Health
ജാഗ്രത കൈവിടരുത്, കാന്‍സറിനെ വരെ തോല്പിക്കാം; അനുഭവ കുറിപ്പ്
രോഗം വന്നാല്‍ എന്തു ചെയ്യണം എന്ന് പലര്‍ക്കും തിട്ടമില്ല. ജീവിതത്തില്‍ കാന്‍സറിനോട് പോരാടിയ ജുവൈരിയ പികെ തന്റെ അനുഭവം വിവരിക്കുകയാണിവിടെ
നടി ശരണ്യയുടെ വിയോഗത്തോടെ കാന്‍സര്‍ നമ്മുടെ ഗൗരവതരമായ ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്. രോഗം വന്നാല്‍ എന്തു ചെയ്യണം എന്ന് പലര്‍ക്കും തിട്ടമില്ല. ജീവിതത്തില്‍ കാന്‍സറിനോട് പോരാടിയ ജുവൈരിയ പികെ തന്റെ അനുഭവം വിവരിക്കുകയാണിവിടെ. അതിജീവനം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജൂവൈരിയ പങ്കുവെച്ച കുറിപ്പ് ചുവടെ.
അനുഭവം 1
കഥാപാത്രം ഞാന്‍ തന്നെ.
മോനു 2 വയസ് 4 മാസം. മുലകുടിയുണ്ട്.. ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ മുലപ്പാല്‍ നിറഞ്ഞു തുളുമ്പും. മോന് കുടിച്ചു കഴിഞ്ഞാല്‍ കല്ലുപോലെയുള്ള മാറിടം പതിയെ അയയും.. എന്നാല്‍ ചെറിയ ഒരു ഭാഗത്തു മാത്രം അയയുന്നില്ല.. ഒരു ഉറപ്പ് പോലെ. ചിലപ്പോള്‍ തോന്നിയതാവും… ഒരാഴ്ച നിരീക്ഷിച്ചു.. തോന്നിയതല്ല. ഭര്‍ത്താവ് കൂടെയില്ല… ആര്കെങ്കിലും കാണിച്ചു കൊടുത്താല്‍ നിസ്സാരമായി തള്ളിക്കളയും.. അല്ലെങ്കില്‍ പറഞ്ഞു ചിരിക്കും. സ്തനാര്‍ബുദ ചികിത്സ തേടിയ ബന്ധുവിനെ ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞു. വേദന ഉണ്ടോ, ചുവപ്പ് ഉണ്ടോ, തോളില്‍ മുഴ പോലെ ഉണ്ടോ എന്നീ ചോദ്യങ്ങള്‍ക് അങ്ങനെ ഒന്നുമില്ല എന്ന ഉത്തരം. എങ്കില്‍ പാല് കെട്ടികിടന്നത്, ചിലപ്പോള്‍ തോന്നല്‍ മാത്രം.. അങ്ങനെ അശ്വസിപ്പിച്ചു.. എന്നാല്‍ ആ ആശ്വാസവാചകം എന്നെ ഒട്ടും സാന്ത്വനിപ്പിച്ചില്ല.. അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ nurse നെ വിളിച്ചു കാര്യം പറഞ്ഞു.. അവരും പറഞ്ഞു അതെ വാക്കുകള്‍. ഇനി എന്ത് ചെയ്യും.. കൊറോണ യുടെ ഭയാനകത പേടിച്ചു വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കുന്ന കാലം… ഉമ്മനോട് പറഞ്ഞാല്‍ നേരിടാന്‍ പറ്റില്ല.. മനസ്സില്‍ ഉറപ്പിച്ച പോലെ ആയിരുന്നു പിനീടുള്ള നീക്കങ്ങള്‍.. ഭര്‍ത്താവും കാര്യം പറഞ്ഞപ്പോള്‍ നിസാരമായി തള്ളിക്കളഞ്ഞു. തുടര്‍ന്നു gynech നെ കണ്ടു.. സര്‍ജനെ കണ്ടു മാമോഗ്രാം ബയോപ്സി അങ്ങനെ അങ്ങനെ… ചികിത്സ തേടുമ്പോള്‍ 2 മാസം പിന്നിട്ടു സ്റ്റേജ് 3 യില്‍ എത്തിച്ചേര്‍ന്നു. Chemo ഡോക്ടര്‍ ചോദിച്ചു എന്തുകൊണ്ട് ഇത്ര വൈകി… അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഇതിലും വേഗത്തില്‍ ഞാന്‍ മുന്നിട്ടു ഇറങ്ങേണ്ടതായിരുന്നു.
അനുഭവം 2
കല്യാണത്തിന് പോവാന്‍ ഒരുങ്ങുന്ന അമ്പത് വയസ് പ്രായമുള്ള അമ്മയും അവരുടെ മകളും. അമ്മ ബ്ലൗസ് ന്റെ ആദ്യ ബട്ടണ്‍ ഇടുന്നില്ല. പലപ്പോഴായി മകള്‍ അത് ശ്രദ്ധയില്‍ പെടുത്തി .. മകള്‍ അതിടാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടി മാറ്റി. കാര്യം ചോദിച്ചപ്പോള്‍ ചെറിയ വേദന ഉണ്ടെന്നു പറഞ്ഞു.. കൂടുതല്‍ പറയുന്നില്ല.. മകള്‍ എളേമയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.. അവര്‍ ഇടപെട്ട് ശരീരം പരിശോധിച്ചു. മുഴുവന്‍ ചുവന്നു പൊട്ടിയിരിക്കുന്നു.. സ്റ്റേജ് നാല്. തുടര്‍ന്നു 6 മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.
അനുഭവം 3
എനിക്ക് Biospy റിസള്‍ട്ട് ജില്ലാ ആശുപത്രിയില്‍ നിന്നും എത്തിച്ചു തന്നത് അവിടത്തെ നഴ്സിംഗ് അസിസ്റ്റന്റ് ആണ്.. എന്റെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ അവര്‍ പിനീട് എന്റെ ചികിത്സ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. റേഡിയേഷന് ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ് അവര്‍ ഒരു സംശയവുമായി എന്നെ തേടിയെത്തിയത്… ഒരു തടിപ്പ് അവരുടെ മാറിലും… എന്റെ അനുഭവം കേട്ടത് കാരണം സംശയം ആയിരിക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്.. ആശുപത്രിയില്‍ ജോലി ചെയുന്ന അവരോട് സംശയം തീര്‍ക്കണം എന്ന് തന്നെ ഞാന്‍ പറഞ്ഞു.. സര്‍ജനെ കാണിക്കണം അതെ.. കണ്ടു. ആദ്യപടി biospy എടുത്തു.. കാന്‍സര്‍ തന്നെ.. തുടക്കം മാത്രം. ഇപ്പോള്‍ അഞ്ചാമത്തെ chemo പൂര്‍ത്തിയായി..
ഇവിടെ എവിടെയാണ് എനിക്ക് ജാഗ്രത കുറവ് സംഭവിച്ചത്.. തുടക്കം മുതല്‍ ബാത്റൂമിലെ നീളമുള്ള വലിയ കണ്ണാടിയില്‍ നോക്കി ഞാന്‍ നിരീക്ഷിക്കുമായിരുന്നു.. എന്നിട്ടും ഒരു ഫിസിഷ്യനെ കാണാന്‍ മടിച്ചു.. നിസാരവത്കരണം ആവാം. ഇനി വിഷയത്തിലേക് കടന്നു വരാം… രണ്ടാമത്തെ അനുഭവമാണ് കൂടുതല്‍ ഭയക്കേണ്ടത്.. ഭര്‍ത്താവ് കൂടെയില്ലാത്ത 4050 പ്രായം കഴിഞ്ഞവരില്‍ ഇത്തരം തടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക് കാണിച്ചു കൊടുക്കും.. ആരോട് പറയും… ഗര്‍ഭാശയ കാന്‍സനു ചികിത്സ തേടി വന്ന പ്രായമായ അമ്മയുടെ കൂടെ വന്നവര്‍ എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു… 60 വയസ് പ്രായം കാണും.. അമ്മ സ്വന്തം വസ്ത്രങ്ങള്‍ അലക്കി ഇടുമ്പോള്‍ ഒരു ചെറിയ കോട്ടണ്‍ തുണി അയലില്‍ കണ്ടെത്തി.. ആര്‍ത്തവം നിലച്ച അമ്മയ്ക്ക് എന്തിന് ഈ തുണി എന്ന ചോദ്യത്തില്‍ നിന്നാണ് അമ്മയ്ക്ക് ഇടയ്ക്കിടെ ചെറിയ ബ്ലീഡിങ് ഉണ്ടാവണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ കാന്‍സര്‍ ആണെനും അറിഞ്ഞു.
ഇങ്ങനെയുള്ള എത്രയോ മറച്ചുവെക്കലുകള്‍ ആയിരിക്കും നമ്മുടെ ഉറ്റവരുടെ ജീവന് കവര്‍ന്നെടുക്കുന്നത്. ഇതില്‍ അഭ്യസ്ഥവിദ്യ എന്നോ തന്റേടം ഉള്ള ആള് എന്നോ പ്രായം കുറവാണെന്നോ കൂടുതലെന്നോ വ്യത്യാസമില്ല..
ജാള്യത, നാണക്കേട്, നിസാരവത്കരണം, പൊടിക്കൈ പ്രയോഗങ്ങള്‍ അങ്ങനെ നിരവധി വിഷയങ്ങള്‍ ഇതില്‍ കടന്നു കൂടിയിരിക്കുന്നുണ്ട്. ഇതൊക്കെ അതിജീവിച്ചു വേണം നാം രോഗലക്ഷണങ്ങളില്‍ നിന്നും കാന്‍സര്‍ നെ കണ്ടെത്താന്‍..
അനുഭവം 3 ല്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്. മുന്‍ അനുഭവങ്ങള്‍ കേട്ടറിയുകയും അവര്‍ പറഞ്ഞതനുസരിച്ചു കൃത്യമായി ചികിത്സ തേടുകയും ചെയ്തു. എല്ലാ മുഴകളും തടിപ്പുകളും കാന്‍സര്‍ ആവണമെന്നില്ല. എന്നാല്‍ അവഗണിക്കരുത്.. സ്തനാര്‍ബുദം കൂടുതല്‍ പേരില്‍ കണ്ടു വരുന്നു എന്നത് തന്നെയാണ് ഈ കുറിപ്പിന് ആധാരം. നിങ്ങളുടെ ചുറ്റുപാടിലുമുള്ളവര്‍ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട് എന്നത് തെറ്റാണ്. ചുരുങ്ങിയത് ഏറ്റവും അടുത്തുള്ള phc യിലെ ഡോക്ടറെ മടി കൂടാതെ കാണിക്കുക. വിജയിക്കാന്‍ ഒരു മനസുണ്ടെങ്കില്‍ കാന്‍സര്‍നു മുന്നില്‍ തോല്‍വി അസാധ്യമാണ്. ഭയം വേണ്ട ജാഗ്രത മതി.
Health
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന് വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല് കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു
കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala14 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala14 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala10 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

