Video Stories
വീണ്ടും കലുഷിതമാകുന്ന ഇറാഖ്
ഹാശിം പകര
കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്‍ ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്‍ പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കികൊണ്ടിരിക്കുന്നത്. പ്രഭുവര്‍ഗ ഭരണകൂടത്തിനു ഭീഷണിയായി ദിനംപ്രതി മൂര്‍ച്ഛിച്ചുവരുന്ന ജനരോഷം അടിച്ചമര്‍ത്താനുള്ള സുരക്ഷാസേനയുടെ സായുധ പ്രതിരോധ മാര്‍ഗങ്ങളാണ് ആക്രമണത്തിന്റെ തീവ്രത വര്‍ധിക്കാനും ജനജീവിതം കൂടുതല്‍ ദുസ്സഹമാകാനും വഴിയൊരുക്കിയത്. ഒബ്സര്‍വേറ്ററി ഫോര്‍ ഹൂമന്‍ റൈറ്റ്്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പ്രതിഷേധകരും സുരക്ഷാസേനയും തമ്മിലെ ഏറ്റുമുട്ടലില്‍ നൂറിലധിം പേര്‍ക്കു ജീവഹാനി സംഭവിക്കുകയും കൂടുതല്‍ പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി.
അടുത്ത കാലത്തായി ഇറാഖിലെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ അപചയത്തിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ പൊട്ടിയൊഴുകുന്നത് പതിവായിരിക്കുകയാണ്. ഭരണ പരാജയവും നയവൈകല്യവും മുഖച്ഛായയായി മാറിയ പ്രഭുവര്‍ഗ ഭരണകൂടത്തിനു ഈ തിളച്ചുമറിയുന്ന കോപാഗ്നി അണയ്ക്കാനാവാത്തത്കൊണ്ട്തന്നെ ഇറാഖിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടുതല്‍ രൂക്ഷമായികൊണ്ടിരിക്കുകയാണ്. സുശക്തമായ സുരക്ഷാ സജ്ജീകരണങ്ങളും പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥ തകര്‍ക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായവും പൊതുജന രോഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. ഇറാഖിലെ ചില പ്രദേശങ്ങളില്‍ മെച്ചപ്പെട്ട സുരക്ഷയും ജീവിത നിലവാരവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതാവസ്ഥ ആത്യന്തികമായി മെച്ചപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണ്.
യഥാര്‍ത്ഥത്തില്‍ ഈയിടെ സുരക്ഷാസാഹചര്യങ്ങള്‍ സുസ്ഥിരപ്പെടുത്തിയതാണ് ഇറാഖിന്റെ വ്യവസ്ഥാപിത പരാജയങ്ങള്‍ക്കു തീക്ഷ്ണത വര്‍ധിപ്പിച്ചത്. ഒരു കാലത്ത് അസ്തിത്വ ഭീഷണികള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കുമിടയില്‍ ചക്രശ്വാസം വലിച്ചിരുന്ന ഇറാഖ് ഇന്ന് പക്ഷേ ഭരണകക്ഷി പ്രഭുവര്‍ഗത്തിന്റെ അഭീഷ്ടങ്ങള്‍ നിറവേറ്റുകയും പൊതുജനങ്ങള്‍ക്ക് പ്രാതിനിധ്യവും സാമ്പത്തികാവസരങ്ങളും നിരസിക്കുന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിയുടെ ഇരയാണ്. ആഭ്യന്തര കലഹം, അയല്‍ രാജ്യങ്ങളുമായി ദശകങ്ങള്‍ നീണ്ട യുദ്ധങ്ങള്‍, ഐക്യ രാഷ്ട്രസഭയുടെ ഉപരോധങ്ങള്‍, അമേരിക്കയുടെ നുഴഞ്ഞുകയറ്റം, മറ്റു വിദേശ രാഷ്ട്രങ്ങളുടെ അധിനിവേശം, ഇസ്ലാമിക് സ്റ്റേറ്റിന്റെ നരമേധം തുടങ്ങി പൂര്‍ണ്ണമായും രാഷ്ട്രീയ പത്മവ്യൂഹത്തിലകപ്പെട്ടിരുന്ന ഇറഖില്‍ സമാധാനത്തിന്റെ പുല്‍നാമ്പുകള്‍ തളിരിട്ടുവരവേയാണ് ഭരണകൂടത്തിന്റെ അനാസ്ഥ വീണ്ടുമൊരു രാഷ്ട്രീയ സാമ്പത്തിക വരള്‍ച്ചക്കു വഴിയൊരുക്കിയത്.
സമൃദ്ധമായ എണ്ണ സമ്പത്തുണ്ടായിട്ടും യുദ്ധങ്ങളിലും മറ്റും തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഭരണവര്‍ഗം കാണിക്കുന്ന നിസ്സംഗതയും, നാശോന്മുഖമായികൊണ്ടിരിക്കുന്ന ഭൗതിക സൗകര്യങ്ങളും സദ്ദാം ഹുസൈന്റെ കാലം മുതലേ ഭരണകൂടത്തെ ഗ്രസിച്ചിരുന്ന അഴിമതി രൂക്ഷമായതുമാണ് ഇറാഖികളെ പ്രകോപിതരാക്കിയത്. തൊഴില്‍ രാഹിത്യം സര്‍വകാല റൊക്കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തല്‍ ഈ മാസം ആദ്യം തലസ്ഥാന നഗരമായ ബഗ്ദാദിലും ഇറാഖിലെ മറ്റു നിരവധി നഗരങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും അധികാരികള്‍ അമിതമായി പ്രതികരിക്കുകയും മാരകമായ സുരക്ഷാമാര്‍ഗങ്ങള്‍ക്കു മുതിരുകയും ചെയ്തു. ഇത് ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും സംഘട്ടനങ്ങള്‍ക്കു കൂടുതല്‍ സാധ്യത നല്കുകയുമുണ്ടായി.
ജനകീയ പ്രതിഷേധത്തിന്റെ പ്രേരണ പ്രധാനമായും മറ്റു വര്‍ഷങ്ങളിലേതിന് സമാനമാണെങ്കിലും നിലവിലെ ക്ഷോഭതരംഗം പല തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നിശ്ചിത ആവശ്യങ്ങള്‍ അവകാശപ്പെട്ടുകൊണ്ടുള്ള കേന്ദ്രീകൃത പ്രതിഷേധങ്ങളുടെ വിസ്ഫോടനമാണിപ്പോള്‍ കാണുന്നത്. പരിഷ്കരണത്തിനു പകരമുള്ള ഭരകൂട ചൂഷണമാണ് തെരുവിലുള്ള കലാപത്തിന്റെ പ്രധാന പ്രേരകം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനക്ഷോഭം സ്വാഭാവികവും കൂടുതല്‍ വികേന്ദ്രീകൃതവും എല്ലാറ്റിനുമുപരി രാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിക്കുറിയ്ക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിഷേധ പ്രകനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സദ്രിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, സിവിക് ട്രന്റ് മൂവ്മെന്റ് തുടങ്ങിയ രാഷ്ട്രീയ പ്രാദേശിക പാര്‍ട്ടികളുമായി ബന്ധമില്ലാത്ത യുവതലമുറയിലെ അംഗങ്ങളാണ് പ്രധാന പ്രക്ഷോഭകര്‍. വാസ്തവത്തില്‍ പ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങിലെ കേന്ദ്ര പ്രമേയംതന്നെ അത്തരത്തിലുള്ള രാഷ്ട്രീയ അഭിനേതാക്കളെ പൂര്‍ണ്ണമായും നിരസിക്കുക എന്നതാണ്. എങ്കിലും നിയമസഭാസ്പീക്കറും മറ്റു പ്രതിപക്ഷ നേതാക്കളും പ്രതിഷേധകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രതിഷേധം ആത്യന്തികമായി പ്രഭുവര്‍ഗ ഭരണത്തിന്റെ നിസ്സംഗതയുടേയും തീവ്രമായ പ്രതിസന്ധികള്‍ക്കിടയിലെ അലംഭാവത്തിന്റേയും ഫലമാണ്. മുന്‍ വര്ഷങ്ങളിലെന്നപോലെ ഈ പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ഏകമാര്‍ഗം ഒരു പുതിയ പ്രതിപക്ഷ സേനയുടെ നേതൃത്വത്തിലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പരിഷ്കരണമാണ്.
പ്രക്ഷുബ്ധമായ പ്രതിഷേധങ്ങളോടുള്ള ഇറാഖ് അധികൃതരുടെ പ്രതിലോമ പ്രതികരണം ആശങ്കാജനകമാണ്. ജനരോഷം പിടിച്ചുകെട്ടാന്‍ സുരക്ഷാസേന സ്വീകരിക്കുന്ന മര്‍ദന മുറകള്‍ സ്ഥിതി കൂടുതല്‍ വഷളമാക്കി. യഥാര്‍ത്ഥത്തില്‍ നിരത്തിലൊതുങ്ങിയ പ്രതിഷേധം കലാപമായി മാറിയതിന്റെ പ്രധാന ഘടകം അധികൃതരുടേയും സുരക്ഷാസേനയുടേയും ക്രൂരമായ പ്രതിരോധമാണ്. നിരായുധരായ യുവാക്കളോട് സായുധ സേന ഏറ്റുമുട്ടിയതിന്റെ ന്യായം ഐക്യരാഷ്ട്രസഭയ്ക്കു മുമ്പാകെ വ്യക്തമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഈ വര്‍ഷം ലോകത്ത് പലയിടങ്ങളിലും ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഏറ്റവും വികൃത പ്രതിരൂപമായി ഇറാഖ് നിലകൊള്ളുന്നു.
ആളിപ്പടരുന്ന തിരിനാളമണയ്ക്കാന്‍ ഭരണകൂടം ചില പൊടിക്കൈകള്‍ പ്രയോഗിച്ചെങ്കിലും പ്രകോപിതരായ ജനങ്ങളെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ബിരുദധാരികള്‍ക്കായി ജോലി വാഗ്ദാനം ചെയ്യുകയും പ്രാദേശിക തൊഴിലാളികള്‍ക്കായി എണ്ണ മന്ത്രാലയത്തിലും മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളിലും 50 ശതമാനം ക്വാട്ട ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയുമുണ്ടായി. പക്ഷേ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും അധികാരികളുടെ ബധിര നാട്യങ്ങളും പൊതുജനത്തിന്റെ രോഷം വര്‍ധിപ്പിച്ചു ദേശവിരുദ്ധ നീക്കങ്ങള്‍ക്കുപോലും പ്രേരിപ്പിക്കുകയാണുണ്ടായത്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇറാഖിന്റെ തെരുവോരങ്ങളെ പ്രകമ്പനംകൊള്ളിക്കുന്നതു 2011ലെ അറബ് പ്രക്ഷോഭത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ ആണെങ്കിലും മുന്‍ പ്രമേയങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രഭുവര്‍ഗ വിദ്വേഷത്തിനുപകരം വ്യക്തി-കുടുംബ കേന്ദ്രീകൃത ഭരണ വ്യവസ്ഥിതിയോടുള്ള അമര്‍ഷമാണ് പ്രകടമാകുന്നത്. ഇറാഖിലെ രാഷ്ട്രീയ മേഖല ഒരു ഭരണകൂടം എന്നതിലുപരി ചില നിക്ഷിപ്ത താത്പര്യങ്ങളുടെ നികൃഷ്ട വലയമാണ്. ആ വ്യവസ്ഥിയെ അപ്രസക്തമാക്കല്‍ തീര്‍ത്തും ശ്രമകരമായ പോരാട്ടമായിരിക്കും. അത്തരത്തിലുള്ള ഭരണത്തിന്റെ ജാതീയ ഗുണം തന്നെ അതിജീവനമാണ്. അത്കൊണ്ട്തന്നെ ഇറാഖികള്‍ ആഭ്യന്തര യുദ്ധത്തിലൂടയോ വൈദേശിക ഇടപടലിലൂടയോ പൂര്‍ണ്ണമായി നാശമില്ലാത്ത ഭരണകൂടം പിടിച്ചെടുക്കാനുള്ള സാധ്യത വിദൂരമാണ്. എന്നാല്‍ വ്യക്തവും കേന്ദ്രീകൃതവുമായ ആവശ്യങ്ങളുടെ അഭാവത്തില്‍ അതാര്യവും വികേന്ദ്രീകൃതവുമായ ഭരണ സമ്പ്രദായത്തോടുള്ള നീരസം പരിഹാരങ്ങള്‍ക്കു പകരം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനാണ് സാധ്യത.
നിലവിലെ പ്രക്ഷോഭം പൊതുജന കോപത്തിന്റെ വിസ്ഫോടനം എന്നതിലുപരി മറച്ചൊന്നുമല്ല. ഫ്രാന്‍സിലും ടുണീഷ്യയിലും സംഭിച്ചതുപോലെ അവസാനം നീരാവിയായി തീരുകയോ നിയന്ത്രണാധീനമാക്കപ്പെടുകയോ ചെയ്തേക്കാം. നിലവിലെ ഭരണ വ്യവസ്ഥിതിയുടെ ഘടനാപരമായ മാറ്റത്തിലൂടയോ പരിഷ്കരണത്തിലൂടെയോ മാത്രമേ അര്‍ത്ഥവത്തമായ പരിഹാരം എന്നതാണ് ഇതിനര്‍ത്ഥം. പക്ഷേ പരിഷ്കരണ സംരംഭങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന വിശ്വാസ്യത രാഷ്ട്രീയാധികാരിള്‍ക്കില്ല എന്നത് വെല്ലുവിളിയാണ്. ഔപചാരിക പാര്‍ലമെന്ററി പ്രതിപക്ഷത്തിന്റെ അഭാവവും പ്രര്‍ശനപരിഹാരത്തിനു മാര്‍ഗതടസ്സം സൃഷ്ടിച്ചേക്കാം. എന്നാല്‍ പരിഷ്കരണം അസാധ്യമാണെന്ന് ഇതിനര്‍ത്ഥമില്ല. ദീര്‍ഘകാല ഘടനാപരമായ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതിനു ഇറാഖി ബുദ്ധിജീവികള്‍ വിവിധ ചട്ടക്കൂടുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇറാഖ് ജേണലിസ്റ്റായ മുഷ്റഖ് അബ്ബാസും മറ്റും പുതിയ തെരഞ്ഞെടുപ്പ് നിയമവും സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രഭുവര്‍ഗ സ്വേച്ഛാധിപത്യത്തിനപ്പുറത്ത് ഒരു യഥാര്‍ത്ഥ പാര്‍ലമെന്റ് പ്രതിപക്ഷം രൂപീകരിക്കാനും വഴിയൊരുക്കിയേക്കാം.
രാഷ്ട്രീയ-സൈനിക വിഭാഗങ്ങള്‍ ശക്തമായി വ്യാപരിക്കുന്ന ഇറാഖ് പോലെയുള്ള രാജ്യത്ത് വിപ്ലവം എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഈ പ്രക്ഷോഭം വലിയ വിപ്ലവമായി പരിലസിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ആക്രമണങ്ങള്‍ രൂക്ഷമാവുകയും രാഷ്ട്രീയ സൈനിക സ്ഥാപനങ്ങളില്‍ ഭിന്നത തുടരുകയും ചെയ്യുന്നത് ഏറ്റവും അപകടകരായ ലക്ഷണമാണെന്നും ഇത് ഇറാഖിനെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍ ഭരണകക്ഷി പ്രഭുവര്‍ഗത്തെ മറികടന്ന് ദേശീയ പാര്‍ലമെന്റിന്റെ രൂപീകരണത്തിനുള്ള അട്ടിമറി ശ്രമവും ഇറാഖിനെ സമാനമായ അന്തരീക്ഷത്തിലേക്ക് നയിച്ചേക്കാമെന്നുള്ളത് ഭീതിയോടെയാണ് സമാധാന കാംക്ഷികളായ ലോകം വീക്ഷിക്കുന്നത്.
Video Stories
നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍
പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.
നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ് കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.
റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില് കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.
രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന് പറയുന്നു.
സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala17 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india18 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala17 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

