനും കയ്യിലുള്ള പഴയ വാഹനം വന്‍വില ഇന്ധനത്തിന് നല്‍കിയും ഇന്‍ഷൂറന്‍സ്് അടച്ചും ഉന്തിത്തള്ളിയാണ് കുടുംബത്തിനുള്ള അന്നമുണ്ടാക്കുന്നത്. ഈ പണം കൊണ്ട് തടിച്ചുകൊഴുക്കുന്നത് പക്ഷേ രാജ്യത്തെ കുത്തകകളാണ് എന്നതാണ് അതിലും സങ്കടകരം. ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും സംബന്ധിച്ച് ചിലപ്പോഴൊക്കെ വാഹനത്തിലെ അമിതഭാരം അയാളുടെയും കുടുംബത്തിന്‍െയുംകൂടി ഭാരമാണ്. അതാണ് ഈനാടിന്റെ സമ്പത്തുമെന്ന് മറക്കരുത്. കറവപ്പശുവായിക്കണ്ട് അസംഘടിത മേഖലയെ തമസ്‌കരിച്ചതാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിക്ക് മുഖ്യഹേതു. അതിന് കൂടുതല്‍ ആക്കം കൂട്ടുന്നതാണ് പുതിയ മോട്ടോര്‍ നിയമവും ജനങ്ങളുടെ മേക്കിട്ടുകയറ്റവും.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending