Connect with us

Video Stories

ഒടുവില്‍ ബംഗാളില്‍ ഭായി ഭായി

Published

on

ഒടുവില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാന്‍ സി.പി.എം ബംഗാള്‍ ഘടകം ധാരണയിലെത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും സി.പി.എം പോളിറ്റ് ബ്യൂറോയും സംസ്ഥാന ഘടകങ്ങള്‍ക്ക് അനുമതി നല്‍കി. ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇടതുമുന്നണി യോഗത്തിന് ശേഷം വ്യക്തമാക്കുമെന്നാണ് പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് വിരുദ്ധതയുടെ പേരില്‍ അതിജീവനശ്രമത്തിന് ശ്രമം നടത്തിയ അതേ സി.പി.എം ഇപ്പോള്‍ നിലനില്‍പ്പിനുവേണ്ടി കോണ്‍ഗ്രസില്‍ അഭയം പ്രാപിക്കുന്നത് ഏറെ കൗതുകകരവും ചിന്തോദ്ധീപകവുമാണ്.

അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെയാണ് രാജ്യം ഏതാനും മാസങ്ങള്‍ക്കകം അഭിമുഖീകരിക്കാനിരിക്കുന്നത്. നിര്‍ണായകം എന്ന പദ പ്രയോഗം മുമ്പു പലപ്പോഴായി പല രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുമുഖങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തേത് അങ്ങനെയല്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. അഞ്ചു വര്‍ഷക്കാലത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ കെടുതികള്‍ രാജ്യം നേരിട്ടനുഭവിച്ച് കഴിഞ്ഞതാണ്. അത് ഏതെങ്കിലും മത വിഭാഗത്തെ മാത്രം ബാധിക്കുന്നതായിരുന്നില്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, നോട്ടു നിരോധനം വഴിയുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത വഴിയുണ്ടായ ചെറുകിട ഇടത്തരം വ്യാപാര മേഖലകളുടെ തകര്‍ച്ച, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍, നഗ്‌നമായ ഭരണഘടനാ ലംഘനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ രാഷ്ട്രീയ വല്‍ക്കരണം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളും പ്രയാസങ്ങളുമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യ അനുഭവിച്ച് തീര്‍ത്തത്. ഈ അന്തരീക്ഷത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഓരോ ഇന്ത്യക്കാരന്റെയും മുന്നില്‍ വെക്കുന്ന ഒരേ ഒരു ചോദ്യം ഇന്ത്യ ഇന്ത്യയായി നില നില്‍ക്കണോ വേണ്ടയോ എന്നതാണ്. ഇനി ഒരിക്കല്‍ കൂടി അധികാരം വര്‍ഗീയ ഫാസിസ്റ്റുകളുടെ കരങ്ങളിലമര്‍ന്നാല്‍ മറ്റൊരു ജനവിധിയെ രാജ്യം അഭിമുഖീകരിക്കേണ്ടി വരില്ലെന്ന് ആണയിട്ട് പറയുന്നത് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളല്ല, മറിച്ച് ഈ രാജ്യത്തെ ഇരുത്തം വന്ന രാഷ്ട്രീയ നിരീക്ഷകന്‍മാരാണ്.
ഈ സന്നിഗ്ധ ഘട്ടത്തിലാണ് ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാടുകള്‍ പ്രസക്തമാകുന്നത്. ആര്‍.എസ്.എസിനാല്‍ സംഘടനാ സംവിധാനം നിയന്ത്രിക്കപ്പെടുന്ന ബി.ജെ. പി.യെ ഒറ്റക്ക് നേരിടാനുള്ള കെല്‍പ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ലെന്നത് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മതേതര ശക്തികളുടെ കൂട്ടായ്മയിലൂടെ അത് നിഷ്പ്രയാസം സാധ്യമാകുമെന്നതും രാജ്യത്ത് തെളിയിക്കപ്പെട്ടതാണ്. രാജസ്ഥാനും മധ്യപ്രദേശുമെല്ലാം ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ രാജ്യത്തെമ്പാടും വേരുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വതിലുള്ള മതേതര ശക്തികളുടെ കൂട്ടായ്മയാണ് മതേതരഭാരതം ഇന്ന് ആവശ്യപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടിലെ നീതികേട് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയുമെല്ലാം തലക്കുമുകളില്‍ ഡമോക്ലസിന്റെ വാള്‍പോലെ നിലയുറപ്പിച്ചിട്ടും അവര്‍ക്കെതിരായി ഒരേ സ്വരത്തില്‍ ഒരു നിലപാടെടുക്കാന്‍ സി.പി.എമ്മിന് ഇന്നുവരെ സാധിച്ചിട്ടില്ല. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക സമീപനം ഒരേ രീതിയിലുള്ളതാണെന്നും അതിനാല്‍ ഇരുപാര്‍ട്ടികളെയും തുല്ല്യരീതിയില്‍ അകറ്റി നിര്‍ത്തണമെന്നുമായിരുന്നു ഈ അടുത്തകാലം വരെ ആപാര്‍ട്ടി സ്വീകരിച്ച നിലപാട്. പോളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗവും പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടാവട്ടെ ഒരുപടികൂടി കടന്ന് ബി.ജെ.പിയെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാറായിട്ടില്ലെന്ന് വരെപ്രഖ്യാപിക്കുകയുണ്ടായി. നിര്‍ഭാഗ്യ വശാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം പ്രകാശ് കാരാട്ടിന്റെ ഈ നയത്തിനൊപ്പം നില്‍ക്കുകയും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നതും രാജ്യത്തിന് ദര്‍ശിക്കാനായി.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മതേതര കൂട്ടായ്മകള്‍ക്ക് ശക്തിപകരാനുള്ള അവസരങ്ങളെല്ലാം നശിപ്പിച്ചുകൊണ്ട് 1996ലെ ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇന്ത്യന്‍ ചക്രവാളത്തിലെ ചുവന്ന സൂര്യന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാണിക്കപ്പെട്ടപ്പോള്‍ അന്ന് പ്രത്യയശാസ്ത്രപരമായി ശാഠ്യത്തിന്റെ പേരില്‍ സി.പി.എം ആ അവസരം നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പുറമെനിന്നുള്ള പിന്തുണയുടെ പിന്‍ബലത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കാന്‍ ആദ്യമായും ഒരു പക്ഷേ അവസാനമായും ഒരു കമ്മ്യൂണിസ്റ്റുകാരന് ലഭിച്ച കനകാവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പിന്നീട് ജ്യോതി ബസു തന്നെ നടത്തിയ വിലയിരുത്തലാണ് ചരിത്ര പരമായ മണ്ടത്തരം. സമാനമായ രീതിയില്‍ അവരുടെ ഭാഗത്തുനിന്നുണ്ടായ മറ്റൊരു പിടിപ്പുകേടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭാ എം.പി സ്ഥാനത്ത് തുടരാനുള്ള അവസരം നിഷേധിച്ചത്.
ബംഗാളില്‍ നിന്ന് ഒഴിവ് വന്ന രാജ്യസാഭാ സീറ്റിലേക്ക് യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും കോണ്‍ഗ്രസിന്റെ പിന്തുണ വഴി ജയം ഉറപ്പാവുകയും ചെയ്തിട്ടും യെച്ചൂരിയെ മത്സരിപ്പിക്കാതെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് അമ്പരപ്പിക്കുന്ന നീക്കം സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രധാനമന്ത്രി പദം നിരസിച്ചതിന് പ്രത്യയ ശാസ്ത്രപരമായ ന്യായീകരണമുണ്ടായിരുന്നെങ്കില്‍ യെച്ചൂരിയുടെ കാര്യത്തില്‍ സംഭവിച്ചത് അധികാരത്തര്‍ക്കം മാത്രമാണുണ്ടായത്. യെച്ചൂരിക്ക് പിന്തുണ അറിയിച്ചതിലൂടെ കോണ്‍ഗ്രസ് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കിയപ്പോള്‍ ആ അവസരം നഷ്ടപ്പെടുത്തിയതിലൂടെ സി.പി.എം തങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധതയുടെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുകയായിരുന്നു. ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി വര്‍ഗീയ വിരുദ്ധ ശക്തികളെല്ലാം ചേര്‍ന്ന് മമതാ ബാനര്‍ജിയുടെ ആതിഥ്യത്തില്‍ പശ്ചിമ ബംഗാളില്‍ മഹാറാലി സംഘടിപ്പിച്ചപ്പോള്‍ മമതയോടുള്ള വിദ്വേശമൊന്നുകൊണ്ട് മാത്രം അതിനോട് മുഖം തിരിഞ്ഞ് നിന്നതിലൂടെയും സി.പി.എം തങ്ങളുടെ നിലപാട് പുറംലോകത്തെ അറിയിക്കുകയായിരുന്നു. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ അന്തമായ കോണ്‍ഗ്രസ് വിരോധം മുഖമുദ്രയാക്കിയത് വഴിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ നിന്ന് ഉപ്പുവെച്ചകലം പോലെ അകറ്റി നിര്‍ത്തപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending