Video Stories
റേഷനിലെ കല്ലുകടി എന്നാണ് തീരുക
കേരളത്തിന്റെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തില്‍ കല്ലുകടി തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. കൃത്യമായി പറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ റേഷന്‍ സംവിധാനം പൂര്‍ണമായും അവതാളത്തിലാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലം മുതല്‍ മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കിയിരുന്ന സൗജന്യ റേഷന്‍ കൂടി നിര്‍ത്തലാക്കി ഇടതു സര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞിയില്‍ വീണ്ടും കല്ലുവാരിയിട്ടിരിക്കുകയാണ്. നിലവില്‍ പിങ്ക് കാര്‍ഡ് കൈവശമുള്ള, മുന്‍ഗണനാ ആനുകൂല്യങ്ങള്‍ക്ക് അവകാശപ്പെട്ട 29.06 ലക്ഷം പേരാണ് ഇതിലൂടെ പുറംതള്ളപ്പെട്ടിരിക്കുന്നത്. മുന്‍ഗണനാ വിഭാഗക്കാര്‍ ഇനി മുതല്‍ കിലോക്ക് ഒരു രൂപ നല്‍കണമെന്നത് അത്ര കാര്യമായി കാണേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഭരണകൂടം പാവപ്പെട്ടവര്‍ക്ക് അനുവദിച്ചു നല്കിയ ആനുകൂല്യം എടുത്തുകളയുക എന്നത് ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല എന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അക്ഷന്തവ്യമായ അവഗണനയും ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വരുത്തിയ വെട്ടിത്തിരുത്തലുകളും സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയും ഉപഭോക്താവിന്റെ മുമ്പില്‍ വികൃതരൂപം പൂണ്ടുനില്‍ക്കുമ്പോഴാണ് വീണ്ടും സര്‍ക്കാര്‍ പാവപ്പെട്ടവന്റെ വയറ്റത്തടിച്ചത്. ഭക്ഷ്യസുരക്ഷാ നിയമം രാജ്യത്തെ പൗരന്മാര്ക്കു നല്കുന്ന സുഭിക്ഷമായ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇതുവഴി ഇടതുസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.
കേരളത്തിലെ പൊതുവിതരണ സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുന്നതിനും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷാ അധികാരത്തെ അട്ടിമറിക്കുന്നതിനുമുള്ള ചവിട്ടുപടിയായി വേണം സര്‍ക്കാറിന്റെ പുതിയ നീക്കത്തെ കാണാന്‍. സംസ്ഥാനത്തെ സാര്‍വത്രിക പൊതുവിതരണ സംവിധാനത്തെയും ന്യായവില വില്‍പ്പന ശൃംഖലകളെയും തികച്ചും അപര്യാപ്തമാക്കാനേ സര്‍ക്കാറിന്റെ നടപടി വഴിവെക്കുകയുള്ളൂ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. റേഷന്‍ കടയുടമകള്‍ക്ക് വേതന പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാരം മുഴുവന്‍ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കുന്നത് കൊടും ക്രൂരതയാണ്. കടയുടമകള്‍ക്ക് അര്‍ഹമായ പാക്കേജ് നടപ്പാക്കുന്നതിന് ആരും എതിരല്ല. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വ്യക്തമായി പറയുന്നതും കാലങ്ങളായി റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതുമായ യാഥാര്‍ത്ഥ്യത്തോട് സര്‍ക്കാര്‍ ഇനിയും മുഖംതിരിഞ്ഞു നില്‍ക്കുന്നത് ശരിയില്ല. പക്ഷേ, പാക്കേജിന്റെ പേരില്‍ പാവങ്ങളുടെ കഞ്ഞിയില്‍ പൂഴി വാരിയിട്ടാണോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടതുണ്ട്.
സംസ്ഥാനത്തെ ബി.പി.എല്‍, എ.എ. വൈ കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി സൗജന്യ അരി നല്‍കിക്കൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാറിന്റെ വിപ്ലവാത്മക പ്രഖ്യാപനം പരക്കെ പ്രശംസ പിടിച്ചുപറ്റിയതാണ്. ഭക്ഷ്യ സുരക്ഷാ നിയമത്തെ നോക്കുകുത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയം തുടരുന്നതിനിടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ധീരമായ കാല്‍വെപ്പ് നടത്തിയത്. പൊതുവിതരണ മേഖലയെ പുഷ്ടിപ്പെടുത്താന്‍ ബജറ്റില്‍ പത്തു കോടി രൂപ വകയിരുത്തിയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാവങ്ങളുടെ പശിയടക്കാന്‍ കൂടെനിന്നത്. 55 കോടി രൂപയുടെ അധിക സബ്സിഡി സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയായി ഏറ്റടുത്തായിരുന്നു സൗജന്യ റേഷന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ റേഷന്‍ ശൃംഖലയിലാണ് ഈ ജനകീയ നടപടി കൈക്കൊണ്ടതെന്ന സത്യം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
റേഷന്‍ കാര്‍ഡുകളുടെ പരിഷ്കാരത്തിലൂടെ സംസ്ഥാനത്തെ 30 ലക്ഷത്തോളം പേര്‍ക്ക് ചില്ലിക്കാശില്ലാതെ ആഹാരത്തിന് അരി നല്കാന് കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നത്. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ ഭക്ഷ്യ-സിവില്‍ സപ്ലൈ വകുപ്പ് കണ്ടകശ്ശനിയുടെ പിടിയിലമരുകയും ചെയ്തു. കൃത്യമായ പഠനം നടത്താതെ വകുപ്പ് മന്ത്രി നിഷ്ക്രിയനായി നോക്കി നിന്നതോടെ സംസ്ഥാനത്തെ റേഷന്‍ പൊതുവിതരണ സംവിധാനം പാടെ നിശ്ചലമായി. ഓണം, വിഷു, പെരുന്നാള്‍, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകളില്‍ പോലും റേഷന്‍ വിഭവങ്ങള്‍ക്ക് പഞ്ഞം നേരിട്ടു. കഴിഞ്ഞ രണ്ട് ഉത്സവ കാലങ്ങളും കടന്നുപോയത് റേഷന്‍ കടകളിലെ കാലി സഞ്ചികളെ സാക്ഷിയാക്കിയാണ്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് റേഷന്‍ കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാന്‍ പിണറായി സര്‍ക്കാറിന് സാധിച്ചത്. കരടു കാര്‍ഡുകളിലെ പിഴവുകള്‍ ആവര്‍ത്തിച്ചും അര്‍ഹരായവരെ പുറത്താക്കിയും അനര്‍ഹരായവരെ അകത്താക്കിയും പുറത്തിറക്കിയ പുതിയ റേഷന്‍ കാര്‍ഡുകളുടെ പൊല്ലാപ്പ് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ സൗജന്യ റേഷന്‍ കൂടി നിര്‍ത്തലാക്കിയതിന്റെ ആശങ്കയിലാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍.
റേഷന്‍ വ്യാപാരികളുടെ വേതനവും കുടിശ്ശികയും കമ്മീഷനും സമയബന്ധിതമായി കൊടുത്തുതീര്‍ക്കാത്ത സര്‍ക്കാര്‍ നിലപാട് നീതീകരിക്കാവതല്ല. പത്തു തവണയിലധികമെങ്കിലും റേഷന്‍ വ്യാപാരികള്‍ മുഖ്യമന്ത്രിയോടും വകുപ്പു മന്ത്രിയോടും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. പിക്കറ്റിങ്ങും ധര്‍ണകളുമുള്‍പ്പെടെയുള്ള പ്രത്യക്ഷ സമരങ്ങള്‍ വേറെയും. വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയ തീരുമാനങ്ങളില്‍ പൊറുതികെട്ടാണ് റേഷന്‍ വ്യാപാരികള്‍ ഒടുവില്‍ കടയടപ്പു സമരത്തിലേക്ക് എടുത്തുചാടിയത്. 45 ക്വിന്റലിന് താഴെ ധാന്യ വില്‍പ്പന നടത്തുന്ന കടകളെ ഏകീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ 2700 ഓളം റേഷന്‍ കടകള്‍ക്ക് പൂട്ടു വീഴുമെന്ന പുതിയ പ്രഖ്യാപനം കൂനിന്മേല് കുരുവായി നില്‍ക്കുകയാണ്. ആരും പട്ടിണി കിടക്കാതിരിക്കാന്‍, വിശപ്പിന്റെ വേദനയില്‍ വേവലാതിപ്പെടാതിരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തെ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നത് കാത്തിരുന്നു കാണാം.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News21 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india23 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
-
kerala23 hours agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം

