kerala

പകുതിയിലേറെ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; നഷ്ടത്തിലുള്ളവ അടച്ചുപൂട്ടണമെന്നും സിഎജി

By webdesk13

March 25, 2025

സിപിഎം നേതാക്കള്‍ വീമ്പടിക്കുന്നതു പോലെയല്ല സംസ്്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. നേതാക്കളുടെ അവകാശവാദങ്ങള്‍ പൊളിയ്ക്കുന്നതാണ് സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണുള്ളത്. കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വച്ചു. ബജറ്റ് ചര്‍ച്ചയുടെ അവസാന മണിക്കൂറിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ പൊതുമേഖയിലെ ദയനീയ അവസ്ഥ കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77എണ്ണവും നഷ്ടത്തിലാണുള്ളത്. 58 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടിയാണ് . ലാഭകരമല്ലാത്തത് അടച്ചുപൂട്ടണമെന്നാണ് സിഎജി ശുപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.

അതേസമയം, കെഎസ്ആര്‍ടിസി കണക്കുകള്‍ നല്‍കുന്നില്ലെന്ന് സിഎജി പരാമര്‍ശിക്കുന്നു. 2016 ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി. കുറ്റപ്പെടുത്തുന്നു.

കെ എം എം എല്ലിലെ ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ കെ എം എം എല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയൈന്നും സിഎജി കണ്ടെത്തി. ടെന്റര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടം ഉണ്ടായതായും കണക്കുകള്‍ പറയുന്നു. 23. 17 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ വരുത്തിയിരിക്കുന്നത്. പൊതു ടെന്റര്‍ വിളിക്കണമെന്നും C& AG ശുപാര്‍ശ ചെയ്യുന്നു