Connect with us

Article

സി.പി.എം മതത്തിന് എതിരല്ലെന്നോ…

അധികാരം പൂര്‍ണമായും കയ്യിലമര്‍ന്നാല്‍ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലികളോടെന്ന പോലെ വിശ്വാസികളെ അവര്‍ ‘ചേര്‍ത്തുപിടിക്കുക’ തന്നെ ചെയ്യും.

Published

on

റഹ്മാന്‍ മധുരക്കുഴി

‘സി.പി.എം മതത്തിനെതിരല്ല; വിശ്വാസം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുക’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേതാണ് മുകളില്‍ കൊടുത്ത പ്രസ്താവന. സി.പി.എം ജില്ലാ കമ്മറ്റി ‘മതം, ജാതി, ഇന്നലെ ഇന്ന്’എന്ന വിഷയത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടം ചെയ്ത് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പറഞ്ഞത് ഇങ്ങനെ ‘കമ്യൂണിസ്റ്റുകാര്‍ മതങ്ങള്‍ക്കെതിരാണെന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചാരണമാണ്: വിശ്വാസികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കമ്യൂണിസ്റ്റുകളുടേത്’. (മാധ്യമം: ഒക്ടോബര്‍ 18, 2022)

സത്യസന്ധമാണോ ഇവരുടെ ഈ അവകാശവാദങ്ങള്‍? മത നിഷേധത്തില്‍ അധിഷ്ഠിതമായ ഭൗതികവാദമാണ് മാര്‍ക്സിസം എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമല്ലേ? ആകയാല്‍ മതത്തിനും ദൈവത്തിനുമെതിരായ കുരിശ് യുദ്ധം ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ ജീവിത ശൈലിയായി സ്വീകരിച്ചുപോന്നതാണ് ചരിത്രം. ഒരു മാര്‍ക്‌സിസ്റ്റ് സ്വന്തം നിലയില്‍ മതനിഷേധിയും നിരീശ്വരനുമായിരുന്നാല്‍ പോര, മതത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും മതത്തോട് ഏറ്റുമുട്ടുകയും വേണം. മാര്‍കിസ്റ്റ് താത്വികാചാര്യന്‍ ഇക്കാര്യം വ്യക്തമാക്കുന്നതിങ്ങനെ. ‘മാര്‍ക്സിസം ഭൗതികവാദമാണ്. വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. നാം മതത്തോട് ഏറ്റുമുട്ടണം അതാണ് എല്ലാ ഭൗതികവാദത്തിന്റെയും ഹരിശ്രീ’ (ഇ.എം.എസ് സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്സിസം. പേജ് 56) ‘മാര്‍ക്‌സിസ്റ്റ്കാരന്‍ ഭൗതിക വാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.’ (അതേ പുസ്തകം പേജ് 59) ‘മത വിശ്വാസത്തിനും അതിന്റേതായ അനാചാരങ്ങള്‍ക്കും എതിരെ ആശയപരമായും പ്രായോഗികമായും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് കടമയുണ്ട്.’ (ചിന്ത 1984 ഓഗസ്റ്റ് 17) ഈ കടമ നിറവേറ്റാനും പ്രായോഗികമാക്കാനും പാര്‍ട്ടിക്ക് അധികാരം ലഭിച്ചിടത്തെല്ലാം, അധികാരദണ്ഡ് ഉപയോഗിച്ച്തന്നെ തീവ്രയത്നം നടത്തിയതാണ് ചരിത്രം. നിരീശ്വരത്വ ഗവേഷണത്തിനായി മാത്രം റഷ്യയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് എത്തിസം എന്ന ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുകയുണ്ടായി. ‘മതത്തിന്റെ വളര്‍ച്ച തടയുന്നതിനായി എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ കര്‍ശനമായി നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന്’ (ചിന്ത 17.2.84) ഇ.എം.എസ് എഴുതിയിട്ടുണ്ട്.

റഷ്യയില്‍ മാത്രമല്ല; ചൈന, അല്‍ബേനിയ, ബള്‍ഗേറിയ, ദക്ഷിണ യമന്‍ തുടങ്ങി എല്ലായിടത്തും കമ്യൂണിസ്റ്റുകള്‍ യുദ്ധം അഴിച്ചുവിട്ടിട്ടുണ്ട്. ദക്ഷിണ യമനില്‍ മത പഠനം നിരോധിച്ച കാര്യം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. ‘ദക്ഷിണ യമനില്‍ ഇസ്‌ലാം മതത്തെക്കുറിച്ച് പഠിപ്പിക്കുന്നത് നിര്‍ത്തിയിരിക്കയാണെന്നുള്ളത് ഇസ്‌ലാമിക രാജ്യങ്ങളെയാകെ നേരത്തെതന്നെ രോഷം കൊള്ളിച്ചിട്ടുണ്ട്.’ (ദേശാഭിമാനി 17.7.1978) ചൈനയില്‍ മതത്തിന്റെ വേരറുക്കാന്‍ ആയുഷ്‌കാലം മുഴുവന്‍ പോരാടിയ വ്യക്തിയായിരുന്നു മാവോ സേതൂങ്ങ്- മവോവിന്റെ കാലത്ത് കണ്‍ഫ്യൂഷ്യസ് മതം, ബുദ്ധമതം, ക്രിസ്തു മതം എന്നിവക്കെതിരെ കര്‍ശന സമീപനം സ്വീകരിച്ചു. 1968 ലെ സാംസ്‌കാരിക വിപ്ലവം മതവിശ്വാസികള്‍ക്ക് കടുത്ത പീഢനമാണ് സമ്മാനിച്ചത്. 10 കോടി വിശ്വാസികള്‍ പീഢന വിധേയരായി. മാവോവിന്റെ ചെമ്പട നിലവിലുണ്ടായിരുന്ന 40000 പള്ളികളില്‍ മിക്കവയും മ്യൂസിയങ്ങളായും വിദ്യാലയങ്ങളായും അറവ്ശാലകളായും പരിവര്‍ത്തിക്കപ്പെട്ടു. 1975 മുതല്‍ 79 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ 1.5 മുതല്‍ 3 മില്യന്‍ കംബോഡിയക്കാരെ കംബോഡിയന്‍ നേതാവായിരുന്ന പോള്‍പോട്ടിന്റെ കിങ്കരന്‍മാര്‍ യമപുരിക്കയച്ചു.

തങ്ങള്‍ മതത്തിനെതിരല്ലെന്നും വിശ്വാസികളെ ചേര്‍ത്തുപിടിക്കുന്നവരാണെന്നും തട്ടിവിടുന്ന കമ്യൂണിസ്റ്റുകള്‍ തന്നെയാണ് വര്‍ത്തമാനകാലത്തും ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. ‘പതിനായിരക്കണക്കിന് അയ്യപ്പന്‍മാരെ സൃഷ്ടിക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്താനും അങ്ങനെ അയ്യപ്പന്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസങ്ങളെ എതിര്‍ത്തു തോല്‍പിക്കാനും മാര്‍ക്സിസ്റ്റ് ആചാര്യന്‍ ആഹ്വാനം ചെയ്തത് (സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്സിസം. പേജ് 74) മതത്തോടുള്ള എതിര്‍പല്ലെകില്‍ മറ്റെന്താണ്?

മതവിശ്വാസിക്ക് സി.പി.എം അംഗമാകാമോ എന്ന ചോദ്യത്തിന് ഇ.എം.എസ് നല്‍കിയ മറുപടി ഇങ്ങനെ ‘പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനുള്ള നിബന്ധനയായി മതനിഷേധത്തെ പാര്‍ട്ടി മുന്നോട്ട്‌വെക്കുന്നില്ല. പക്ഷേ മതവിശ്വാസിയായി പാര്‍ട്ടി അംഗം, വൈരുധ്യാത്മകവും ചരിത്ര പരവുമായ ഭൗതികവാദം പഠിച്ച് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ആവാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. പാര്‍ട്ടി സംഘടനയുടെ നേതൃത്വത്തിലിരിക്കുന്ന സഖാക്കള്‍ മതപരമായ ചടങ്ങുകളില്‍നിന്നും വിട്ടുനില്‍ക്കുകയും വേണം’. (ചിന്ത ചോദ്യോത്തരം ഇ.എം.എസ് സമ്പൂര്‍ണ കൃതികള്‍)

പ്രാകാശ് കാരാട്ട് വിശദീകരിക്കുന്നത് നോക്കൂ: ‘മാര്‍ക്സിസ്റ്റുകള്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മാര്‍ക്സിസ്റ്റായിമാറുന്ന പ്രക്രിയയില്‍ പാര്‍ട്ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോക വീക്ഷണം സ്വീകരിക്കുകയും, മതവിശ്വാസം വെടിയുകയും വേണം. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്.’ (ദേശാഭിമാനി 14-1-2010)മതത്തോടുള്ള കമ്യൂണിസ്റ്റുകളുടെ വ്യക്തമായ നിലപാടാണിത്.

മഹാ ഭൂരിപക്ഷംവും വിശ്വാസികളായ ഒരു സമൂഹത്തോട് പൂര്‍ണമായും മതപരമായ ശത്രുതയോടുള്ള സമീപന സ്വീകരണം നഷ്ടക്കച്ചവടമാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ മതത്തിനെതിരല്ല, വിശ്വാസികളെ ചേര്‍ത്തുപിടിക്കും എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇക്കാര്യം ദേശാഭിമാനി വ്യക്തമാക്കുന്നതിങ്ങനെ. ‘വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സമൂഹത്തില്‍ അവരുമായി യോജിച്ച സമരംകൊണ്ട് മാത്രമേ മനുഷ്യനെ ദുരന്തങ്ങളില്‍നിന്ന് സഹായകരമായ സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.’ (ദേശാഭിമാനി 26.10.2007) എന്നിരുന്നാലും മതമില്ലാത്ത ജീവന്‍, പാഠ്യപദ്ധതി എന്നിവയിലൂടെ മതനിരാസം ഒളിച്ചുകടത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അധികാരം പൂര്‍ണമായും കയ്യിലമര്‍ന്നാല്‍ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലികളോടെന്ന പോലെ വിശ്വാസികളെ അവര്‍ ‘ചേര്‍ത്തുപിടിക്കുക’ തന്നെ ചെയ്യും.

Article

ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍

EDITORIAL

Published

on

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.

ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.

2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.

വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.

Continue Reading

Article

കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം

EDITORIAL

Published

on

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്‍ ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.

കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്‍ ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നങ്ങള്‍ (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.

സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്‌പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്‍ക്കാറിന്‍രെ ഇടപെടല്‍ അനിവാര്യമാണ്.

Continue Reading

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Trending