Connect with us

Video Stories

മാര്‍ക്‌സിസ്റ്റ് ഭരണത്തിലെ ഫാസിസ്റ്റ് പൂക്കാലം

Published

on

 

സി.പി സൈതലവി
ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്‍ വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്‍ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്‍പ്പിച്ചും തെരുവിലിറങ്ങിയിരിക്കുകയാണ് കേരളത്തിലിപ്പോള്‍. അഥവാ ആരോടും ‘കടക്കുപുറത്ത്’ എന്നു പറയാന്‍ ചങ്കൂറ്റമുണ്ടെന്നു കരുതുന്ന പിണറായി വിജയന്റെ ഭരണത്തില്‍.
കേരള പൊലീസിലെ ആര്‍.എസ്.എസ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠിച്ചു പ്രബന്ധം നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടതും ഈ ഗ്രഹണ കാലത്തിന്റെ മൂപ്പെത്തിയ ലക്ഷണമാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന പൊലീസ് സേനയിലെ 27 ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ യോഗം ചേര്‍ന്ന് ആര്‍.എസ്.എസ് സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ഗുജറാത്ത്, ഉത്തര്‍പ്രദേശ് മാതൃകയിലേക്ക് കേരളത്തെ എത്തിക്കുന്നതിനുള്ള സംഘ്പരിവാര്‍ പരിശ്രമങ്ങള്‍ക്ക് കരുത്തുപകരാനും ശപഥം ചെയ്തിരിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ വെള്ളവും വളവും കിട്ടാത്തതുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ഉണങ്ങിക്കരിഞ്ഞുകിടന്നിരുന്ന ആര്‍.എസ്.എസ് സെല്ലാണ് കാലാവസ്ഥ അനുകൂലമായപ്പോള്‍ തളിര്‍ത്ത് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് ഭരണത്തോടുള്ള അസൂയയും കുശുമ്പുംമൂത്ത് ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളോ നേതാക്കളോ കെട്ടിച്ചമച്ച കഥയല്ലിത്. സാക്ഷാല്‍ പിണറായി പൊലീസിലെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചു കണ്ടെത്തിയ വസ്തുനിഷ്ഠ വിവരങ്ങളാണ്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയതുമുതല്‍ പൊലീസിലെ കാവിപ്രസ്ഥാനം ഊര്‍ജിതമാക്കാന്‍ പലവുരു ശ്രമിച്ചുനോക്കി. പക്ഷേ, അതു കേരള പൊലീസില്‍ നടപ്പില്ലെന്ന് ബോധ്യപ്പെടുമാറ് അന്നത്തെ യു.ഡി.എഫ് ഭരണനേതൃത്വം ജാഗ്രത പുലര്‍ത്തി. മുംബൈ, ഗുജറാത്ത്, യു.പി, അസം കലാപങ്ങളിലെല്ലാം പൊലീസിലെ കാവിക്കളസങ്ങള്‍ നിര്‍വഹിച്ച ‘സേവനം’ അവശ്യഘട്ടത്തില്‍ കേരള പരിവാറിനും ലഭ്യമാക്കാന്‍ ആര്‍.എസ്.എസ് സെല്‍ ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രാമത്തില്‍ ചേര്‍ന്ന രഹസ്യയോഗം ‘തത്ത്വമസി’ ഗ്രൂപ്പ് എന്ന പേരില്‍ പ്രതിമാസ ‘യോഗയും’ ‘യോഗവും’ സംഘടിപ്പിച്ച് ആര്‍.എസ്.എസ് പദ്ധതികള്‍ പ്രയോഗവത്കരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തില്‍നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ചോര്‍ന്നുകിട്ടിയത്. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീനെ ഡി.ജി.പി അന്വേഷണ ചുമതലയേല്‍പ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്.
മത, ജാതി, കക്ഷിഭേദം നോക്കാതെ കേരള ജനതക്ക് കാവലിരിക്കേണ്ട പൊലീസിലാണ് വര്‍ഗീയ വിദ്വേഷത്തിന്റെ ‘കാവിപ്പടയൊരുക്കം’ നടക്കുന്നത്. അതും നാവെടുത്താല്‍ നാലു ഫാസിസ്റ്റ് പ്രതിരോധം പറയാതെ ഇരിപ്പുറക്കാത്ത മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍. ഒരുകാലം ഇന്ത്യക്കു മാതൃകയായിരുന്ന കേരള പൊലീസിനെപോലും കാവിയുടുപ്പിക്കാനും പ്രബുദ്ധ സംസ്ഥാനത്തിന്റെ പൊതുനിരത്തുകളില്‍ കൊലവിളി മുഴക്കാനും അമിത്’ഷോ’കള്‍ക്ക് ധൈര്യം കിട്ടിയത് മാര്‍ക്‌സിസ്റ്റ് മുഖ്യന്‍ അധികാരമേറ്റ ശേഷം മാത്രമാണെന്നത് ഇനിയും മുഴുവന്‍ വെളിപ്പെടാത്ത ദുരൂഹതയാണ്. വേങ്ങരയില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പറയാനില്ലാത്തതുകൊണ്ട് യു.ഡി.എഫിനെതിരെ പരിവാര്‍ ബന്ധമാരോപിച്ച് തൃപ്തിയടയുന്ന സി.പി.എമ്മാണ് ദേശീയ, സംസ്ഥാന ചരിത്രത്തിലെന്നും ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഊന്നുവടിയായതെന്നതിന് ചരിത്രത്തിന്റെ ഓരോ സന്ധിയും സാക്ഷിയാണ്.
മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ളവരുടെ തട്ടവും തലപ്പാവും നോക്കി അവരുടെ സമുദായത്തിനു ചെയ്ത മഹാ ത്യാഗങ്ങളുടെയും സേവനത്തിന്റെയും വീരഗാഥകളാണ് സി.പി.എം വേങ്ങരയില്‍ പാടിപ്പറഞ്ഞത്. കാലിക്കറ്റ് സര്‍വകലാശാല വളരെ മുമ്പ് തീരുമാനിക്കുകയും പല കാരണങ്ങളാല്‍ നീണ്ടുപോവുകയും ചെയ്ത ‘ഡി ലിറ്റ്’സ്വീകരിക്കല്‍ ചടങ്ങിനെത്തിയ ലോക പ്രശസ്തനായ ഷാര്‍ജ ഭരണാധികാരിക്ക് – ഒരു വിദേശ രാഷ്ട്രത്തലവന് തത്സമയം അധികാരത്തിലുള്ള സര്‍ക്കാര്‍ നിയമപ്രകാരം നല്‍കാന്‍ ബാധ്യസ്ഥമായ ആതിഥ്യംപോലും വോട്ടിനു വിറ്റു കാശാക്കുന്ന അധമത്വവും വേങ്ങരയില്‍ കണ്ടു.
ഗള്‍ഫിലേക്കുള്ള മലയാളികളുടെ കൂട്ടപ്രവാഹത്തിനും ദശകങ്ങള്‍ക്കു മുമ്പേ അറബ് രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിച്ച് വ്യക്തിമുദ്ര പതിപ്പിച്ച ഒന്നാം ഗള്‍ഫ് മലയാളി തലമുറയുടെ തട്ടകമാണ് വേങ്ങര. കേരളത്തിന്റെ ആദ്യകാല ഗള്‍ഫ് സുഗന്ധമുള്ള വിരലിലെണ്ണാവുന്ന ദേശങ്ങളിലൊന്ന്. അവിടെയാണ് അറബികളോടും അറബിയോടുമുള്ള മാര്‍ക്‌സിസ്റ്റ് പ്രണയം കരകവിഞ്ഞൊഴുകിയത്. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ മറവിലാണ് സ്‌കൂളുകളില്‍ ‘അറബി’കയറിവരുന്നതെന്നും ‘അറബി’ മാതൃഭാഷയായി കിട്ടാനാണ് ലീഗുകാര്‍ സമരം ചെയ്യുന്നതെന്നും പറഞ്ഞു പരിഹസിച്ച ഇ.എം.എസ്സിനെയും സി.പി.എമ്മിനെയും ചിന്തയെയും ദേശാഭിമാനിയെയും ഓര്‍മയിലുള്ളവരോടാണ് ഒരു അറബ് ഭരണാധികാരി വന്നപ്പോള്‍ സ്വീകരിച്ചത് അറബി പ്രേമം കൊണ്ടാണെന്ന് ഇടതുപക്ഷം പൊലിവ് പറയുന്നത്. അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകളെ വിദ്യാലയങ്ങളില്‍നിന്നു പടികടത്താന്‍ 1980ല്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങളുടെ ഇംഗ്ലീഷിലുള്ള പേരുപോലും (അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍) വേങ്ങരയിലെ സാധാരണക്കാരായ വയോധികര്‍ മുതല്‍ പുതുതലമുറക്കുവരെ മനഃപാഠമാണ്. ആ നിയമത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനിറങ്ങിയ മുസ്‌ലിം യൂത്ത്‌ലീഗും 1980ലെ ഭാഷാസമരവും മജീദ്-റഹ്മാന്‍-കുഞ്ഞിപ്പമാരുടെ രക്തസാക്ഷിത്വവും കണ്‍മുന്നില്‍ കാണുന്നവര്‍ക്ക് മാര്‍ക്‌സിസ്റ്റ് അറബി പ്രേമത്തിന്റെ അപഹാസ്യത ബോധ്യപ്പെടും. വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍നിന്നുള്ള രണ്ടു വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വന്നതിനെ അനഭിമതരെന്ന് കള്ളപ്രചാരണം നടത്തി ജയിലിലടപ്പിക്കാനും അവരുമായി വേദി പങ്കിട്ടെന്ന് പറഞ്ഞ് മുസ്‌ലിംലീഗ് ജനപ്രതിനിധികള്‍ക്കെതിരെ കേസ്സെടുപ്പിക്കാനും പാഞ്ഞവര്‍, ആ ഭാഷക്കും അതിലെ അധ്യാപകര്‍ക്കുമെതിരായി പരമപുച്ഛം നിറഞ്ഞ പ്രചാരണം നയിച്ചവര്‍ ഇപ്പോള്‍ അറബികളെ സ്വീകരിക്കാന്‍ ആലവട്ടങ്ങളും വെഞ്ചാമരവുമായി വെയിലും മഴയുംകൊണ്ട് നില്‍ക്കുന്ന ദൃശ്യം ഒരര്‍ഥത്തില്‍ മുസ്‌ലിംലീഗ്, ആ ഭാഷയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും ആ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനും ദശാബ്ദങ്ങളിലൂടെ നടത്തിയ അവിശ്രാന്ത പോരാട്ടങ്ങളുടെ വിജയമാണ്. അതുകൊണ്ടുതന്നെ സംശയമില്ലാതെ പറയാം വേങ്ങരയില്‍ സി.പി.എം അറബി ഭാഷയെടുക്കുമ്പോള്‍ അതിന്റെ ഫലം യു.ഡി.എഫിനുള്ളതാണ്.
1980കളുടെ ആദ്യപകുതിവരെ സി.പി.എം നേതാവായിരുന്ന പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി.പി. ജോണ്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ‘ഇടതു സര്‍ക്കാരിന്റെ അറബി ഭാഷാ വിരുദ്ധ നീക്കവും അതിനുകളമൊരുക്കാന്‍ സി.പി.എം നടത്തിയ പ്രചാരണ ഘോഷങ്ങളുമാണ് കേരളത്തില്‍ ഇസ്‌ലാമോഫോബിയ (ഇസ്‌ലാം ഭീതി)യുടെ വിത്തിട്ടത്’ എന്നാണ്. അതാണ് ആര്‍.എസ്.എസിനും സംഘ്പരിവാറിനും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിക്കും കേരളത്തെക്കുറിച്ച് വ്യാജ കഥകള്‍ പ്രചരിപ്പിക്കാനുള്ള ഇന്ധനമായതെന്ന് പില്‍ക്കാലം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഡല്‍ഹിയിലിരുന്നു ‘മലപ്പുറം കഥകള്‍’പടച്ചുവിട്ടുതുടങ്ങിയതും മലപ്പുറം ഒരു താലിബാന്‍ ആക്കാന്‍ നോക്കുകയാണെന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ‘കേരള ശബ്ദ’ ത്തിനു അഭിമുഖം നല്‍കിയതും അതിന്റെ അനുബന്ധകാലം. 1985ല്‍ ശരീഅത്ത് സംബന്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനങ്ങളും വഖഫ് ബോര്‍ഡിന്റെ മുക്രി, ഖത്തീബ് പെന്‍ഷനെക്കുറിച്ചുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയുമെല്ലാം പരിവാറിനു ഇലയിടുന്ന വിഭവങ്ങളായി. യു.ഡി.എഫ് ഭരണത്തില്‍ മലപ്പുറത്തിനു വാരിക്കോരി കൊടുക്കുന്നുവെന്ന് ഗവര്‍ണര്‍ക്കു കത്തെഴുതിയും കല്യാണം കഴിച്ചും മതംമാറ്റിയും കേരളത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കാനാണ് നീക്കമെന്ന് പ്രസ്താവന നടത്തിയും മലപ്പുറത്തെ കേരള തലസ്ഥാനമാക്കാനാണ് ശ്രമമെന്ന് ആരോപിച്ചും സി.പി.എമ്മിലെ വായില്ലാകുന്നിലപ്പന്മാര്‍ നടത്തിയ ദുരാരോപണങ്ങളും സംഘ്പരിവാറിനു ജോലിഭാരം കുറക്കലായിരുന്നു. ലക്ഷങ്ങളുടെ കള്ളനോട്ടും അതച്ചടിക്കുന്ന യന്ത്രവുമായി ബി.ജെ.പി നേതാക്കള്‍ പിടിയിലായ ശേഷം അത് പ്രൈസ്‌ബോര്‍ഡിലെ കളിനോട്ടുകളായി കൂടുവിട്ടുകൂടുമാറുന്നത് മാര്‍ക്‌സിസ്റ്റ് ഭരണത്തിലല്ലാതെ മറ്റെവിടെ നടക്കാന്‍. വര്‍ഗീയ വിഷംചീറ്റുന്ന ശശികലമാര്‍ക്ക് രക്ഷയും തന്റെ ആശയങ്ങള്‍ക്കൊത്ത് അപരനു ദ്രോഹമാകാത്ത പ്രഭാഷണം നടത്തുന്ന ശംസുദ്ദീന്‍മാര്‍ക്ക് ശിക്ഷയും വിധിക്കുന്ന ഭരണം ഫാസിസ്റ്റോ മാര്‍ക്‌സിസ്റ്റോ എന്ന് ജനം വിലയിരുത്തുന്നുണ്ട്.
പഞ്ചായത്തുതോറും മന്ത്രിമാരെ വെച്ച് ഇടതുപക്ഷം ഗൃഹസമ്പര്‍ക്കം നടത്തിയിട്ടും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി റിക്കാര്‍ഡ് വിജയം നേടിയത്, ‘മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖല’യായതുകൊണ്ടും, ‘മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമായതുകൊണ്ടുമാണെ’ന്ന് പരസ്യ പ്രസ്താവന ചെയ്ത കടകംപള്ളി സുരേന്ദ്രനെ ഇന്നോളം സി.പി.എം അതിന്റെ പേരില്‍ ശാസിച്ചതായി കേട്ടിട്ടില്ല. മലപ്പുറം മത ഭീകരതയുടെ താവളമാണെന്ന് പറയുന്ന കുമ്മനം രാജശേഖരനും ഒരു ജില്ലയിലെ ജനങ്ങളെ മുഴുവന്‍ വര്‍ഗീയമുദ്ര ചാര്‍ത്തി പെരുവഴിയില്‍ ചാമ്പുന്ന കടകംപള്ളി സുരേന്ദ്രനുമിടയില്‍ അധികം ദൂരമില്ലെന്ന് കേരളത്തിനറിയാം. ചെങ്കൊടി ഒരു മാസം വെയിലത്തുവെച്ചാല്‍ കാവിയാക്കി മാറ്റാവുന്നതേയുള്ളൂവെന്ന് സാരം. ഫാസിസം അതിന്റെ പൂര്‍ണരൂപം പ്രാപിച്ചുവരുമ്പോള്‍ രാജ്യത്തിന്റെ ആത്മാവായ മതേതരത്വത്തിനും ജനാധിപത്യത്തിനും രക്ഷാകവചമൊരുക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭ്യര്‍ഥനക്കുപോലും അരക്കാശിന്റെ വില കല്‍പിക്കാതെ കേരള സി.പി.എം പുച്ഛിച്ചു തള്ളുന്നതും അതുകൊണ്ടുതന്നെ.
സ്വയം പഠിച്ചറിഞ്ഞ് തിരഞ്ഞെടുത്ത വിശ്വാസപ്രമാണത്തിന്റെ പേരില്‍ ഹാദിയക്ക് വീട്ടുതടങ്കലൊരുക്കുകയും ഡോക്ടറും വിവേകശാലിയുമായ ആ പെണ്‍കുട്ടിയുടെ കൂട്ടികാരികളെപോലും പരിസരത്തടുപ്പിക്കാതെ ആട്ടിയോടിക്കുകയും ചെയ്യുന്ന പൊലീസ്, ഹാദിയയുടെ മനസ്സ് മാറ്റാന്‍ അച്ഛനു ക്ലാസ്സെടുക്കാന്‍വന്ന കുമ്മനത്തിനു കസേരയിട്ടുകൊടുക്കുന്നത് ആഭ്യന്തര മന്ത്രിയുടെ ബലത്തിലല്ലാതെ മറ്റെന്താണ്?
ഗാന്ധി മുതല്‍ ഗൗരി വരെ എന്ന് പ്രാസമൊപ്പിച്ച് രക്തസാക്ഷി പട്ടികയൊരുക്കാന്‍മാത്രം അപ്രിയസത്യം പറയുന്നവരെയും അപ്രിയമായത് വിശ്വസിക്കുന്നവരെയും ആലംബമറ്റ ദലിത്, ന്യൂനപക്ഷ ജനതയെയും പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി ഫാസിസം അതിന്റെ ജന്മസ്വഭാവം മറകൂടാതെ പുറത്തെടുക്കുമ്പോള്‍ അവസാനത്തെ പ്രതിരോധഭിത്തിയും തകര്‍ക്കാന്‍ ആഞ്ഞുതള്ളുകയാണ് സി.പി.എം. കമ്യൂണിസത്തെ അതിന്റെ ഗര്‍ഭഗൃഹത്തില്‍ചെന്ന് പഠിച്ച, തൂലികയും വാഗ്‌വിലാസവുംകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിഭാമുദ്രപതിച്ച അഡ്വ. കെ.എന്‍.എ. ഖാദറിനെ വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കുന്നതിലെ രാഷ്ട്രീയം ഫാസിസത്തിന്റെ ഭീകരതക്കൊപ്പം മാര്‍ക്‌സിസത്തിന്റെ ഇരട്ടത്താപ്പും പൊളിച്ചെഴുതലാണ്.
തെരഞ്ഞെടുപ്പിലെ കേവല ജയപരാജയങ്ങള്‍ക്കുമപ്പുറം രാജ്യമാകെ പടര്‍ന്നുനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാത്രമേ ഫാസിസത്തെ ആഴമറിഞ്ഞു പ്രതിരോധിക്കാനാവൂ എന്ന് മനസ്സിലാക്കാന്‍ ശരാശരി ബുദ്ധിമതി. അതാണ് മുസ്‌ലിംലീഗ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പറഞ്ഞുവരുന്നതും. കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയില്‍ ജനാധിപത്യ ചേരിയെ മുന്നില്‍നിന്നു നയിക്കാനാവൂ. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ അവിടെ രാജ്യശത്രുക്കള്‍ താവളമാക്കുമെന്ന്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending