kerala
എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എറണാകുളം: എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള ട്വന്റി-20യുടെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20യുടെ കോട്ടകളായ കിഴക്കമ്പലം മേഖലയിലെ ജനപ്രതിനിധികളും ഭാരവാഹികളുമാണ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയത്.
വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് പേരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നുമായിരുന്നു ട്വന്റി-20യുടെ വാഗ്ദാനമെന്നും, എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പ്രവര്‍ത്തകരെ വഞ്ചിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.
പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് പറഞ്ഞു. ട്വന്റി-20യില്‍ നിന്ന് കൂടുതല്‍ പേര് കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
kerala
‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദായനികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം സംബന്ധിച്ച വളരെ ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദായനികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലും മാനസിക പീഡനവുമാണ് റോയി ജീവനൊടുക്കാന്‍ കാരണമെന്ന് നയിച്ചതെന്ന് സഹോദരന് ബാബു റോയ് ആരോപിക്കുന്നു. ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം വ്യക്തമായി ആരോപിക്കുന്നുണ്ട്. റോയ് മരിച്ചതിന് ശേഷവും ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ഡിസംബറിലും സ്ഥാപനത്തില്‍ റെയ്ഡ് നടന്നിരുന്നു. അന്ന് ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചതാണെന്ന് കുടുംബം പറയുന്നു. സംഭവം നടന്ന ദിവസം, ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ ഉച്ചയ്ക്ക് എത്തിയ റോയിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്നെ അദ്ദേഹം ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍ സ്വദേശിയായ റോയ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു. കടങ്ങളില്ലാതെ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്ന്നിരുന്നത്. അറബ് ലോകത്തെ സ്വാധീനമുള്ള ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് റോയ് ഇടംപിടിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റിന് പുറമെ ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
kerala
ബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി വരുകയായിരുന്നു.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.ജെ. റോയ് (57) ബെംഗളൂരുവിലെ ഓഫീസില്‍ വെടിയേറ്റ് മരിച്ച വാര്‍ത്ത ബിസിനസ് ലോകത്തെ നടുക്കിയിരിക്കുകയാണ്. ഇന്ന് (2026 ജനുവരി 30, വെള്ളിയാഴ്ച) ഉച്ചയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് (Income Tax) പരിശോധന നടത്തി വരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്തിയ സി.ജെ. റോയിയെ ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. എന്നാല്‍ ചില രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് പോയ അദ്ദേഹം, തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടന്‍ തന്നെ എച്ച്.എസ്.ആര് ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തൃശൂര്‍ സ്വദേശിയായ സി.ജെ. റോയ് കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടൈന്‍മെന്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സജീവമായിരുന്നു റോയ്.
മോഹന്‍ലാല്‍ ചിത്രം ‘കാസനോവ’, ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, ‘ഐഡന്റിറ്റി’ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം. അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ റോയ് ഇടംപിടിച്ചിട്ടുണ്ട്.
സംഭവത്തില്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
kerala
‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങിന് സംരക്ഷണം വേണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കൊച്ചി: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങിന് സംരക്ഷണം വേണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ എസ്.എച്ച്.ഒയ്ക്കും കോടതി നിര്‍ദ്ദേശം നല്കി. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനന് എം.എല്‍.എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് വി. കുഞ്ഞിക്കൃഷ്ണന് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാര്‍ട്ടിക്കുള്ളിലെ ചങ്ങാത്ത മുതലാളിത്തം, ടി.ഐ. മധുസൂദനന് എം.എല്‍.എയുടെ പ്രവര്‍ത്തന ശൈലി എന്നിവയ്ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ പ്രകാശനം ജോസഫ് സി. മാത്യു നിര്‍വ്വഹിക്കും. ആദ്യപ്രതി ഡോ. വി.എസ്. അനില്‍കുമാറിന് നല്‍കും.
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനെത്തുടര്‍ന്ന് ജനുവരി 26ന് കുഞ്ഞിക്കൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പുസ്തക പ്രകാശനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിക്കൃഷ്ണന് കോടതിയെ സമീപിച്ചത്.
-
entertainment3 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala3 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Film3 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
kerala1 day agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
-
kerala1 day agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
-
india3 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala1 day ago‘എസ്.ഐ.ആറില്‍ ഫോം-7 ദുരുപയോഗം വ്യാപകം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെ.സി. വേണുഗോപാല്‍
-
kerala24 hours agoട്രെയിനുകൾ ഭിന്നശേഷി സൗഹൃദമാകണം : ആസിം വെളിമണ്ണ
