Connect with us

Video Stories

ഭിന്നിപ്പില്‍ നിന്ന് നേടിയ വിജയം

Published

on

ഭരണ വിരുദ്ധ വികാരമെന്ന് ഒറ്റവാക്കില്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. ഫലം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍, എന്നാല്‍ ഒരു വാചകത്തില്‍ ഒതുങ്ങുന്നതുമല്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലൂം ഒരു പാര്‍ട്ടിക്ക് മാത്രമായി അനുകൂലമല്ല. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍, പഞ്ചാബും ഗോവയും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. മണിപ്പൂരില്‍ ആര് അധികാരത്തിലെത്തുമെന്ന കാര്യം അവിടെ ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെ മാത്രം ആശ്രയിച്ചുള്ള കാര്യവുമാണ്. അഞ്ചിടത്തും ഭരണത്തിനെതിരായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. ഭരണ വിരുദ്ധ ജനവിധിയുടെ തീവ്രത വെളിപ്പെടുത്തുന്നതാണ് ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയുടെ ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ തോല്‍വി.

ഭരണവിരുദ്ധ തരംഗത്തില്‍ ഉത്തര്‍പ്രദേശ് പിടിച്ച ബി.ജെ.പി വലിയ നേട്ടമുണ്ടാക്കി. ഇതിനെ മോദി തരംഗമായി ഉയര്‍ത്തിക്കാട്ടാനാണ് സംഘ്പരിവാര്‍ ശ്രമം. അങ്ങനെയല്ലെന്ന് ബി.ജെ.പിക്ക് തന്നെ തീര്‍ച്ചയുണ്ടെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ അതവര്‍ക്ക് ആവശ്യമാണ്. നോട്ട് നിരോധന കാലത്തിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ നാലിടത്ത് ബി.ജെ.പിയുടെ വിജയം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും രണ്ടിടത്താണ് അവര്‍ക്ക് വിജയമുണ്ടായത്. ഗോവയിലും മണിപ്പൂരിലും അവര്‍ക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലക്ക് വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിനെ ബി.ജെ.പിക്ക് സര്‍വ്വ സന്നാഹങ്ങളുമൊരുക്കിയാണ് നേരിട്ടത്. മോദി വിരുദ്ധ തരംഗമുണ്ടാകുമെന്ന പ്രതീക്ഷക്ക് മേല്‍ അടയിരുന്ന മതേതര പാര്‍ട്ടികളാകട്ടെ കളമറിഞ്ഞല്ല, കളിക്കിറങ്ങിയത്. തമ്മില്‍ തല്ലി കുലമൊടുങ്ങിയ യാദവകഥ മേമ്പൊടിയായി ചേര്‍ക്കാമെങ്കിലും അത് യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമല്ല. ഇന്ത്യയുടെ ഹൃദയഭൂമി കീഴടക്കി ബി.ജെ.പി മുന്നേറാനുള്ള സാധ്യത നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മതേതര പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വരുമായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റാണ് ബി.ജെ.പിയും കൂട്ടാളികളും നേടിയത്. മതേതര പാര്‍ട്ടികള്‍ക്ക് ആകെ നേടാനായത് ഏഴ് സീറ്റുകള്‍ മാത്രമാണ്. 42.30 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് ശതമാനം. എസ്.പി (22), ബി.എസ്.പി (19.60), കോണ്‍ഗ്രസ് (7.50) എന്നിങ്ങനെയായിരുന്നു മതേതര പാര്‍ട്ടികളുടെ വോട്ട് ശതമാനം. അതായത് മൂന്ന് മതേതര പാര്‍ട്ടികളും കൂടി 50 ശതമാനത്തിലേറെ വോട്ട് നേടിയെങ്കിലും വിജയിക്കാനായത് ഏഴ് സീറ്റില്‍ മാത്രമായിരുന്നു. 328 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് 324 സീറ്റുകളാണ്.
മറ്റൊരു കണക്ക് കൂടി പരിശോധിക്കാം. ആകെയുള്ള 403 മണ്ഡലങ്ങളില്‍ 73 ഇടത്ത് മുസ്‌ലിം ജനസംഖ്യ 30 ശതമാനത്തിന് മേലെയാണ്. 70 ഇടങ്ങളില്‍ 20 ശതമാനത്തിന് മുകളിലും. 143 മണ്ഡലങ്ങളില്‍ വിജയം നിര്‍ണയിക്കാവുന്ന സ്വാധീനം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും വിജയിച്ചു കയറിയത് ബി.ജെ.പിയാണ്. നേടിയ വോട്ടിങ് ശതമാനമാകട്ടെ 35 ശതമാനത്തില്‍ താഴെയും. മുസ്‌ലിം വോട്ടുകള്‍ മാത്രമല്ല, മറ്റ് പിന്നാക്ക വോട്ടുകളെയും ഭിന്നിപ്പിക്കുകയെന്ന തന്ത്രത്തിന്‍മേലായിരുന്നു ബി.ജെ.പിയുടെ കളി. ഒന്നര പതിറ്റാണ്ടിന് ശേഷം ട്രിപ്പിള്‍ സെഞ്ച്വറിയോടെ കളിയില്‍ കേമന്മാരായ ബി.ജെ.പി മതേതര പാര്‍ട്ടികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുമതാണ്.
സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെങ്കിലും എസ്.പിയിലുണ്ടായ ആഭ്യന്തര കലഹങ്ങള്‍ സഖ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. സഖ്യത്തിന് പുറത്തായിരുന്നു ബി.എസ്.പിയും രാഷ്ട്രീയ ലോക്ദളും. ആകാശംമുട്ടെയായിരുന്ന ബി.എസ്.പിയുടെ അവകാശവാദം 20 സീറ്റില്‍ ഒതുങ്ങി. ന്യൂനപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നതില്‍ ബി.എസ്.പിയുടെ സാന്നിധ്യം നിര്‍ണായകമാകുകയും ചെയ്തു. ബിഹാര്‍ നല്‍കിയ മഹാസഖ്യ മാതൃക യു.പിയില്‍ ആവര്‍ത്തിക്കണമെന്ന് ഇന്ത്യയിലെ മതേതര മനസ്സുകള്‍ ആഗ്രഹിച്ചിരുന്നതും ഇതുകൊണ്ടാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending