Sports
മില്‍ഖക്ക് കണ്ണീര് പ്രണാമം
പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന് എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു.
കമാല്‍ വരദൂര്‍
കണ്ണീരണിയാതെ മില്‍ഖയെ വായിക്കാന്‍ ആര്‍ക്കുമാവില്ല. കുട്ടിക്കാലത്ത് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ…. സമീപം ചേതനയറ്റ സഹോദരിമാരെ. വര്‍ഗീയ കലാപത്തിന്റെ വറുതീയില്‍ മില്‍ഖയിലെ ബാല്യം ജീവനായാണ് ആദ്യം ഓടിയത്. സഹോദരന് സൈന്യത്തിലേക്ക് വഴികാട്ടിയപ്പോഴും ആ കൗമാരക്കാരന് എപ്പോഴും തിരിഞ്ഞ്നോക്കും. ആയുധങ്ങളുമായി ആരെങ്കിലും പിറകിലുണ്ടോ..? ലോകം കീഴടക്കിയ ഓട്ടക്കാരനായിമാറിയിട്ടും ശൈശവത്തിലെ ഉള്‍ഭയം മില്‍ഖയില്‍നിന്നും അകന്നില്ല. റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഫൈനലില്‍ എന്തായിരുന്നു സംഭവിച്ചത്…? ആദ്യ 200 മീറ്റര്‍ അനായാസം പിന്നിട്ട മില്‍ഖ പിറകിലെ പ്രതിയോഗികളെ ഒന്ന് തിരിഞ്ഞ്നോക്കി. ആ നോട്ടത്തിനിടെ മൂന്ന് പേര് മുന്നേ പാഞ്ഞു…. പാകിസ്താന് പ്രസിഡണ്ട് ജനറല്‍ അയ്യൂബ്ബ്ഖാന്‍ മല്‍സരത്തിനായി വിളിച്ചപ്പോള്‍ ഞാനില്ല എന്ന് മില്‍ഖ പറഞ്ഞത് ഭയം കൊണ്ടായിരുന്നു. നെഹ്റുവിന്റെ നിര്‍ബന്ധത്തില്‍ പാകിസ്താനില്‍ പോയി പാക് ജനതയുടെ മനം കവര്‍ന്ന് തിരിച്ചുവന്നിട്ടും മില്‍ഖ പിറകിലേക്ക് നോക്കും… ജീവിതമെന്ന മൈതാനത്ത് എന്നുമെപ്പോഴുമുണ്ടായിരുന്ന പ്രിയപ്പെട്ട നിര്‍മല്‍ കോവിഡില്‍ തളര്‍ന്ന് മരണത്തെ പുല്കിയപ്പോള് മാത്രം മില്‍ഖ തിരിഞ്ഞ്നോക്കിയില്ല, ആ ഓട്ടത്തില്‍ അദ്ദേഹത്തിന് അതിവേഗതയുണ്ടായിരുന്നു. പ്രിയതമക്ക് അരികിലെത്തണം. നിര്‍മല്‍ മരിച്ച് അഞ്ചാം നാള് അദ്ദേഹവും ജീവിത മൈതാനം വിട്ടുവെങ്കില്‍ എങ്ങനെ മില്‍ഖക്ക് വേണ്ടി കണ്ണുകള്‍ തുടയ്ക്കാതിരിക്കും.
ജീവിതം മില്‍ഖക്ക്മുന്നില്‍ എപ്പോഴും വില്ലനായിരുന്നു. പാകിസ്താന് പഞ്ചാബിലെ ഗോവിന്ദപുര എന്ന കൊച്ചു ഗ്രാമത്തില്‍ 1929 ല്‍ ജനിച്ച മില്‍ഖ കുട്ടിക്കാലത്ത് കണ്ടത് വിഭജനത്തിന്റെ ഭീതിത കാഴ്ചകളായിരുന്നു. ഇന്ത്യയും പാകിസ്താനും രണ്ടായപ്പോള്‍ കലാപഭൂമിയില്‍ എല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കണ്മുന്നില് ഉറ്റവര്‍ ചേതനയറ്റ് കിടക്കുമ്പോഴായിരുന്നു ആദ്യമായി അദ്ദേഹം ഓടിയത്; അക്രമികളില്‍നിന്ന് രക്ഷ നേടാന്‍. എത്തിയത് ഡല്‍ഹിയില്‍. ലോക കായിക ചരിത്രം പരിശോധിച്ചാല്‍ സ്വന്തം ജീവന്വേണ്ടി ആദ്യമായി ഓടിയ ഒരു അത്ലറ്റുണ്ടാവില്ല. ജീവിച്ചിരിപ്പുള്ള ഏക സഹോദരന്റെ നിരന്തരമായ അഭ്യര്‍ത്ഥനയില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ മൂന്ന് തവണ എഴുത്ത് പരീക്ഷയെഴുതി. മനസ് നിറയെ രക്തത്തില്‍ കുളിച്ച്കിടക്കുന്ന മാതാപിതാക്കളും സഹോദരങ്ങളുമാവുമ്പോള്‍ മില്‍ഖയിലെ കൗമാരത്തിന് പരീക്ഷയില്‍ ഉത്തരങ്ങളുണ്ടായിരുന്നില്ല. നാലാം ശ്രമത്തില്‍ അദ്ദേഹം വിജയിച്ചത് വളര വേഗതയില്‍ ദീര്‍ഘദൂരം ഓടാനാവുന്നു എന്ന യോഗ്യതയിലായിരുന്നു. ജീവിക്കാനായി ഗോവിന്ദപുരയില്‍നിന്നും ഡല്‍ഹിയിലേക്ക് കുതിച്ച ആ പയ്യന് ആരും ഓട്ടം പഠിപ്പിക്കേണ്ടതില്ലല്ലോ… അമേരിക്കയുടെ വിഖ്യാതനായ ഓട്ടക്കാരന് ചാള്‍സ് ജെന്‍കിന്‍സ് ഒരു വേള മില്‍ഖയോട് ചോദിച്ചു, ആരാണ് നിന്റെ പരിശീലകന്… അദ്ദേഹത്തിന്റെ ഉത്തരം മൂന്ന് അക്ഷരമായിരുന്നു-ജീവിതം. സൈന്യത്തില്‍ നിന്നും ക്രമാനുഗത പരിശീലനത്തിലൂടെ മില്‍ഖ വളര്‍ന്നു. 1956 ലെ മെല്‍ബണ്‍ ഒളിംപിക്സില്‍ അദ്ദേഹം ഇന്ത്യന്‍ കളറണിഞ്ഞു. മെഡലുകളൊന്നും കിട്ടിയില്ല. 1958 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200 ലും 400 ലും സ്വര്‍ണം നേടിയായിരുന്നു അദ്ദേഹം വാര്‍ത്തകളിലേക്ക് വരുന്നത്.
പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന് എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു. തന്റെ സര്‍വസ്വവും നഷ്ടമായ ഭൂമി. അതിനാല്‍ ഖാലിക്കാണ് പ്രതിയോഗിയെങ്കില്‍ മില്‍ഖയിലെ പഞ്ചാബീ വീര്യം ശക്തമാവും. ടോക്കിയോ 200 മീറ്ററില്‍ എല്ലാവരും സാധ്യത കല്പ്പിച്ചിരുന്നത് ഖാലിക്കിനായിരുന്നെങ്കില്‍ മില്‍ഖ ഫിനിഷ് ചെയ്തത് 21.6 സെക്കന്‍ഡില്‍. ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഖാലിക്ക് രണ്ടാമനുമായി. 1958 ല്‍ കാര്‍ഡിഫില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മില്‍ഖ വീരചരിതമായി. നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കോമണ്‍വെല്‍ത്ത് വേദിയില്‍ മില്‍ഖ ഒന്നാമനായപ്പോള് ഇന്ത്യന്‍ സ്പോര്‍ട്സില്‍ അതുവരെയില്ലാത്ത കനകശോഭ. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്പെന്‍സ്, കാനഡയുടെ ടെറി ടുബാഗോ എന്നീ ഉന്നതന്മാരെ പിറകിലാക്കിയായിരുന്നു ആ ഇതിഹാസ വിജയം. കാലമിപ്പോഴും മില്‍ഖയെ സ്മരിക്കുന്നത് 1960 ലെ റോം ഒളിംപിക്സ് വഴിയാണ്. അമേരിക്കയുടെ ജാക് യെര്‍മന്‍, ഒട്ടിസ് ഡേവിസ്, ഐക്യ ജര്‍മനിയുടെ കാള്‍ കഫ്മാന്‍ തുടങ്ങിയവരെല്ലാം അണിനിരന്ന വേദിയില്‍ സെപ്തംബര്‍ 6 ലെ ആ ഫൈനല്‍. (ഇപ്പോള്‍ യൂറോ നടക്കുന്ന അതേ ഒളിംപിക് സ്റ്റേഡിയം) ഇന്ത്യ എന്ന വലിയ രാജ്യം ഉറക്കമില്ലാതെ കാത്തിരുന്ന ആ ഫൈനല്‍. 200 മീറ്റര്‍ വരെ മില്‍ഖ ഒന്നാമന്. 250 മീറ്റര്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം വേഗത കുറച്ചു. ഒന്ന് തിരിഞ്ഞ്നോക്കി. അതിനിടെ ഒട്ടിസ് ഡേവിസ് കടന്നുപോയി. അദ്ദേഹം സ്വര്‍ണം നേടിയപ്പോള്‍ കഫ്മാന്‍ രണ്ടാമനായി. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്പെന്‍സ് വെങ്കലവും നേടിയപ്പോള്‍ 45.08 സെക്കന്‍ഡില്‍ മില്‍ഖ നാലാമനായി. ഒന്നാമനായ ഒട്ടിസിന്റെ സമയം 45.07 സെക്കന്‍ഡാണെന്നോര്‍ക്കണം.
എന്തിനായിരുന്നു ആ തിരിഞ്ഞു നോട്ടമെന്ന് എപ്പോഴും എല്ലാവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു, മനസിലെ ഭയം. കുട്ടിക്കാലം നല്കിയ വേദന. റോമിന് മുമ്പ് ലാഹോറില്‍ ഇന്ത്യ-പാകിസ്താന് ഗെയിംസ് നടന്നിരുന്നു. നെഹ്റു പറക്കുംപക്ഷി എന്ന് വിശേഷിപ്പിച്ച അബ്ദുല്‍ ഖാലിക്കിനോട് മല്‍സരിക്കാന്‍ ക്ഷണിക്കപ്പെട്ട ദിവസം തന്നെ അദ്ദേഹം അത് നിരസിച്ചിരുന്നു. 1954 ലെ മനില ഏഷ്യന്‍ ഗെയിംസിലും 58 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലും അതിവേഗക്കാരനായി തെരഞ്ഞടുക്കപ്പെട്ട താരമായിരുന്നു ഖാലിക്ക്. അന്നത്തെ പാകിസ്താന് പ്രസിഡണ്ട് ജനറല്‍ അയ്യൂബ് ഖാന് നേരിട്ട് മില്‍ഖയെ ക്ഷണിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഒടുവില്‍ നെഹ്റു ഇടപെട്ടു. മില്‍ഖ ലാഹോറില്‍ മല്‍സരിക്കണമെന്ന് പറഞ്ഞു. മനമില്ലാമനസോടെ അദ്ദേഹം ഗോവിന്ദപുര വഴി ലാഹോറിലെത്തി. 200 മീറ്ററില്‍ സാക്ഷാല്‍ ഖാലിക്കിനെ പിറകിലാക്കുമ്പോള്‍ ഗ്യാലറിയില്‍ ജനറല്‍ അയ്യൂബ് ഖാനുമുണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റ്നിന്ന് കൈകളടിച്ചു. ലാഹോറിലെ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി. ഖാലിക്ക് മില്‍ഖയുടെ അരികിലെത്തി കെട്ടിപ്പിടിച്ചു. വേദിയിലേക്ക് മില്‍ഖയെ ക്ഷണിച്ച അയ്യൂബ് ഖാന് അന്ന് വിളിച്ചു ഇവന് പറക്കും സിക്ക്…. അതായിരുന്നു എക്കാലത്തും മില്‍ഖയുടെ മനോഹരമായ വിശേഷണം. അതും ഒരു പാകിസ്താന് പ്രസിഡണ്ടിന്റെ സമ്മാനം.
മില്‍ഖയുടെ ജീവചരിത്രമുണ്ട് ദി റേസ് ഓഫ് മൈ ലൈഫ്. ആ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്ത ബാഗ് മില്‍ഖാ ബാഗ് എന്ന ഫര്ഹാന് അക്തര്‍ സിനിമയുണ്ട്. 100 കോടി ക്ലബില്‍ ഇടം നേടിയ മില്‍ഖാ ചിത്രം… ഇന്ത്യന്‍ വോളിബോള്‍ താരമായ നിര്‍മല്‍ കൗറും മില്‍ഖയും തമ്മിലുള്ള പ്രണയത്തിന്റെ സുന്ദര ചിത്രം കായിക ലോകത്തിനറിയാം. അദ്ദേഹത്തിന്റെ മകന് ജീവ് ഇന്ത്യന്‍ ഗോള്‍ഫ് താരമായിരുന്നു.
ജീവിതം തേടി ഓടിയ മില്‍ഖയുടെ ജീവിതം അനശ്വര കാവ്യമാണ്… ആര്‍ക്ക് മുന്നിലും തല താഴ്ത്താതെയുള്ള ഓട്ടം. നെഞ്ച് വിരിച്ചുള്ള സംസാരം. ആ സംസാരത്തില്‍ ധാരാളം ശത്രുക്കള്‍. അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താന്‍ വൈകി. കോവിഡ് നാളുകളില്‍ പോലും ജാഗ്രതയുടെ മുദ്രാവാക്യം മുഴക്കിയ മില്‍ഖക്ക് ഒടുവില്‍ സ്വന്തം പത്നിയുടെ ജീവന് തന്നെ വൈറസ് അപഹരിക്കുന്നത് വേദനയോടെ നോക്കിനില്ക്കേണ്ടിവന്നു. നിര്‍മല്‍ അകന്ന വേദനയില്‍ മില്‍ഖ തലതാഴ്ത്തി. ശൈശവത്തില്‍ രക്ഷിതാക്കള്‍ കൊല്ലപ്പെട്ട കാഴ്ചയില്‍ ഉച്ചത്തില്‍ നിലവിളിച്ച മില്‍ഖ നിര്‍മലിന്റെ ചേതനയറ്റ ശരീരം നോക്കി വീണ്ടും കരഞ്ഞു. പിന്നെ തല ഉയര്‍ത്തിയില്ല. ശേഷം പ്രിയതമക്ക് അരികിലേക്കുള്ള ഓട്ടമായിരുന്നു. ആ ഓട്ടത്തില്‍ മാത്രം അദ്ദേഹം തിരിഞ്ഞ്നോക്കിയില്ല, കാരണം പ്രണയിനിക്ക് അരികിലേക്കുള്ള ഓട്ടത്തില്‍ താന്‍ തനിച്ചാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മില്‍ഖാ, താങ്കളെ എഴുതുമ്പോള്‍, സ്മരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു.. വിട…
Sports
ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ
കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
കിങ്സ്റ്റണ്‍: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്ബോളില് വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്‍ഡിന്റെ റെക്കോര്‍ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.
യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്‍ 12 പോയിന്റ്, തോല്‍വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്‍മുഡക്കെതിരെ 70ന്റെ വമ്പന്‍ ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.
78 കാരനായ ഡച്ച് പരിശീലകന് ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്‍ പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്‍ലാന്‍ഡ്സ് ടീമിനൊപ്പം 1994 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.
ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്‍ലാന്‍ഡ്സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്‍ക്കുണ്ട്.
യു.എസ്, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്‍-മധ്യ അമേരിക്കന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്‍ കൈവരിച്ചത്.
Sports
ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് തുടക്കം; പാകിസ്താന് സിംബാബ്വെയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ലാഹോര്‍: ശ്രീലങ്ക, പാകിസ്താന്, സിംബാബ്വെ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര മികച്ച ആവേശത്തോടെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടിയ പാകിസ്താന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സിംബാബ്വെയുടെ ഓപ്പണര്‍മാരായ ബ്രയന്‍ ബെനറ്റും തടിവനാഷെ മരുമാനിയും ശക്തമായ പിടിമുറുക്കം കാട്ടി. 36 പന്തില്‍ 49 റണ്‍സ് നേടിയ ബെനറ്റും, 22 പന്തില്‍ 30 റണ്‍സ് നേടിയ നിരുമാനിയും ചേര്‍ന്ന് 72 റണ്‍സിന്റെ ആദ്യ വിക്കറ്റ് പങ്കാളിത്തം നല്കി.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടി ടീമിനെ സ്ഥിരതയിലേക്ക് നയിച്ചുവെങ്കിലും, മറ്റു ബാറ്റര്‍മാര്‍ വലിയ സംഭാവനകളുമായി മുന്നോട്ടുവന്നില്ല. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന സ്കോറിലാണ് സിംബാബ്വെയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു. ഫഖര്‍ സമാന്റെയും 32 പന്തില്‍ 44, ഉസ്മാന് ഖാന്റെയും 28 പന്തില്‍ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തില്‍ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.
19-ാം ഓവറില്‍ ബ്രാഡ് എവാന്‍സിന്റെ പന്തില്‍ മുഹമ്മദ് നവാസിന്റെ കാച്ച് ബ്രയന്‍ ബെനറ്റ് വിട്ടതും പിന്നാലെ വന്ന നോബോള്‍ സമ്മര്‍ദ്ദം കുറക്കുന്നതും പാകിസ്താനെ വിജയത്തിലേക്ക് എത്തിച്ചു. അവസാനമായി 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പാകിസ്താന് നേടി.
ത്രിരാഷ്ട്ര പരമ്പരയിലെ അടുത്ത മത്സരം നാളെ സിംബാബ്വെയും ശ്രീലങ്കയും തമ്മില്‍ നടക്കും.
Sports
ഓസ്ട്രേലിയന്‍ ഓപണ്‍: രണ്ടാം റൗണ്ടിലേക്ക് സാത്വിക്ചിരാഗ്
പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
സിഡ്നി: ഓസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മിശ്രഫലങ്ങള്‍. പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് തായ്പെയുടെ ചാങ് കോ ചി പോ ലി വെയ് കൂട്ടുകെട്ടിനെ 25-23, 21-16 എന്ന നേരിട്ടുള്ള സെറ്റ് സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മറികടന്നത്.
അടുത്ത റൗണ്ടില്‍ ഇവര്‍ വീണ്ടും ചൈനീസ് തായ്പേയ് അംഗങ്ങളായ സു ചിങ്ഹെങ് വു ഗുവാന്‍ സുന് കൂട്ടുകെട്ടിനെ നേരിടും.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്തോനേഷ്യയുടെ ഫെബ്രിയാന ദ്വിപുജി കുസുമ മെയ്ലിസ ട്രിയാസ് പുസ്പിതസരി കൂട്ടുകെട്ട് 21-10, 21-14 എന്ന വ്യത്യാസത്തിലാണ് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.
സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി എന്നിവര്‍ ബുധനാഴ്ച കോര്‍ട്ടില്‍ ഇറങ്ങും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala14 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports12 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

