Connect with us

india

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത്ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിൻ

ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു.

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും മഹാത്മാഗാന്ധിയോടുള്ള വിദ്വേഷം കാരണമാണ് ഇതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗാന്ധിയുടെ പേര് ഒഴിവാക്കി, ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു. എക്സ് പോസ്റ്റിലാണ് സ്റ്റാലിൻ്റെ വിമർശനം.
“മഹാത്മാഗാന്ധി 100 ദിന തൊഴിലുറപ്പ് പദ്ധതിയെ തകർത്തെറിയുന്ന കേന്ദ്ര ബി.ജെ.പി സർക്കാർ! ​രാഷ്ട്രപിതാവായ ഗാന്ധിജിയോടുള്ള വിദ്വേഷം കാരണം അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി, ഉച്ചരിക്കാൻ പോലും പ്രയാസമുള്ള ഉത്തരേന്ത്യൻ പേര് ഇതിനായി അടിച്ചേൽപ്പിച്ചിരിക്കുകയാണ്!
​100 ശതമാനവും കേന്ദ്രസർക്കാർ ഫണ്ടിൽ നടപ്പാക്കി വരുന്ന പദ്ധതിക്ക് ഇനി 60 ശതമാനം മാത്രമേ തുക അനുവദിക്കുകയുള്ളൂവത്രെ!
​ഇതിനെല്ലാം ഉപരിയായി, രാജ്യത്ത് തന്നെ ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചതിന് നമ്മുടെ തമിഴ്നാട് ശിക്ഷിക്കപ്പെടാൻ പോവുകയാണ്! ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായതുകൊണ്ട്, ഈ പദ്ധതിയുടെ പ്രയോജനം ഏറ്റവും കുറച്ച് മാത്രമേ തമിഴ്നാട്ടിലെ ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ എന്നാണത്രെ പറയുന്നത്!
കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ച്, അന്തസ്സോടെ ജീവിക്കാൻ വഴിയൊരുക്കിയ ഒരു പദ്ധതിയെ അഹങ്കാരത്തോടെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര ബി.ജെ.പി സർക്കാർ!
​കർഷക നിയമങ്ങൾ, ജാതി സെൻസസ് എന്നിവയിൽ നിന്ന് നിങ്ങൾ എപ്രകാരം പിന്മാറിയോ, അതുപോലെ MGNREGA-യെ തകർക്കാനുള്ള ശ്രമത്തിൽ നിന്നും ജനങ്ങൾ നിങ്ങളെ തീർച്ചയായും പിന്തിരിപ്പിക്കും! അതിനാൽ, ജനരോഷത്തിന് ഇരയാകാതെ ഇപ്പോൾ തന്നെ VBGRAMG പദ്ധതി ഉപേക്ഷിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു!”
– സ്റ്റാലിൻ കുറിച്ചു.

india

മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല

കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.

Published

on

ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ 2025-ലെ ‘ഗോട്ട്’ ഇന്ത്യാ പര്യടനം തിങ്കളാഴ്ചയോടെ പൂർത്തിയായി. കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി. നേരത്തെ, ഹൈദരാബാദിൽ വെച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി മെസ്സി കാണുകയും ജേഴ്സി കൈമാറുകയും ചെയ്തിരുന്നു.
ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനിടെ മെസ്സി ആരാധകരോട് നന്ദി അറിയിച്ചു. ഇന്ത്യൻ യാത്ര തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്നും ഇനിയൊരിക്കൽക്കൂടി താൻ തിരിച്ചുവരുമെന്നും മെസ്സി പറഞ്ഞു. അരലക്ഷത്തിലേറെ പേരാണ് മെസ്സിയെ കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. കുട്ടികൾക്കൊപ്പം പന്തുതട്ടി മെസ്സിയും സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡിപോളും ഗാലറിയെ കൈയിലെടുത്തു.
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് 21 മിനുട്ട് കൂടിക്കാഴ്ചയാണ് മെസ്സിയും നരേന്ദ്ര മോദിയും തമ്മിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, മുൻനിശ്ചയ പ്രകാരം ആഫ്രിക്കൻ പര്യടനത്തിന് പ്രധാനമന്ത്രിക്ക് പുറപ്പെടേണ്ടി വന്നതും, മൂടൽമഞ്ഞ് കാരണം മെസ്സിയുടെ വിമാനം വൈകിയതും കൂടിക്കാഴ്ച റദ്ദാക്കാൻ കാരണമായി.
ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് മെസ്സി രാഹുൽ ഗാന്ധിയെ കണ്ടത്. അർജന്റീനയുടെ പ്രശസ്തമായ പത്താം നമ്പർ ജേഴ്സി മെസ്സി ഒപ്പിട്ട് രാഹുലിന് സമ്മാനിച്ചു.
കൊൽക്കത്തയിലെ പരിപാടികളിൽ സംഘാടനപ്പിഴവുകൾ ഉണ്ടായെങ്കിലും, മുംബൈയിൽ സച്ചിൻ ടെണ്ടുൽക്കറുമായും സുനിൽ ഛേത്രിയുമായും മെസ്സി നടത്തിയ കൂടിക്കാഴ്ചകൾ ഇന്ത്യൻ കായിക പ്രേമികൾക്ക് ആവേശമായി.
Continue Reading

india

ഉത്തരേന്ത്യയില്‍ പുകമഞ്ഞും മലിനീകരണവും; 300ലധികം വിമാന സര്‍വീസുകള്‍ വൈകി, ഗതാഗതവും തടസ്സപ്പെട്ടു

പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു

Published

on

ഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ കനത്ത പുകമഞ്ഞിലും കടുത്ത ശൈത്യത്തിലും വലഞ്ഞു. രാവിലെ രൂപപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു. ഇതോടെ ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് തുടങ്ങിയവയുടെ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ 300ലധികം വിമാന സര്‍വീസുകള്‍ വൈകിയതായും 40 വിമാനങ്ങള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്തിനും മറ്റ് നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും മൂടല്‍മഞ്ഞ് മൂലം തടസ്സം നേരിട്ടു. യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശം നല്‍കി.

അതേസമയം ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (AQI) 150ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണത്തിനൊപ്പം കടുത്ത ശൈത്യവും ചേര്‍ന്നതാണ് ഉത്തരേന്ത്യയില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50 ശതമാനം പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശിച്ചു. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞും മലിനീകരണവും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Continue Reading

india

ബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത

ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.

Published

on

ജമ്മു–കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നടപ്പാക്കുന്ന 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കരാർ ഏറ്റെടുത്ത ഹൈദ്രാബാദ് ആസ്ഥാനമായ മേഘ എൻജീനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.

3700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2026ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ പദ്ധതി രണ്ടുവർഷം പിന്നിലായതായി കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹർപാൽ സിങ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഷഗുൺ പരിഹാറും സംഘവുമാണ് പദ്ധതിക്ക് പ്രധാന ഭീഷണിയെന്ന് അദ്ദേഹം ആരോപിച്ചു. 2022ൽ സർക്കാരുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും എം.എൽ.എയുടെ അനുയായികളും പ്രാദേശിക പാർട്ടി പ്രവർത്തകരും കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.

ഇതിനൊപ്പം, തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എ സ്വന്തം ആളുകളെ ജോലിക്ക് എടുക്കണമെന്ന് നിർബന്ധിക്കുന്നതായും കമ്പനി ആരോപിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുകയും തൊഴിലാളികളെ മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, തുടർന്ന് കമ്പനിയ്ക്കെതിരെ ഭീഷണികൾ വർധിച്ചതായും കമ്പനി ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിൽ പദ്ധതി 2028ലാണ് പൂർത്തിയാക്കാൻ കഴിയുക. ഇത്തരത്തിലുള്ള ഇടപെടലുകൾ തുടർന്നാൽ പദ്ധതി വീണ്ടും വൈകുകയോ പൂർണമായി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്യുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.

പദ്ധതിക്കായി നിയമിച്ച 1434 തൊഴിലാളികളിൽ 960 പേർ കിഷ്ത്വർ ജില്ലയിൽ നിന്നുള്ളവരും 220 പേർ സമീപത്തെ ദോഡ ജില്ലയിൽ നിന്നുള്ളവരുമാണെന്നും, എന്നാൽ ഇവരിൽ പകുതിയിലധികം പേർക്ക് ആവശ്യമായ തൊഴിൽപരിചയം ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തിന് അതിപ്രാധാന്യമുള്ള പദ്ധതിയാണിതെന്നും, രാഷ്ട്രീയ വൈരാഗ്യങ്ങളിൽ നിന്ന് ഇതിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ അധികാരികളെ കമ്പനി അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Continue Reading

Trending