kerala
‘എസ്.ഐ.ആറില്‍ ഫോം-7 ദുരുപയോഗം വ്യാപകം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെ.സി. വേണുഗോപാല്‍
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) പ്രക്രിയയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) പ്രക്രിയയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയിലെ പേരുകള്‍ നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷങ്ങള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരുടെ പേരുകള്‍ ബോധപൂര്‍വം വെട്ടിമാറ്റപ്പെടുന്നതായും കെ.സി. വേണുഗോപാല്‍ പറയുന്നു. ഇത് ഈ വിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. ഇത്തരം ക്രമക്കേടുകള്‍ തടഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അത് ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് കത്തില്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. മരണം, പേര് ഇരട്ടിപ്പുകള്‍ എന്നിവ അറിയിക്കാനാണ് നിയമപരമായി ഫോം-7 ഉപയോഗിക്കേണ്ടത്. എന്നാല്‍ നിലവില്‍ മതിയായ രേഖകളോ കൃത്യമായ വിവരങ്ങളോ ഇല്ലാതെ തന്നെ പേരുകള്‍ വെട്ടാന്‍ വ്യാപകമായി അപേക്ഷകള്‍ നല്‍കപ്പെടുന്നതായും വേണുഗോപാല്‍ പറഞ്ഞു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഏകീകൃതമായ രീതിയില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്നും, അസമില്‍ വോട്ടര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
kerala
കുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
ഇന്ന് രാവിലെ പവന് വില ഒറ്റയടിക്ക് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു.
കൊച്ചി: രാവിലെ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണവില വൈകുന്നേരത്തോടെ ചെറിയ തോതില്‍ കുറഞ്ഞു. വ്യാഴാഴ്ച (29.01.2026) ഉച്ചയ്ക്ക് ശേഷം നടന്ന വ്യാപാരത്തില്‍ പവന് വിലയില്‍ 800 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.
പുതുക്കിയ വിലവിവരങ്ങള്‍
22 കാരറ്റ് സ്വര്‍ണം (ഒരു പവന്): 1,30,360 രൂപ
22 കാരറ്റ് സ്വര്‍ണം (ഒരു ഗ്രാം): 16,295 രൂപ (100 രൂപ കുറഞ്ഞു)
18 കാരറ്റ് സ്വര്‍ണം (ഒരു പവന്): 1,07,040 രൂപ
14 കാരറ്റ് സ്വര്‍ണം (ഒരു പവന്): 83,360 രൂപ
ഇന്ന് രാവിലെ പവന് വില ഒറ്റയടിക്ക് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്ര വലിയ വര്‍ധനവുണ്ടാകുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുത്തതാണ് (Profit Booking) ഉച്ചയ്ക്ക് ശേഷം വില കുറയാന്‍ കാരണമായത്.
ജി.എസ്.ടിയും പണിക്കൂലിയും ചേരുമ്പോള്‍ നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ ഏകദേശം 1.50 ലക്ഷം രൂപയോളം ചിലവ് വരും.
ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസാഹചര്യങ്ങള്‍, യു.എസ്. ഏര്‍പ്പെടുത്തുന്ന വ്യാപാര തീരുവകള്‍ എന്നിവയാണ് സ്വര്‍ണവിലയെ സ്വാധീനിക്കാനുള്ള പ്രധാന കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ലോകമെമ്പാടും സ്വര്‍ണത്തിന് സ്വീകാര്യത കൂടുന്നതും വില വര്‍ധനവിന് കാരണമാകുന്നു.
kerala
സംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്ര ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്ര ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. രുദ്രയുടേത് കേവലം ഒരു മരണമല്ലെന്നും മറിച്ച് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ ആ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു സംഘപരിവാര്‍ നേതാവ് പറഞ്ഞത് ‘സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്’ എന്നുമാണ്. സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായയെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മനസ്സ് മരവിച്ചു പോയ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിന്റെ മകള്‍ രുദ്ര എന്ന ആ കൊച്ചു മിടുക്കിയുടെ ആത്മഹത്യ കേവലം ഒരു മരണമല്ല, മറിച്ച് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണ്.
ഭക്ഷണം വിളമ്പുന്നതിനിടെ കറി തുളുമ്പി സീനിയേഴ്സിന്റെ ദേഹത്ത് വീണതിന്, ആ കൊച്ചു കുട്ടിയെ ബോഡി ഷെയ്മിംഗ് നടത്തിയും മാനസികമായി തളര്‍ത്തിയും മരണത്തിലേക്ക് തള്ളിവിട്ടവര്‍ ഈ സമൂഹത്തിന് തന്നെ അപമാനമാണ്. ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാതെ ആ പരാതി മാനേജ്മെന്റ് പൂഴ്ത്തിവെച്ചു.
എന്നാല്‍ ഇതിനേക്കാള്‍ ഭീകരം മരണത്തിന് ശേഷം ആ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങളാണ്.
സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ ആ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു സംഘപരിവാര്‍ നേതാവ് പറഞ്ഞത് എന്താണെന്നോ? ‘സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്’ എന്ന്! സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായ.
സംഘപരിവാറിനിടയില്‍ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവിനെ രാജേഷ് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇതിലും പരിതാപകരമായിരുന്നു. ‘കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്കൂളായി പോയില്ലേ…’ എന്ന നിസ്സഹായാവസ്ഥയാണവര്‍ പ്രകടിപ്പിച്ചത്.
സഹതാപമല്ല രാജേഷിന് വേണ്ടത് നീതിയാണ്. മകള്‍ മരിച്ച അച്ഛനോട് പോലും നീതിക്ക് വേണ്ടി നിലകൊള്ളാതെ, കുറ്റക്കാരെ സംരക്ഷിക്കാന്‍ ‘സംഘം’ എന്ന ലേബല്‍ ഉപയോഗിക്കുന്ന ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്?
മറ്റേതെങ്കിലും സമുദായം നടത്തുന്ന സ്കൂളിലായിരുന്നു ഈ ദാരുണ സംഭവം നടന്നതെങ്കില്‍ ഇപ്പോള്‍ അവിടെ ഈ നേതാക്കള്‍ താണ്ഡവമാടുമായിരുന്നു. എന്നാല്‍ സ്വന്തം സ്കൂളായപ്പോള്‍ കുറ്റവാളികളെ വെള്ളപൂശാനും രാജേഷിന്റെ കുടുംബത്തിനെതിരെ സൈബര്‍ ഗുണ്ടകളെ വിട്ട് അധിക്ഷേപിക്കാനുമാണ് ഇവര്‍ തുനിഞ്ഞത്.
വിരോധാഭാസമെന്നു പറയട്ടെ, തൊട്ടടുത്ത പഞ്ചായത്തില്‍ താമസിക്കുന്ന ബിജെപിയുടെ ജില്ലാ പ്രസിഡന്റോ, രാജേഷിന്റെ വീടിന് അടുത്തുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കളോ (വിരലിലെണ്ണാവുന്നവര്‍ ഒഴിച്ച്) ഈ നിമിഷം വരെ ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും എത്തിയിട്ടില്ല. വര്‍ഷങ്ങളോളം ആ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പോലും അവിടെ നീതിയില്ലെങ്കില്‍, സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?
രുദ്രയുടെ മരണത്തില്‍ നീതി ഉറപ്പാക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. പാലക്കാട് എസ്പിയുമായി ഈ വിഷയം ഞാന്‍ നേരിട്ട് സംസാരിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മനുഷ്യത്വത്തേക്കാള്‍ വലുതല്ല ഒരു സംഘടനയും. രുദ്രയുടെ മരണത്തിന് ഉത്തരവാദികളായവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ആ കുടുംബത്തിനൊപ്പം ഞാനുണ്ടാകും.നീതി നിഷേധിക്കപ്പെടരുത്.. ഞങ്ങള്‍ രുദ്രയുടെ കുടുംബത്തിനൊപ്പം
kerala
ഈ ബഡ്ജറ്റ് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക്, സ്വപ്നവുമില്ല പ്രായോഗികതയുമില്ല: രമേശ് ചെന്നിത്തല
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ സ്വപ്നവുമില്ല പ്രായോഗികതയുമില്ലെന്നും തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു തട്ടിക്കൂട്ടിയ ബഡ്ജറ്റാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ സ്വപ്നവുമില്ല പ്രായോഗികതയുമില്ലെന്നും തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു തട്ടിക്കൂട്ടിയ ബഡ്ജറ്റാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരാന്‍ പോകുന്ന സര്‍ക്കാരിന്റെ ചുമലില്‍ വന്‍ സാമ്പത്തിക ബാധ്യതകള്‍ കെട്ടിവയ്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ പത്തു ശതമാനം പോലും നടപ്പാക്കാതെ ഇപ്പോള്‍ കുറെ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. 2020 ലെ തോമസ് ഐസക്കി്ന്റെ ബഡ്ജറ്റില്‍ കുട്ടനാട് പാക്കേജിന് 2400 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ആ പാക്കേജ് വെള്ളത്തിലായി. ഇപ്പോള്‍ വീണ്ടും 115 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. 2400 കോടി പ്രഖ്യാപിച്ചതിന് ശേഷം കുട്ടനാട്ടില്‍ പലതവണ വെള്ളം കയറി. ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സഖാക്കള്‍ സ്വര്‍ണ്ണം അടിച്ചുകൊണ്ടുപോയതല്ലാതെ കഴിഞ്ഞ പത്തുകൊല്ലം ഭരിച്ചിട്ടും ശബരിമലക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ശബരിമല മാസ്റ്റര്‍ പ്ളാനിന് 30 കോടി എന്ന് പ്രഖ്യാപിച്ച് വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതി വിഹിതത്തിന്റെ അമ്പത് ശതമാനത്തില്‍ താഴെ മാത്രം ചിലവാക്കിയ സര്‍ക്കാരാണ് ബഡ്ജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങളൊന്നും ഈ സര്‍ക്കാര്‍ നടപ്പാക്കേണ്ടതില്ല. അതിന്റെ ഉത്തരവാദിത്തം വരുന്ന സര്‍ക്കാരിനാണ്. പത്തുകൊല്ലം ജനങ്ങളെ പറ്റിച്ചതിന് ശേഷം തെരെഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ കുറെ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ആശാവര്‍ക്കര്‍മ്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവസങ്ങളോളം സമരം ചെയ്തിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഓണറേറിയം കൂട്ടിയെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ്. അന്ന് അവര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്തു കഷ്ടപ്പെട്ടപ്പോള് ഈ സര്‍ക്കാര്‍ എവിടെയായിരുന്നു. വന്‍ തട്ടിപ്പാണെന്ന് മനസിലായ കെ ഫോണിന് കോടികള്‍ നല്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഈ ബഡ്ജറ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരെഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള ഗിമ്മിക്കാണ് ഈ ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ നടത്തിയത്. ഇത് ജനവഞ്ചനയാണ്. അത് കേരളീയ സമൂഹം തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
-
entertainment2 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala2 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture2 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala2 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film2 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india2 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala2 days agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film2 days agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
