Connect with us

More

കുട്ടികളോട് ക്രൂരത കടുത്ത ശിക്ഷ വേണം

കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു

Published

on

കുട്ടികളോടുള്ള ക്രൂരത സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപോലും നാണിപ്പിക്കുന്ന തരത്തിലാണ് വിദ്യാസമ്പന്നരായ കേരളത്തില്‍ പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത അരങ്ങേറുന്നത്. പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് കുട്ടികളോടുള്ള ക്രൂരത. എട്ടും പൊട്ടും തിരിയാത്ത നിഷ്‌കളങ്കരായ കുട്ടികളോട് കരുണവറ്റിയ രീതിയില്‍ പെരുമാറുന്നത് മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്. കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു. താലോലിക്കേണ്ട കൈകള്‍ തന്നെ ഘാതകരാകുന്ന ദുരന്തകാഴ്ചകളാണ് കേരളത്തിലിപ്പോള്‍ സംഭവിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങള്‍ തുടങ്ങി കുട്ടികളോട് ചെയ്യുന്ന ക്രൂരതകള്‍ ഏറ്റവും അധമമാണ്.

ഇടുക്കി കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന കോടതി വിധി ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് പാഠമാകേണ്ടതുണ്ട്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും രണ്ടാം പ്രതി രണ്ടാനമ്മ അനീഷക്ക് 10 വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2013 ജൂലൈ 15നാണ് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു.

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പിഞ്ചുകുഞ്ഞിനോട് ചില ആയമാര്‍ കാണിച്ച ക്രുരത നടന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നി വരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. മുവാറ്റുപുഴയില്‍നിന്ന് മനസാക്ഷിയെ നടുക്കിയ ക്രൂരകൃത്യത്തെപ്പറ്റി വാര്‍ത്ത വന്നിരുന്നു. നാല് വയസുള്ള അനിയന്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഏഴു വയസുകാരനെ അമ്മയുടെ കൂട്ടുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായിരുന്നു വാര്‍ത്ത. അതിക്രൂരമായ പീഡനങ്ങളാണ് ആ ബാലന്‍ നേരിട്ടത്. തലയോട്ടി പൊട്ടി തലച്ചോറിന് കാര്യമായ കേടുപാടുകള്‍ വരുമാറ് ക്രൂരമായിരുന്നു ആ നരാധമന്റെ ചെയ്തികള്‍. കോഴിക്കോട്ട് അദിതി എന്ന കുട്ടി പീഡനങ്ങളേറ്റ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട സംഭവവുമുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പിതാവു തന്നെ ബലാത്സംഗം ചെയ്യുന്നത് നോക്കിനില്‍ക്കുന്ന അമ്മമാരും കേ രളത്തില്‍തന്നെയാണുള്ളത്.

കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷന്‍ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാല്യകാലത്ത് ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് സ്ഥിരമായി വിധേയരാകുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമകാരികളായ സാമൂഹിക വിരുദ്ധരാകാനുള്ള സാധ്യത കൂടുതലാണെന്ന് കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളോടുള്ള ക്രൂരത, (ശാരീരി കം, മാനസികം, ലൈംഗികം) കുട്ടികളോടുള്ള ഉപേക്ഷ, (വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണം നിഷേധിക്കുക, ആരോഗ്യകാര്യത്തില്‍ ഉപേക്ഷ, സ്‌കൂളില്‍ വിടാതിരിക്കുക) ഇതെല്ലാം ഏറെ ഗുരുതരമായാണ് പരിഗണിക്കുന്നത്. എല്ലാ രാജ്യ ത്തും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് എന്ന ഗവണ്മെന്റ് ഏജന്‍സിക്ക് വിപുലമായ അവകാശങ്ങളുണ്ട്. കുട്ടികള്‍ ക്രൂരതക്കോ ഉപേക്ഷക്കോ ഇരയാവുന്നു എന്ന് സംശയം തോന്നിയാല്‍ കുടുംബങ്ങളില്‍ കടന്നുചെല്ലാനും കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാല്‍ കുട്ടിയെ കുടും ബത്തില്‍നിന്നും മാറ്റി സംരക്ഷണം നല്‍കാനും വരെ അധികാരമുണ്ട്. കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടിലും കുറവൊന്നുമില്ല. 1890 ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ട് മുതല്‍ 2005 ലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കമ്മിഷന്‍ നിയമിക്കുന്ന നിയമം വരെ, പുരോഗമനപരമായ നിയമങ്ങളുടെ പരമ്പര തന്നെയുണ്ട്. 1959 ലെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനവും 1989 ലെ കുട്ടികളുടെ അവകാശത്തെപ്പറ്റിയുള്ള കണ്‍വെന്‍ഷനും ഇന്ത്യ അംഗീകരിച്ചിട്ടുള്ളതുമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും നിയമങ്ങളിലുണ്ട്. കുട്ടികള്‍ക്കുവേണ്ടി എന്ത് നിയമമുണ്ടാക്കാനും ഭരണഘടനയുടെ പിന്തുണയുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ കമ്മിഷനുകളുമുണ്ട്.

കുട്ടികളോടുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരളം മുന്നോട്ട്‌പോയിട്ടുണ്ടെന്നല്ലാതെ പൂര്‍ണമായും തടയാനായിട്ടില്ല. ഇരകളായ കുട്ടികളെ ദത്തെടുത്തും മാതാപിതാക്കളെ ജയിലിലടച്ചും തീര്‍ക്കാവുന്ന പ്രശ്നമല്ലിത്. കുട്ടികളെ ഉപദ്രവിക്കുന്നതിനോട് ഒരു വിട്ടുവീഴ്ച്ചയും പാടില്ല. ഏത് കുഞ്ഞിനോടും ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടന്‍ അധികാരികളെ അറിയിക്കാനുള്ള മനസുണ്ടാവണം. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തില്‍ നടപ്പാക്കാനും കഴിയണം. അക്രമത്തിന്റെ സാഹചര്യമുണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടന്‍ കുട്ടികളെ സുരക്ഷിതമാക്കി മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കണം. കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവുലഭിക്കുന്ന ആയമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ഉടന്‍ അധികൃതരെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്. പൊതുജനങ്ങള്‍ക്കും ഇതേ ബോധമുണ്ടാകണം. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം ക്രൂരത അവസാനിപ്പിക്കാനാകു.

More

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ

EDITORIAL

Published

on

വര്‍ഷം 2011 ഡല്‍ഹിയും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലം. ബി.ജെ.പി ഐ.ടി സെല്ലിന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയും സാമൂഹിക മാധ്യമങ്ങളും സ്വന്തമാവാത്ത അക്കാലത്ത് കോണ്‍ഗ്രസിനെ ഇറക്കാന്‍ എന്തുണ്ട് വഴി എന്ന ആലോചനയില്‍ നിന്നാണ് ആര്‍.എസ്.എസിന്റെ തിങ്ക്ടാങ്കായ ബുദ്ധിജീവികളുടെ കൂട്ടായ്മയായ വിവേകാനന്ദ ഫൗണ്ടേഷന്റെ ആശീര്‍വാദത്തോടെ ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടന ഒരു പ്രക്ഷോഭവുമായി എത്തുന്നത്. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ മുഖമായി വിവേകാനന്ദ ഫൗണ്ടേഷന്‍ മുന്നില്‍ നിര്‍ത്തിയ ആളുടെ പേര് അരവിന്ദ് കേജരിവാള്‍ എന്നായി രുന്നു. വിവേകാനന്ദ ഫൗണ്ടേഷന് അന്ന് നേത്യത്വം നല്‍കിയ വ്യക്തിയും ഇന്ന് രാജ്യത്തിന് സുപരി ഡോവല്‍, പദവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ ആര്‍.എസ്.എസിന്റെ ആയുധമായി മുന്നില്‍ നിര്‍ത്തിയ ചാവേറായിരുന്നു അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ മുഖ്യ മതേതര പാര്‍ട്ടിയുടെ ഭരണത്തില്‍ ജനോപകാരപ്രദമായ ഒരുപാട് പദ്ധതികള്‍ പച്ചപിടിച്ചു തുടങ്ങിയതോടെ ഇനി ഭരണം സ്വപ്നം കാണാനാവില്ലെന്ന് കരുതിയേടത്ത് നിന്നും ആരോപണങ്ങള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷനിലൂടെ പുറത്തേക്ക് വന്നു.

ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാംലീല മൈതാനത്ത് അണ്ണാഹസാരെയ്ക്കൊപ്പം നടത്തിയ നാടകത്തിന്റെ അനന്തര ഫലമാണ് ഇന്ന് മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ക്കനുസരിച്ച് നടക്കുന്ന കേന്ദ്രഭരണം. അധിക അവകാശവാദങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനെ ആക്ഷേപിക്കലായിരുന്നു അക്കാലത്ത് കെജ്രിവാളിന്റേയും അദ്ദേഹം പില്‍ക്കാലത്ത് രൂപം നല്‍കിയ ആംആദ്മി പാര്‍ട്ടിയുടേയും മുഖ്യപണി. ആരോപണ കുന്തമുനകളെല്ലാം കോണ്‍ ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വിടുന്നതില്‍ മിടുക്ക് കാണിച്ച കൗശലക്കാരനെ വെച്ച് ബി.ജെ.പി പതിയെ ഗ്രൗണ്ടില്‍ കാലുറപ്പിച്ചുവെന്ന് പറയാം. പിന്നീട് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. അഴിമതിക്കെതിരെ എന്ന വ്യാജേന കെട്ടിപ്പൊക്കിയ പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെ തന്നെ. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേരിലും പ്രവൃത്തിയിലും സാധാരണക്കാര്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് നിലവില്‍ വന്നൊരു പാര്‍ട്ടി നേതാവായി ജന്‍ലോക് പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ സമരത്തിനിറങ്ങയ അണ്ണാ ഹസാരെയുടെ ബുദ്ധികേന്ദ്രമായിരുന്ന അരവിന്ദ് കെജ്രിവാള്‍ ഇന്‍കം ടാക്സ് ജോയിന്റ് കമ്മിഷണര്‍ സ്ഥാനമുപേക്ഷിച്ചിറങ്ങിയ കെജ്രിവാളിന് കൂട്ടായി മനീഷ് സിസോദിയ ഉള്‍പ്പടെ പ്രഫഷണലുകളുടെ നീണ്ട നിര. 2012 നവംബര്‍ 25നു പാര്‍ട്ടി നിലവില്‍ വന്നു, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ചായിരുന്നു പാര്‍ട്ടി രൂപവത്കരണം. അഴിമതിക്കെതിരായ കുരിശുയുദ്ധമായിരുന്നു പാര്‍ട്ടിയുടെ മുഖമുദ്ര. വിലക്കയറ്റം, സ്ത്രീസുരക്ഷ, വികസനം അങ്ങിനെ ജനകിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രക്ഷോഭം കടുപ്പിച്ചു ഇവര്‍ ഒപ്പമുണ്ടാകുമെന്ന് ഡല്‍ഹി ജനതയും വിശ്വസിച്ചതോടെ ആം ആദ്മി പാര്‍ട്ടിയുടെ കരങ്ങളിലേക്ക് അധികാരവുമെത്തി.

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെ അസ്ഥിവാരമിളക്കിയായിരുന്നു ആപ്പിന്റെ പടയോട്ടം. ഡല്‍ഹിയില്‍ ഷില ദീക്ഷിതിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കി മുഖ്യമന്ത്രിക്കസേരയില്‍ കെജ്രിവാളെത്തി. ബി.ജെ.പിയുടെ ബി ടീമെന്ന ചീത്തപ്പേര് മാറ്റാനായി പിന്നീട് ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ മുന്നണിയുണ്ടാക്കാനായി ശ്രമം. അപ്പോഴും ബിജെപിയായിരുന്നില്ല ആംആദ്മി പാര്‍ട്ടിയുടെ ശത്രു. കൊണ്ടു നടന്നതും നീയേ ചാപ്പാ… എന്നു പറഞ്ഞ പോലെ ബി.ജെ.പി തങ്ങള്‍ക്ക് മുകളിലേക്ക് ആപിന്റെ കൊമ്പ് വളരാന്‍ തുടങ്ങിയതോടെ അത് വെട്ടാനായി ആപ് നേതാക്കള്‍ക്കെതിരെ ഒന്നിന് പിറകെ മറ്റൊന്നായി കേസുകള്‍ ചാര്‍ത്തി. കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെജ്രിവാളും സംഘവും ഒടുവില്‍ മതേതര ചേരിയായ ഇന്ത്യ സഖ്യത്തിനൊപ്പം വരാന്‍ നിര്‍ബന്ധിതനായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിരോധത്തിലായ ഇടങ്ങളിലെല്ലാം മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അസദുദ്ദീന്‍ ഉവൈസി സ്ഥാനാര്‍ത്ഥികളെ ഇറക്കി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ബി.ജെ.പിയുടെ താലത്തില്‍ വെച്ചു കൊടുക്കുന്നത് പോലെ ഒളിഞ്ഞും തെളി ഞ്ഞും കോണ്‍ഗ്രസിനെ മാന്തുക എന്നത് കെജ്രിവാളിന് സുഖമുള്ള പരിപാടിയായിരുന്നു. മുമ്പ് കോണ്‍ഗ്രസിനെ താഴെ ഇറക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നും ഇറക്കിയ അണ്ണാ ഹസാരെ ബിജെപിക്ക് ഓശാന പാടി പതിറ്റാണ്ടുകളുടെ മൗനത്തിന് ശേഷം ഇന്നലെ കെജ്രിവാള്‍ ഡല്‍ഹിയില്‍ പരാജയപ്പെട്ടതോടെ വീണ്ടും വാ തുറന്നത് കാലത്തിന്റെ കാവ്യനിതിയാണെന്ന് പറയാം. ആം ആദ്മി പാര്‍ട്ടിക്ക് സംഭവിച്ച സ്വാഭാവിക ചരമം എന്നതിനപ്പുറം ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ പതനത്തിന് വലിയ കാര്യമൊന്നുമില്ല. മാധ്യമ പരിലാളനയും പണത്തിന്റെ ലഭ്യതയും കോര്‍പറേറ്റ് പിന്തുണയും ബി.ജെ.പിക്ക് വോട്ടുകള്‍ പണം വിതറി വാങ്ങാനാവുമെന്ന് പലവുരു തെളിയിച്ചതിനാല്‍ ഇതിനൊപ്പം വര്‍ഗീയത കൂടി മേമ്പൊടി ചേര്‍ത്താല്‍ സ്വന്തം ബി ടീമിനെ താഴെ ഇറക്കാന്‍ വലിയ പണിയൊന്നും വേണ്ടതില്ല. ആംആദ്മി പാര്‍ട്ടിക്കും കെജ്‌രിവാളിനും ഇനി കൊടിയ പരീക്ഷണ കാലമാണ്. പാര്‍ട്ടിയുടെ സ്വന്തം തട്ടകത്തില്‍ തന്നെ വീണതിനാല്‍ ദേശീയ പാര്‍ട്ടിയാവാനുള്ള ഓട്ടം തല്‍ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കേണ്ടി വരും. ഇനി പഞ്ചാബില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ കെജ്രിവാളിനെ ഇറക്കി മുഖ്യമന്ത്രിയാക്കുമോ അതോ നേതാക്കളെല്ലാം തോറ്റ പാര്‍ട്ടിയിലെ അവശേഷിക്കുന്ന എം.എല്‍.എമാര്‍ മറുകണ്ടം ചാടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഇത്തവണ ഡല്‍ഹിയില്‍ ആപിനോട് സഖ്യത്തിനായി കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ ഒറ്റക്കാല്ലാതെ മത്സരത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അതായത് സ്വയം കുഴിച്ച കുഴിയില്‍ വീണതാണ് ആപ്.

 

Continue Reading

More

സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ മത്സരിക്കണ്ട വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ് വ്യക്തികളെ വിലക്കി ട്രംപിന്റെ പുതിയ ഉത്തരവ്

Published

on

വാഷിങ്ടൺ: ട്രാൻസ് വ്യക്തികൾക്കെതിരായ നിലപാടുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും. വനിതകളുടേയും കുട്ടികളുടേയും കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ് വ്യക്തികളെ വിലക്കുന്നതാണ് പുതിയ നീക്കം. ‘വനിതാ കായികയിനങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചു. ദേശിയ വനിതാ കായിക ദിനത്തിനോടനുബന്ധിച്ചാണ് ഉത്തരവ്.

‘വനിതാ കായികയിനങ്ങളിലെ യുദ്ധം അവസാനിച്ചിരിക്കുന്നു. വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക ഇനങ്ങൾ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും’- ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ട്രാൻസ് വ്യക്തികളെ പുരുഷന്മാർ എന്നാണ് തന്റെ സംസാരത്തിൽ ട്രംപ് വിശേഷിപ്പിച്ചത്.

വൈറ്റ് ഹൗസില്‍ നിരവധി കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞ സദസിനു നടുവിലിരുന്നാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്. യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ജോരി ഗ്രീന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ വിദ്യാഭ്യസ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയും ഏർപ്പെടുത്തും.

അധികാരത്തിൽ കയറിയ ഉടൻതന്നെ ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നീക്കം. 2028 ഒളിമ്പിക്സിൽ ഇത് നടപ്പിൽ വരുത്താൻ ഒളിമ്പിക് കമ്മിറ്റിയിൽ സ്വാധീനം ചെലുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

Continue Reading

india

ഇന്ത്യക്കാരെ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി

Published

on

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നുണ്ട്. 2012 മുതല്‍ യുഎസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് പൊതുവായി അംഗീകരിക്കപ്പെട്ട തത്വമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണ്. നമ്മുടെ രാജ്യം നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. തിരിച്ച് അയക്കുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചയക്കുന്നവരോട് മേശമായി പെരുമാറാതെ, നിയമങ്ങള്‍ പാലിച്ചാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അമേരിക്കയുടെ നാടുകടത്തല്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അതോറിറ്റിയാണ്. 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന ഐസിഇ ഉപയോഗിക്കുന്ന വിമാനങ്ങള്‍ വഴിയുള്ള നാടുകടത്തലിന്, മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒരു തരത്തിലും നിയന്ത്രിക്കുന്നില്ലെന്ന് ഐസിഇ അറിയിച്ചിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്ക കയറ്റിവിട്ട കുടിയേറ്റക്കാരുടെ കണക്കുകളും വിദേശകാര്യമന്ത്രി പുറത്തു വിട്ടു.

നൂറുകണക്കിന് അനധികൃത താമസക്കാരായ ഇന്ത്യക്കാരെയാണ് ഓരോ വര്‍ഷവും അമേരിക്ക നാടുകടത്തുന്നത്. 2009 മുതല്‍ നാടു കടത്തിയവരുടെ എണ്ണവും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 2019 ലാണ് ഏറ്റവും കൂടുതല്‍ പേരെ നാടു കടത്തിയത്. 2042 പേരെയാണ് ആ വര്‍ഷം നാടു കടത്തിയതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ വ്യക്തമാക്കി. 2009 മുതലുള്ള കണക്കുകള്‍ ഇപ്രകാരമാണ്. 2009: 734, 2010: 799, 2011: 597, 2012: 530, 2013: 550, 2014: 591, 2015: 708, 2016: 1,303, 2017: 1,024, 2018: 1,180, 2019: 2,042, 2020: 1,889, 2021: 805, 2022: 862, 2023: 670, 2024: 1,368, 2025: 104 എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ട ഇന്ത്യാക്കാരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി അറിയിച്ചു.

Continue Reading

Trending