Film
‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന്‍ എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.
Film
നിയമക്കുരുക്ക് അഴിഞ്ഞു; ‘ജനനായകന്‍’ ഇനി തിയേറ്ററിലേക്ക്
സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.
ചെന്നൈ: വിജയ് നായകനായ ചിത്രം ‘ജനനായകന്‍’ സംബന്ധിച്ച സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പിന്‍വലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ അവസാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് കഴിയും.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിറ്റ് ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യത്തോടെയാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയന്‍ സുബ്രഹ്‌മണ്യന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി കോടതിക്ക് കത്ത് നല്‍കി. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായി എത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അത് റദ്ദാക്കിയിരുന്നു. വീണ്ടും നിയമപോരാട്ടം തുടര്‍ന്നാല്‍ റിലീസ് കൂടുതല്‍ വൈകുമെന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ച് വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനല്‍കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
entertainment
പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്
കൊച്ചി: ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്‍മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.
‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.
To all the toxic #Fakenews peddlers…. On #Spirit the movie . We have not even started shooting for my scenes .. and you whatsup factories speculate stories . Grow up and have a life 😂😂😂😂. #justasking
— Prakash Raj (@prakashraaj) February 9, 2026
“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
Film
മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ക്ലബില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന നടന്റെ കാറിലേക്ക് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ വെച്ച് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്കിടിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ലബില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന നടന്റെ കാറിലേക്ക് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാള്‍ക്ക് നട്ടെല്ലിനും മറ്റേയാള്‍ക്ക് കാലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയതാണ് വലിയ വിവാദമായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. അപകടം നടന്നപ്പോള്‍ വണ്ടി നിര്‍ത്താതെ പോയതില്‍ നടന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. പേടിച്ചിട്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നും ബൈക്ക് തന്റെ വാഹനത്തിലാണ് ഇടിച്ചതെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.
സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് നടനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അപകടസ്ഥലത്ത് നിന്ന് കാറിന്റെ ബമ്പര്‍ ഭാഗവും നമ്പര്‍ പ്ലേറ്റും പോലീസിന് ലഭിച്ചിരുന്നു.
-
News2 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News2 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News2 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india2 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india2 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india2 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india2 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
kerala2 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
