Connect with us

Video Stories

തമിഴ്‌നാട്ടില്‍ ജനഹിതം അട്ടിമറിക്കപ്പെടരുത്

Published

on

തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ആശ്വസിക്കാനാവാത്തതായിരിക്കുന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന അഖിലേന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത ജയറാം 2016 ഡിസംബര്‍ അഞ്ചിന് രണ്ടര മാസം നീണ്ട ആസ്പത്രി വാസത്തിനൊടുവില്‍ മരണപ്പെട്ടതിനെതുടര്‍ന്നുള്ള അധികാര തലത്തിലെ അനിശ്ചിതത്വം ഈ നിമിഷവും തുടരുകയാണ്. ഇതിനിടെ ഈ കലക്കവെള്ളത്തിനു മുന്നില്‍ വലയുമായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ ഭൈമാകീമുകന്മാര്‍.
ജയലളിതയുടെ മരണത്തിന് അണ്ണാഡി.എം.കെ മുന്‍നേതാവും സ്പീക്കറുമായ പി.എച്ച് പാണ്ഡ്യന്‍ അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും നിയമസഭാകക്ഷി നേതാവുമായ ജയയുടെ തോഴി വി.കെ ശശികലയെയാണ്. അപ്പോളോ ആസ്പത്രി അധികൃതരും പാര്‍ട്ടിനേതൃത്വവും പക്ഷേ ഇത് നിഷേധിച്ചിട്ടുണ്ട്്. ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ ജയലളിതയുമായി ശശികല വാക്കേറ്റം നടത്തിയെന്നും തള്ളിയിട്ടെന്നും തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നുമാണ് പാണ്ഡ്യനും മറ്റൊരു നേതാവ് മനോജ് പാണ്ഡ്യനും പറയുന്നത്. മുപ്പതു വര്‍ഷത്തിലധികമായി ജയലളിതയുടെ ജീവിത സഹായിയായി തുടരുകയായിരുന്നു ശശികലയെങ്കിലും രണ്ടുതവണ ഏതാനും മാസങ്ങള്‍ക്ക് ശശികലയെയും ഭര്‍ത്താവിനെയും ജയലളിത തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നുവെന്നത് പ്രധാനമാണ്. മാത്രമല്ല, ജയലളിത ജയിലിലായപ്പോഴുള്‍പ്പെടെ മൂന്നു തവണ പകരം മുഖ്യമന്ത്രിച്ചുമതല നല്‍കിയത് മന്ത്രി ഒ. പനീര്‍ശെല്‍വത്തിനായിരുന്നു. ഒരു ഭാരവാഹിത്വവും പാര്‍ട്ടിയിലോ ഒരു ഔദ്യോഗിക സ്ഥാനം സര്‍ക്കാരിലോ വഹിക്കാത്ത ശശികലയെ ജയലളിത മരിച്ച് ഇരുപത്തഞ്ചാം ദിവസം പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതും കഴിഞ്ഞ ഞായറാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതും ഐകകണ്‌ഠ്യേനയാണെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത്ര സുഗമമല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ശശികലയെ പിന്തുണച്ച് അണികള്‍ പുറത്തുവരുന്നില്ല എന്നതു മാത്രമല്ല അവര്‍ക്കെതിരെ ജയലളിത മല്‍സരിച്ചു വിജയിച്ച ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്നുപോലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നാല്‍പതോളം എം.എല്‍.എമാര്‍ ശശികലയെ എതിര്‍ക്കുന്നുവെന്നും വാര്‍ത്തയുണ്ട്. ഇന്നലെയോ നാളെയോ സത്യപ്രതിജ്ഞ ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്ന ശശികലയെ വെട്ടിലാക്കി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് വരുന്നില്ല എന്നത് ദുരൂഹതയായി നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയായ ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയുടെ കൂടി ചുമതലയുണ്ടെങ്കിലും ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് പറയുമ്പോള്‍ അത് നിറവേറ്റിക്കൊടുക്കേണ്ട ഭരണഘടനാബാധ്യത ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ ജയലളിത മരണപ്പെട്ട ദിവസം ചുമതലയേറ്റ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം രാജിക്കത്ത് നല്‍കിയതോടെ ഇല്ലാതായ സര്‍ക്കാരിനുപകരം സംവിധാനം വരെ തുടരണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഗവര്‍ണര്‍. മാത്രമല്ല, ശശികലയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതിയുടെ വിധി അടുത്തയാഴ്ച വരാനിരിക്കുന്നതിനാല്‍ അതുസംബന്ധിച്ച് സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം തേടിയിരിക്കയാണ് ഗവര്‍ണറത്രെ. ഇതിനുപിന്നില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ കറുത്ത കൈകളാണ് സംശയിക്കപ്പെടുന്നത്. ബി.ജെ.പിക്ക് ഒരു എം.എല്‍.എ പോലുമില്ലാത്ത തമിഴ്‌നാട്ടില്‍ എങ്ങനെയും ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുക്കാനാണ് അവരുടെ ഉന്നം. സത്യപ്രതിജ്ഞ വൈകിക്കുന്നതിലൂടെ കൂടുതല്‍ വിമതരെ അണ്ണാ ഡി.എം.കെയില്‍ സൃഷ്ടിച്ചെടുക്കാമെന്ന് ബി.ജെ.പി കരുതുന്നുണ്ടാവണം. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിളനിലമാണ് കഴിഞ്ഞ അമ്പതുകൊല്ലത്തിലധികമായി തമിഴ് രാഷ്ട്രീയം. ബ്രാഹ്മണ സവര്‍ണ വിരോധവും ദലിത് പിന്നാക്ക ജനതയോടുള്ള ആഭിമുഖ്യവുമാണ് അതിന്റെ കാതല്‍. ദക്ഷിണേന്ത്യയില്‍ പടര്‍ന്നുകിടക്കുന്ന, ഇന്ത്യയിലെ പുരാതന സമൂഹമെന്ന് കരുതപ്പെടുന്ന ദ്രാവിഡ ജനതയുടെ വേരുകള്‍ ആണ്ടുകിടക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെ സ്വാതന്ത്ര്യ സമര കാലത്തും പിന്നീടും കോണ്‍്ര്രഗസ് ഭരണം നടത്തുകയും നിരവധി മഹാരഥന്മാരായ നേതാക്കളെ ദേശീയ പ്രസ്ഥാനത്തിന് സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. സി. രാജഗോപാലാചാരി, കാമരാജനാടാര്‍, പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍, അണ്ണാദുരൈ തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ പെടുന്നു. 1960കളിലാണ് ദേശീയ മുഖ്യധാരയില്‍ നിന്ന് വേറിട്ട് അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിക്കുന്നതും അത് തമിഴന്റെ സ്വത്വബോധമായി വളരുന്നതും. കെ. കരുണാനിധിയും എം.ജി രാമചന്ദ്രനും ജെ. ജയലളിതയും തമിഴ്‌നാട് ഭരിച്ചു. മലയാളിയായ തമിഴ് നടന്‍ എം.ജി.ആര്‍ രൂപീകരിച്ച അണ്ണാദ്രാവിഡ മുന്നേറ്റ കഴകമാണ് ഇപ്പോഴത്തെ ഭരണകക്ഷി.
ജയലളിതയുടെ ഭരണമാണ് താന്‍ നടത്തുകയെന്നാണ് ശശികല കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പെങ്കിലും അവരുടെ വിശ്വസ്തയായ സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ ഷീല ബാലകൃഷ്ണന്‍ രാജിവെച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്. മാത്രമല്ല, പനീര്‍ശെല്‍വം കഴിഞ്ഞ രണ്ടുമാസം കൈക്കൊണ്ട ജല്ലിക്കെട്ട് വിഷയത്തിലടക്കമുള്ള ഭരണ നടപടികള്‍ വലിയ എതിര്‍പ്പുകള്‍ സൃഷ്ടിച്ചിട്ടുമില്ല. ഇത്തരമൊരു ഘട്ടത്തില്‍ ജനാധിപത്യത്തിന് ഒരുവിധ പോറലുമേല്‍ക്കാത്തവിധം പുതിയ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. അധികാരം ദുഷിപ്പിക്കും; അമിതാധികാരം അമിതമായി ദുഷിപ്പിക്കുമെന്നാണ് ചൊല്ല്. അധികാരത്തിലേക്കുള്ള വഴികളും അതുകൊണ്ടുതന്നെ ദൂഷ്യത നിറഞ്ഞതായിരിക്കും. ഇക്കാര്യത്തില്‍ പരിപക്വമായ ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്രവും ഗവര്‍ണറും പിന്നെ ജനങ്ങളുമാണ്. മൊത്തമുള്ള 234 സീറ്റില്‍ പ്രതിപക്ഷമായ ഡി.എം.കെയുടെ 98 അംഗങ്ങളില്‍ എ.ഡി.എം.കെ വിമതരുടെ പിന്തുണ ലഭിച്ചാല്‍ ബദല്‍ സര്‍ക്കാരിന് കളമൊരുങ്ങും. ഒരുവിധ രാഷ്ട്രീയ പരിചയവുമില്ലാത്ത ജയയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ നീക്കങ്ങള്‍ക്കും 2.86 ശതമാനം മാത്രം വോട്ടുള്ള ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും ഇവിടെ ഇടമില്ല. അതുകൊണ്ട് അര നൂറ്റാണ്ടായുള്ള താരരാഷ്ട്രീയത്തില്‍ നിന്ന് തമിഴ് ജനതയെ യാഥാര്‍ഥ്യ ലോകത്തേക്കു നയിക്കാന്‍ പറ്റിയ സമയമാണിത്. ജനാധിപത്യത്തില്‍ ജനകീയ ഹിതമായിരിക്കണം എല്ലാത്തിനും മുകളിലെന്നിരിക്കെ മറ്റുള്ള കുടില നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചെറുത്തുതോല്‍പിക്കുക തന്നെ വേണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending