Connect with us

kerala

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം

നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.

Published

on

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.

അതേസമയം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാല്‍ എംഎല്‍എയായി തിരികെയെത്താം. എന്നാല്‍ അപ്പീല്‍ തള്ളിയാല്‍ വലിയ തിരിച്ചടിയാകും. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് കേസില്‍ തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ആസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. അന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് വക്കാലത്ത് ഏറ്റെടുത്തത്. എന്നാല്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

 

kerala

ശബരിമല യുവതീപ്രവേശനം; ഒന്‍പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ 7 മുതല്‍

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

Published

on

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കും. ഏപ്രില്‍ 22-ഓടെ വാദം പൂര്‍ത്തിയാക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മാര്‍ച്ച് 14ന് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കണം. ഏപ്രില്‍ 7 മുതല്‍ 9 വരെ പുനഃപരിശോധനാ ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. ഏപ്രില്‍ 14 മുതല്‍ 16 വരെ വിധിയെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റും.

അതേസമയം ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു. അതേസമയം, സിപിഎം നിലപാട് സമയമാകുമ്പോള്‍ പറയുമെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിക്കാരെ പിന്തുണയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കോടതിയെ സഹായിക്കുന്നതിനായി അഭിഭാഷകന്‍ കെ. പരമേശ്വറിനെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ചു.

Continue Reading

kerala

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ ഗൗരവമായി കാണുമെന്നും ഉദ്യോഗസ്ഥനെതിരെ ഉയരുന്ന ആരോപണങ്ങളും കൃത്യമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ റോയിയെ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. കുടുംബത്തോടൊപ്പം മാളിലെത്തിയ മിഥുനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞും നടന്ന ഡി.ജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പൊലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് സംഘത്തെ നേരിട്ട പൊലീസില്‍ മിഥുന്‍ റോയിയും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാളില്‍ വെച്ച് തന്നെ ആക്രമിച്ചതെന്ന് പൊലീസ് ആരോപിക്കുന്നു.

മര്‍ദനമേറ്റ പൊലീസിനെതിരെ വഞ്ചിയൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും ആക്രമണം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയതും വലിയ വിവാദമായിരുന്നു. വിവാദം ശക്തമായതോടെ സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ അതിജീവിതയുടെ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നെങ്കില്‍ അത് തെറ്റ് -വനിതാ കമീഷന്‍ അധ്യക്ഷ

അതിജീവിതയുടെ തുറന്നെഴുത്ത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള അതിജീവിതയുടെ ലൈംഗികാതിക്രമ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തികച്ചും തെറ്റായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. അതിജീവിതയുടെ തുറന്നെഴുത്ത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതിജീവിതമാര്‍ പേര് വെളിപ്പെടുത്താതെ നിശബ്ദരായി ഇരിക്കേണ്ടവരാണെന്ന പൊതുബോധത്തെ തിരുത്തി മുന്നോട്ടുവരുന്ന സ്ത്രീകളുടെ നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്നും സതീദേവി പറഞ്ഞു. സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്നും. മാധ്യമങ്ങളിലൂടെയാണ് പ്രതിയുടെ അറസ്റ്റ് വിവരം പോലും കമ്മീഷന്‍ അറിഞ്ഞതെന്നും അധ്യക്ഷ കുറ്റപ്പെടുത്തി.

അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷന് ലഭിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള പരാതിയായതിനാല്‍ അതീവ ഗൗരവത്തോടെയാണ് നടപടികള്‍ ആരംഭിച്ചതെന്നും സതീദേവി വ്യക്തമാക്കി.

നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് അതിജീവിതക്ക് തോന്നുന്നുണ്ടെങ്കില്‍ അത് ഗൗരവമായി പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending