Connect with us

Video Stories

കാമ്പസുകളില്‍ പഠനമോ പീഡനമോ

Published

on

തൃശൂര്‍ തിരുവില്വാമല പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയുടെ മരണം നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെ അനഭിലഷണീയമായ പ്രവണതകളാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ കയറില്‍ തൂങ്ങി ജിഷ്ണു എന്ന പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തയായി പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് സഹപാഠികളുടെയും വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെയും ആരോപണം. പ്രശ്‌നത്തെതുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ഇതു സംബന്ധിച്ച് പൊലീസ് ആദ്യം മുതലേ സ്വീകരിച്ച നിലപാടാണ് സംഭവ വികാസങ്ങള്‍ ഇന്നലത്തെ അക്രമത്തിലേക്ക് വഴിവെച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കോളജിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകര്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും എതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കെ.എസ്.യു, എം.എസ്.എഫ്, എസ.്എഫ്.ഐ സംഘടനകളുടെ പ്രവര്‍ത്തകരാണ് കോളജ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതും അക്രമത്തില്‍ കലാശിച്ചതും. 480 വിദ്യാര്‍ഥികളും മുക്കാല്‍ പങ്കും പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നത് ചെറുതായി കാണാനാവില്ല.

 

സംഭവത്തില്‍ ജിഷ്ണുവിന്റെ നാടായ കോഴിക്കോട് വളയത്തെ രാഷ്രീയ കക്ഷികളെല്ലാം കൂട്ടായി സമര മുഖത്താണ്. സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്കു പോലും സംഭവത്തില്‍ പൊലീസിനെതിരായ നിലപാട് സ്വീകരിക്കേണ്ടി വന്നത് സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍വകലാശാലാ പരീക്ഷയില്‍ അടുത്തിരുന്ന കുട്ടിയുടെ പേപ്പര്‍ നോക്കിയെഴുതിയതിന് അധ്യാപകന്‍ എണീറ്റു നിര്‍ത്തി പരിഹസിക്കുകയും ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. എന്നാല്‍ ഇത് സഹപാഠികള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് .

ജിഷ്ണുവിനെ അധ്യാപകരും മറ്റും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ശാസ്ത്ര രംഗത്ത് കേരളത്തിന്റെ അഭിമാനമാകേണ്ട വിദ്യാര്‍ഥികളിലൊന്നാണ് മരിച്ച ജിഷ്ണു. പത്താം ക്ലാസില്‍ എണ്‍പതും പ്ലസ്ടുവിന് എഴുപതും ശതമാനം മാര്‍ക്കു നേടിയ ജിഷ്ണു കോപ്പിയടിച്ചത് പിടികൂടിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് മാനേജ്‌മെന്റും ചില അധ്യാപകരും പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് കുട്ടിയുടെ പഠന മികവു തന്നെ. സ്‌കൂള്‍ കാലത്ത് ശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച കുട്ടി ശാസ്ത്ര പരിചയ മേളയില്‍ പുരസ്‌കാരം നേടുക വരെ ചെയ്തിട്ടുണ്ട്.

കോളജിലെ ചിലര്‍ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് സഹപാഠികള്‍ പറയുമ്പോള്‍ അത് അവിശ്വസിക്കുക ബുദ്ധിമുട്ടാകും. നവ മാധ്യമമായ ഓണ്‍ലൈനിലൂടെ വിദ്യാര്‍ഥികള്‍ സംഘടിതമായി തന്നെ കോളജിനും അധികൃതര്‍ക്കുമെതിരെ രംഗത്തുവരികയുണ്ടായി. തന്റെ മകനെ അവര്‍ കൊന്നതാണ്. വേറൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മ മഹിജയുടെ വാക്കുകളിലെ തീക്ഷ്ണ വികാരം സര്‍ക്കാരും കേരള മനസ്സാക്ഷിയും ഉള്‍ക്കൊണ്ടേ തീരൂ. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥികള്‍ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ലെന്നത് നിസ്സാരമല്ല. യുവജന കമ്മീഷന്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയും വിശദീകരണം തേടിയിട്ടുണ്ട്.

അഞ്ചു മിനിറ്റ് വൈകിയതിന് ക്ലാസില്‍ ആബ്‌സന്റ് രേഖപ്പെടുത്തുക. അതൊഴിവാക്കാന്‍ ആയിരം രൂപ പിഴ ചുമത്തുക. ഷൂലേസ് കെട്ടാത്തതിന് ചീത്ത വിളിക്കുക തുടങ്ങിയ നടപടികള്‍ കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതായി സഹപാഠികള്‍ പറയുന്നു. മാത്രമല്ല, കോളജ് പി.ആര്‍.ഒയുടെ മുറി കുട്ടികളെ മര്‍ദിക്കുന്ന ‘ഇടിമുറി’യാണെന്നും കുട്ടികള്‍ ആരോപിക്കുമ്പോള്‍ ഇതിലെല്ലാം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇതുവരെ എന്തു നടപടിയെടുത്തുവെന്ന ചോദ്യവും ഉയരുന്നു. വര്‍ധിച്ചുവരുന്ന എഞ്ചിനീയറിങ് ഭ്രമം മൂലം സംസ്ഥാനത്ത് നൂറിലധികം എഞ്ചി.

കോളജുകളാണ് സ്വകാര്യമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ പ്രവേശനാനുപാതം പടിപടിയായി കുറഞ്ഞുവരുന്നതിനെതുടര്‍ന്ന് പല കോളജുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ പശ്ചാത്തലത്തിലാണ് ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ തങ്ങളുടെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കാനെന്നോണം കടുത്ത പഠനമുറകളും ചിട്ടകളും ഏര്‍പെടുത്തുന്നത്. ഇതെല്ലാം കുട്ടികളുടെ ഭാവിക്കു വേണ്ടിയാണെന്നതിനാല്‍ മിക്ക രക്ഷിതാക്കളും ഇതിനെല്ലാം ഒരു പരിധി വരെ സമ്മതം നല്‍കുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ പഠനത്തിനുപകരം പീഡനക്കളമായാലോ.

കഴിഞ്ഞ ദിവസം തന്നെയാണ് കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളജില്‍ കഴിഞ്ഞ വര്‍ഷം നടന്ന റാഗിങ് സംഭവം ഒരു വിദ്യാര്‍ഥിയെ ജീവച്ഛവമാക്കിയ വാര്‍ത്ത പുറത്തുവരുന്നത്. രാത്രി മുഴുവന്‍ ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആറോളം ജൂനിയര്‍മാരെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം കുട്ടികളിലൊരാളാണ് പുറത്തുവിട്ടത്. ഇതിലും പൊലീസും കോളജ് മാനേജ്‌മെന്റും ഇരകള്‍ക്കു പകരം പ്രതികളുടെ പക്ഷത്ത് നിന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിക്കുന്നത്. ഈ പ്രായത്തില്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നുവരില്ല.

അവ ജീവിത കാലമത്രയും നീറി നില്‍ക്കുന്ന വിഷാദ രോഗവുമാകും ഫലം. ബംഗളൂര്‍ പോലുള്ള ഐ.ടി വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് നിത്യേനയെന്നോണമാണ് ഇത്തരം പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത്. മലയാളി വിദ്യാര്‍ഥികള്‍ നിരവധി പീഡനത്തിനും റാഗിങിനും വിധേയമാക്കപ്പെടുന്നുണ്ട്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലും പീഡനം പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇക്കഴിഞ്ഞ പ്രവേശന കാലത്താണ് സംസ്ഥാനത്തെ മെഡിക്കല്‍ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളിലെ കോഴയെകുറിച്ച് വ്യാപകമായ പരാതിയുയര്‍ന്നത്. എന്നാല്‍ നിയമ സഭയില്‍ പോലും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നോര്‍ക്കണം. സ്വകാര്യമേഖല രാജ്യത്ത് അത്യാവശ്യമാണ് എന്നിരിക്കെ ഇവയുടെ തിട്ടൂരത്തിന് വഴങ്ങി വിദ്യാര്‍ഥികളെ കൊലക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുകൂടാ. തെറ്റുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കി പ്രതികരിക്കണം.

ആദ്യ ദിവസങ്ങളിലെ കൃത്രിമ ബഹളക്കൂട്ടലുകളും കൊണ്ട് തീരുന്നതല്ല ഇത്. കാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഗാഢമായി പരിശോധിക്കുകയും അവ തടയുന്നതിന് ഫലപ്രദമായ നിയമങ്ങള്‍ രൂപീകരിക്കാന്‍ ഭരണകൂടവും നിയമ നിര്‍മാണ സഭയും തയ്യാറാകേണ്ടതുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending