Connect with us

Video Stories

ഫാസിസത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍

Published

on

ആന്റോ ആന്റണി എം.പി

ഭരണകൂട ഭീകരതയില്‍ നിസ്സഹായനാകുന്ന നിമിഷങ്ങളായിരുന്നു സമാദരണീയനായ ഇ. അഹമ്മദ് സാഹിബിന് ഹൃദയാഘാതം ഉണ്ടായതിനുശേഷം പ്രവേശിപ്പിച്ച റാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ ഇടനാഴിയില്‍ ചിലവഴിച്ച 14 മണിക്കൂറുകള്‍. നീതിന്യായ വ്യവസ്ഥക്കു കീഴില്‍ നമുക്കുണ്ട് എന്ന് നമ്മള്‍ അനുമാനിച്ചിരുന്ന സുരക്ഷിതത്വ ബോധം ഇല്ലാതാകുന്ന മണിക്കൂറുകളായിരുന്നു അത്. ജീവിതത്തിലാദ്യമായി ഒരു അരക്ഷിതാവസ്ഥ മനസിലേക്ക് കടന്നുവന്നു. ഭരണകൂട ഭീകരത നമ്മുടെ ജീവിതത്തെ എത്രത്തോളം തകര്‍ക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയായി പുതിയ തിരിച്ചറിവുകള്‍ നല്‍കിയാണ് അതു കടന്നുപോയത്.
ഒരു ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനും മരിക്കാനും ഏറ്റവും സാധാരണക്കാരുള്‍പ്പെടെ എല്ലാ മനുഷ്യര്‍ക്കുമുള്ള അവകാശം ദീര്‍ഘകാലം ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മ്മാണ സഭയിലും തുടര്‍ച്ചയായി പത്തു വര്‍ഷം കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്ന ഒരു വിശിഷ്ട വ്യക്തിക്ക് നിഷേധിക്കപ്പെടുന്ന ദയനീയ കാഴ്ചക്ക് സാക്ഷിയാകേണ്ടിവന്നു. ഒരു ഭരണകൂടം അതിന്റെ മുമ്പില്‍ ഉയര്‍ന്നുവരുന്ന ചെറിയ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ പോലും എത്ര മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്ന് നോക്കിക്കണ്ടു. സോണിയാഗാന്ധിയെപ്പോലെ ഇന്ത്യയിലെ ഔന്നത്യത്തില്‍ വിരാജിക്കുന്ന ഒരു വ്യക്തിയോടുപോലും എത്ര നിസ്സംഗതയോടെ, അനാദരവോടെ പെരുമാറാന്‍ ആര്‍.എം.എല്‍ ആസ്പത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കഴിയും എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന അവകാശങ്ങള്‍ ജനാധിപത്യ മര്യാദകളോട് തരിമ്പും ബഹുമാനമില്ലാത്ത ഒരു സര്‍ക്കാരിന്റെ കരാളഹസ്തങ്ങള്‍ക്കുള്ളില്‍ എത്ര നിസാരമായാണ് അപ്രസക്തമാകുന്നത് എന്ന് അത്ഭുതത്തോടെ അനുഭവിച്ചറിഞ്ഞു. ഭരണകൂട ഭീകരത എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ വലിപ്പച്ചെറുപ്പമില്ലാതെ നാമൊക്കെ എത്ര നിസ്സഹായരാണെന്ന് ഭീതിയോടെ തിരിച്ചറിഞ്ഞു.
ഒരു ഫാഷിസ്റ്റ് ഭരണ വ്യവസ്ഥയില്‍ നമ്മുടെ സുരക്ഷിതത്വവും സമാധാനവുമായ ചോദ്യം ചെയ്യാതിരിക്കുന്നതിന് പകരം ഭരണകൂടം അനുവദിച്ചു തരുന്ന ഔദാര്യമാണെന്ന ബോധ്യം ഉണ്ടായി. അത്തരം വ്യവസ്ഥിതിക്കുള്ളില്‍ നാമൊന്നും പൗരന്മാരല്ല, അടിമകളും ഇരകളും മാത്രമാണെന്നും തിരിച്ചറിഞ്ഞു. അഹമ്മദ് സാഹിബിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച തൊട്ടു പിറകെ തന്നെ എ.കെ ആന്റണി ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ എം.പിമാരും ആസ്പത്രിയിലെത്തി. രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും പിന്നാലെയെത്തി. അനിവാര്യമായത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വിവരം ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു. പാണക്കാട് തങ്ങളെ വിവരം അറിയിക്കുന്നതിനും ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിനുമുള്ള ഒരുക്കങ്ങളെപ്പറ്റി ചര്‍ച്ച തുടങ്ങി. പിറ്റേദിവസം സര്‍ക്കാര്‍ ബജറ്റ് അവതരണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രതിഷേധിക്കുകയോ തടയാന്‍ ശ്രമിക്കുകയോ വേണ്ടെന്നും പുതിയ കീഴ്‌വഴക്കമുണ്ടാക്കി അവര്‍ ബജറ്റ് അവതരിപ്പിക്കട്ടെ എന്നുമാണ് ഇ.ടി മുഹമ്മദ് ബഷീറും, അബ്ദുല്‍ വഹാബുമടങ്ങുന്ന എം.പിമാര്‍ പറഞ്ഞത്. ജനാധാപത്യ മൂല്യങ്ങളോടോ പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളോടോ ഉള്ള പ്രതിബദ്ധത ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് ഉത്തമമായ ബോധ്യം കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിലെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തില്‍ നിന്നും ഞങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. പക്ഷേ പിന്നീട് നടന്ന സംഭവങ്ങള്‍ ഞങ്ങളുടെയെല്ലാം ഏറ്റവും ഭീതിദമായ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് ആസ്പത്രിയിലെത്തിയതിന് തൊട്ടു പിന്നാലെ അത്യാധുനിക ജീവന്‍രക്ഷാ സംവിധാനമുള്ള ഐ.സി.യുവില്‍ നിന്നും അഹമ്മദ് സാഹിബിനെ വേദനാ സംഹാര സംവിധാനം മാത്രമുള്ള ട്രോമാ സെന്ററിലേക്ക് മാറ്റി. പിന്നീട് മണിക്കൂറുകളോളം ഉത്തരവാദിത്തപ്പെട്ട ആരും വിവരം നല്‍കാന്‍ തയ്യാറായില്ല. അഹമ്മദ് സാഹിബിന്റെ മക്കള്‍ എത്തിയിട്ടും കാണാന്‍ അനുവദിച്ചില്ല. അവര്‍ ഉന്നത ബിരുദമുള്ള ഡോക്ടര്‍മാരാണെന്നും ഓര്‍ക്കണം. ആസ്പത്രി അധികൃതരോ മുതിര്‍ന്ന ഡോക്ടര്‍മാരോ രംഗത്ത് എത്തിയില്ല. പിതാവിനെകാണാന്‍ മക്കളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഞങ്ങളോട് വളരെ പരുഷമായാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരും സുരക്ഷാ ജീവനക്കാരും പെരുമാറിയത്. വിവരം അറിഞ്ഞ് സോണിയാ ഗാന്ധി രാത്രി 10.30 മണിയോടെ ആസ്പത്രിയില്‍ എത്തി. ഇസഡ് കാറ്റഗറി സുരക്ഷയുള്ള പൂര്‍ണ്ണ ആരോഗ്യവതി അല്ലാത്ത സോണിയാജി ഒരു സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയില്ലാതെ കൊടും തണുപ്പത്ത് സാധാരണക്കാരിയെപ്പോലെ കടന്നു വന്നു. തരിമ്പ് മാന്യതയും ബഹുമാനവുമില്ലാതെ ആര്‍ക്കെങ്കിലും അവരോട് സംസാരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പുതിയ അറിവായിരുന്നു. ആസ്പത്രി പ്രോട്ടോക്കോളിനെക്കുറിച്ചും മക്കളെക്കാണാന്‍ അനുവദിക്കാതിരുന്നതിന്റെ നിയമ സാധുതയെക്കുറിച്ചും യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിച്ച സോണിയാ ഗാന്ധിയോട് ആദരവോടു കൂടിയ ഒരു മറുപടി പോലും ഉണ്ടായില്ല. യുക്തിസഹമായ സംവാദങ്ങളില്‍ ഏര്‍പ്പെടുക ഫാഷിസത്തിന്റെ രീതിയല്ലല്ലോ. വക്രീകരിച്ച യുക്തിയും കയ്യൂക്കും അധികാരത്തിന്റെ മര്‍ദ്ദനോപകരണങ്ങളുമാണ് ഫാഷിസത്തിന്റെ ആയുധങ്ങള്‍ എന്ന പ്രവചനം ഞങ്ങളുടെ മുന്നില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു.
അല്‍പസമയത്തിനുള്ളില്‍ രാഹുല്‍ ഗാന്ധി വീണ്ടും ആസ്പത്രിയിലെത്തി. താന്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന ഉറപ്പ് നല്‍കിയതിനുശേഷമാണ് രണ്ട് മണിക്കൂറിന് ശേഷം സോണിയാജി മടങ്ങിയത്. ആരോഗ്യ സ്ഥിതിയോ കൊടും തണുപ്പോ ശാരീരികമായ ഭീഷണികള്‍ക്കോ തന്നെ തളര്‍ത്താനാവില്ലെന്ന് തെളിയിച്ച ശേഷമാണ് ആ മടങ്ങിപ്പോക്ക്. മനുഷത്വരഹിതമായ ഈ പെരുമാറ്റത്തിന് നിങ്ങള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി ആസ്പത്രി അധികൃതരോട് പറഞ്ഞു. പകല്‍ 12 മണിക്കാരംഭിച്ച നാടകങ്ങള്‍ രാത്രി 1.30 കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ എല്ലാം ക്ഷമയെ തകര്‍ത്തിരുന്നു. ഒരു വശത്ത് വിദേശത്തു നിന്നും ഓടിയെത്തിയ, സ്വന്തം പിതാവിനെ ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച് യാചനയോടെ നില്‍ക്കുന്ന മക്കളും ബന്ധുക്കളും. മറുവശത്ത് എണ്ണത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊലീസുകാരും ഗുണ്ടകളും. പ്രത്യാഘാതം എന്തായിരുന്നാലും ഈ നാടകത്തിന് അറുതി വരുത്തുന്ന കാര്യം ഇ.ടി മുഹമ്മദ് ബഷീറും എം.കെ രാഘവനും വഹാബും ബന്ധുക്കളുമായി ആലോചിച്ചു. ഇതിനെല്ലാം സാക്ഷികളായി ധാരാളം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അങ്ങനെയാണ് സുരക്ഷാഭടന്മാരുടെയും ഗുണ്ടകളുടെയും വലയം ഭേദിച്ച് ബലാല്‍ക്കാരമായി തള്ളിക്കയറാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് പലവട്ടം രംഗം സംഘര്‍ഷനിര്‍ഭരമായി. ഇതേത്തുടര്‍ന്ന് മക്കള്‍ക്ക് അഹമ്മദ് സാഹിബിനെ കാണാന്‍ അവസരം ലഭിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചിരുന്ന അഹമ്മദ് സാഹിബിന്റെ മൃതദേഹം രൂപഭാവങ്ങള്‍ മാറി ഒരു ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും സഹായമില്ലാതെ ബഡ്ഡില്‍ കിടത്തിയിരിക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മുഖത്തിന്റെ രൂപം തന്നെ മാറിയിരുന്നു. എപ്പോഴും സുമുഖനായി, പ്രസന്ന വദനനായി പൊതുവേദിയില്‍ എത്തിയിരുന്ന അഹമ്മദ് സാഹിബിന്റെ ശരീരത്തോട് ചെയ്ത ക്രൂരതകള്‍ ആ മുഖത്ത് നിന്ന് വ്യക്തമായിരുന്നു. മാത്രവുമല്ല പുണ്യ ജലമായ സംസം വെള്ളം പകര്‍ന്നു നല്‍കുന്നതിനോ വിശ്വാസപരമായ മറ്റ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഉള്ള അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.
ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്ന ഫാസിസ്റ്റ് മൂര്‍ത്തിമദ് രൂപമാണ് ആ 14 മണിക്കൂറില്‍ റാം മനോഹര്‍ ആശുത്രിയില്‍ വെളിവായത്. പ്രതിപക്ഷ ബഹുമാനം ആത്മാഭിമാനത്തോടെ ജീവിക്കാനും മരിക്കാനുമുള്ള പൗരന്റെ അവകാശം, പിതാവിന്റെ രോഗവിവരം അറിയാനുള്ള മക്കളുടെ അവകാശം, ജനപ്രതിനിധികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരിരക്ഷണം, എല്ലാതരത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ ജനാധിപത്യ തത്വങ്ങളെല്ലാം വീശിയടിക്കുന്ന ഫാഷിസത്തിന്റെ കൊടുങ്കാറ്റില്‍ അപ്രത്യക്ഷമാകുകയായിരുന്നു. മെഡിക്കല്‍ എതിക്‌സ് എന്ന ദിവ്യമായ പരികല്‍പനക്ക് ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രിയാണ് അന്ത്യം കുറിച്ചത്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ല എന്നു തെളിയിക്കുന്നതായി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങള്‍. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം സഭയില്‍ ഉന്നയിക്കുന്നത് തടയാനായി ഭരണകൂടം തങ്ങളുടെ ഗുണ്ടാ സ്വഭാവം വീണ്ടും പുറത്തിടത്തു. സംവാദങ്ങളും സമന്വയവുമാണ് ജനാധിപത്യം എന്നുള്ള ബോധ്യമല്ല മറിച്ച് ഭൂരിപക്ഷത്തിന്റെ തേര്‍വാഴ്ചയിലാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ഭരണകക്ഷി തെളിയിച്ചു.
നരേന്ദ്ര മോദി അധികാരത്തില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും കടുത്ത ഭീതികള്‍ പോലും യാഥാര്‍ത്ഥ്യമാവുകയാണ്. ഫാഷിസം ഒരു വിദൂര ഭീഷണിയല്ല. പാര്‍ലമെന്റിനോടും മറ്റു ജനാധിപത്യ സ്ഥാപനങ്ങളോടും ഫാഷിസ്റ്റുകള്‍ക്ക് പുഛമാണ്. ജീവിതകാലം മുഴുവന്‍ ഫാഷിസത്തോടും വര്‍ഗീയതയോടും സന്ധിയില്ലാത്ത നിലപാടെടുത്ത അഹമ്മദ് സാഹിബിന്റെ മരണം വീണ്ടും ഫാഷിസത്തെ അതിന്റെ എല്ലാ ക്രൂരമുഖത്തോടും കൂടി തിരിച്ചറിയാന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. നിതാന്തമായ ജാഗ്രതയും ചെറുത്തു നില്‍പുമാണ് കാലം ആവശ്യപ്പെടുന്നത്. ചരിത്രത്തില്‍ എങ്ങും ഫാഷിസം അന്തിമ വിജയം നേടിയിട്ടില്ല എന്ന തിരിച്ചറിവ് പോരാട്ടങ്ങള്‍ക്ക് ശക്തി പകരട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending