Connect with us

india

മോദിക്ക് വീണ്ടും പരവതാനി വിരിക്കുന്ന പിണറായി-റാവുമാര്‍

പക്ഷേ കോണ്‍ഗ്രസിതര മുന്നണിയെന്ന മോഹവുമായി നടക്കുന്ന റാവുവിനും പിണറായി അഖിലേഷാദികള്‍ക്കും മുത്തശ്ശി ചത്താലും കട്ടിലൊഴിയണമെന്ന മോഹം മാത്രമേ ഉള്ളൂ! അതിനാണ് അവര്‍ കോണ്‍ഗ്രസിനെ അകറ്റുന്നത്. പ്രധാനമന്ത്രിപദമോഹമാണ് റാവുവിനെ മുന്നോട്ടുനയിക്കുന്നത്.

Published

on

 

കെ.പി ജലീല്‍

 

‘ഇനി 400 ദിവസം മാത്രമാണ് അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ളത്. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുക്കാനായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശ്രമിക്കേണ്ടത്’ കഴിഞ്ഞദിവസത്തെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണിത്. ഇതുകൊണ്ടുതന്നെ ബി.ജെ.പിയും മോദിയും അടുത്ത തിരഞ്ഞെടുപ്പിനെ ഭയക്കുന്നുവെന്ന തോന്നലാണ് പുറത്തുവന്നിരിക്കുന്നത.് ഏതുവിധേനയും ഹിന്ദുമത വിശ്വാസികളുടെ ലോലവികാരങ്ങളെ ഇളക്കിവിട്ട് മൂന്നാം തുടര്‍ഭരണത്തിന് അവസരമൊരുക്കുകയാണ് മോദിയുടെയും ബി.ജെ.പിയുടെയും ഉന്നം. അതിനായി അധ്യക്ഷന്‍ ജെ.പി നദ്ദയെ ഒഴിവാക്കുന്നതുപോലും പാര്‍ട്ടി മാറ്റിവെച്ചു. ഈയൊരവസരത്തില്‍ നദ്ദയെ മാറ്റുന്നത് പാര്‍ട്ടിയില്‍ അസ്വാരസ്യമുണ്ടെന്ന തോന്നലാണ് അതിലൂടെ മോദിയും അമിത്ഷായും ഇല്ലാതാക്കിയത്. ഒറ്റക്കെട്ടായി പൊതുതിരഞ്ഞെടുപ്പിനെ നേരിടുക എന്നതിലാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് ഇത് വ്യക്തമാക്കുന്നു. ഈ വര്‍ഷം 9 സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൂടി ബി.ജെ.പിയുടെ ലക്ഷ്യമാണ്. ഇതിലെല്ലാത്തിലും വിജയിക്കണമെന്നാണ് പാര്‍ട്ടിയുടെ ഉന്നം. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. രാജസ്ഥാന്‍ പോലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിജയിക്കുകയാണ് 2024 നു മുന്നോടിയായി മോദിയും ഷായും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാവരെയും കയ്യിലെടുക്കണമെന്ന പ്രസ്താവനക്ക് പിന്നിലും. പത്താന്‍ സിനിമക്കെതിരായി സംഘ്പരിവാറുകാര്‍ ഉയര്‍ത്തുന്ന ഭീഷണിയെയും മോദി തള്ളിക്കളഞ്ഞതിന് കാരണം ഒരുകാരണവശാലും കിട്ടാവുന്ന ഒരൊറ്റ വോട്ടും പാഴാക്കരുതെന്ന ഉദ്ദേശ്യത്തോടെയാണെന്ന് വ്യക്തം.
അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബീഹാറിലെ നിതീഷ്‌കുമാറിന്റെ പാര്‍ട്ടി ജെ.ഡി.യു തയ്യാറായത്. അതുവഴി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് നിതീഷ് ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ അധികംപേരും വലിയ സാമ്പത്തിക പ്രയാസത്തിലാണെന്ന തിരിച്ചറിവാണ് നിതീഷിനെകൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. ബി.ജെ. പിക്ക് കഴിഞ്ഞ രണ്ടുതവയും വോട്ട് ചെയ്തവരില്‍ വലിയൊരു വിഭാഗം ഇനി മാറി വോട്ടുചെയ്‌തേക്കുമെന്ന ഭയം നിതീഷിനുണ്ട്. അപ്പോള്‍ വിജയത്തിന് ന്യൂനപക്ഷവോട്ട് ബാങ്കുകളെ ആവശ്യമാണ്. മോദിയെയും അമിത്ഷായെയുംപോലെ നിതീഷും കരുതുന്നത് ഇതാണ്. ഇതുകൊണ്ട് ന്യൂനപക്ഷ ജനതയുടെ വിശ്വാസം ആര്‍ജിക്കലാണ് ഇനിയുള്ള ഇരുവരുടെയും ഉന്നം. വരുന്ന ഒരു കൊല്ലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ യാതൊരു തരത്തിലുള്ള വിരോധവും അക്രമവും ഉണ്ടാകരുതെന്ന് ബി.ജെ.പി നിര്‍ദേശിച്ചിരുക്കുന്നതും അതുകൊണ്ടുതന്നെയാണ്. മുസ്‌ലിംകള്‍ക്കെതിരെ പൗരത്വ ഭേദഗതിനിയമം കൊണ്ടുവന്നതും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസാക്കിയതും വലിയൊരു വിഭാഗം ജനതയെ ബി.ജെ.പി സഖ്യത്തില്‍നിന്ന് അകറ്റിയിട്ടുണ്ട്. ഇത് തടുക്കാന്‍ ഇനിയെങ്കിലും കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷം ഭരണവും കൊണ്ടുപോകുമെന്ന തിരിച്ചറിവാണ് ബി.ജെ.പിക്കുള്ളത്.

എന്നാല്‍ മറുഭാഗത്തെ സ്ഥിതിയെന്താണ്? രാജ്യത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ പരിശോധിക്കുമ്പോള്‍ ബി.ജെ.പിയുടെ ഐക്യത്തിന്റെ ലാഞ്ചന പോലും കാണാനാവുന്നില്ല. കഴിഞ്ഞദിവസം ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷകക്ഷിനേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ കേട്ട മുദ്രാവാക്യം അധികവും കോണ്‍ഗ്രസിനെ ഒഴിവാക്കി ബി. ജെ.പിയിതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചാണ്. നിതീഷ് കോണ്‍ഗ്രസുമായി അടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പിണറായി വിജയനെപോലുള്ള മുഖ്യമന്ത്രി സംസാരിക്കുന്നത് ബി.ജെ. പിക്കെതിരെ മാത്രമല്ല, കോണ്‍ഗ്രസിനെ അകറ്റുന്നതിനെക്കുറിച്ച്കൂടിയാണ്. പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്നത് പാര്‍ട്ടിക്കുള്ളിലെ കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തെയാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം പോലും ഈ ഗ്രൂപ്പാണ് കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ തട്ടിക്കളഞ്ഞത്. എന്നാല്‍ യെച്ചൂരിക്കും കൂട്ടര്‍ക്കും വേണ്ടത് ദേശീയാടിസ്ഥാനത്തിലുള്ള ബി.ജെ.പി വിരുദ്ധസഖ്യത്തെയാണ്. രാഹുല്‍ഗാന്ധി നടത്തുന്ന ഭാരത് ജോഡോയാത്രയെ കേരളത്തിലെ സി.പി.എം നേതൃത്വം പരിഹസിച്ചപ്പോള്‍ കേന്ദ്രനേതൃത്വം യാത്രക്ക് അനുകൂലമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ പി.ബി യോഗത്തില്‍ പോലും അതുണ്ടായി. കശ്മീരിലെ സി.പി.എം മുന്‍എം.പി യൂസഫ് തരിഗാമി യാത്രയില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചിട്ടുപോലും അവര്‍ പക്ഷേ നല്‍കിയിട്ടില്ല.
കോണ്‍ഗ്രസിനെ ഒഴിവാക്കി കേന്ദ്രഭരണം നേടുക എന്നത് എക്കാലത്തെയും സി.പി.എമ്മിന്റെ മിഥ്യാസങ്കല്‍പമാണ്. ഫലത്തില്‍ അതിലൂടെ സംഭവിച്ചിരിക്കുന്നത് സംഘ്പരിവാരിന്റെ ഭരണാരോഹണവും. രണ്ടാം മോദികാലത്തുപോലും അവരാ നയത്തില്‍നിന്ന് പിന്നോട്ടുപോകുന്നില്ലെന്നാണ് കേരളത്തിന്റെയും പിണറായിയുടെയും നയം വ്യക്തമാക്കുന്നത്. 2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ജനം ഇക്കാര്യം അസന്നിഗ്ധമാംവിധം സി.പി.എമ്മിന് വ്യക്തമാക്കിക്കൊടുത്തതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് 19 സീറ്റുകളിലും കോണ്‍ഗ്രസ് മുസ്‌ലിംലീഗ് പ്രതിനിധികളെ വിജയിപ്പിച്ചുകൊണ്ട് ജനം സി. പി.എമ്മിനെ താക്കീത് ചെയ്തതാണ്.

ഹൈദരാബാദില്‍ പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗം വിളിച്ച ഭാരത് രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍റാവു പറയുന്നത് ബി.ജെ.പിയെ അടുത്തതവണ എന്തുവന്നാലും ഒഴിവാക്കുമെന്നാണ്. തെലുഗുരാഷ്ട്രസമിതിയെ ഭാരത് എന്ന് പേരുമാറ്റിയതുപോലും റാവുവിന്റെ ഈ ദേശീയ മോഹത്തിന് വേണ്ടിയാണ്. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, കോണ്‍ഗ്രസില്ലാത്ത മുന്നണിയെയാണത്രെ റാവു സ്വപ്‌നം കാണുന്നത്. ഇതിനര്‍ത്ഥം ഉപ്പില്ലാത്ത ഉപ്പുമാങ്ങ താനുണ്ടാക്കുമെന്ന് പറയലാണ്. കോണ്‍ഗ്രസില്ലാതെ ബി.ജെ.പിയെ ഇന്നത്തെ അവസ്ഥയില്‍ പരാജയപ്പെടുത്തുക എന്നത് ഏതുകണക്കുവെച്ചായാലും വിശ്വസിക്കാന്‍ വയ്യ. 303 സീറ്റുകളാണ് 2019ല്‍ ബി.ജെപിക്ക് ആകെ ലഭിച്ചത്. അതായത് 37.3 ശതമാനം വോട്ടുകള്‍. അതിനര്‍ത്ഥം പ്രതിപക്ഷത്തിന് ഒത്തൊരുമിച്ചുനിന്നാല്‍ 60 ശതമാനത്തോളം വോട്ടുകള്‍ നേടി അധികാരത്തിലെത്താന്‍ പ്രയാസമില്ലെന്നാണ്.
കോണ്‍ഗ്രസാണ് രണ്ടാമത്തെ പ്രതിപക്ഷപാര്‍ട്ടി. അവര്‍ക്ക് ലഭിച്ചത് 55 സീറ്റും 19.46 ശതമാനം വോട്ടും. പിന്നീടുള്ള എല്ലാകക്ഷികളും പത്തില്‍താഴെ ശതമാനം വോട്ടുകളാണ് നേടിയത്. ഡി.എം.കെ 24 സീറ്റുകളോടെ മൂന്നാം സ്ഥാനത്തായി. തൃണമൂല്‍ കോണ്‍ഗ്രസിനും ടി.ആര്‍.എസ്സിനും 22 വീതവും ശിവസേനക്ക് 18ഉം ബി. എസ്.പിക്ക് പത്തും സീറ്റുകള്‍. ബാക്കിയെല്ലാ കക്ഷികളും വിരലിലെണ്ണാവുന്ന തുച്ഛം സീറ്റുകളാണ് നേടിയത്. ഇതില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചത് 5 സീറ്റ് മാത്രം. ബി.എസ്.പിയില്‍നിന്ന് വോട്ടുകളധികവും ഇപ്പോള്‍ പോയിരിക്കുന്നത് ബി.ജെ.പിയിലേക്കാണെന്ന് കഴിഞ്ഞ യു.പി നിയമസഭാഫലം വ്യക്തമാക്കുന്നു. അതിനര്‍ത്ഥം ബി.ജെ. പിയെ നേരിടാന്‍ കോണ്‍ഗ്രസില്ലാതെ തീര്‍ത്തും സാധ്യമല്ലെന്ന്തന്നെയാണ്. ഒരുമിച്ച് മുന്നേറിയാല്‍ 300 സീറ്റുകളിലെങ്കിലും ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയും. പക്ഷേ കോണ്‍ഗ്രസിതര മുന്നണിയെന്ന മോഹവുമായി നടക്കുന്ന റാവുവിനും പിണറായി അഖിലേഷാദികള്‍ക്കും മുത്തശ്ശി ചത്താലും കട്ടിലൊഴിയണമെന്ന മോഹം മാത്രമേ ഉള്ളൂ! അതിനാണ് അവര്‍ കോണ്‍ഗ്രസിനെ അകറ്റുന്നത്. പ്രധാനമന്ത്രിപദമോഹമാണ് റാവുവിനെ മുന്നോട്ടുനയിക്കുന്നത്. മമതയുടെയും കാര്യം വ്യത്യസ്തമല്ല. അരവിന്ദ് കെജ്‌രിവാളിനും ഇതുതന്നെയാണ് ഉന്നം. ഇടതുകക്ഷികളില്‍ സി.പി.ഐ മാത്രമാണ് പ്രായോഗികമായി ചിന്തിക്കുന്നത്. ഭാരത് ജോഡോ യാത്രയിലെ ക്ഷണം അവര്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്തെ മതേതര വിശ്വാസികളൊന്നടങ്കം, ഹിന്ദുമതത്തിലെയുള്‍പ്പെടെ ഈ ഭരണത്തില്‍നിന്ന് രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നവരാണ്. 63 ശതമാനം പേരും 2019ല്‍ ഇങ്ങനെ ചിന്തിച്ചിട്ടും ഭരണം മോദിക്കും കൂട്ടര്‍ക്കുമായിരുന്നുവെന്നോര്‍ക്കണം. ഇനിയുമൊരു പ്രതിപക്ഷ ഭിന്നിപ്പ് എന്നാല്‍ മോദിയുടെ മൂന്നാം തുടര്‍ഭരണത്തിന് ചാമരം വീശുകയെന്നതുതന്നെയാണ്. മുമ്പ് ഇ.എം.എസ്സും ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തും വി.പി സിംഗും ബി.ജെ.പി നേതാക്കളെ കെട്ടിപ്പിടിച്ചാണ് ഹിന്ദുത്വവര്‍ഗീയതക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പരവതാനി വിരിച്ചതെങ്കില്‍ ഇപ്പോഴത് ചെയ്യാന്‍ പോകുന്നത് പിണറായിയും ചന്ദ്രശേഖരറാവുവുമാണെന്ന വ്യത്യാസമേ ഉള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending