kerala
മുഖ്യമന്ത്രി ക്വാറന്റീന് മാനദണ്ഡം ലംഘിച്ചു;നടപടിയെടുക്കാതെ പോലീസ്
സാധാരണക്കാരും പ്രവാസികളും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് വാശിപിടിക്കുന്ന സര്‍ക്കാറിന്റെ തലവന്‍ തന്നെ അവ പരസ്യമായ് ലംഘിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമാണ്.
കോഴിക്കോട്: കോവിഡ് മാനദണ്ഡം അനുസരിച്ച് ക്വാറന്റീനിലിരിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയന് പൊതുപരിപാടിയില്‍ പങ്കെടുത്ത് ജനങ്ങളുടെ ആരോഗ്യസുരക്ഷയെ വെല്ലുവിളിക്കുമ്പോഴും നോക്കുകുത്തിയായി പൊലീസും ആരോഗ്യ വകുപ്പും.സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലുമാണ് ആരോഗ്യമാനദണ്ഡം ലംഘിച്ച് പിണറായി വിജയന് പങ്കെടുത്തത്. കഴിഞ്ഞ ഏഴാം തിയ്യതി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഹൈദരാബാദില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ടിനും അദ്ദേഹത്തിന്റെ ഭാര്യ വൃന്ദാ കാരാട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവര്‍ക്കൊപ്പം അടച്ചിട്ട, ശീതീകരിച്ച ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത കേന്ദ്രകമ്മിറ്റി യോഗം നടന്നത്. രോഗം സ്ഥിരീകരിച്ചവരുമായ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മുഖ്യമന്ത്രി ക്വാറന്റീനില്‍ ഇരിക്കേണ്ടതായിരുന്നു. എന്നാല്‍ അതു ചെയ്യാതെയാണ് അദ്ദേഹം 11 നും 12 നും കോഴിക്കോട് സി.പി.എം സമ്മേളനത്തിനെത്തിയത്. അടച്ചിട്ട ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലും പിന്നീട് ആയിരങ്ങള്‍ അണിനിരന്ന കടപ്പുറത്തെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. പൊതുസമ്മേളന വേദിയില്‍ പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു. സാധാരണക്കാരും പ്രവാസികളും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് വാശിപിടിക്കുന്ന സര്‍ക്കാറിന്റെ തലവന്‍ തന്നെ അവ പരസ്യമായ് ലംഘിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമാണ്.
അതേസമയം, കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് രാമനാട്ടുകര വൈദ്യരങ്ങാടിയിലെ താഴത്തെ വീട്ടില്‍ അനസ് വെള്ളയില്‍ പൊലീസില്‍ പരാതി നല്കി.
kerala
ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി
11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന് ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
kerala
കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്ഫോടനം; വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
kerala
തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന് 5000 രൂപ ആവശ്യപ്പെട്ടു
ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്കിയാല് മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം.
തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്കാന് വാട്ടര്‍ അതോറിറ്റി ജീവനക്കാരന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്കിയാല് മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.
അച്ഛന് എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.
ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.
ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala12 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍

