Connect with us

Video Stories

ഫാറൂഖ് റൗസത്തുല്‍ ഉലൂം എഴുപത്തഞ്ചിന്റെ നിറവില്‍

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി
മൈസൂരിലെ വനനിബിഡമായ മലയില്‍ വിശാലമായ ഗുഹയില്‍ പ്രജ്ഞയറ്റ ഒരു കുറിയ മനുഷ്യന്‍ കിടക്കുന്നത് ഗിരിവാസികളുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ താങ്ങിയെടുത്തു കൊണ്ടുപോയി മലയുടെ അടിവാരത്ത് ഒരു വീട്ടില്‍ കിടത്തി. ആത്മസിദ്ധിയുള്ള ഏതോ സന്യാസിയാണെന്ന ധാരണയില്‍ ജനം പുണ്യം നേടാന്‍ തടിച്ചുകൂടുകയായി. ജനശൂന്യമായ സ്ഥലത്ത് ഇടിഞ്ഞുപൊളിഞ്ഞ് പഴയ നമസ്‌കാര പള്ളിയിലേക്ക് അദ്ദേഹം താമസം മാറ്റി. അവിടെ ഭൂസ്വത്തുള്ള കുഞ്ഞാലിക്കുട്ടി ഹാജി എന്ന കര്‍ഷകന്‍ ഇദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകനായി. അനുനയിപ്പിച്ചു മലപ്പുറത്തിനടുത്തുള്ള ആനക്കയത്തെ തന്റെ വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഈ സംഭവം കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പുതിയ പ്രഭാതത്തിന്റെ തുടക്കമായിരുന്നു.
ആനക്കയത്ത് പ്രത്യക്ഷപ്പെട്ട ഈ അജ്ഞാത വ്യക്തിയാണ് പ്രഭാതത്തിന്റെ വിധാതാവ് എന്നര്‍ത്ഥമുള്ള പേരിന്റെ ഉടമയായ അബുസ്സബാഹ് അഹ്മദ് അലി. 1906ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട്ട് ജനിച്ച ഈ മഹല്‍വ്യക്തി നാട്ടിലെ അറബി ഇസ്‌ലാമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഈജിപ്തിലെ ലോക പ്രസിദ്ധമായ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ ചേരുകയായിരുന്നു. പത്തു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 1936ല്‍ ഇന്ത്യയിലേക്ക് മടങ്ങി കറാച്ചി, കല്‍ക്കത്ത, ബീഹാര്‍, മദ്രാസ് എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ച് ഗുഹയില്‍ ഏകാന്തവാസം നടത്തി ആത്മീയ ശക്തി വര്‍ധിപ്പിക്കുകയായിരുന്നു.

 

1942ല്‍ ആനക്കയത്തെത്തിയ മൗലാനാ ആദ്യമായി അറബി ഭാഷാ പണ്ഡിതന്മാര്‍ക്ക് ഉപരിപഠനം നല്‍കാനായി റൗസത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു അറബിക്കോളജും അതിന്റെ നടത്തിപ്പിനായി റൗസത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു അസോസിയേഷനും രൂപീകരിച്ചു. 1944ല്‍ മഞ്ചേരിയിലേക്ക് മാറ്റിയ കോളജിന് 1945ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ലിയേഷന്‍ ലഭിച്ചു. കേരളത്തില്‍ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ അറബിക്കോളജ്. 1946ല്‍ മൗലാനാ അബുസ്സബാഹ് പ്രസിഡണ്ടായ അസോസിയേഷന്‍ കെ.എം സീതിസാഹിബ്, കെ.എം മൗലവി, രാജാ അബ്ദുല്‍ഖാദര്‍ ഹാജി, അഡ്വ. എം. ഹൈ ദ്രോസ്, ഹാജി അബ്ദുസ്സത്താര്‍ ഇസ്ഹാഖ് സേട്ട്, എം. കുഞ്ഞോയി വൈദ്യര്‍, പുനത്തില്‍ അബൂബക്കര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു വികസിപ്പിച്ചു. സൊസൈറ്റി ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്തു.
1947ല്‍ ഫറോക്കിലെ പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി അറബിക്കോളജിനായി 28 ഏക്കര്‍ ഭൂമി വഖഫ് ചെയ്തു. ഇവിടെ അറബിക്കോളജ് കെട്ടിടത്തിന്റെ പണി നടക്കുന്നതിനിടയില്‍ മുസ്‌ലിംകള്‍ക്ക് അറബി-മത വിദ്യാഭ്യാസം പോരെന്നും, അവരുടെ പുരോഗതിക്ക് ആധുനിക വിദ്യാഭ്യാസത്തിന് ഫസ്റ്റ് ഗ്രേഡ് കോളജ് അനിവാര്യമാണെന്നുമുള്ള ചിന്ത അബുസ്സബാഹില്‍ ഉടലെടുത്തു. ഈ ആശയത്തിന് റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പൂര്‍ണ അംഗീകാരവും നല്‍കി. 1948ല്‍ അറബിക്കോളജിനടുത്ത് തന്നെ ഫാറൂഖ് കോളജും സ്ഥാപിതമായി. തുടക്കത്തില്‍ റൗസത്തുല്‍ ഉലൂം ഫസ്റ്റ് ഗ്രേഡ് കോളജ് എന്നായിരുന്നു പേരെങ്കിലും പിന്നീട് മദ്രാസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലക്ഷ്മണ സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലനാമവുമായി ചേര്‍ച്ചയുള്ള ഫാറൂഖ് എന്ന നാമം സ്വീകരിക്കുകയാണുണ്ടായത്. രണ്ടു കോളജുകള്‍ക്കുമായി വെവ്വേറെ മാനേജിങ് കമ്മിറ്റികള്‍ രൂപീകരിക്കുകയും റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ഉപരിസഭയായി തുടരുകയും ചെയ്തു.
ഇന്ന് അസോസിയേഷന്റെ കീഴില്‍ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു: അറബിക്കോളജ്, ഫാറൂഖ് കോളജ്, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ട്രൈനിങ് കോളജ്, സി.ബി.എസ്.സി ഇം ഗ്ലീഷ് മീഡിയം സ്‌കൂള്‍, എജ്യുക്കേഷന്‍ സെ ന്റര്‍, ടീച്ചര്‍ ട്രൈ നിങ് ഇന്‍സ്റ്റിറ്റിയൂഷന്‍, എം.ബി. എ കോഴ്‌സ് നടത്തുന്ന മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍, എല്‍.പി സ്‌കൂള്‍. ഈ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ക്യാമ്പസിന്റെ മധ്യത്തില്‍ മനോഹരമായ മസ്ജിദുല്‍ അസ്ഹറും. 1948ല്‍ ഈ പള്ളി നിര്‍മ്മിച്ച കെ. അവറാന്‍കുട്ടി ഹാജി ഇതിന്റെ നടത്തിപ്പിനായി വഖഫ് ചെയ്ത സ്വ ത്തിന്റെ ഇപ്പോഴത്തെ മുതവല്ലി പുത്രന്‍ കുഞ്ഞലവിയാണ്. കേരളത്തിന്റെ പൊതുവിലും മു സ്‌ലിം ന്യൂനപക്ഷത്തിന്റെ വിശേഷിച്ചും വിദ്യാഭ്യാസ പുരോഗതിയില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് അനിഷേധ്യമാണ്.

 

ഫാറൂഖ് കോളജ് ഇന്ന് നാക്ക് അംഗീകാരമുള്ള ഒരു അര്‍ധയൂനിവേഴ്‌സിറ്റിയായി ഉയര്‍ന്നിരിക്കുന്നു. കോളജ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അഹ്മദും സെക്രട്ടറി കെ.വി കുഞ്ഞമ്മദ് കോ യയും മാനേജര്‍ അഡ്വ. എം. മുഹമ്മദും ട്രഷറര്‍ സി.പി കു ഞ്ഞിമുഹമ്മദുമാണ്. ഇരുപത് യു.ജി കോഴ്‌സും പതിനഞ്ച് പി.ജി കോഴ്‌സുമുള്ള വലിയ സ്ഥാപനം. അസോസിയേഷന്റെ പ്രഥമ സ്ഥാപനമായ റൗസത്തുല്‍ ഉലൂം അറബിക്കോളജ് ഇതിനകം നിരവധി അറബി ഭാഷാ പണ്ഡിതന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാര്‍ത്തെടുത്തിട്ടുണ്ട്. അഡ്മിഷന്‍ റജിസ്റ്ററിലെ ആദ്യത്തെ പേരുകളില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പേരുണ്ട്.

 

എഴുത്തുകാരനും ചിന്തകനുമായിരുന്ന ടി. മുഹമ്മദ്, സി.പി അബൂബക്കര്‍ മൗലവി, പ്രൊഫ. മങ്കട അബ്ദുല്‍ അസീസ്, എ.പി അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ മണ്‍മറഞ്ഞവരില്‍ ഉള്‍പ്പെടുന്നു. ജൂബിലി വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫാ ഫാറൂഖിയും മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അഹ്മദുമാണ്.അഫ്‌സലുല്‍ ഉലമാ കോഴ്‌സിന് പുറമെ അതിന്റെ പി.ജി കോഴ്‌സും, ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ഫങ്ഷനല്‍ അറബിക് എന്നീ ഡിഗ്രി കോഴ്‌സുകളും സ്ഥാപനം നടത്തുന്നു. വിദ്യാര്‍ത്ഥികളെ ആദര്‍ശനിഷ്ഠയും അച്ചടക്കബോധവുമുള്ളവരായി വളര്‍ത്തുന്നതില്‍ സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ക്ക് സ്‌കോളര്‍ഷി പ്പ് നല്‍കുന്നുണ്ട്.
കെ.വി കുഞ്ഞമ്മദ്‌കോയ പ്രസിഡണ്ടായുള്ള റൗസത്തുല്‍ ഉലൂം അസോസിയേഷനില്‍ ഇ പ്പോ ള്‍ പി.വി അബ്ദുല്‍വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, ആസാദ് മൂപ്പന്‍ തുടങ്ങി എഴുപത് അംഗങ്ങളുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതും പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും സാക്ഷിയാകുന്നതുമായ ഡൈമണ്ട് ജൂബിലിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ക്യാ മ്പസില്‍ ജാമി അമില്ലിയ്യ ഇസ്‌ലാമിയ്യ വൈസ് ചാന്‍സലര്‍ ഡോ. തലത്ത് അഹ്മദ് നിര്‍വഹിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending