Connect with us

Video Stories

കാമ്പസുകളില്‍ പഠനമോ പീഡനമോ

Published

on

തൃശൂര്‍ തിരുവില്വാമല പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയുടെ മരണം നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെ അനഭിലഷണീയമായ പ്രവണതകളാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ കയറില്‍ തൂങ്ങി ജിഷ്ണു എന്ന പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തയായി പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് സഹപാഠികളുടെയും വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെയും ആരോപണം. പ്രശ്‌നത്തെതുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ഇതു സംബന്ധിച്ച് പൊലീസ് ആദ്യം മുതലേ സ്വീകരിച്ച നിലപാടാണ് സംഭവ വികാസങ്ങള്‍ ഇന്നലത്തെ അക്രമത്തിലേക്ക് വഴിവെച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കോളജിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകര്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും എതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കെ.എസ്.യു, എം.എസ്.എഫ്, എസ.്എഫ്.ഐ സംഘടനകളുടെ പ്രവര്‍ത്തകരാണ് കോളജ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതും അക്രമത്തില്‍ കലാശിച്ചതും. 480 വിദ്യാര്‍ഥികളും മുക്കാല്‍ പങ്കും പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നത് ചെറുതായി കാണാനാവില്ല.

 

സംഭവത്തില്‍ ജിഷ്ണുവിന്റെ നാടായ കോഴിക്കോട് വളയത്തെ രാഷ്രീയ കക്ഷികളെല്ലാം കൂട്ടായി സമര മുഖത്താണ്. സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്കു പോലും സംഭവത്തില്‍ പൊലീസിനെതിരായ നിലപാട് സ്വീകരിക്കേണ്ടി വന്നത് സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍വകലാശാലാ പരീക്ഷയില്‍ അടുത്തിരുന്ന കുട്ടിയുടെ പേപ്പര്‍ നോക്കിയെഴുതിയതിന് അധ്യാപകന്‍ എണീറ്റു നിര്‍ത്തി പരിഹസിക്കുകയും ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. എന്നാല്‍ ഇത് സഹപാഠികള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് .

ജിഷ്ണുവിനെ അധ്യാപകരും മറ്റും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ശാസ്ത്ര രംഗത്ത് കേരളത്തിന്റെ അഭിമാനമാകേണ്ട വിദ്യാര്‍ഥികളിലൊന്നാണ് മരിച്ച ജിഷ്ണു. പത്താം ക്ലാസില്‍ എണ്‍പതും പ്ലസ്ടുവിന് എഴുപതും ശതമാനം മാര്‍ക്കു നേടിയ ജിഷ്ണു കോപ്പിയടിച്ചത് പിടികൂടിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് മാനേജ്‌മെന്റും ചില അധ്യാപകരും പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് കുട്ടിയുടെ പഠന മികവു തന്നെ. സ്‌കൂള്‍ കാലത്ത് ശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച കുട്ടി ശാസ്ത്ര പരിചയ മേളയില്‍ പുരസ്‌കാരം നേടുക വരെ ചെയ്തിട്ടുണ്ട്.

കോളജിലെ ചിലര്‍ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് സഹപാഠികള്‍ പറയുമ്പോള്‍ അത് അവിശ്വസിക്കുക ബുദ്ധിമുട്ടാകും. നവ മാധ്യമമായ ഓണ്‍ലൈനിലൂടെ വിദ്യാര്‍ഥികള്‍ സംഘടിതമായി തന്നെ കോളജിനും അധികൃതര്‍ക്കുമെതിരെ രംഗത്തുവരികയുണ്ടായി. തന്റെ മകനെ അവര്‍ കൊന്നതാണ്. വേറൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മ മഹിജയുടെ വാക്കുകളിലെ തീക്ഷ്ണ വികാരം സര്‍ക്കാരും കേരള മനസ്സാക്ഷിയും ഉള്‍ക്കൊണ്ടേ തീരൂ. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥികള്‍ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ലെന്നത് നിസ്സാരമല്ല. യുവജന കമ്മീഷന്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയും വിശദീകരണം തേടിയിട്ടുണ്ട്.

അഞ്ചു മിനിറ്റ് വൈകിയതിന് ക്ലാസില്‍ ആബ്‌സന്റ് രേഖപ്പെടുത്തുക. അതൊഴിവാക്കാന്‍ ആയിരം രൂപ പിഴ ചുമത്തുക. ഷൂലേസ് കെട്ടാത്തതിന് ചീത്ത വിളിക്കുക തുടങ്ങിയ നടപടികള്‍ കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതായി സഹപാഠികള്‍ പറയുന്നു. മാത്രമല്ല, കോളജ് പി.ആര്‍.ഒയുടെ മുറി കുട്ടികളെ മര്‍ദിക്കുന്ന ‘ഇടിമുറി’യാണെന്നും കുട്ടികള്‍ ആരോപിക്കുമ്പോള്‍ ഇതിലെല്ലാം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇതുവരെ എന്തു നടപടിയെടുത്തുവെന്ന ചോദ്യവും ഉയരുന്നു. വര്‍ധിച്ചുവരുന്ന എഞ്ചിനീയറിങ് ഭ്രമം മൂലം സംസ്ഥാനത്ത് നൂറിലധികം എഞ്ചി.

കോളജുകളാണ് സ്വകാര്യമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ പ്രവേശനാനുപാതം പടിപടിയായി കുറഞ്ഞുവരുന്നതിനെതുടര്‍ന്ന് പല കോളജുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ പശ്ചാത്തലത്തിലാണ് ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ തങ്ങളുടെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കാനെന്നോണം കടുത്ത പഠനമുറകളും ചിട്ടകളും ഏര്‍പെടുത്തുന്നത്. ഇതെല്ലാം കുട്ടികളുടെ ഭാവിക്കു വേണ്ടിയാണെന്നതിനാല്‍ മിക്ക രക്ഷിതാക്കളും ഇതിനെല്ലാം ഒരു പരിധി വരെ സമ്മതം നല്‍കുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ പഠനത്തിനുപകരം പീഡനക്കളമായാലോ.

കഴിഞ്ഞ ദിവസം തന്നെയാണ് കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളജില്‍ കഴിഞ്ഞ വര്‍ഷം നടന്ന റാഗിങ് സംഭവം ഒരു വിദ്യാര്‍ഥിയെ ജീവച്ഛവമാക്കിയ വാര്‍ത്ത പുറത്തുവരുന്നത്. രാത്രി മുഴുവന്‍ ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആറോളം ജൂനിയര്‍മാരെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം കുട്ടികളിലൊരാളാണ് പുറത്തുവിട്ടത്. ഇതിലും പൊലീസും കോളജ് മാനേജ്‌മെന്റും ഇരകള്‍ക്കു പകരം പ്രതികളുടെ പക്ഷത്ത് നിന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിക്കുന്നത്. ഈ പ്രായത്തില്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നുവരില്ല.

അവ ജീവിത കാലമത്രയും നീറി നില്‍ക്കുന്ന വിഷാദ രോഗവുമാകും ഫലം. ബംഗളൂര്‍ പോലുള്ള ഐ.ടി വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് നിത്യേനയെന്നോണമാണ് ഇത്തരം പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത്. മലയാളി വിദ്യാര്‍ഥികള്‍ നിരവധി പീഡനത്തിനും റാഗിങിനും വിധേയമാക്കപ്പെടുന്നുണ്ട്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലും പീഡനം പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇക്കഴിഞ്ഞ പ്രവേശന കാലത്താണ് സംസ്ഥാനത്തെ മെഡിക്കല്‍ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളിലെ കോഴയെകുറിച്ച് വ്യാപകമായ പരാതിയുയര്‍ന്നത്. എന്നാല്‍ നിയമ സഭയില്‍ പോലും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നോര്‍ക്കണം. സ്വകാര്യമേഖല രാജ്യത്ത് അത്യാവശ്യമാണ് എന്നിരിക്കെ ഇവയുടെ തിട്ടൂരത്തിന് വഴങ്ങി വിദ്യാര്‍ഥികളെ കൊലക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുകൂടാ. തെറ്റുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കി പ്രതികരിക്കണം.

ആദ്യ ദിവസങ്ങളിലെ കൃത്രിമ ബഹളക്കൂട്ടലുകളും കൊണ്ട് തീരുന്നതല്ല ഇത്. കാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഗാഢമായി പരിശോധിക്കുകയും അവ തടയുന്നതിന് ഫലപ്രദമായ നിയമങ്ങള്‍ രൂപീകരിക്കാന്‍ ഭരണകൂടവും നിയമ നിര്‍മാണ സഭയും തയ്യാറാകേണ്ടതുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ജി.സി നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിമുടി തകര്‍ക്കും: എം.എസ്.എഫ്‌

ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു. 

Published

on

വൈസ് ചാൻസലർമാരുടെ (വിസി) നിയമനവും സർവകലാശാല പ്രൊഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അടുത്തിടെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണത്തെയും ആഴത്തിൽ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന്
എം.എസ്.എഫ്‌ ദേശീയ കമ്മിറ്റി.

കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വിസി നിയമനങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക് യോഗ്യതകളും സ്ഥാപനപരമായ ആവശ്യങ്ങളും മാറ്റിവയ്ക്കുന്നതിലൂടെ, അക്കാദമിക് മികവിന് മുൻഗണന നൽകുന്നതിന് പകരം യൂണിവേഴ്‌സിറ്റികളെ ഉദ്യോഗസ്ഥ ശക്തികളുടെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.

ഈ നിർദ്ദേശങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും, അക്കാദമിക് സമൂഹത്തിന്റെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും, വിദ്യാഭ്യാസപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.

രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണം. സർക്കാർ ഈ പിന്തിരിപ്പൻ നയങ്ങൾ പുനഃപരിശോധിക്കുകയും പകരം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്രതയും സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപ്പെട്ടു.

Continue Reading

Video Stories

വ്യക്തിപൂജയില്‍ നിന്നും ഭക്തി പൂജയിലേക്ക്

Published

on

വ്യക്തിപൂജയെ എക്കാലവും തള്ളിപ്പറഞ്ഞിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. വ്യക്തിപൂജ പാര്‍ട്ടി രീതിയല്ല പാര്‍ട്ടിയാണ് മുകളില്‍ പാര്‍ട്ടിക്ക് മുകളിലല്ല ആരും എന്നൊക്കെയാണ് നാളിതുവരെ സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. അത് അവാസ്തവവും ചരിത്ര വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിട്ട് തന്നെ വ്യക്തിപൂജയും അമിത ഭക്തിയുമൊക്കെ എക്കാലവും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കാരണഭൂതം തിരുവാതിരയിലൂടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ സ്തുതി പാടലിന്റെ പാരമ്യതയില്‍ എത്തിച്ച് പാര്‍ട്ടി മാറ്റം വ്യക്തമാക്കിയിരുന്നു. കാരണഭൂതന്‍ എന്നായിരുന്നു അന്ന് പിണറായി വിജയനെ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നിതാ വ്യക്തിപൂജയുടെ ഒരു സെക്കന്‍ഡ് പാര്‍ട്ട് വന്നിരിക്കുകയാണ്. മാരക വേര്‍ഷന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗാനം പുറത്ത് വന്നത്. കാരണ ഭൂതനില്‍ നിന്ന് ഫീനിക്സ് പക്ഷിയായും പടനായകനുമൊക്കെയായിട്ടാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നത് പണ്ടേ സി.പി.എമ്മുകാരുടെ രീതിയായതിനാല്‍ പിണറായി സ്തുതി പാട്ട് എഴുതിയ ധനവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍ നിയമനത്തിന് അപേക്ഷ നല്‍കും മുമ്പേ നിയമനവും കാറുള്‍പ്പെടെ സൗകര്യവും നല്‍കി പിണറായി ഇന്നത്തെ കമ്മ്യൂണിസത്തിന്റെ ശരിയായ മുഖമായ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെ പോലും കടത്തി വെട്ടി. ലോക രാഷ്ട്രീയത്തില്‍ തന്നെ വ്യക്തിപൂജയുടെ മാരക വേര്‍ഷന്‍സ് കാണണമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി. ഇതിന്റെ ജീവിച്ചിരിക്കുന്ന രണ്ട് വേര്‍ഷനുകളായാണിപ്പോള്‍ പിണറായിയും കിങ് ജോങ് ഉന്നും നിലനില്‍ക്കുന്നത്. യുഗോസ്ലാവിയയില്‍ ജോസ് മാര്‍ഷല്‍ ടിറ്റോ, അല്‍ബേനിയയില്‍ ആന്‍വര്‍ ഹോജ, റൊമാനിയിലെ നിക്കോളാസ് ചെസ്സ്‌ക്യൂ, റഷ്യയില്‍ സാലിന്‍, ലെനിന്‍ എന്തിന് മാര്‍ക്സിസം എന്നത് തന്നെ മാര്‍ക്‌സിനോടുള്ള അദ്ദേഹത്തിന്റെ ചിന്തകളോടുള്ള വ്യക്തിപൂജയാണ്. ഡബിള്‍ ചങ്ക് മള്‍ട്ടിപ്പിള്‍ ചങ്ക് എന്നൊക്കെ അണികളായ പാണന്‍മാര്‍ പാടിപ്പുകഴ്ത്താറുണ്ടെങ്കിലും പിണറായിക്കായുള്ള വ്യക്തിപൂജ എല്ലാ സീമകളും കടന്നാണിപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി തന്നെ മുമ്പ് പറഞ്ഞത് പിണറായി വിജയന്‍ സൂര്യനാണെന്ന്. അത് പക്ഷേ ജ്വലിക്കുന്നതാണോ കെട്ടതാണോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ദൈവമില്ലെന്ന് പറഞ്ഞിരുന്ന പാര്‍ട്ടി ഒടുവില്‍ പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണ് പറഞ്ഞതും ഈയടുത്ത കാലത്താണ്. സഹകരണ മന്ത്രി വാസവനായിരുന്നു ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. മുമ്പ് വ്യക്തി പൂജയുടെ പേരില്‍ പി ജയരാജിനെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പിണറായി വിജയനെതിരെ ഒരു വ്യക്തിപൂജ സ്തുതിഗാനങ്ങള്‍ വരുമ്പോള്‍ അത് ഉണ്ടാകുന്നില്ല. പിണറായി വിജയന്റെ അറിവോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ആലപിക്കപ്പെടുന്നത് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

മുമ്പ് സി.പി.എം സമ്മേളനത്തിനിടെ വി.എസിനായി ആര്‍ത്തുവിളിച്ചവരെ നിലക്കു നിര്‍ത്താന്‍ പിണറായി നടത്തിയ ആക്രോശം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. കള്ളുകുടിച്ചു വന്നു വല്ലതും കാണിക്കാന്‍ ആണെങ്കില്‍ വേറെ സ്ഥലം നോക്കണം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. അത് മദ്യപിച്ച് വന്ന ആളുകള്‍ ചെയ്തുകൂട്ടിയ ഒരു പ്രവര്‍ത്തിയായിട്ടാണ് വിലയിരുത്തിയിരുന്നത്. വി.എ സ് ആരാധന എന്ന് പറയുന്നത് പിണറായി വിജയനോടുള്ള അടിമത്വം നിറഞ്ഞ ആരാധനയോട് ഒരിക്കലും ചേര്‍ത്ത് വെക്കാനോ താരതമ്യം ചെയ്യാനോ പോലും കഴിയില്ലെന്നത് മറ്റൊരു കാര്യം. പിണറായിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കീഴിലേക്ക് പാര്‍ട്ടി മാറും മുമ്പ് പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്ററുകളില്‍ ഒന്നും നേതാക്കളുടെ പടങ്ങള്‍ വന്നിരുന്നില്ല. അച്യുതാനന്ദന്റെ പടങ്ങള്‍ വെച്ച് ആരാധിക്കു ന്നതിനെതിരെ ഇതേ പിണറായി വിജയനും മറ്റു നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പടവാളേന്തിയിരുന്നു. പക്ഷേ ഇതൊക്കെ പഴയ കഥ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ പിണറായിയുടെ പടം വെച്ച് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകള്‍ നിരന്നതും മറക്കാനാവില്ല. 2016 തൊട്ട് ഇങ്ങോട്ട് നോക്കിക്കഴിഞ്ഞാല്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ ഒരു അധികാരത്തിലേക്കുള്ള വരവിനെ ആഘോഷിക്കുന്ന നിലയിലും അദ്ദേഹം അധികാരത്തില്‍ ഇരുന്നുകൊണ്ടാണ് ഈ പാര്‍ട്ടിയെയും കേരളത്തിലെ ജനങ്ങളെയും ഒക്കെ തന്നെ മുന്നോട്ടു നയിക്കുന്നതും എന്ന തരത്തിലുള്ള അറു ബോറന്‍, വഷളന്‍ പാട്ടുകള്‍ വരാന്‍ തുടങ്ങിയത്.

ജീവിച്ചിരിക്കുന്ന നേതാക്കളെ പുകഴ്ത്തുക അവര്‍ക്ക് വേണ്ടി സിന്താബാദ് വിളിക്കുക അങ്ങനെ ഒരു രീതി സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാണുന്ന മുണ്ടുടുത്ത മോദിയുടെ ഭരണ കാലത്ത് സിപിഎമ്മിന്റെ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത നിറഞ്ഞ മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പഴയ രീതിയില്‍ പോയി കഴിഞ്ഞാല്‍ പാര്‍ട്ടി വളരില്ല ഇതുപോലെയുള്ള സ്തുതിഗാനങ്ങളും പാട്ടുകളും ഫ്‌ളകസുകളും പോസ്റ്ററുകളും ഒക്കെ ഇല്ലാതെ പാര്‍ട്ടി വളരില്ല എന്ന തോന്നലിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. എല്ലാ കാലത്തും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മുഹമ്മദലിയിലൂടെ കേരളത്തിന് ഒളിംപിക്സ് സ്വര്‍ണമെഡല്‍ വാങ്ങിക്കൊടുത്ത മുന്‍ മന്ത്രി ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നായിരുന്നു വാഴ്ത്തു പാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി.

 

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Trending