Connect with us

News

യുഎസ് ഉപരോധം ലംഘിച്ചെന്ന് സൂചന: മുംബൈ തീരത്ത് മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യ പിടിച്ചെടുത്തു

ഉപരോധം നിലവിലുള്ള ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി ഈ കപ്പലുകള്‍ ഐഡന്റിറ്റി മാറ്റിയതായാണ് സംശയിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: യുഎസ് ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണ വ്യാപാരം നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ഇവ പിടിച്ചെടുത്തത്. സ്റ്റെല്ലാര്‍ റൂബി, ആസ്ഫാല്‍റ്റ് സ്റ്റാര്‍, അല്‍ ജാഫ്സിയ എന്നീ കപ്പലുകളാണ് തടഞ്ഞത്. നിലവില്‍ ഈ കപ്പലുകള്‍ മുംബൈ തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഉപരോധം നിലവിലുള്ള ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി ഈ കപ്പലുകള്‍ ഐഡന്റിറ്റി മാറ്റിയതായാണ് സംശയിക്കുന്നത്. നേരത്തെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ പീസ്, ചില്‍ 1, ഗ്ലോറി സ്റ്റാര്‍ 1 എന്നീ കപ്പലുകളുടെ IMO നമ്പറുകളാണ് ഇവയ്ക്കുള്ളതെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി.

കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റി നിറച്ചും, പേരുകള്‍ നിരന്തരം മാറ്റിയും നിരീക്ഷണം വെട്ടിക്കാനാണ് ഇത്തരം കപ്പലുകള്‍ ശ്രമിക്കുക.

എന്നാല്‍ പിടിച്ചെടുത്ത കപ്പലുകളുമായോ ചരക്കുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയെ ഉദ്ധരിച്ചാണ് ഇറാന്‍ ഈ വിശദീകരണം നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്‌തേക്കും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ജയറാമിന് നേരത്തെ സമന്‍സ് നല്‍കിയിരുന്നു.

ശബരിമലയിലെ സ്വര്‍ണ്ണമുപയോഗിച്ച് പ്രതികള്‍ കള്ളപ്പണ ഇടപാടുകളോ മറ്റ് സാമ്പത്തിക നേട്ടങ്ങളോ ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിച്ചു വരുന്നത്. സ്വര്‍ണ്ണക്കട്ടിള നിര്‍മ്മാണ വേളയില്‍ പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജകള്‍ നടത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ജയറാം നേരത്തെ സമ്മതിച്ചിരുന്നു.

പോറ്റിയെ ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണുള്ളതെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് താരം നേരത്തെ എസ്‌ഐടിക്ക് നല്‍കിയ മൊഴി. വിശ്വാസി എന്ന നിലയില്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും ജയറാം വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഇഡി ഒരു സാക്ഷി എന്ന നിലയിലാകും ജയറാമിന്റെ മൊഴിയെടുക്കുക. കേസില്‍ ജയറാമിനെ സാക്ഷിയാക്കാന്‍ എസ്ഐടി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണം നിര്‍ണ്ണായകമാകും.

Continue Reading

kerala

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം

നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.

Published

on

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.

അതേസമയം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാല്‍ എംഎല്‍എയായി തിരികെയെത്താം. എന്നാല്‍ അപ്പീല്‍ തള്ളിയാല്‍ വലിയ തിരിച്ചടിയാകും. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് കേസില്‍ തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ആസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. അന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് വക്കാലത്ത് ഏറ്റെടുത്തത്. എന്നാല്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

 

Continue Reading

india

ഫെമ ചട്ടം ലംഘിച്ചു; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി ഇ ഡി

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Published

on

ന്യൂഡല്‍ഹി: സ്വതന്ത്ര വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയ്ക്കും വന്‍തുക പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചതിനെത്തുടര്‍ന്ന് ആകെ 184 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ന്യൂസ്‌ക്ലിക്ക് പോര്‍ട്ടലിന്റെ ഉടമസ്ഥരായ ‘പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിക്ക് 120 കോടി രൂപയും പ്രബീര്‍ പുരകായസ്തയ്ക്ക് വ്യക്തിപരമായി 64 കോടി രൂപയുമാണ് പിഴ. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി കാണിച്ച് 9.59 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും 2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ പേരില്‍ സ്വീകരിച്ച 82.63 കോടി രൂപയുടെ ഇടപാടുകളില്‍ റിപ്പോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചതായും ഇ ഡി കണ്ടെത്തി.

ഈ നിയമലംഘനങ്ങള്‍ ഗൗരവകരവും ആസൂത്രിതവുമാണെന്നും വിദേശ വിനിമയ നിയന്ത്രണ ചട്ടങ്ങളെ മറികടക്കാന്‍ വേണ്ടിയാണ് ഇടപാടുകള്‍ ഇത്തരത്തില്‍ ക്രമീകരിച്ചതെന്നും ഇ ഡി ഉത്തരവില്‍ വ്യക്തമാക്കി.

ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചെന്ന ആരോപണമാണ് ന്യൂസ്‌ക്ലിക്കിനെതിരെ ഉയര്‍ന്നത്. ഇ ഡിക്ക് പുറമേ സിബിഐ, ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ആദായ നികുതി വകുപ്പും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം 2023 ഒക്ടോബറില്‍ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2024 മെയില്‍ സുപ്രീം കോടതി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.

 

Continue Reading

Trending