X

പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത്; ശുപാര്‍ശ എന്‍.സി.ഇ.ആര്‍.ടി അംഗീകരിച്ചു

പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു.

ജി20 ഉച്ചകോടയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രതലവന്‍മാര്‍ക്ക് നല്‍കിയ കത്തില്‍ ഭാരത് എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിവാദമായിതോടെ ഇന്ത്യ അല്ലെങ്കില്‍ ഭാരത് എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും സിഐ ഐസക് പറഞ്ഞു.

ഹിന്ദുവിജയങ്ങള്‍ക്ക് പാഠപുസ്തകങ്ങളില്‍ പ്രാധാന്യം നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ‘നമ്മുടെ പരാജയങ്ങളാണ് നിലവില്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ മുഗളന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമെതിരായ നമ്മുടെ വിജയങ്ങള്‍ നിലവില്‍ ഇല്ല’- സിഐ ഐസക് കൂട്ടിച്ചേര്‍ത്തു
.

webdesk14: