Connect with us

Views

പാവങ്ങളോടുള്ള സ്‌നേഹം ഇങ്ങനെയോ

Published

on

കൊടിയ കൃഷിനാശത്തില്‍ സ്വയാഹുതിയുടെ വക്കത്തെത്തിയ രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നടത്തിയ സഹന സമരത്തെക്കുറിച്ച് വീമ്പിളക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ നടത്തിവരുന്ന ഭൂമി പിടിച്ചെടുക്കല്‍ നടപടി ആളെ പട്ടിയും പിന്നീട് പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന അവരുടെ പതിവു ശൈലിക്ക് ഉത്തമോദാഹരണമായിരിക്കുന്നു. കണ്ണൂരിലെ കീഴാറ്റൂരില്‍ നെല്‍വയലിന് നടുവിലൂടെ പാത വെട്ടുമെന്ന പിടിവാശിയിലാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ പതിനാലിന് കീഴാറ്റൂരില്‍ ആത്മാഹുതി സമരത്തിനിറങ്ങിയ ഭൂവുടമകളെ ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്ത് അവരുടെ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ച സി.പി.എമ്മുകാര്‍ ഇതാ മലപ്പുറത്തേക്കും തങ്ങളുടെ കര്‍ഷക-ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പിനായി മുന്നിട്ടിറങ്ങിയ കാഴ്ചയാണ്.

കുറ്റിപ്പുറത്ത് തിങ്കളാഴ്ച ദേശീയപാതാസര്‍വേ തടസ്സപ്പെടുത്തിയ നാട്ടുകാരെ പൊലീസിനെക്കൊണ്ട് ഭയപ്പെടുത്തി നടപടികളുമായി മുന്നോട്ടുപോകുന്ന നയമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് പത്തു വര്‍ഷത്തോളമായി മാറ്റിവെച്ച പാത നിര്‍മാണ നടപടിയാണ് ഇടതുപക്ഷസര്‍ക്കാര്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. കര്‍ഷകരെ വെടിവെച്ചുകൊന്ന പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിനെയും സിംഗൂരിനെയും അനുസ്മരിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പാതകളും ആധുനിക ഗതാഗത സംവിധാനങ്ങളും ജനങ്ങളുടെ ആവശ്യമാണെന്നതിന് ആര്‍ക്കും തര്‍ക്കമില്ല. കാസര്‍കോടുനിന്ന് നിലവിലെ ദേശീയപാത വീതികൂട്ടി നാലു വരിയാക്കുന്നതിനായാണ് സ്ഥലമേറ്റെടുക്കലിന് സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്ക് ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും കച്ചവടവും തൊഴിലും നഷ്ടമാകുന്ന വിഷയത്തില്‍ അവരുമായി കൂടിയാലോചന നടത്താതെയും നഷ്ടപരിഹാരം ഉറപ്പുവരുത്താതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെവിട്ട് ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിന് തയ്യാറായത്. ഇതിലൂടെ 5561 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരികയും അറുന്നൂറിലധികം കിണറുകള്‍ ഇല്ലാതാകുകയും ചെയ്യും. ആയിരത്തഞ്ഞൂറിലധികം കുടുംബങ്ങള്‍ കിടപ്പാടം വിട്ടൊഴിയണം. മുപ്പതിനായിരം വന്‍മരങ്ങള്‍ മുറിക്കപ്പെടും. കുറ്റിപ്പുറം പാലത്തുനിന്ന് തുടങ്ങുന്ന സര്‍വേ നാലു കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തിക്കല്ല് നാട്ടി പതിനഞ്ച് ദിവസത്തിനകം തീര്‍ക്കാനാണ് തീരുമാനമത്രെ. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത ്2009ലും പിന്നീട് 2011ലും 13ലും സമാനമായ നടപടികള്‍ ഉണ്ടായെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലം സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഒക്ടോബറോടെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ദേശീയപാതാഅതോറിറ്റിക്ക് ഭൂമി കൈമാറാനാണ് തീരുമാനം.

നാല്‍പത്തഞ്ച് മീറ്ററായാണ് പാത വീതികൂട്ടുന്നത്. എന്നാല്‍ ഇത്രയും ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് നാട്ടുകാരും സമരസമിതിയും മുന്നോട്ടുവെക്കുന്നത്. മുപ്പത് മീറ്റര്‍ ആയാലും നാലുവരി നിര്‍മിക്കാമെന്നിരിക്കെ അധികം ഭൂമി കൈക്കലാക്കുന്നതിന് പിന്നില്‍ വന്‍കിട ടോള്‍ ലോബിയുടെ പങ്കുള്ളതായാണ് ആരോപണം. കേരളത്തിന്റെ അമിത ജനസാന്ദ്രത കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശീയ പാതയുടെ വീതി മുപ്പത് മീറ്ററായി കുറക്കണമെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്. ഇതുസംബന്ധിച്ച് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേകാനുമതി വാങ്ങുകയും ചെയ്തിരുന്നു. ആ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് 2013ല്‍ സ്ഥലമേറ്റെടുക്കുമ്പോള്‍ എണ്‍പത് ശതമാനം ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയിരിക്കണമെന്ന നിയമം പാസാക്കിയതും. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഇന്ന് ഇടതുപക്ഷ സര്‍ക്കാര്‍ സ്വന്തം നിലപാടുമായി ഭൂവുടമകള്‍ക്കെതിരെ തോക്കും ലാത്തികളുമായി രംഗത്തുവന്നിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില മുന്‍കൂറായി നല്‍കണമെന്ന ആവശ്യവും പാലിക്കപ്പെട്ടിട്ടില്ല.

അധികാരത്തിലില്ലാതിരിക്കുമ്പോള്‍ തൊഴിലാളി-പാവപ്പെട്ടവരോടുള്ള പ്രേമത്തെക്കുറിച്ച് വാചാലരാകുകയും അധികാരത്തിലേറുമ്പോള്‍ നവ സാമ്പത്തിക മുതലാളിത്ത നയത്തിന്റെ ശക്തിയായ വക്താക്കളാകുകയും ചെയ്യുന്ന അവസ്ഥ ഇടതുപക്ഷത്തിന് പതിവായിട്ട് കുറെക്കാലമായി. അതിന്റെ പരിണിത ഫലമാണ് അവര്‍ മുപ്പത്തിനാലുകൊല്ലം ഭരിച്ച പശ്ചിമബംഗാളിലും കാല്‍നൂറ്റാണ്ട് ഭരിച്ച ത്രിപുരയിലുമായി ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തെ എതിര്‍ക്കുന്നവരുടെ കുട്ടിക്കരണം മറിച്ചിലാണിവിടെ കാണാനാകുന്നത്. കീഴാറ്റൂരിലെ വയല്‍കിളി സമരപ്പന്തലിന് തീയിട്ടും കുറ്റിപ്പുറത്ത് ബലം പ്രയോഗിച്ചും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അവരുടെതന്നെ ഭാഷയിലെ ബൂര്‍ഷ്വാനയങ്ങള്‍ കേരളം സഹിക്കുമെന്ന് കരുതുക മൗഢ്യമാകും. നോട്ടു നിരോധനവും ചരക്കുസേവന നികുതിയും മുതലാളിത്ത-കുത്തക അനുകൂല ഭരണവും കൊണ്ട് സാധാരണക്കാരന്റെയും കര്‍ഷകന്റെയും ജീവിതം ദുസ്സഹമായിരിക്കുന്ന കാലത്താണ് പാതക്കും ഫാക്ടറിക്കും വേണ്ടി തൊഴിലാളി പാര്‍ട്ടിക്കാര്‍ കാള്‍മാര്‍ക്‌സ് പറഞ്ഞ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങളുപയോഗിച്ച് ജനത്തെ കൊല്ലാക്കൊല ചെയ്യുന്നത്. പാവപ്പെട്ടവരും നാമമാത്രരുമായ ഭൂവുടമകളുടെ ഭൂമി ഒരു പ്രഭാതത്തില്‍ പൊലീസിനെ ഉപയോഗിച്ച് കയ്യേറി കൊച്ചി-മംഗളൂരു വാതകപൈപ്പ് ലൈനിനുവേണ്ടി പൈപ്പിട്ടുകൊണ്ടിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മുക്കത്തെ സര്‍ക്കാര്‍ നടപടിക്കെതിരെയും വന്‍ ജനരോഷമാണ് ആളിക്കത്തുന്നത്. ജനാധിപത്യത്തില്‍ ചെറു ന്യൂനപക്ഷത്തിന്റെപ്രതിഷേധത്തെ കണക്കിലെടുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് താല്‍പര്യമുണ്ടാകാത്തത് അവരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് നിര്‍ണായകമല്ലെന്നതുകൊണ്ടായിരിക്കും. എന്നാല്‍ ഇത്തരം പല തുള്ളികളാണ് വിപ്ലവത്തിന്റെ മലവെള്ളപ്പാച്ചിലുകളായി മാറുകയെന്ന സത്യം അധികാര സോപാനങ്ങളിലെ ആലസ്യാസനസ്ഥര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രവാദത്തിലേക്ക് വലിച്ചിഴക്കുന്ന ഭരണകൂട ഭീകരത മുമ്പ് ചെങ്ങറയിലും വൈപ്പിനിലും മൂലമ്പിള്ളിയിലുമൊക്കെ കാക്കിപ്പട്ടാളവും ചുവപ്പന്‍സഖാക്കളും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending