Connect with us

Video Stories

മലര്‍ന്നുകിടന്ന് തുപ്പുന്ന ബി.ജെ.പി

Published

on

കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ചിലയിടങ്ങളില്‍ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിടിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വഴി തേടുകയാണിപ്പോള്‍ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി. ഭരണഘടനയെയും ഭരണഘടനാപദവികളെയും മറന്നുകൊണ്ടാണ് കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ വിലകുറഞ്ഞ ആക്രോശങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച കണ്ണൂരിലെ പയ്യന്നൂരില്‍ ബിജു എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതാണ് ബി.ജെ.പിയെ ഇത്രമേല്‍ ചൊടിപ്പിച്ചിരിക്കുന്നത്. മരിച്ചത് സി.പി.എം നേതാവ് ധനരാജ് വധക്കേസിലെ രണ്ടാംപ്രതിയാണ്. പതിവുപോലെ സി.പി.എമ്മുമായി ബന്ധമുള്ളവാരാണ് പ്രതികള്‍. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബി.ജെ.പി ജില്ലാ ഹര്‍ത്താല്‍ നടത്തി. സംഭവത്തിന്റെ പിറ്റേന്നുതന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വം ഗവര്‍ണറെ നേരില്‍ ചെന്നുകണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ പരാതിയോടൊപ്പം മുഖ്യമന്ത്രിയില്‍ നിന്ന് അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് റിട്ട. ജസ്റ്റിസ് പി.സദാശിവം. വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ നടക്കുന്ന ഭരണഘടനാപരവും നിയമപരവുമായ ചിട്ടവട്ടങ്ങളാണ് ഇവയെല്ലാം. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന് ബോധ്യമായ രീതിയില്‍ വേണ്ട നടപടിയെടുക്കട്ടെ.

എന്നാല്‍ അത്യന്തം നിയമ വിരുദ്ധവും നികൃഷ്ടവും രാഷ്ട്രീയത്തില്‍ മാതൃകാപരമല്ലാത്തതുമായ രണ്ട് പരാമര്‍ശങ്ങള്‍ ഇതുസബന്ധിച്ച് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശില്‍ നിന്നും ശോഭാസുരേന്ദ്രനില്‍ നിന്നുമാണത്. ‘പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമുണ്ടോ. കേരള മുഖ്യമന്ത്രിയുടെ അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബി.ജെ.പി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്.’ എന്നാണ് രമേശിന്റെ പ്രസ്താവനയെങ്കില്‍, ശോഭാസുരേന്ദ്രന്റേത് അതിലും കടുപ്പമേറിയതായി. ബി.ജെ.പി ഡല്‍ഹിഘടകം കേരള ഹൗസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍, ‘പദവിയോട് അല്‍പമെങ്കിലും നീതിപുലര്‍ത്താന്‍ ആഗ്രഹവും തന്റേടവുമുണ്ടെങ്കില്‍ ഗവര്‍ണര്‍ ചുമതല നിര്‍വഹിക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം.’ എന്നായിരുന്നു വനിതാ നേതാവിന്റെ ജല്‍പനം. രാജ്യ തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും സംരക്ഷണത്തില്‍ കിട്ടിയ തന്റേടമായിരിക്കണം ഭരണഘടനാപരമായി ഉന്നത സ്ഥാനങ്ങളിലൊന്നായ ഗവര്‍ണര്‍ക്കുനേരെ ഇത്തരം അല്‍പത്തമായ വാചകങ്ങള്‍ പുറപ്പെടുവിക്കാന്‍ ഭരണകക്ഷിയുടെ നേതാവിനെ പ്രേരിപ്പിച്ചത്. ഗവര്‍ണര്‍ക്ക് ഇതിന്മേല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നിരിക്കെ പല കോണുകളില്‍ നിന്നുള്ള വമ്പിച്ച പ്രതിഷേധമാണ് ഈ പ്രസ്താവനകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പതിവു പോലെ ബി.ജെ.പിയുടെ സംസ്ഥാനത്തെ മിതവാദമുഖം ഒ. രാജഗോപാല്‍ എം.എല്‍.എയും പ്രസ്താവനകളെ യുവാക്കളുടെ അപക്വതയായാണ് വിശേഷിപ്പിച്ചത്.
ഭരണഘടനയനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനായാണ് ഗവര്‍ണര്‍ പദവി വിശേഷിപ്പിക്കപ്പെടുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരുമ്പോഴോ ഭരണപരമായ അനിശ്ചിതത്വത്തിലോ ഒക്കെയാണ് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യമായി വരിക. അല്ലാത്തപ്പോള്‍ സര്‍ക്കാരിന്റെ വക്താവായി നിയമസഭയിലും പുറത്തും പ്രസ്താവനകള്‍ നടത്തുകയാണ് ഇദ്ദേഹത്തിന്റെ കര്‍ത്തവ്യം. അതേസമയം അപൂര്‍വാവസരങ്ങളില്‍ കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട്‌നല്‍കി രാഷ്ട്രപതിയെകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം കയ്യാളുന്ന സന്ദര്‍ഭങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. കേരള സംസ്ഥാനത്തെ ആദ്യമന്ത്രി സഭയെതന്നെ ഇത്തരത്തില്‍ 356-ാം വകുപ്പുപയോഗിച്ച് പരിച്ചുവിടപ്പെട്ടതും സ്മരണീയം.
ഇവിടെ ഇപ്പോഴുയര്‍ന്നിരിക്കുന്ന പ്രശ്‌നം കേന്ദ്ര ഭരണകക്ഷിക്ക് ഇഷ്ടപ്പെടാത്ത കക്ഷിയും മുന്നണിയുമാണ് കേരളം ഭരിക്കുന്നത് എന്നതാണ്. ഈ രണ്ടു കക്ഷികളും ഹിന്ദുത്വ ഭീകര സംഘടനയായ ആര്‍.എസ്.എസ്സുമാണ് കണ്ണൂരിലെയും സംസ്ഥാനത്തെ മറ്റു ചിലയിടങ്ങളിലെയും കൊലപാതക പരമ്പരകളുടെ പ്രയോക്താക്കളും ഇരകളും. സംസ്ഥാനത്ത് നൂറോളം പേര്‍ സി.പി.എമ്മിലും ബി.ജെ.പിയിലുമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഒരു ഡസന്‍ പേര്‍ കണ്ണൂരില്‍ മാത്രം കൊലക്കത്തിക്കിരയായി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തട്ടകമായ കണ്ണൂര്‍ ജില്ലയിലെ ഏതാനും പാര്‍ട്ടി തുരുത്തുകളിലാണ് നിരന്തരമായ ഈ നരഹത്യകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെയും രാജ്യത്തെയും നിരവധിയായ നേതാക്കളും സാഹിത്യ സാംസ്‌കാരിക നായകരും സമാധാനകാംക്ഷികളായ ജനതയും പലതവണ ആവശ്യപ്പെട്ടിട്ടും അപേക്ഷിച്ചിട്ടും ഇരു പാര്‍ട്ടികളും സംഘടനകളും തമ്മിലുള്ള കുടിപ്പകയില്‍ നിന്ന് ഓരോ ദിവസവുമെന്നോണം ചോര ഉതിര്‍ന്നുകൊണ്ടേയിരിക്കുന്നു. അനാഥകളായ കുഞ്ഞുങ്ങളും വിധവകളും കണ്‍നിറക്കുന്ന നിത്യകാഴ്ച കണ്ടിട്ടും ചോരക്കൊതിയന്മാര്‍ പക തീരാതെ വടിവാളുകളുമായി പരക്കം പായുന്നു. പിണറായി വിജയനെ ഭോപ്പാലിലും മംഗലാപുരത്തുമൊക്കെ തടയാനും അദ്ദേഹത്തിന്റെ തലക്ക് കോടികള്‍ വിലയിടാനുമൊക്കെ സംഘ്പരിവാറുകാര്‍ മുന്നോട്ടുവന്നു. കൊച്ചിയില്‍ ആര്‍.എസ്.എസുകാര്‍ ബി.ജെ.പി നേതാവിന്റെ കാല്‍തല്ലിയൊടിച്ചതുനോക്കുമ്പോള്‍ ആരാണ് ശത്രുവെന്നുപോലും അറിയാത്ത നിലയിലാണ് ഒരു കൂട്ടര്‍. മുഖ്യമന്ത്രിതന്നെ വിളിച്ച രണ്ട് സമാധാന യോഗങ്ങള്‍ക്ക് പോലും പുല്ലുവില. നിര്‍ഭാഗ്യകരം എന്ന വാക്കാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും നടത്തുന്ന പല്ലവിരാഗം. രാജ്യദ്രോഹികളെ തുറുങ്കിലടക്കാനുപയോഗിക്കുന്ന അഫ്‌സ്പ നിയമം പ്രയോഗിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അവര്‍ക്കും പൗരന്മാര്‍ക്കാകെയുംതന്നെ വിനയാകുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല. അമിത കോപത്താല്‍ ബുദ്ധിയും ഓര്‍മയും മരവിക്കുമെന്നും അത് നാശത്തിലേക്ക് നയിക്കുമെന്നുമുള്ള ഗീതോപദേശമാണ് ഓര്‍മ വരുന്നത്. വാസ്തവത്തില്‍ അവര്‍ ചെയ്യേണ്ടത് തങ്ങളുടെ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഗവര്‍ണറുടെ നേര്‍ക്ക് കുരച്ചുചാടുന്നതിന് പകരം ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുകയാണ്. അതിനും മുമ്പ് കൊലക്കത്തി താഴെവെക്കാന്‍ ഇരുകൂട്ടരും തയ്യാറാകണം. അല്ലാതെ നരമേധത്തിന്റെ അണിയറയിലിരുന്ന് മലര്‍ന്നുകിടന്നു തുപ്പുകയല്ല വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending