Connect with us

Sports

മില്‍ഖക്ക് കണ്ണീര്‍ പ്രണാമം

പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന്‍ എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു.

Published

on

 കമാല്‍ വരദൂര്‍

കണ്ണീരണിയാതെ മില്‍ഖയെ വായിക്കാന്‍ ആര്‍ക്കുമാവില്ല. കുട്ടിക്കാലത്ത് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ…. സമീപം ചേതനയറ്റ സഹോദരിമാരെ. വര്‍ഗീയ കലാപത്തിന്റെ വറുതീയില്‍ മില്‍ഖയിലെ ബാല്യം ജീവനായാണ് ആദ്യം ഓടിയത്. സഹോദരന്‍ സൈന്യത്തിലേക്ക് വഴികാട്ടിയപ്പോഴും ആ കൗമാരക്കാരന്‍ എപ്പോഴും തിരിഞ്ഞ്‌നോക്കും. ആയുധങ്ങളുമായി ആരെങ്കിലും പിറകിലുണ്ടോ..? ലോകം കീഴടക്കിയ ഓട്ടക്കാരനായിമാറിയിട്ടും ശൈശവത്തിലെ ഉള്‍ഭയം മില്‍ഖയില്‍നിന്നും അകന്നില്ല. റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഫൈനലില്‍ എന്തായിരുന്നു സംഭവിച്ചത്…? ആദ്യ 200 മീറ്റര്‍ അനായാസം പിന്നിട്ട മില്‍ഖ പിറകിലെ പ്രതിയോഗികളെ ഒന്ന് തിരിഞ്ഞ്‌നോക്കി. ആ നോട്ടത്തിനിടെ മൂന്ന് പേര്‍ മുന്നേ പാഞ്ഞു…. പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ അയ്യൂബ്ബ്ഖാന്‍ മല്‍സരത്തിനായി വിളിച്ചപ്പോള്‍ ഞാനില്ല എന്ന് മില്‍ഖ പറഞ്ഞത് ഭയം കൊണ്ടായിരുന്നു. നെഹ്‌റുവിന്റെ നിര്‍ബന്ധത്തില്‍ പാകിസ്താനില്‍ പോയി പാക് ജനതയുടെ മനം കവര്‍ന്ന് തിരിച്ചുവന്നിട്ടും മില്‍ഖ പിറകിലേക്ക് നോക്കും… ജീവിതമെന്ന മൈതാനത്ത് എന്നുമെപ്പോഴുമുണ്ടായിരുന്ന പ്രിയപ്പെട്ട നിര്‍മല്‍ കോവിഡില്‍ തളര്‍ന്ന് മരണത്തെ പുല്‍കിയപ്പോള്‍ മാത്രം മില്‍ഖ തിരിഞ്ഞ്‌നോക്കിയില്ല, ആ ഓട്ടത്തില്‍ അദ്ദേഹത്തിന് അതിവേഗതയുണ്ടായിരുന്നു. പ്രിയതമക്ക് അരികിലെത്തണം. നിര്‍മല്‍ മരിച്ച് അഞ്ചാം നാള്‍ അദ്ദേഹവും ജീവിത മൈതാനം വിട്ടുവെങ്കില്‍ എങ്ങനെ മില്‍ഖക്ക് വേണ്ടി കണ്ണുകള്‍ തുടയ്ക്കാതിരിക്കും.

ജീവിതം മില്‍ഖക്ക്മുന്നില്‍ എപ്പോഴും വില്ലനായിരുന്നു. പാകിസ്താന്‍ പഞ്ചാബിലെ ഗോവിന്ദപുര എന്ന കൊച്ചു ഗ്രാമത്തില്‍ 1929 ല്‍ ജനിച്ച മില്‍ഖ കുട്ടിക്കാലത്ത് കണ്ടത് വിഭജനത്തിന്റെ ഭീതിത കാഴ്ചകളായിരുന്നു. ഇന്ത്യയും പാകിസ്താനും രണ്ടായപ്പോള്‍ കലാപഭൂമിയില്‍ എല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കണ്‍മുന്നില്‍ ഉറ്റവര്‍ ചേതനയറ്റ് കിടക്കുമ്പോഴായിരുന്നു ആദ്യമായി അദ്ദേഹം ഓടിയത്; അക്രമികളില്‍നിന്ന് രക്ഷ നേടാന്‍. എത്തിയത് ഡല്‍ഹിയില്‍. ലോക കായിക ചരിത്രം പരിശോധിച്ചാല്‍ സ്വന്തം ജീവന്‌വേണ്ടി ആദ്യമായി ഓടിയ ഒരു അത്‌ലറ്റുണ്ടാവില്ല. ജീവിച്ചിരിപ്പുള്ള ഏക സഹോദരന്റെ നിരന്തരമായ അഭ്യര്‍ത്ഥനയില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ മൂന്ന് തവണ എഴുത്ത് പരീക്ഷയെഴുതി. മനസ് നിറയെ രക്തത്തില്‍ കുളിച്ച്കിടക്കുന്ന മാതാപിതാക്കളും സഹോദരങ്ങളുമാവുമ്പോള്‍ മില്‍ഖയിലെ കൗമാരത്തിന് പരീക്ഷയില്‍ ഉത്തരങ്ങളുണ്ടായിരുന്നില്ല. നാലാം ശ്രമത്തില്‍ അദ്ദേഹം വിജയിച്ചത് വളര വേഗതയില്‍ ദീര്‍ഘദൂരം ഓടാനാവുന്നു എന്ന യോഗ്യതയിലായിരുന്നു. ജീവിക്കാനായി ഗോവിന്ദപുരയില്‍നിന്നും ഡല്‍ഹിയിലേക്ക് കുതിച്ച ആ പയ്യന് ആരും ഓട്ടം പഠിപ്പിക്കേണ്ടതില്ലല്ലോ… അമേരിക്കയുടെ വിഖ്യാതനായ ഓട്ടക്കാരന്‍ ചാള്‍സ് ജെന്‍കിന്‍സ് ഒരു വേള മില്‍ഖയോട് ചോദിച്ചു, ആരാണ് നിന്റെ പരിശീലകന്‍… അദ്ദേഹത്തിന്റെ ഉത്തരം മൂന്ന് അക്ഷരമായിരുന്നു-ജീവിതം. സൈന്യത്തില്‍ നിന്നും ക്രമാനുഗത പരിശീലനത്തിലൂടെ മില്‍ഖ വളര്‍ന്നു. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ അദ്ദേഹം ഇന്ത്യന്‍ കളറണിഞ്ഞു. മെഡലുകളൊന്നും കിട്ടിയില്ല. 1958 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200 ലും 400 ലും സ്വര്‍ണം നേടിയായിരുന്നു അദ്ദേഹം വാര്‍ത്തകളിലേക്ക് വരുന്നത്.

പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന്‍ എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു. തന്റെ സര്‍വസ്വവും നഷ്ടമായ ഭൂമി. അതിനാല്‍ ഖാലിക്കാണ് പ്രതിയോഗിയെങ്കില്‍ മില്‍ഖയിലെ പഞ്ചാബീ വീര്യം ശക്തമാവും. ടോക്കിയോ 200 മീറ്ററില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത് ഖാലിക്കിനായിരുന്നെങ്കില്‍ മില്‍ഖ ഫിനിഷ് ചെയ്തത് 21.6 സെക്കന്‍ഡില്‍. ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഖാലിക്ക് രണ്ടാമനുമായി. 1958 ല്‍ കാര്‍ഡിഫില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മില്‍ഖ വീരചരിതമായി. നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കോമണ്‍വെല്‍ത്ത് വേദിയില്‍ മില്‍ഖ ഒന്നാമനായപ്പോള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ അതുവരെയില്ലാത്ത കനകശോഭ. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്‌പെന്‍സ്, കാനഡയുടെ ടെറി ടുബാഗോ എന്നീ ഉന്നതന്മാരെ പിറകിലാക്കിയായിരുന്നു ആ ഇതിഹാസ വിജയം. കാലമിപ്പോഴും മില്‍ഖയെ സ്മരിക്കുന്നത് 1960 ലെ റോം ഒളിംപിക്‌സ് വഴിയാണ്. അമേരിക്കയുടെ ജാക് യെര്‍മന്‍, ഒട്ടിസ് ഡേവിസ്, ഐക്യ ജര്‍മനിയുടെ കാള്‍ കഫ്മാന്‍ തുടങ്ങിയവരെല്ലാം അണിനിരന്ന വേദിയില്‍ സെപ്തംബര്‍ 6 ലെ ആ ഫൈനല്‍. (ഇപ്പോള്‍ യൂറോ നടക്കുന്ന അതേ ഒളിംപിക് സ്റ്റേഡിയം) ഇന്ത്യ എന്ന വലിയ രാജ്യം ഉറക്കമില്ലാതെ കാത്തിരുന്ന ആ ഫൈനല്‍. 200 മീറ്റര്‍ വരെ മില്‍ഖ ഒന്നാമന്‍. 250 മീറ്റര്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം വേഗത കുറച്ചു. ഒന്ന് തിരിഞ്ഞ്‌നോക്കി. അതിനിടെ ഒട്ടിസ് ഡേവിസ് കടന്നുപോയി. അദ്ദേഹം സ്വര്‍ണം നേടിയപ്പോള്‍ കഫ്മാന്‍ രണ്ടാമനായി. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്‌പെന്‍സ് വെങ്കലവും നേടിയപ്പോള്‍ 45.08 സെക്കന്‍ഡില്‍ മില്‍ഖ നാലാമനായി. ഒന്നാമനായ ഒട്ടിസിന്റെ സമയം 45.07 സെക്കന്‍ഡാണെന്നോര്‍ക്കണം.

എന്തിനായിരുന്നു ആ തിരിഞ്ഞു നോട്ടമെന്ന് എപ്പോഴും എല്ലാവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു, മനസിലെ ഭയം. കുട്ടിക്കാലം നല്‍കിയ വേദന. റോമിന് മുമ്പ് ലാഹോറില്‍ ഇന്ത്യ-പാകിസ്താന്‍ ഗെയിംസ് നടന്നിരുന്നു. നെഹ്‌റു പറക്കുംപക്ഷി എന്ന് വിശേഷിപ്പിച്ച അബ്ദുല്‍ ഖാലിക്കിനോട് മല്‍സരിക്കാന്‍ ക്ഷണിക്കപ്പെട്ട ദിവസം തന്നെ അദ്ദേഹം അത് നിരസിച്ചിരുന്നു. 1954 ലെ മനില ഏഷ്യന്‍ ഗെയിംസിലും 58 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലും അതിവേഗക്കാരനായി തെരഞ്ഞടുക്കപ്പെട്ട താരമായിരുന്നു ഖാലിക്ക്. അന്നത്തെ പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ അയ്യൂബ് ഖാന്‍ നേരിട്ട് മില്‍ഖയെ ക്ഷണിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഒടുവില്‍ നെഹ്‌റു ഇടപെട്ടു. മില്‍ഖ ലാഹോറില്‍ മല്‍സരിക്കണമെന്ന് പറഞ്ഞു. മനമില്ലാമനസോടെ അദ്ദേഹം ഗോവിന്ദപുര വഴി ലാഹോറിലെത്തി. 200 മീറ്ററില്‍ സാക്ഷാല്‍ ഖാലിക്കിനെ പിറകിലാക്കുമ്പോള്‍ ഗ്യാലറിയില്‍ ജനറല്‍ അയ്യൂബ് ഖാനുമുണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റ്‌നിന്ന് കൈകളടിച്ചു. ലാഹോറിലെ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി. ഖാലിക്ക് മില്‍ഖയുടെ അരികിലെത്തി കെട്ടിപ്പിടിച്ചു. വേദിയിലേക്ക് മില്‍ഖയെ ക്ഷണിച്ച അയ്യൂബ് ഖാന്‍ അന്ന് വിളിച്ചു ഇവന്‍ പറക്കും സിക്ക്…. അതായിരുന്നു എക്കാലത്തും മില്‍ഖയുടെ മനോഹരമായ വിശേഷണം. അതും ഒരു പാകിസ്താന്‍ പ്രസിഡണ്ടിന്റെ സമ്മാനം.

മില്‍ഖയുടെ ജീവചരിത്രമുണ്ട് ദി റേസ് ഓഫ് മൈ ലൈഫ്. ആ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ബാഗ് മില്‍ഖാ ബാഗ് എന്ന ഫര്‍ഹാന്‍ അക്തര്‍ സിനിമയുണ്ട്. 100 കോടി ക്ലബില്‍ ഇടം നേടിയ മില്‍ഖാ ചിത്രം… ഇന്ത്യന്‍ വോളിബോള്‍ താരമായ നിര്‍മല്‍ കൗറും മില്‍ഖയും തമ്മിലുള്ള പ്രണയത്തിന്റെ സുന്ദര ചിത്രം കായിക ലോകത്തിനറിയാം. അദ്ദേഹത്തിന്റെ മകന്‍ ജീവ് ഇന്ത്യന്‍ ഗോള്‍ഫ് താരമായിരുന്നു.

ജീവിതം തേടി ഓടിയ മില്‍ഖയുടെ ജീവിതം അനശ്വര കാവ്യമാണ്… ആര്‍ക്ക് മുന്നിലും തല താഴ്ത്താതെയുള്ള ഓട്ടം. നെഞ്ച് വിരിച്ചുള്ള സംസാരം. ആ സംസാരത്തില്‍ ധാരാളം ശത്രുക്കള്‍. അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താന്‍ വൈകി. കോവിഡ് നാളുകളില്‍ പോലും ജാഗ്രതയുടെ മുദ്രാവാക്യം മുഴക്കിയ മില്‍ഖക്ക് ഒടുവില്‍ സ്വന്തം പത്‌നിയുടെ ജീവന്‍ തന്നെ വൈറസ് അപഹരിക്കുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടിവന്നു. നിര്‍മല്‍ അകന്ന വേദനയില്‍ മില്‍ഖ തലതാഴ്ത്തി. ശൈശവത്തില്‍ രക്ഷിതാക്കള്‍ കൊല്ലപ്പെട്ട കാഴ്ചയില്‍ ഉച്ചത്തില്‍ നിലവിളിച്ച മില്‍ഖ നിര്‍മലിന്റെ ചേതനയറ്റ ശരീരം നോക്കി വീണ്ടും കരഞ്ഞു. പിന്നെ തല ഉയര്‍ത്തിയില്ല. ശേഷം പ്രിയതമക്ക് അരികിലേക്കുള്ള ഓട്ടമായിരുന്നു. ആ ഓട്ടത്തില്‍ മാത്രം അദ്ദേഹം തിരിഞ്ഞ്‌നോക്കിയില്ല, കാരണം പ്രണയിനിക്ക് അരികിലേക്കുള്ള ഓട്ടത്തില്‍ താന്‍ തനിച്ചാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മില്‍ഖാ, താങ്കളെ എഴുതുമ്പോള്‍, സ്മരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു.. വിട…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യൂറോ കപ്പ്:ഫ്രാന്‍സ് ടീം പ്രഖ്യാപിച്ചു, കാന്റെ തിരിച്ചെത്തി

മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

Published

on

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്.

ഗോള്‍കീപ്പര്‍മാര്‍: ബ്രൈസ് സാംബ, മൈക്ക് മൈഗ്നന്‍, അല്‍ഫോണ്‍സ് അരിയോള

ഡിഫന്‍ഡര്‍മാര്‍: ജൊനാഥന്‍ ക്ലോസ്, ജൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാര്‍ഡ്, ഇബ്രാഹിമ കൊണാറ്റെ, ദയോത് ഉപമെക്കാനോ, വില്യം സാലിബ, തിയോ ഹെര്‍ണാണ്ടസ്, ഫെര്‍ലാന്‍ഡ് മെന്‍ഡി

മിഡ്ഫീല്‍ഡര്‍മാര്‍: ഔറേലിയന്‍ ചൗമേനി, എഡ്വേര്‍ഡോ കാമവിംഗ, എന്‍ഗോളോ കാന്റെ, വെസ്ലി ഫൊഫാന, അഡ്രിയാന്‍ റാബിയോട്ട്, വാറന്‍ സയര്‍-എമറി

ഫോര്‍വേഡ്: കിലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ഔസ്മാന്‍ ഡെംബെലെ, മാര്‍ക്കസ് തുറാം, ബ്രാഡ്‌ലി ബാര്‍കോള, റാന്‍ഡല്‍ കോലോ മുവാനി, കിംഗ്സ്ലി കോമന്‍.

Continue Reading

Football

‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.
ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു.

”ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ച ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ദേശീയ ജേഴ്സി കൈകളില്‍ കിട്ടിയ ഉടനെ ഞാന്‍ അതില്‍ പെര്‍ഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും നന്ദി’ വിരമിക്കല്‍ കുറിപ്പില്‍ ഛേത്രി എഴുതി.

1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദില്‍ ജനിച്ച ഛേത്രി മോഹന്‍ ബഗാന്‍, ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള മുന്‍നിര ക്ലബുകള്‍ക്കായെല്ലാം കളിച്ചുണ്ട്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ താരം നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2002 ല്‍ മോഹന്‍ ബഗാനിലൂടെയാണ് താരം കരിയര്‍ തുടങ്ങുന്നത്. യുഎസ്എയുടെ കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, പോര്‍ച്ചുഗലിന്റെ സ്പോര്‍ട്ടിംഗ് സിപി റിസര്‍വ്സ് എന്നീ ക്ലബുകളിലും ഛേത്രി ഇടംപിടിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എല്‍ (2019), സൂപ്പര്‍ കപ്പ് (2018) തുടങ്ങിയ കിരീടങ്ങള്‍ ഉയര്‍ത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.

Continue Reading

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

Trending