Video Stories
ഇടതു സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത വഞ്ചന

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം കൈമാറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന സത്യം ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നടത്തിയ കൊടുംചതി. പൊതുമേഖലയിലെ കറവപ്പശുക്കളായ സ്ഥാപനങ്ങളെ മുഴുവന്‍ വിറ്റുതുലച്ച് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരുമായി പിണറായി കൈകോര്‍ത്ത കഥ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നഷ്ടപ്പെടുന്നതിനെക്കുറിച്ച് കേരളം കണ്ണീര്‍വാര്‍ത്തുകൊണ്ടിരിക്കെയാണ് വഞ്ചനയുടെ അണിയറ വിവരങ്ങള്‍ പുറത്തുവരുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ ഒഴുക്കിയതെല്ലാം മുതലക്കണ്ണീരായിരുന്നുവെന്ന് ചുരുക്കം. പിണറായി സര്‍ക്കാര്‍ അദാനിക്കുവേണ്ടി ചരടുവലിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ അഭിമാനസ്തഭമായ വിമാനത്താവളം നഷ്ടപ്പെടുമായിരുന്നില്ല. ഇടതു സര്‍ക്കാറിന്റെ അറിവോടെയും സഹകരണത്തോടെയുമാണ് തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോയിരിക്കുന്നത്.
അമ്പത് വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറിയതിന് പിന്നിലെ അടിയൊഴുക്കുകള്‍ ഭീകരമാണ്. ഒത്തുകളിക്കൊടുവിലാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള ലേലം നടന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ അദാനിക്ക്തന്നെ ലേലത്തില്‍ വിജയിക്കാന്‍ പിണറായി സര്‍ക്കാര്‍ അവസമൊരുക്കുകയായിരുന്നു. ലേല നടപടികള്‍ക്ക് രേഖകള്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി നിയോഗിച്ചത് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തെയാണ്. വ്യവസായി ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യ പരിധി അദാനിക്ക് ഇതില്‍ പങ്കാളിത്തമുണ്ട്. പരിധിയുടെ പിതാവ് സിറില്‍ ഷ്‌റോഫാണ് സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറെന്ന് അറിയുമ്പോള്‍ മനസ്സിലാകും വിമാനത്താവള ലേലത്തില്‍ നടന്ന തട്ടിപ്പിന്റെ ആഴം. സംസ്ഥാന സര്‍ക്കാരിനോടൊപ്പം അദാനി ഗ്രൂപ്പും ലേലത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ ഗൂഢലക്ഷ്യം മറനീക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റും സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിയാണെന്നിരിക്കെ തട്ടിപ്പ് മനസ്സിലാകാന്‍ ആര്‍ക്കാണ് പ്രയാസമുള്ളത്. 2019 ജനുവരിയിലാണ് ലേലവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിനെ കണ്‍സള്‍ട്ടന്റാക്കിയത്. അദാനിയുമായി മംഗള്‍സാദ് ഗ്രൂപ്പിനുള്ള ബന്ധം അന്ന്തന്നെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സജീവ ചര്‍ച്ചയുണ്ടായിരുന്നു. എന്താണ് നടക്കാന്‍ പോകുന്നതെന്ന് സര്‍ക്കാരിന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തം. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ വലിയൊരു ഒത്തുകളിയുടെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ കൈകളിലെത്തിയതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തേണ്ടതില്ല. ഒരു യാത്രക്കാരന് 135 രൂപയെന്ന നിരക്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നായിരുന്നു കേരളത്തിന്റെ ലേല വാഗ്ദാനം. അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്തത് 168 രൂപയും. സ്വാഭാവികമായും വിമാനത്താവളം അദാനിക്ക് ലഭിക്കുകയും കേരളത്തിന് നഷ്ടപ്പെടുകയും ചെയ്തു. ലേലത്തില്‍ സര്‍ക്കാരിനും അദാനിക്കും നിയമോപദേശം നല്‍കിയത് ഒരേ ഗ്രൂപ്പ് തന്നെ. സഹായിക്കാനും എതിര്‍ക്കാനും ഒരാളായാല്‍ എങ്ങനെയിരിക്കും? വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ ഇടത് സര്‍ക്കാര്‍ ഒച്ചവെച്ചത് ജനങ്ങളെ പറ്റിക്കാനായിരുന്നുവെന്ന് കൂടുതല്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിനുവേണ്ടി കേരളം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ തുടക്കം മുതലേ സംശയമുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പിന്നാമ്പുറത്ത് അദാനിയുമായി കൈകോര്‍ത്ത് കച്ചവടമുറപ്പിക്കുകയും മറുഭാഗത്ത് പ്രതിഷേധ ബഹളങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്ത സര്‍ക്കാര്‍ നടപടി മാപ്പര്‍ഹിക്കുന്നില്ല.
ലേലത്തുക നിശ്ചയിച്ചതില്‍ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിക്ക് ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം വിശ്വസിക്കാന്‍ കേരളീയരെ കിട്ടില്ല. മുഖ്യമന്ത്രി നിശ്ചയിച്ച ഉന്നതതല സമിതിയാണ് നിരക്ക് നിശ്ചയിച്ചതെന്ന് കെ.എസ്.ഐ.ഡി.സി പറയുന്നു. ചീഫ് സെക്രട്ടറിയും ധന, ഗതാഗത, നിയമ സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിക്കല്ലാതെ ലേലത്തുകയെക്കുറിച്ച് മറ്റാര്‍ക്കും അറിയുമായിരുന്നില്ലെന്ന് പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ്. പൊതുമേഖലയില്‍തന്നെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നിരിക്കെ എന്തിനാണ് കോടികള്‍ മുടക്കി ഒരു രാജ്യാന്തര സ്വകാര്യ കണ്‍സള്‍ട്ടന്റിനെ അന്വേഷിച്ചുപോയതെന്ന ചോദ്യത്തിനും അധികൃതര്‍ മറുപടി പറയേണ്ടതുണ്ട്. കിറ്റ്‌കോ പോലുള്ള നിരവധി സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അധീനതയിലുണ്ട്. എന്നിട്ടും അദാനിയുടെ ബന്ധുവിനെതന്നെ ജോലി എല്‍പ്പിക്കേണ്ടിയിരുന്നോ? ഈ കമ്പനിയുടെ ഫീസ് എത്രയാണെന്ന് കേട്ടാല്‍ ഞെട്ടും -മണിക്കൂറിന് 15,000 രൂപ. കേരളത്തിന്റെ കാര്യമല്ലേ എന്നോര്‍ത്ത് ഫീസ് വിലപേശലിലൂടെ 13,000 രൂപയാക്കിയെന്നും പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടിക്കുറച്ചെന്നുമൊക്കെ സര്‍ക്കാര്‍ വീമ്പിളക്കുന്നുണ്ട്. ഫീസിനത്തില്‍ മൊത്തം 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിക്ക് നല്‍കിയത്. അങ്ങനെ തോറ്റ ലേലത്തിന് സര്‍ക്കാര്‍ ആകെ ചെലവഴിച്ചത് 2.2 കോടി രൂപയാണ്. ജനങ്ങളുടെ പണമാണ് അതെന്ന് ഓര്‍ക്കണം. അദാനിക്ക് തന്നെ വിമാനത്താവളം കിട്ടണമെന്നത് ഇടത് സര്‍ക്കാരിന്റെയും കേന്ദ്രത്തില്‍ ബി.ജെ.പി ഭരണകൂടത്തിന്റെയും ആവശ്യമായിരുന്നു. വിഴിഞ്ഞം ഉള്‍പ്പെടെ വിവിധ തുറമുഖങ്ങളുടെ ചുമതലയുള്ള അദാനി പോര്‍ട്‌സ് സി.എ.ഒയാണ് അദാനിയുടെ മകനായ കരണ്‍. തുറമുഖത്തോടൊപ്പം വിമാനത്താവളവും ലാഭക്കൊതി മൂത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുകവഴി പൊതുസമ്പത്തിനെ ഭരണകൂടം വില്‍പ്പനച്ചരക്കാക്കുകയാണ്. നരേന്ദ്ര മോദിയുടെ തണലില്‍ വളര്‍ന്ന് വലുതായ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002നും 2014 നുമിടക്കാണ് കമ്പനി ഇത്രയേറെ പുരോഗതി പ്രാപിച്ചത്. അദാനിയുമായും അംബാനിമാരുമായും മോദിക്കുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് രാജ്യത്തിന് നന്നായി അറിയാം. തിരുവനന്തപുരം വിമാനത്താവളം നിലവില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരിക്കെ സ്വകാര്യവത്കരണത്തിന് യാതൊരു നീതീകരണവുമില്ല. ഇടതുസര്‍ക്കാര്‍ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിമാനത്താവളം കേരളത്തിന്റെ കൈയില്‍ ഭദ്രമാകുമായിരുന്നു. അദാനിക്കുവേണ്ടി നടത്തിയ ഒത്തുകളി നാട്ടുകാര്‍ അറിയില്ലെന്നാണ് പിണറായി സര്‍ക്കാര്‍ കരുതിയത്. ഇടതുപക്ഷ ഭരണത്തിനുകീഴില്‍ മുന്‍വാതിലിനെക്കാള്‍ പിന്‍വാതിലാണ് സജീവം. ജനക്ഷേമത്തിലൂന്നിയുള്ള ഭരണത്തിനു പകരം ഒളിച്ചുകളികളിലാണ്് സര്‍ക്കാരിന്റെ ശ്രദ്ധ. കേവലമൊരു അഴിമതിയായി ഇതിനെ തള്ളുന്നത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കും. കേരളത്തോട് കാണിച്ച വിശ്വാസ വഞ്ചനയാണിത്. തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനിന്നും കുറ്റവാളികളെ ചിറകിലൊതുക്കി സഹായിച്ചും ഇഴഞ്ഞുനീങ്ങി കാലാവലധി പൂര്‍ത്തിയാക്കാന്‍ പാടുപെടുന്ന സര്‍ക്കാരിന്റെ ഗതികേട് ഏറെ ദയനീയമാണ്.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala18 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു
-
india3 days ago
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന് അറസ്റ്റില്‍
-
kerala3 days ago
കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്
-
kerala2 days ago
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്