Connect with us

Views

ഈ കാട്ടാളത്തത്തിന് എന്നാണ് അന്ത്യം

Published

on


കുഞ്ഞിന്റെ പുഞ്ചിരിയാണ് ലോകത്തെ ഏറ്റവും സുന്ദരമായതെന്നാണ് പറയാറ്. ക്രൂരതയെ ‘മൃഗീയം’ എന്നു വിശേഷിപ്പിക്കുമ്പോള്‍ മൃഗങ്ങള്‍ സന്താനങ്ങളെ എത്ര ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്ന് നാം തിരിച്ചറിയുന്നുണ്ടോ. നൂറു ശതമാനം സാക്ഷരതയുള്ള പ്രബുദ്ധകേരളം ഒരുഏഴുവയസ്സുകാരനെ നോക്കിനില്‍ക്കെ കുരുതിക്കല്ലിലേക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തൊടുപുഴ കുമാരമംഗലത്ത് നടന്ന രണ്ട് കുരുന്നുകള്‍ക്കെതിരായ ജീവികളാണെന്നതുപോലും കണക്കിലെടുക്കാതെ നടന്ന കൊടിയ പീഡനം സാധാരണ മനസ്സുകളെ എത്രയാണ ്‌നോവിക്കാത്തത്. നാലു വയസ്സുള്ള ഇളയകുട്ടിയെയും ഏഴു വയസ്സുള്ള മൂത്തകുട്ടിയെയും കറക്കിയെറിഞ്ഞും കാലില്‍പിടിച്ച് നിലത്തടിച്ചും കശാപ്പിന് സമാനമായ വധമാണ് സ്വന്തം അമ്മയുടെ കാമുകന്‍ നടത്തിയത്. ആഘാതത്തില്‍ കുട്ടിയുടെ തലച്ചോര്‍ പുറത്തേക്കുവന്നു. ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍കോളജ് ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ തീര്‍ത്തും അപകട നിലയിലാണെന്നാണ് ആസ്പത്രിഅധികൃതര്‍ നല്‍കുന്ന വിവരം. കുട്ടിയെ കൊലപ്പെടുത്തുംവിധം പീഡിപ്പിച്ച തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദിനെ (36) പൊലീസ് പോക്‌സോ ചുമത്തി പിടികൂടിയെങ്കിലും കര്‍ശനവും സൂക്ഷ്മവുമായ നിയമത്തിന്റെ വാള്‍മുനകളുപയോഗിച്ച് ഈ നരാധമനെ ശിക്ഷിക്കുന്നതുവരെ നിയമപാലകരും സര്‍ക്കാര്‍ സംവിധാനവും ഒരു നിമിഷംപോലും വിശ്രമിച്ചുകൂടാ. ഇയാളുടെ രാഷ്ട്രീയബന്ധവും നിയമപാലനത്തിന് തടസ്സമായിക്കൂടാ.
അമ്മ എന്ന രണ്ട് മഹത് അക്ഷരങ്ങള്‍ക്ക് ചേരാനാകാത്തവിധം മനുഷ്യകുലത്തിനാകെ അപമാനമാണ് സംഭവത്തിലെ കൂട്ടുപ്രതിയായ രണ്ടു കുട്ടികളുടെ മാതാവ്. ഭര്‍ത്താവ് മരണമടഞ്ഞതിന്റെ (അതോ കൊലപ്പെടുത്തിയതോ) മൂന്നാംദിവസം സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ഭര്‍തൃ പിതാവിനോട് ആവശ്യപ്പെട്ട സ്ത്രീയില്‍നിന്ന് പിഞ്ചു മക്കളുടെ സംരക്ഷണം പ്രതീക്ഷിക്കുക വയ്യല്ലോ. ആശങ്കപ്പെട്ടതുപോലെ അരുതാത്തതുതന്നെയാണ് സംഭവിച്ചത്. പിതാവ് മരണമടഞ്ഞശേഷം അമ്മയുടെയും അവരുടെ കാമുകന്റെയുംകൂടെ കഴിഞ്ഞുവന്ന കുട്ടികളുടെ ജീവിതം നരകതുല്യമായതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ല. ശാരീരികവും മാനസികവുമായി ഏറെക്കാലമായി കഠിന പീഡനങ്ങള്‍ സഹിച്ചുവന്ന കുട്ടികളെ ലൈംഗികമായികൂടി ഉപയോഗിച്ചുവെന്നാണ് വാര്‍ത്ത. വാടകയായി കിട്ടുന്ന 45,000 രൂപ മദ്യത്തിനും ആഢംബര ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നു അരുണും കാമുകിയും. സ്വന്തം മജ്ജയില്‍ പിറന്ന പിഞ്ചുകുഞ്ഞുങ്ങളെപോലും കാമപൂര്‍ത്തിക്കും കഠിനപീഡനത്തിനും ഇരയാക്കുന്നവരുടെ നാട്ടില്‍ മറ്റൊരാളുടെ കുട്ടികളെ ഇവ്വിധം കൈകാര്യം ചെയ്തുവെന്നത് അത്ഭുതമല്ലെങ്കിലും തൊടുപുഴ സംഭവം ഉയര്‍ത്തുന്ന ചോദ്യ ശരങ്ങളെ കേരളത്തിന് ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. വിശേഷിച്ചും അടുത്ത കാലത്തായി സംസ്ഥാനത്ത് കുട്ടികള്‍ക്കും പിഞ്ചുകഞ്ഞുങ്ങള്‍ക്കുമെതിരായ ക്രൂരകൃത്യങ്ങള്‍ തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സംഭവത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി കുട്ടിയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചുവെന്നത് മാതൃകാപരംതന്നെ. സംസ്ഥാനത്ത് കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ റെയ്ഡ് നടത്തി ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുക്കവെ മേല്‍സംഭവം സര്‍ക്കാരിനെതിരായി വരുത്തിവെച്ചേക്കാവുന്ന ജനവികാരത്തെ ശമിപ്പിക്കുന്നതിനാണ് റെയ്‌ഡെന്നാണ് ന്യായമായും കരുതേണ്ടത്.
സത്യത്തില്‍ ഇടതുഭരണത്തില്‍ കേരളത്തിനെന്താണ് സംഭവിച്ചത്? ഇടതുപക്ഷ ഭരണം സ്ത്രീ സുരക്ഷയുടേതാണോ അതോ സ്ത്രീ പീഡനങ്ങളുടെതോ. കൊല്ലം ഓയൂരില്‍ സ്ത്രീധനം പോരെന്നുപറഞ്ഞ് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം നടന്നത് ഏതാണ്ട് ഇതേദിവസമാണ്. ജില്ലയിലെ ഓച്ചിറയില്‍ പതിനേഴുകാരിയെ രക്ഷിതാക്കളെ ആക്രമിച്ചു പരിക്കേല്‍പിച്ചശേഷം തട്ടിക്കൊണ്ടുപോയ സംഭവം ഏതാനും ദിവസം മുമ്പുമാത്രവും. ഇതിലെ മുഖ്യപ്രതി സര്‍ക്കാരിലെ സി.പി.ഐയുടെ പ്രാദേശിക ഭാരവാഹിയുടെ പുത്രന്‍. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന സി.പി.എമ്മിന്റെ ഓഫീസുകള്‍ പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന വേദികളായ ഒട്ടേറെ കേസുകള്‍. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജമ്മുകശ്മീരിലെ കത്വയില്‍ നാടോടി ബാലികയെ എട്ടോളം നരാധമന്മാര്‍ പീഡിപ്പിച്ചും കല്ലുകൊണ്ടടിച്ചും കൊന്നതിന് സമാനമായ സംഭവമാണ് ഈ ഫെബ്രുവരിയില്‍ നാലു വയസ്സുകാരിയെ പാലക്കാട് റെയില്‍വെ സ്റ്റേഷനുസമീപം ലൈംഗിക പൂര്‍ത്തിക്കിരയാക്കി കൊലപ്പെടുത്തി കൊക്കയിലിട്ട കിരാതകൃത്യം. തൊടുപുഴയിലെ കാട്ടാളത്തം സ്വന്തം മാതാവിന്റെകൂടി പിന്തുണയോടെയായിരുന്നുവെന്ന് വരുമ്പോള്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അടിയന്തിരമായ ചില തിരുത്തലുകള്‍ സ്വീകരിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്നു തന്നെയാണ് ബോധ്യപ്പെടുത്തുന്നത്. 2013ല്‍ കുമളിയില്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പിഞ്ചുബാലനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ശക്തവും സമയബന്ധിതവുമായ നടപടികള്‍ മൂലമായിരുന്നു.
വര്‍ധിച്ചുവരുന്ന ദാമ്പത്യപ്പിണക്കങ്ങള്‍ കുടുംബങ്ങളുടെ തകര്‍ച്ചക്കും മാതാപിതാക്കളുടെ വേര്‍പിരിയലിനും കാരണമാകുന്നതിനൊപ്പം കുട്ടികള്‍ നേരിടുന്നത് പിന്നീടങ്ങോട്ട് പറഞ്ഞറിയിക്കാനാകാത്ത യാതനകളാണ്. പലപ്പോഴും ഇതിനുകാരണമാകുന്നത് മദ്യവും. അതിന് ചുക്കാന്‍ പിടിക്കുന്നതും ഇതേ സര്‍ക്കാരും. ഇതിനൊക്കെ പരിഹാരമായി മുമ്പുണ്ടായിരുന്ന സ്വാഭാവിക സംവിധാനങ്ങളാണ് കൂട്ടുകുടുംബ വ്യവസ്ഥിതിയും ഇഴപൊട്ടാത്ത അയല്‍പക്ക ബന്ധങ്ങളും. എന്നാല്‍ ന്യൂക്ലിയര്‍ കുടുംബങ്ങളുടെ ആഗമനത്തോടെ ഇവയില്ലാതാകുകയും കുട്ടികള്‍ പ്രതീക്ഷകള്‍ക്കപ്പുറം ബാധ്യതയായി മാറുന്നു. രക്ഷിതാക്കള്‍ സ്വന്തം സുഖവഴികള്‍ തേടിപ്പോകുമ്പോള്‍ മക്കള്‍ സ്‌നേഹ രാഹിത്യത്താല്‍ ഈ കഴുകന്മാര്‍ക്കിടയില്‍ സ്വയം ജീവിതം കെട്ടിപ്പടുക്കേണ്ട ദുരവസ്ഥ. ദു:സ്വാധീനങ്ങളില്ലാതെ കുറ്റകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുകയും കുടുംബശ്രീയുടെയും സാമൂഹിക നീതിവകുപ്പിനെയും ഇക്കാര്യത്തില്‍ കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കുഞ്ഞുമാലാഖമാരെ കാട്ടാളന്മാരില്‍നിന്ന് രക്ഷിക്കാന്‍ കഴിയൂ.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending