News

എ.ഐ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച സൈബര്‍ ഭീഷണി

By webdesk17

November 15, 2025

വാഷിങ്ടണ്‍: ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ചാരവൃത്തികള്‍ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക് വലിയ വെളിപ്പെടുത്തല്‍ നടത്തി. അവരുടെ തന്നെയുള്ള ക്ലോഡ് ഐഎ ഉപയോഗിച്ചാണ് ഈ ആക്രമണം നടന്നതെന്ന വിവരമാണ് ടെക് ലോകത്തെ ഞെട്ടിക്കുന്നത്. ഇത്രയും വലിയ തോതില്‍ ഐഎ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടക്കുന്നതും അത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ടെക്കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍ എന്നിവ ഉള്‍പ്പെടെ 30ല്‍ അധികം സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടതായാണ് ആന്ത്രോപിക് പറയുന്നത്. ഹാക്കര്‍മാര്‍ കമ്പനികളുടെ ഡാറ്റാബേസുകളില്‍ നിന്ന് ഉപയോക്താക്കളുടെ പാസ്വേഡുകളും വ്യക്തിവിവരങ്ങളും ശേഖരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വലിയ വിജയമായില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാത്ത ‘ഓട്ടോമേറ്റഡ്’ ഐഎ ആക്രമണത്തിന്റെ ആദ്യ വലിയ ഉദാഹരണം കൂടിയാണിതെന്ന് ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു. ആന്ത്രോപിക് കണ്ടെത്തലുകള്‍ സിബിഎസ് ന്യൂസിനോട് പങ്കുവെച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്പനി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്്. സെപ്റ്റംബര്‍ പകുതിയോടെയാണ് സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ഹാക്കര്‍മാരുടെ പങ്ക് വെളിവായത്. പരമ്പരാഗത ഹാക്കിംഗില്‍ നിന്ന് വ്യത്യസ്തമായി, ഇത്തരം ഐഎ ആക്രമണങ്ങള്‍ക്ക് വളരെ കുറഞ്ഞ മനുഷ്യ ഇടപെടലാണ് ആവശ്യമായതെന്നും നുഴഞ്ഞുകയറ്റം കണ്ടെത്തുക പോലും ദുഷ്‌കരം ആണെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഐഎ സൈബര്‍ ആക്രമണങ്ങള്‍ ഇനി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ആന്ത്രോപിക് നല്‍കുന്ന ഗൗരവമായ മുന്നറിയിപ്പ്. ”പ്രൊഫഷണല്‍ ഹാക്കര്‍മാരേക്കാള്‍ വിലകുറവില്‍ വളരെ വേഗം പ്രവര്‍ത്തിക്കുന്ന ഐഎ ഏജന്റുമാര്‍ സൈബര്‍ കുറ്റവാളികളെ ആകര്‍ഷിക്കുന്നു’ എന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ചൂണ്ടിക്കാട്ടുന്നു.