Connect with us

Culture

ബാഴ്‌സയുടെ തലപ്പത്ത് യോഗ്യതയില്ലാത്തവര്‍: നെയ്മര്‍

Published

on

പാരീസ്: മുന്‍ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി നെയ്മര്‍. ബാഴ്‌സയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്നവര്‍ അതിന് യോഗ്യരല്ല, ബാഴ്‌സ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്, ലോകത്തിന് മുഴുവന്‍ ഇതറിയാമെന്നുമാണ് നെയ്മറുടെ പ്രതികരണം.
ടുളൂസക്കെതിരായ മത്സരത്തിനു ശേഷമാണ് ബാഴ്‌സ ഡയറക്ടര്‍മാര്‍ക്കെതിരെ നെയ്മര്‍ രൂക്ഷമായി പ്രതികരിച്ചത്. ബാഴ്‌സയില്‍ ചെലവിട്ട നാലു സീസണും സന്തോഷം നിറഞ്ഞതാണ്. എന്നാല്‍ ഡയറക്ടര്‍മാരുമായുളള ബന്ധം നല്ലതായിരുന്നില്ല. മറ്റൊരു ടീമില്‍ നിന്നുകൊണ്ട് കൂടുതല്‍ പറയാന്‍ പരിമിതിയുണ്ടെന്നും അവിടെ എന്താണ് നടക്കുന്നതെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കൂടുമാറ്റത്തില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്ക് അതിയായ ദുഖമുണ്ട്, ബാഴ്‌സയില്‍ നിരവധി സുഹൃത്തുക്കളുളളതിനാല്‍ തനിക്കും സങ്കടമുണ്ട്. ബാഴ്‌സ കരുത്ത് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ ബാഴ്‌സയില്‍ നിന്ന് സന്തോഷകരമായ വിടവാങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ബാഴ്‌സ ബോര്‍ഡിലെ ഒരാള്‍ പോലും തന്നോട് സംസാരിക്കാന്‍ വന്നില്ലെന്നും നെയ്മര്‍ പറയുന്നു. തനിക്ക് ചില കാര്യങ്ങള്‍ അവരുമായി പങ്കുവെക്കണെന്ന് ഉണ്ടായിരുന്നെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലേക്ക് മാറിയതിനു ശേഷം ആദ്യമായാണ് നെയ്മറുടെ പ്രതികരണം. നേരത്തെ നെയ്മറിനെതിരെ ബാഴ്‌സ പ്രസിഡന്റ് രംഗത്ത് വന്നിരുന്നു, ഒരാളും ബാഴ്‌സയേക്കാള്‍ വലുതല്ലെന്നും കൂറുള്ള കളിക്കാരെ മാത്രം ബാഴ്‌സയ്ക്ക് മതിയെന്നുമായിരുന്നു ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തമ്യൂ പ്രതികരിച്ചത്.

നെയ്മര്‍ പിഎസ്ജിയിലേക്ക് പോകുമെന്ന് അറിയാമായിരുന്നെന്നും അതിനാലാണ് കൈമാറ്റ തുകയ്ക്കായി വന്‍ തുക വെച്ചതെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞിരുന്നു. 222 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്. ബാഴ്‌സ ആരാധകരുടെ കനത്ത പ്രതിഷേധം അവഗണിച്ചായിരുന്നു നെയ്മറുടെ വിടവാങ്ങല്‍.

അതേ സമയം കരാര്‍ ലംഘനമാരോപിച്ച് പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനെതിരെ ബാഴ്‌സലോണ 8.5 മില്യന്‍ യൂറോ നഷ്ടപരിഹാരമാരോപിച്ച് കേസ് നല്‍കാനൊരുങ്ങുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ബാഴ്‌സ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും 2021 വരെ നെയ്മര്‍ ക്ലബ്ബുമായി കരാറിലൊപ്പിട്ട് മാസങ്ങള്‍ക്കു ശേഷം അത് ലംഘിക്കുകയാണ് ചെയ്തതെന്നും ബാഴ്‌സലോണ പ്രസ്താവനയിലൂടെ അറിയിച്ചു.

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

Trending