Connect with us

Video Stories

മണിയുടെ ധാര്‍മികബോധം സി.പി.എമ്മിന്റെയും

Published

on

അഞ്ചേരി ബേബി വധക്കേസിലെ രണ്ടാം പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയുടെ വിടുതല്‍ ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇടതുപക്ഷത്തിനും സി.പി.എമ്മിനും നേരെ കാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതിസ്ഥാനത്തുപോയിട്ട് ആരോപണം ഉന്നയിക്കപ്പെട്ടാലുടന്‍ രാജിയാവശ്യവുമായി അക്രമ സമരത്തിനിറങ്ങുന്ന സി.പി.എമ്മും ഇടതുപക്ഷവും ഇപ്പോള്‍ മണിയുടെ രാജിയാവശ്യത്തിനുമേല്‍ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന കാഴ്ച പരിഹാസ്യമായിരിക്കുന്നു.

 

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഔദ്യോഗിക പദവികളില്‍ തുടരരുതെന്നാണ് സി.പി.എം നയം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ തന്നെ കേന്ദ്ര നേതൃത്വത്തിന് മണി തുടരുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയാണ് രണ്ടു പതിറ്റാണ്ടോളം ജില്ലാ സെക്രട്ടറിയായ എം.എം മണി. 2012 മെയ് 27ന് തൊടുപുഴയിലെ പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു കോഴിക്കോട് വടകര ഒഞ്ചിയത്തെ മുന്‍ സി.പി.എം നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ചുകൊണ്ട് മണി നടത്തിയ വിവാദ പ്രസംഗം.തങ്ങള്‍ രാഷ്ട്രീയ എതിരാളികളെ ആസൂത്രണം നടത്തി കൊന്നിട്ടുണ്ടെന്ന പരാമര്‍ശമാണ് കേസിനെ പുതിയ വഴിത്തിരിവിലെത്തിച്ചത്.

 
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊലചെയ്യപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രീതിയനുസരിച്ച് കേരളത്തില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും എതിര്‍ പാര്‍ട്ടികളില്‍ അംഗമായിരിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുക പതിവായിരുന്നു. നൂറുകണക്കിന് പേരാണ് അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയായിട്ടുള്ളത്. നിരവധി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇതില്‍ തടവുശിക്ഷ അനുഭവിക്കുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പലരും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയുമുണ്ടായി.

 

ഇതുപോലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ വ്യാജമായതിനാലും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് അഞ്ചേരി ബേബി വധക്കേസിലും പ്രതികള്‍ രക്ഷപ്പെട്ടത്. ഒന്‍പത് പ്രതികളും ഏഴ് സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടിനുശേഷം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ കുപ്രസിദ്ധമായ ‘വണ്‍, ടു, ത്രീ പ്രസംഗ’ മാണ് മണിയെ കുരുക്കില്‍ ചാടിച്ചത്. കഴിഞ്ഞ 24നാണ് കോടതി മണിയുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിധി പ്രസ്താവിച്ചത്.

 
‘..ഞങ്ങള്‍ ഒരു പ്രസ്താവന ഇറക്കി. 13 പേര്‍. വണ്‍,ടു,ത്രീ, ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചുകൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ. ഒന്നാം പേരുകാരനെ വെടിവെച്ച്. രണ്ടാം പേരുകാരനെ തല്ലിക്കൊന്നു. മൂന്നാം പേരുകാരനെ.. മൂന്നാമത് കുത്തിക്കൊന്നു… ‘ മണിയുടെ പ്രസംഗം അന്താരാഷ്ട്രവാര്‍ത്താസ്ഥാപനമായ ബി.ബി.സി പോലും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് പൊലീസിന് നടപടിയെടുക്കേണ്ടത് അനിവാര്യമായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് പുനരന്വേഷണം നടത്തി. അന്നും കോടതി മണിയുടെ വാദം തള്ളുകയായിരുന്നു. വധക്കേസിലും ഗൂഢാലോചനക്കേസിലും മണിയെ പ്രതിയാക്കി. മൂന്നാം പ്രതി മദനനും പാമ്പുപാറ കുട്ടനും മണിയും അറസ്റ്റിലായി. പീരുമേട് സബ് ജയിലില്‍ 44 ദിവസം മണിക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നു.

 
പുതിയ ഉത്തരവനുസരിച്ച് കേസില്‍ പാമ്പുപാറ കുട്ടന്‍ ഒന്നാം പ്രതിയും മണി രണ്ടാം പ്രതിയും. നാലാം പ്രതിയും ഏഴാം പ്രതിയും ജീവിച്ചിരിപ്പില്ല. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോഴത്തെ പ്രതിയും പിന്നീട് ഒമ്പതാം സാക്ഷിയുമായ മോഹന്‍ദാസിന്റെ മൊഴിയാണ് വഴിത്തിരിവായത്. പ്രോസിക്യൂഷന്റെ നിലപാടാണ് സര്‍ക്കാര്‍ മാറി വന്നിട്ടും മണിയെ രക്ഷപ്പെടാനാവാത്ത വിധം കുരുക്കിലാക്കിയത്. ബേബി കൊല്ലപ്പെടുമ്പോള്‍ താന്‍ കേരളത്തിലില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ മണിയുടെ വാദം. എന്നാല്‍ ഇതംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. 2012ല്‍ തന്നെ മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും വിധി എതിരായിരുന്നു. നുണ പരിശോധനക്ക് തയ്യാറായതുമില്ല.

 
മുമ്പ് വി.എസ് അനുകൂലിയായിരുന്ന മണി മൂന്നാറില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ വി.എസ് ഉത്തരവിട്ടതോടെയാണ് അവരുടെ ആളായി വി.എസ്സിനെതിരെ തിരിയുന്നത്. പിന്നീട് പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായി മണി. ഇതിനുള്ള പാരിതോഷികമാണ് മന്ത്രിസ്ഥാനം. മന്ത്രി ഇ.പി ജയരാജന്‍ സ്വന്തക്കാരെ പൊതുമേഖലാ പദവികളില്‍ നിയമിച്ച പരാതിയെതുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് കഴിഞ്ഞ മാസം മണി മന്ത്രിയാകുന്നത്. പ്രതിയായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മണി വിജയിച്ചതെന്നായിരുന്നു സി.പി.എമ്മിന്റെ ന്യായം. കോടതി വിധി പുറത്തുവന്നയുടന്‍ മണി രാജിവെക്കേണ്ടിയിരുന്നെങ്കിലും തന്റെ രോമത്തിനുപോലും പോറലേല്‍ക്കില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പരസ്യമായി വീമ്പടിച്ചു.

 

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും മണി രാജിവെക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കയാണ്. വൈക്കം വിശ്വന്റെ പ്രതികരണത്തില്‍ ഇ.എം.എസിനെയും ഇ.കെ നായനാരെയും വരെ പരാമര്‍ശിക്കുന്നത് കൗതുകകരമാകുന്നു. അവരും കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് വിശ്വന്റെ ന്യായം. ‘കോടതി തീരുമാനിക്കട്ടെ. അധാര്‍മികതയുടെ ആശാന്മാര്‍ അതിനുമുമ്പ് ധാര്‍മികതയുമായി രംഗത്തുവരുന്നതിനെ കണക്കിലെടുക്കുന്നില്ല’ എന്നാണ് വി.എസിനെതിരെ വിശ്വന്റെ ഒളിയമ്പ്. വി.എസിനെതിരെയും കൊലക്കേസുള്ളതായി വാര്‍ത്ത പ്രചരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് മണിയെ വേദിയിലിരുത്തിയാണ്.

 
മുമ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചവരുടെ ചരിത്രം കേരളത്തിലുണ്ട്. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയുടെ ഒരു പരാമര്‍ശത്തെതുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ രാജിവെച്ചതെങ്കില്‍, മാലി ചാരക്കേസില്‍ വെറും ആരോപണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് കാരണമായത്. കോണ്‍ഗ്രസ് മന്ത്രിമാരായ കെ.പി വിശ്വനാഥന്‍ രാജി നല്‍കിയത് വനംകൊള്ളക്കെതിരായ ഹൈക്കോടതി നടത്തിയ ചെറിയ പരാമര്‍ശത്തിലാണ്.

 

മുസ്‌ലിം ലീഗ് നേതാവായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജി കോടതിയില്‍ മാത്രമല്ല, പ്രഥമ വിവരറിപ്പോര്‍ട്ട് പോലും ഇല്ലാത്ത ഒരു ആരോപണത്തിന്മേലായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജിവെച്ചത് കോടതിയുടെ പരോക്ഷമായ പരാമര്‍ശത്തെതുടര്‍ന്നായിരുന്നു. അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കുകയും രാഷ്ട്രീയ എതിരാളികളെ കുരുക്കിലാക്കുകയും ചെയ്യുന്ന ശൈലി തുടങ്ങിവെച്ചത് സി.പി.എമ്മാണ്. അതിന്റെ പാപഭാരം അവര്‍ പേറുക എന്നത് കാവ്യനീതി മാത്രമാണ്. എന്നാല്‍ മണിയുടെ കാര്യത്തില്‍ കോടതിയാണ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വിധിച്ചിരിക്കുന്നത്. ഇനി രാജി മാത്രമേ മണിയുടെ മുന്നിലുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending