india
പാരലല്‍ വേള്‍ഡില്‍ പുതിയ കേരളം? വിവാദരംഗങ്ങളുമായി കേരള സ്റ്റോറി 2 ട്രെയിലര്‍, വ്യാപക വിമര്‍ശനം
ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
കനത്ത വിവാദത്തിന് ഇടയായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്റ്റോറി ബിയോണ്ട് ദ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും വ്യാപക വിമര്‍ശനം. ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. മൂന്ന് പെണ്കുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘ഇതൊരു കഥ മാത്രാമാണെന്ന് അവര്‍ പറഞ്ഞു. അവരതിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. കൂടുതല്‍ വേദനിപ്പിക്കുന്നു’ എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.
അതേസമയം, ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനവുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നി ഞാന്‍ ജീവിക്കുന്ന കേരളവും സിനിമയില്‍ കാണിക്കുന്ന കേരളവും ഭയങ്കരം വ്യത്യസ്ഥമാണെന്ന് ….. പാരലല്‍ വേള്‍ഡില്‍ വേറെ കേരളം ഉണ്ടെന്ന് തോന്നുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്രെയിലറിലെ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങള്‍ വലിയ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. വീണ്ടും ഒരു ദേശീയ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്നായിരുന്നു മലയാളികള്‍ പരിഹസിച്ചത്. ‘വെറും ബീഫ് കൊടുത്താല്‍ എങ്ങനെയാ കഴിക്കുന്നത് രണ്ട് പൊറൊട്ടയും കുറച്ചോ ഉള്ളിയും കൊടുക്കണ്ടെ’ എന്നും ചോദിക്കുന്നു.
2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിര്‍മിച്ചത് വിപുല്‍ അമൃത്ലാല്‍ ഷായാണ്.കേരളത്തില്‍നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങള്‍ക്ക് പിന്നാലെ യൂട്യൂബ് വിവരണത്തില്‍ മാറ്റം വരുത്തി മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.
india
മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 63 ലക്ഷം രൂപ
മാധ്യമസ്ഥാപനമായ ‘ദി ക്വിന്റ്’ (The Quint) വിവരാവകാശ നിയമപ്രകാരം (RTI) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ന്യൂഡല്‍ഹി: മുസ്ലിംകളെ ഇന്ത്യയില്‍നിന്ന് പുറത്താക്കാനും കൂട്ട മതപരിവര്‍ത്തനം നടത്താനും ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാര്‍ 63 ലക്ഷം രൂപ ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 13, 14 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘സനാതന്‍ രാഷ്ട്ര ശംഖനാദ് മഹോത്സവം’ എന്ന പരിപാടിക്കാണ് ഈ തുക അനുവദിച്ചത്. മാധ്യമസ്ഥാപനമായ ‘ദി ക്വിന്റ്’ (The Quint) വിവരാവകാശ നിയമപ്രകാരം (RTI) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
സനാതന്‍ സന്‍സ്ത സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഭരണഘടനാ വിരുദ്ധവും മതവിദ്വേഷം വളര്‍ത്തുന്നതുമായ പ്രസംഗങ്ങള്‍ നടന്നതായാണ് കണ്ടെത്തല്‍. ഇന്ത്യയിലെ 25 ശതമാനം മുസ്ലിംകളും പാകിസ്താനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഉള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും അവരെ എന്‍.ആര്.സി വഴി പുറത്താക്കണമെന്നും സുദര്ശന് ടിവി അവതാരകന് സുരേഷ് ചാവങ്കെ ആഹ്വാനം ചെയ്തതായും കണ്ടെത്തി.
ഓരോ ഹിന്ദുവും ഒരു മുസ്ലിമിനെയെങ്കിലും മതം മാറ്റാന്‍ ശ്രമിക്കണമെന്നും ബിസിനസുകാര്‍ തങ്ങളുടെ കീഴിലുള്ള മുസ്ലിം ജീവനക്കാരോട് മതം മാറാന്‍ ആവശ്യപ്പെടണമെന്നും ബിജെപി നേതാവ് അശ്വിനി ഉപാധ്യായ പറഞ്ഞിരുന്നു.
ഇന്ത്യയെ ഭരണഘടനാപരമായ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ആക്രമണാത്മക തന്ത്രങ്ങള്‍ ആവശ്യമെന്ന് ഹിന്ദു ഫണ്ട് നേതാവ് രാഹുല്‍ ദിവാന് പറഞ്ഞു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെയും ഡല്‍ഹി ടൂറിസം മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് പരിപാടി നടന്നത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീപദ് നായിക്, സഞ്ജയ് സേത്ത് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടന്ന സമ്മേളനത്തിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
india
ആര്.എസ്.എസ് കള്ളപ്പണം വെളുപ്പിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പ്രിയങ്ക് ഖാര്‍ഗെ
ഫെബ്രുവരി 15 നു നടന്ന ഇര്‍ഷാദ് ഉപ്പിനന്‍ ഗാഡിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ആര്.എസ്.എസിനെ ഡെവിള്‍ എന്നു ഖാര്‍ഗെ അഭിസംബോധന ചെയ്തത്.
ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശ രാജ്യങ്ങളിലെ രണ്ടായിരത്തഞ്ഞൂറിലധികം അനുബന്ധ സംഘടനകളില്‍ നിന്ന് ആര്.എസ്.എസിന് വന്‍തോതില്‍ പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരുതരം കള്ളപ്പണം വെളുപ്പിക്കലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
‘രാജ്യത്തെ പൗരന്മാരെല്ലാം നിയമം അനുസരിക്കണമെന്നും ആദായനികുതി അടയ്ക്കണമെന്നും ആഗ്രഹിക്കുന്ന ആര്.എസ്.എസ്, എന്തുകൊണ്ടാണ് നികുതി അടയ്ക്കാതെ സ്വതന്ത്രരായി തുടരുന്നത്?’ എന്ന് പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു. ആര്.എസ്.എസ് നിയമത്തിനും ഭരണഘടനയ്ക്കും അതീതരാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ആര്.എസ്.എസ് ഒരു രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്ന കാര്യവും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ബംഗളൂരു ക്ലബ്ബ് പോലുള്ള സ്ഥാപനങ്ങള്‍ പോലും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുമ്പോള്‍, നൂറുവര്‍ഷമായിട്ടും ആര്.എസ്.എസ് എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ഖാര്‍ഗെ ചോദിച്ചു. ആര്.എസ്.എസ് ആസ്ഥാനത്ത് 52 വര്‍ഷത്തോളം ദേശീയ പതാക ഉയര്‍ത്താതിരുന്നിട്ടും അവര്‍ മറ്റുള്ളവരെ ദേശസ്നേഹം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
2025 ഒക്ടോബറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഫെബ്രുവരി 15 നു നടന്ന ഇര്‍ഷാദ് ഉപ്പിനന്‍ ഗാഡിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ആര്.എസ്.എസിനെ ഡെവിള്‍ എന്നു ഖാര്‍ഗെ അഭിസംബോധന ചെയ്തത്.
india
ഫെമ ചട്ടം ലംഘിച്ചു; ന്യൂസ്ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി ഇ ഡി
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: സ്വതന്ത്ര വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയ്ക്കും വന്‍തുക പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചതിനെത്തുടര്‍ന്ന് ആകെ 184 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ന്യൂസ്ക്ലിക്ക് പോര്‍ട്ടലിന്റെ ഉടമസ്ഥരായ ‘പിപികെ ന്യൂസ്ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിക്ക് 120 കോടി രൂപയും പ്രബീര്‍ പുരകായസ്തയ്ക്ക് വ്യക്തിപരമായി 64 കോടി രൂപയുമാണ് പിഴ. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി കാണിച്ച് 9.59 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും 2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ പേരില്‍ സ്വീകരിച്ച 82.63 കോടി രൂപയുടെ ഇടപാടുകളില്‍ റിപ്പോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചതായും ഇ ഡി കണ്ടെത്തി.
ഈ നിയമലംഘനങ്ങള്‍ ഗൗരവകരവും ആസൂത്രിതവുമാണെന്നും വിദേശ വിനിമയ നിയന്ത്രണ ചട്ടങ്ങളെ മറികടക്കാന്‍ വേണ്ടിയാണ് ഇടപാടുകള്‍ ഇത്തരത്തില്‍ ക്രമീകരിച്ചതെന്നും ഇ ഡി ഉത്തരവില്‍ വ്യക്തമാക്കി.
ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചെന്ന ആരോപണമാണ് ന്യൂസ്ക്ലിക്കിനെതിരെ ഉയര്‍ന്നത്. ഇ ഡിക്ക് പുറമേ സിബിഐ, ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍, ആദായ നികുതി വകുപ്പും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം 2023 ഒക്ടോബറില്‍ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2024 മെയില്‍ സുപ്രീം കോടതി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.
-
india3 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
kerala3 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
-
Film22 hours ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
kerala3 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
-
kerala3 days agoമഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
-
kerala3 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
-
kerala3 days ago‘ഞാനാണോ സര്‍ക്കാര്‍ ?, എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ ?’; ശബരിമല യുവതീ പ്രവേശന കേസില്‍ ഉരുണ്ടു കളിച്ച് എംവി ഗോവിന്ദന്
