Connect with us

Video Stories

മണിയുടെ ധാര്‍മികബോധം സി.പി.എമ്മിന്റെയും

Published

on

അഞ്ചേരി ബേബി വധക്കേസിലെ രണ്ടാം പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയുടെ വിടുതല്‍ ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇടതുപക്ഷത്തിനും സി.പി.എമ്മിനും നേരെ കാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതിസ്ഥാനത്തുപോയിട്ട് ആരോപണം ഉന്നയിക്കപ്പെട്ടാലുടന്‍ രാജിയാവശ്യവുമായി അക്രമ സമരത്തിനിറങ്ങുന്ന സി.പി.എമ്മും ഇടതുപക്ഷവും ഇപ്പോള്‍ മണിയുടെ രാജിയാവശ്യത്തിനുമേല്‍ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന കാഴ്ച പരിഹാസ്യമായിരിക്കുന്നു.

 

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഔദ്യോഗിക പദവികളില്‍ തുടരരുതെന്നാണ് സി.പി.എം നയം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ തന്നെ കേന്ദ്ര നേതൃത്വത്തിന് മണി തുടരുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയാണ് രണ്ടു പതിറ്റാണ്ടോളം ജില്ലാ സെക്രട്ടറിയായ എം.എം മണി. 2012 മെയ് 27ന് തൊടുപുഴയിലെ പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു കോഴിക്കോട് വടകര ഒഞ്ചിയത്തെ മുന്‍ സി.പി.എം നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ചുകൊണ്ട് മണി നടത്തിയ വിവാദ പ്രസംഗം.തങ്ങള്‍ രാഷ്ട്രീയ എതിരാളികളെ ആസൂത്രണം നടത്തി കൊന്നിട്ടുണ്ടെന്ന പരാമര്‍ശമാണ് കേസിനെ പുതിയ വഴിത്തിരിവിലെത്തിച്ചത്.

 
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊലചെയ്യപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രീതിയനുസരിച്ച് കേരളത്തില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും എതിര്‍ പാര്‍ട്ടികളില്‍ അംഗമായിരിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുക പതിവായിരുന്നു. നൂറുകണക്കിന് പേരാണ് അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയായിട്ടുള്ളത്. നിരവധി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇതില്‍ തടവുശിക്ഷ അനുഭവിക്കുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പലരും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയുമുണ്ടായി.

 

ഇതുപോലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ വ്യാജമായതിനാലും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് അഞ്ചേരി ബേബി വധക്കേസിലും പ്രതികള്‍ രക്ഷപ്പെട്ടത്. ഒന്‍പത് പ്രതികളും ഏഴ് സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടിനുശേഷം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ കുപ്രസിദ്ധമായ ‘വണ്‍, ടു, ത്രീ പ്രസംഗ’ മാണ് മണിയെ കുരുക്കില്‍ ചാടിച്ചത്. കഴിഞ്ഞ 24നാണ് കോടതി മണിയുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിധി പ്രസ്താവിച്ചത്.

 
‘..ഞങ്ങള്‍ ഒരു പ്രസ്താവന ഇറക്കി. 13 പേര്‍. വണ്‍,ടു,ത്രീ, ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചുകൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ. ഒന്നാം പേരുകാരനെ വെടിവെച്ച്. രണ്ടാം പേരുകാരനെ തല്ലിക്കൊന്നു. മൂന്നാം പേരുകാരനെ.. മൂന്നാമത് കുത്തിക്കൊന്നു… ‘ മണിയുടെ പ്രസംഗം അന്താരാഷ്ട്രവാര്‍ത്താസ്ഥാപനമായ ബി.ബി.സി പോലും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് പൊലീസിന് നടപടിയെടുക്കേണ്ടത് അനിവാര്യമായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് പുനരന്വേഷണം നടത്തി. അന്നും കോടതി മണിയുടെ വാദം തള്ളുകയായിരുന്നു. വധക്കേസിലും ഗൂഢാലോചനക്കേസിലും മണിയെ പ്രതിയാക്കി. മൂന്നാം പ്രതി മദനനും പാമ്പുപാറ കുട്ടനും മണിയും അറസ്റ്റിലായി. പീരുമേട് സബ് ജയിലില്‍ 44 ദിവസം മണിക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നു.

 
പുതിയ ഉത്തരവനുസരിച്ച് കേസില്‍ പാമ്പുപാറ കുട്ടന്‍ ഒന്നാം പ്രതിയും മണി രണ്ടാം പ്രതിയും. നാലാം പ്രതിയും ഏഴാം പ്രതിയും ജീവിച്ചിരിപ്പില്ല. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോഴത്തെ പ്രതിയും പിന്നീട് ഒമ്പതാം സാക്ഷിയുമായ മോഹന്‍ദാസിന്റെ മൊഴിയാണ് വഴിത്തിരിവായത്. പ്രോസിക്യൂഷന്റെ നിലപാടാണ് സര്‍ക്കാര്‍ മാറി വന്നിട്ടും മണിയെ രക്ഷപ്പെടാനാവാത്ത വിധം കുരുക്കിലാക്കിയത്. ബേബി കൊല്ലപ്പെടുമ്പോള്‍ താന്‍ കേരളത്തിലില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ മണിയുടെ വാദം. എന്നാല്‍ ഇതംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. 2012ല്‍ തന്നെ മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും വിധി എതിരായിരുന്നു. നുണ പരിശോധനക്ക് തയ്യാറായതുമില്ല.

 
മുമ്പ് വി.എസ് അനുകൂലിയായിരുന്ന മണി മൂന്നാറില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ വി.എസ് ഉത്തരവിട്ടതോടെയാണ് അവരുടെ ആളായി വി.എസ്സിനെതിരെ തിരിയുന്നത്. പിന്നീട് പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായി മണി. ഇതിനുള്ള പാരിതോഷികമാണ് മന്ത്രിസ്ഥാനം. മന്ത്രി ഇ.പി ജയരാജന്‍ സ്വന്തക്കാരെ പൊതുമേഖലാ പദവികളില്‍ നിയമിച്ച പരാതിയെതുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് കഴിഞ്ഞ മാസം മണി മന്ത്രിയാകുന്നത്. പ്രതിയായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മണി വിജയിച്ചതെന്നായിരുന്നു സി.പി.എമ്മിന്റെ ന്യായം. കോടതി വിധി പുറത്തുവന്നയുടന്‍ മണി രാജിവെക്കേണ്ടിയിരുന്നെങ്കിലും തന്റെ രോമത്തിനുപോലും പോറലേല്‍ക്കില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പരസ്യമായി വീമ്പടിച്ചു.

 

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും മണി രാജിവെക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കയാണ്. വൈക്കം വിശ്വന്റെ പ്രതികരണത്തില്‍ ഇ.എം.എസിനെയും ഇ.കെ നായനാരെയും വരെ പരാമര്‍ശിക്കുന്നത് കൗതുകകരമാകുന്നു. അവരും കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് വിശ്വന്റെ ന്യായം. ‘കോടതി തീരുമാനിക്കട്ടെ. അധാര്‍മികതയുടെ ആശാന്മാര്‍ അതിനുമുമ്പ് ധാര്‍മികതയുമായി രംഗത്തുവരുന്നതിനെ കണക്കിലെടുക്കുന്നില്ല’ എന്നാണ് വി.എസിനെതിരെ വിശ്വന്റെ ഒളിയമ്പ്. വി.എസിനെതിരെയും കൊലക്കേസുള്ളതായി വാര്‍ത്ത പ്രചരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് മണിയെ വേദിയിലിരുത്തിയാണ്.

 
മുമ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചവരുടെ ചരിത്രം കേരളത്തിലുണ്ട്. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയുടെ ഒരു പരാമര്‍ശത്തെതുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ രാജിവെച്ചതെങ്കില്‍, മാലി ചാരക്കേസില്‍ വെറും ആരോപണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് കാരണമായത്. കോണ്‍ഗ്രസ് മന്ത്രിമാരായ കെ.പി വിശ്വനാഥന്‍ രാജി നല്‍കിയത് വനംകൊള്ളക്കെതിരായ ഹൈക്കോടതി നടത്തിയ ചെറിയ പരാമര്‍ശത്തിലാണ്.

 

മുസ്‌ലിം ലീഗ് നേതാവായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജി കോടതിയില്‍ മാത്രമല്ല, പ്രഥമ വിവരറിപ്പോര്‍ട്ട് പോലും ഇല്ലാത്ത ഒരു ആരോപണത്തിന്മേലായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജിവെച്ചത് കോടതിയുടെ പരോക്ഷമായ പരാമര്‍ശത്തെതുടര്‍ന്നായിരുന്നു. അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കുകയും രാഷ്ട്രീയ എതിരാളികളെ കുരുക്കിലാക്കുകയും ചെയ്യുന്ന ശൈലി തുടങ്ങിവെച്ചത് സി.പി.എമ്മാണ്. അതിന്റെ പാപഭാരം അവര്‍ പേറുക എന്നത് കാവ്യനീതി മാത്രമാണ്. എന്നാല്‍ മണിയുടെ കാര്യത്തില്‍ കോടതിയാണ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വിധിച്ചിരിക്കുന്നത്. ഇനി രാജി മാത്രമേ മണിയുടെ മുന്നിലുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending