Connect with us

india

ബാബരി പൊളിച്ചതിന്റെ പശ്ചാത്താപത്തില്‍ വിങ്ങുന്ന ഹൃദയം; ഇസ്‌ലാം സ്വീകരിച്ച മുന്‍ കര്‍സേവകന്‍ പള്ളികള്‍ പണിയുന്ന തിരക്കിലാണ്

പള്ളി തകര്‍ത്തതിന്റെ ദുഃഖഭാരം ബല്‍ബീര്‍ സിങിനെ കൊണ്ടെത്തിച്ചത് ഇസ്‌ലാമിലാണ്. ഒരു പള്ളിക്ക് പകരം നൂറു പള്ളികള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമെന്ന ശപഥത്തിലാണ് ആമിര്‍. ഒരു ആരാധന പോലെ അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു- വിസ്മയിപ്പിക്കുന്ന ജീവിതകഥ

Published

on

മുംബൈ: അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മനോവിഷമം മുഹമ്മദ് ആമിര്‍ എന്ന പഴയ കര്‍സേവകനില്‍ നിന്ന് വിട്ടുപോയിട്ടില്ല. പള്ളി പൊളിക്കാന്‍ കൈയില്‍ ആയുധവുമായി പുറപ്പെടുമ്പോള്‍ ബല്‍ബീര്‍ സിങായിരുന്നു ആമിര്‍. ബാല്‍താക്കറെ ആയിരുന്നു ആരാധ്യപുരുഷന്‍. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറിയ ആദ്യത്തെ കര്‍സേവകരില്‍ ഒരാളായിരുന്നു സിങ്. അത്രയ്ക്ക് മതഭ്രാന്ത് തലയ്ക്കു പിടിച്ച കര്‍സേവകന്‍.

പള്ളി തകര്‍ത്തതിന്റെ ദുഃഖഭാരം ബല്‍ബീര്‍ സിങിനെ കൊണ്ടെത്തിച്ചത് ഇസ്‌ലാമിലാണ്. ഒരു പള്ളിക്ക് പകരം നൂറു പള്ളികള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമെന്ന ശപഥത്തിലാണ് ആമിര്‍. ഒരു ആരാധന പോലെ അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു.

‘ഒരു രജ്പുത് ആയിരുന്നു ഞാന്‍. ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ചെറിയ ഗ്രാമത്തിലാണ് ജനനം. അച്ഛന്‍ ദൗലാത്രം ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിച്ച സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. വിഭജനത്തിന്റെ ഭീകരത അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ മുസ്‌ലിംകളെ സുരക്ഷിതരാക്കാന്‍ പ്രയത്‌നിച്ചത് അച്ഛന്റെ നേതൃത്വത്തിലായിരുന്നു. തന്നെ പിന്തുടരാനാണ് എന്നോടും മൂന്നു മൂത്ത സഹോദരങ്ങളോടും അച്ഛന്‍ ആവശ്യപ്പെട്ടത്’ – ബല്‍ബീര്‍ പറയുന്നു.

ബാബരി മസ്ജിദ് തകര്‍ക്കുന്ന കര്‍സേവകര്‍

ബല്‍ബീറിന് പത്തു വയസ്സുള്ളപ്പോള്‍ കുടുംബം ഗ്രാമത്തില്‍ നിന്ന് പാനിപ്പത്ത് നഗരത്തിലേക്ക് മാറി. അവിടെയാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹരിയാനയിലെ ഗ്രാമത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് പാനിപ്പത്ത് ഒരു വിദ്വേഷ നഗരമായിരുന്നു. അവര്‍ക്ക് ഏറെ വിവേചനങ്ങള്‍ നേരിടേണ്ടി വന്നു. ആര്‍.എസ്.എസിന്റെ ശാഖയില്‍ മാത്രമാണ് ഇത്തരം തരംതിരിവുകള്‍ ഇല്ലാതിരുന്നത് എന്ന് ബല്‍ബീര്‍ ഓര്‍ക്കുന്നു. ‘അന്നാണ് ആദ്യമായി അവര്‍ എന്നെ താങ്കള്‍ എന്ന് അഭിസംബോധന ചെയ്തത്. അതെന്നില്‍ ആഹ്ലാദമുണ്ടാക്കി. അവരുമായുള്ള ചങ്ങാത്തത്തിന്റെ തുടക്കമായിരുന്നു അത്’

ഒരു ദശാബ്ദത്തിന് ശേഷമാണ് ബല്‍ബീര്‍ ശിവസേനയില്‍ ചേര്‍ന്നത്. അതിനിടെ വിവാഹം കഴിഞ്ഞു. രോഹ്ടക് മഹര്‍ഷി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും രാഷ്ട്രമീമാംസയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടി.

‘ആളുകളുടെ വിചാരം ഞാന്‍ ഒരു തീവ്രഹിന്ദു മതഭ്രാന്തനാണ് എന്നായിരുന്നു. എന്നാല്‍ സത്യത്തില്‍ അങ്ങനെ ആയിരുന്നില്ല. വിഗ്രഹാരാധനയില്‍ അച്ഛന്‍ വിശ്വസിച്ചിരുന്നില്ല. ഞങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുമുണ്ടായിരുന്നില്ല. വീട്ടില്‍ ഗീതയുണ്ടായിരുന്നു. എന്നാല്‍ അച്ഛന്‍ അത് വായിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ എന്നെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാന്‍ എളുപ്പമായിരുന്നു. മുസ്‌ലിംകള്‍ പുറത്തു നിന്നു വന്ന് നമ്മുടെ ഭൂമി കൈക്കലാക്കി ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നു എന്ന് അവര്‍ എന്നെ പഠിപ്പിച്ചു’

മുഹമ്മദ് ആമിര്‍

കര്‍സേവകനായി അയോദ്ധ്യയിലേക്ക് പോയത് ബല്‍ബീര്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ‘ഡിസംബര്‍ ആദ്യവാരത്തില്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ട വേളയില്‍ സുഹൃത്തുക്കള്‍ പറഞ്ഞത്, എന്തെങ്കിലും നേടാതെ തിരിച്ചുവരരുത് എന്നാണ്. ഡിസംബര്‍ അഞ്ചിന്, ശബ്ദമുഖരിതമായിരുന്നു അയോദ്ധ്യ. അയോദ്ധ്യയും ഫൈസാബാദും വി.എച്ച്.പിയുടെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു താമസം. സിന്ധി ദൈവമായ ജുലേലാലിനെ ആരാധിച്ചിരുന്ന അദ്വാനി ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ആളായിരുന്നില്ല. ഉമാഭാരതി നാടകരാജ്ഞി ആയിരുന്നു. ഉറ്റസുഹൃത്ത് യോഗേന്ദര്‍ പാലായിരുന്നു എന്റെ കൂടെ. ഞങ്ങള്‍ എല്ലാം അക്ഷമരും’

പള്ളി തകര്‍ത്ത ദിനം അവിടെ നിറയെ ഉന്മാദമായിരുന്നു. മന്ദിര്‍ യഹി ബനായേഗി (ഇവിടെ തന്നെ ക്ഷേത്രം നിര്‍മിക്കും) എന്ന അട്ടഹാസങ്ങള്‍ കേട്ടു. ‘അന്ന് ഞാനൊരു മൃഗത്തെ പോലെയായി. പള്ളി പൊളിക്കവെ ദൂരെ നിന്ന് ഞങ്ങള്‍ക്കു നേരെ ഒരു ഹെലികോപ്ടര്‍ വരുന്നത് കണ്ട് ഞാന്‍ പേടിച്ചു. താഴെ നിന്നുള്ള അലറി വിളികള്‍ എന്റെ ചെവിയില്‍ ആര്‍ത്തലച്ചു. വീണ്ടും ധൈര്യം സംഭരിച്ച് പിക്കാസെടുത്ത് പള്ളിയുടെ മിനാരത്തിന് മുകളിലേക്ക് കയറി’ – ബല്‍ബീര്‍ ഓര്‍ക്കുന്നു.

ബാബരി തകര്‍ത്ത് നാട്ടില്‍ തിരിത്തിയ ബല്‍ബീറിനും യോഗേന്ദ്രപാലിനും വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. അയോദ്ധ്യയില്‍ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേനാ ഓഫീസില്‍ സൂക്ഷിച്ചു. എന്നാല്‍ വീട്ടില്‍ മറ്റൊന്നായിരുന്നു സ്ഥിതി. ‘ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍. വീട്ടില്‍ നിന്നിറങ്ങണമെന്ന അച്ഛന്റെ അന്ത്യശാസനം വന്നു. ഞാന്‍ വീടു വിട്ടിറങ്ങി. ഞാനെന്റെ ഭാര്യയെ നോക്കി. അവള്‍ അവിടെ നിന്നേയുള്ളൂ. ഇതോടെ വീട്ടില്‍ നിന്ന് തനിച്ച് ഇറങ്ങിപ്പോന്നു’

ബാബരി മസ്ജിദ്

അപ്പോഴേക്കും രാജ്യത്തുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുസ്‌ലിംകളുടെ കൈയില്‍ കിട്ടാത്ത ഒരു സ്ഥലത്ത് ബല്‍ബീര്‍ അഭയം അന്വേഷിച്ചു. ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വയലുകളിലും രാപ്പാര്‍ത്തു. അങ്ങനെ മാസങ്ങള്‍ അലഞ്ഞു. അച്ഛന്‍ മരിച്ചു എന്നറിഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ആര്‍ക്കും ബല്‍ബീറിനെ വേണ്ടായിരുന്നു. തന്റെ സംസ്‌കാരത്തില്‍ രണ്ടാമത്തെ മകനെ പങ്കെടുപ്പിക്കരുത് എന്ന് അച്ഛന്‍ കുടുംബങ്ങളോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. ‘നീയാണ് അച്ഛന്റെ മരണത്തിന് കാരണം’ എന്നവര്‍ കുറ്റപ്പെടുത്തി.

അതിലും വലിയൊരു ഞെട്ടല്‍ ബല്‍ബീറിനെ തേടി വന്നു. ഉറ്റസുഹൃത്തും അയോദ്ധ്യയിലേക്കുള്ള യാത്രയില്‍ സഹയാത്രികനുമായിരുന്ന യോഗേന്ദ്രപാല്‍ ഇസ്‌ലാം സ്വീകരിച്ചു. ഡിസംബര്‍ ആറിന് ശേഷം നടന്ന കലാപമാണ് പാലിന്റെ മനസ്സു മാറ്റിയത്. ഇസ്‌ലാം തന്റെ ഭയങ്ങളെയും ഭ്രാന്ത ചിന്തകളെയും ഇല്ലാതാക്കി എന്ന് പാല്‍ ബല്‍ബീറിനോട് പറഞ്ഞു. 1993 ജൂണിലായിരുന്നു പാലിന്റെ ഇസ്‌ലാം ആശ്ലേഷണം. മനസ്സില്‍ മാറ്റങ്ങള്‍ മുളപൊട്ടി വന്ന ബല്‍ബീര്‍ യോഗേന്ദ്രപാലിനെ ഇസ്‌ലാമിലേക്ക് കലിമ ചൊല്ലി മാറ്റിയ മൗലാനാ കലീം സിദ്ദീഖിയെ ചെന്നു കണ്ടു. സോനപ്പേട്ടിലായിരുന്നു മൗലാനാ.

മുസഫര്‍നഗറിലെ ഫുലത് ആസ്ഥാനമായ ജംഇയ്യത്ത് ഇമാം വലിയുല്ല ട്രസ്റ്റ് ഫോര്‍ ചാരിറ്റി ആന്‍ഡ് ദഅ്‌വ മേധാവി ആയിരുന്നു സിദ്ദീഖി. ഒരുപാട് മദ്രസകളും സ്‌കൂളും ട്രസ്റ്റിന് കീഴിലുണ്ട്. സോനപ്പേട്ടില്‍ ഒരു പരിപാടിക്ക് വന്നതായിരുന്നു അദ്ദേഹം. ബല്‍ബീര്‍ മൗലാനയെ ചെന്നുകണ്ടു. കുറച്ചു കാലം ഫുലാതിലെ മദ്രസയില്‍ താമസിക്കാന്‍ അവസരം നല്‍കുമോ എന്നു ചോദിച്ചു. ‘മതം മാറാന്‍ ആഗ്രഹിച്ചിരുന്നോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. മൗലാനാ എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന നിങ്ങള്‍ക്ക് നിരവധി പള്ളികള്‍ നിര്‍മിക്കാന്‍ സഹായിക്കാനാകും എന്നു പറഞ്ഞു. ഒരു ചെറിയ വാക്കു മാത്രമായിരുന്നു അത്. ഞാനിരുന്ന് കരയാന്‍ തുടങ്ങി. മദ്രസയില്‍ കുറച്ചു മാസങ്ങള്‍ ചെലവഴിച്ച ശേഷമാണ് മുഹമ്മദ് അമീര്‍ എന്ന പേരു സ്വീകരിച്ച് മുസ്‌ലിമായത്. അതോടെ എന്റെ ജീവിതം വീണ്ടും പാളത്തില്‍ കയറി’ – അദ്ദേഹം പറയുന്നു.

യു.പിയിലെ മെന്ദുവില്‍ ആമിര്‍ പുതുക്കിപ്പണിയാന്‍ സഹായിച്ച പള്ളി

ഫുലാതില്‍ അമര്‍ അറബിയും ഖുര്‍ആനും പഠിച്ചു. ഇംഗ്ലീഷ് അറിയുന്നതു കൊണ്ട് മദ്രസയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1993 ഓഗസ്റ്റില്‍ കുടുംബത്തില്‍ തിരിച്ചെത്തി. അതേവര്‍ഷം ഭാര്യയും മദ്രസയില്‍ പ്രവേശിച്ചു. സ്വന്തം ഇഷ്ടപ്രകാരം അവരും ഇസ്‌ലാം സ്വീകരിച്ചു. ഫുലാതില്‍ വച്ച് അവര്‍ക്ക് നാലു മക്കളുണ്ടായി.

2000ത്തില്‍ ജ്യേഷ്ഠന്റെ ഭാര്യ മരിച്ചപ്പോള്‍ അവരെ വിവാഹം ചെയ്യാന്‍ ആമിര്‍ നിര്‍ബന്ധിച്ചു. അതിനായി ഭാര്യയെ മൊഴി ചൊല്ലി. ആമിറിന്റെ ഭാര്യയെ വിവാഹം ചെയ്യും മുമ്പ് സഹോദരനും ഇസ്‌ലാം സ്വീകരിച്ചു.

1993ന് ശേഷം വടക്കേ ഇന്ത്യയിലെ നിരവധി പള്ളികളുടെ പുനര്‍നിര്‍മാണത്തില്‍ മുഹമ്മദ് ആമിര്‍ പങ്കാളിയായി. വലിയ്യുല്ല ട്രസ്റ്റിന് കീഴില്‍ മേവാതിലായിരുന്നു കൂടുതല്‍. അമ്പതോളം പള്ളികള്‍ ഇതുവരെ ആയെന്ന് അദ്ദേഹം പറയുന്നു. നൂറു പള്ളികള്‍ സമുദ്ധരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വടക്കേ ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ശ്രദ്ധിക്കാത്ത ഒരുപാട് പള്ളികളുണ്ട്. അവ കണ്ടെത്തിയ കയ്യേറ്റം ഒഴിപ്പിച്ച് ആരാധനയ്ക്കായി സജ്ജമാക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ മദ്രസയും തുടങ്ങും. അതും പ്രധാനമാണ്. മുസ്‌ലിം സമുദായത്തിന്റെ നാശത്തിനു കാരണം വിദ്യാഭ്യാസം ഇല്ലാത്തതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു’ – അദ്ദേഹം പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

india

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹരജി

Published

on

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.

Continue Reading

india

മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ല; എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ല: മല്ലികാർജുൻ ഖാർഗെ

ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

Published

on

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി കള്ളം പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ലെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ലെന്നും അതുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥികളോട് നുണകൾ ആവർത്തിക്കാൻ ആവശ്യപ്പെടുന്നതെന്നും ഖാർഗെ പരിഹസിച്ചു. കോൺഗ്രസിന്‍റെ പ്രകടനപത്രികയെ സംബന്ധിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും പ്രബുദ്ധരായ ജനതയെ കബളിപ്പിക്കാനാവില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലളിതവും വ്യക്തവുമാണ്. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും വായിച്ചുമനസിലാക്കാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സാധിക്കും. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നാണ് നിങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ കാണുന്നുണ്ട്. ചൈനയോടുള്ള നിങ്ങളുടെ പരസ്യമായ ‘ക്ലീന്‍ ചിറ്റ്’, ഇന്ത്യയുടെ വാദത്തെ ദുര്‍ബലപ്പെടുത്തുകയാണ്.

അരുണാചല്‍ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ എല്‍എസിക്ക് സമീപം ചൈനയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും മൂലം പിരിമുറുക്കം വര്‍ദ്ധിക്കുമ്പോഴും, ഇന്ത്യയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 54.76% വര്‍ദ്ധിച്ചുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

സംവരണം അവസാനിപ്പിക്കാന്‍ വേണ്ടി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ നേതാക്കള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തിലെ പാവപ്പെട്ട ദളിത് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയ 10 കോടി രൂപ തിരികെ നല്‍കാന്‍ നിങ്ങളുടെ പാര്‍ട്ടിയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതില്‍ നിങ്ങള്‍ ആശങ്കയിലാണെന്ന് നിങ്ങളുടെ കത്തില്‍ നിന്ന് മനസിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രചാരണ പ്രസംഗങ്ങളിലും താത്പര്യമില്ലെന്നും അതിനാലാണ് വോട്ട് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ മ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ നുണകള്‍ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളില്‍ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending