Views
ഭരണസ്തംഭനത്തിന്റെ ചീഞ്ഞുനാറ്റം
പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ അഭൂതവും അസൂയാവഹവുമായ ഒത്തൊരുമ പ്രകടിപ്പിച്ച മലയാളികളെ ആകമാനം അപമാനിക്കുമാറ് തുടര്‍ന്നുള്ള ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ഭരണകൂടംതന്നെ നിലവിലുണ്ടോ എന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ഇപ്പോള്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നത്.
ഈ മാസം രണ്ടിന് പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകരെപോലും അറിയിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാഴ്ചത്തേക്ക് അമേരിക്കയിലേക്ക് ചികില്‍സാര്‍ത്ഥം പോയതിനെ ജനങ്ങള്‍ വളരെ പാകതയോടെയാണ് പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ അഭാവത്തില്‍ സംസ്ഥാനത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ തീരുമാനങ്ങളും നടപടികളും പരിപൂര്‍ണമായ ഭരണസ്തംഭനത്തിലേക്കും അരാജകത്വത്തിലേക്കുമാണ് സംസ്ഥാനത്തെ വലിച്ചിഴച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്ന് സര്‍ക്കാരിന് പലതവണ ആവര്‍ത്തിക്കേണ്ടിവരുന്നത് അച്ഛന് പത്തായത്തിലില്ലെന്ന് പറയുന്നതുപോലെയാണ്.
മുഖ്യമന്ത്രിമാര്‍ വിദേശയാത്രക്ക് പോകുമ്പോള്‍ പകരം മന്ത്രിക്ക് ചുമതല നല്‍കാറുണ്ടെന്ന കീഴ്വഴക്കം ലംഘിച്ചതിന് സര്‍ക്കാരിനോ ഭരണകക്ഷിക്കോ തൃപ്തികരമായ മറുപടിയില്ല. പ്രളയം കൊടുമ്പിരിക്കൊണ്ടിരിക്കെ ആഗസ്റ്റ് 17ന് തിടുക്കപ്പെട്ട് മുന്‍മന്ത്രി ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചുവിളിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചതിലൂടെ പിണറായിക്ക് പകരക്കാരന് വന്നുവെന്ന തോന്നലാണ് പരക്കെ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന് മുഖ്യമന്ത്രിക്കുവേണ്ടി വാക്കാല്‍ എന്തെങ്കിലും പറയാനല്ലാതെ ഭരണപരവും നിയമപരവുമായ നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമായിരിക്കുന്നു.
ബുധനാഴ്ചകളില്‍ ചേരാറുള്ള മന്ത്രിസഭ രണ്ടാഴ്ചയായിട്ടും ചേരാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഈ സന്നിഗ്ധ വേളയില്‍ കേരളീയരെയും പ്രളയ ദുരിതബാധിതരെയും സംബന്ധിച്ചിടത്തോളം വലിയ മാനഹാനിയും ദുരിതവുമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇനിയും പൂര്‍ണമായും നല്കാന് സര്‍ക്കാരിനായിട്ടില്ല. മുഖ്യമന്ത്രിക്ക് പകരം മന്ത്രിസഭായോഗങ്ങളില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന് അധ്യക്ഷത വഹിക്കുമെന്ന ഉത്തരവ് പൊതു ഭരണ വകുപ്പ് സെപ്തംബര്‍ മൂന്നിന് ഇറക്കിയെങ്കിലും അതനുസരിച്ചുള്ള മന്ത്രിസഭായോഗം ഇതുവരെയും ചേര്‍ന്നിട്ടില്ല എന്നത് ചിലതെല്ലാം ഈ സര്‍ക്കാരിനകത്ത് ചീഞ്ഞുനാറുന്നുവെന്നതിനുള്ള തെളിവാണ്. ഇതേക്കുറിച്ച് പൊതുജനങ്ങളില്‍നിന്നും പ്രതിപക്ഷത്തുനിന്നും ഉയര്‍ന്ന പരാതികള്‍ക്ക് ഭരണ സ്തംഭനമില്ലെന്നും കാര്യങ്ങളെല്ലാം അതിന്റെ വഴിക്ക് നടക്കുന്നുണ്ടെന്നുമാണ് ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും പറയുന്നത്. എന്നാല്‍ മന്ത്രിസഭായോഗം ചേര്‍ന്ന് എടുക്കേണ്ട ഭരണഘടനാപരവും നിയമപരവുമായ തീരുമാനങ്ങള്‍ ആരെടുക്കുന്നു എന്നു പറയാന്‍ സര്‍ക്കാരിനാവുന്നില്ല. ഉദാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെപ്പറ്റി ഇറക്കിയ ഉത്തരവും സ്കൂള്‍ കലോല്‍സവം സംബന്ധിച്ച ഉത്തരവും സംസ്ഥാന മന്ത്രിസഭ അറിഞ്ഞിട്ടേയില്ല.
പ്രളയം കാരണം സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനായി സ്കൂള്‍കലോല്‍സവം മാറ്റിവെക്കുന്നുവെന്ന പ്രഖ്യാപനം സംബന്ധിച്ച് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന സാംസ്കാരിക-പട്ടിക വിഭാഗ ക്ഷേമ മന്ത്രി എ.കെ ബാലന് പ്രതികരിച്ചത്, തീരുമാനം ശരിയല്ലെന്ന രീതിയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി രവീന്ദ്രനാഥ് ആദ്യം മൗനം പാലിക്കുകയാണ് ചെയ്തത്. എ.കെ ബാലന് പിന്നീട് അയഞ്ഞെങ്കിലും സ്കൂള്‍ കലോല്‍സവങ്ങള്‍ സംബന്ധിച്ച് ജില്ലാതലത്തില്‍ മല്‍സരങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനുള്ള തീരുമാനം അംഗീകരിച്ചത് കഴിഞ്ഞ ദിവസമാണ്.
മുഖ്യമന്ത്രി പോയതിന് പിറ്റേന്നുതന്നെ രണ്ടു മന്ത്രിമാര്‍ ആലപ്പുഴയില്‍ ഒരേവേദിയില്‍വെച്ച് ഭരണനടപടികളെക്കുറിച്ച് പരസ്യമായി പരസ്പരം പോരടിച്ചപ്പോള്‍തന്നെ മൂപ്പിളമപ്പോരും ഭരണ സ്തംഭനവും ജനത്തിന് ബോധ്യമായിരുന്നു. കുട്ടനാട്ടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക് വേണ്ട താല്പര്യം കാട്ടുന്നില്ലെന്ന രീതിയിലാണ് അന്നാട്ടുകാരന്‍ തന്നെയായ പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരന് പ്രതികരിച്ചത്. ഇതിന് മറുപടിയായി താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന മറുപടിയാണ് ഐസക് അതേവേദിയില്‍ തിരിച്ചടിച്ചത്. ഇതിനര്‍ത്ഥം മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. ലോകബാങ്ക് സംഘം പ്രളയത്തെക്കുറിച്ച് പഠിക്കാന്‍ എത്തിയ സമയത്ത് ആരാണ് അവര്‍ക്ക് വേണ്ട നിര്‍ദേങ്ങള്‍ നല്‍കുന്നത്. പ്രളയം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിന് ദുരിതാശ്വാസത്തിനുള്ള തുക അനുവദിക്കുന്നതിന്റെ കണക്ക് ഹാജരാക്കിയത് കഴിഞ്ഞ രാത്രി മാത്രമാണ്. ഇ-ഫയലിങ് വഴി കഴിഞ്ഞ ദിവസം വരെ മുഖ്യമന്ത്രി 316 ഫയലുകള്‍ നോക്കിക്കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് കമ്പ്യൂട്ടറിനെതിരെയും മറ്റും സമരം ചെയ്തവരാണ് ഇ-ഫയലിങിനെക്കുറിച്ചും ഇ-ഗവേണന്‍സിനെക്കുറിച്ചുമൊക്കെ ഇപ്പോള്‍ വാതോരാതെ സംസാരിക്കുന്നതെന്നത് ജനങ്ങളുടെ ഓര്‍മശേഷിയെ ചോദ്യം ചെയ്യുന്ന വിചിത്രവാദങ്ങളാണ്.
പി.കെ ശശി എം.എല്‍.എയുമായി ബന്ധപ്പെട്ട് മന്ത്രി ബാലന് പാര്‍ട്ടിയുടെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് താന്‍ പരാതിയെക്കുറിച്ച് കേട്ടിട്ടേയില്ലെന്ന് പറഞ്ഞത് സെപ്തംബര്‍ നാലിനായിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയിലാകട്ടെ മന്ത്രി ബാലന് ആഗസ്റ്റ് 31ന് തന്നെ അന്വേഷണച്ചുമതല കൈമാറിയിരുന്നുവെന്നാണ് പറഞ്ഞത്. ഇവിടെ മന്ത്രി കള്ളം പറയുകവഴി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്. അണക്കെട്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായി വൈദ്യുത മന്ത്രി എം.എം മണിയും സത്യപ്രതിജ്ഞാലംഘനം നടത്തുകയുണ്ടായി. ഡാമുകള്‍ തുറക്കുമെന്ന് താന്‍ മാധ്യമ പ്രവര്‍ത്തകരോട് കള്ളം പറഞ്ഞതാണെന്ന മണിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും കൂടി കൂട്ടിവായിക്കുമ്പോള്‍ ഈ സര്‍ക്കാരിന് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മികവും നിയമപരവുമായ അവകാശം നഷ്ടപ്പെട്ടുവെന്നതിന് നേര്‍തെളിവുകളാകും.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala17 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india18 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala17 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

