Connect with us

Video Stories

ജനങ്ങളുടെ ജീവന്‍കൂടി സര്‍ക്കാര്‍ കാക്കണം

Published

on

 

ഭയപ്പെട്ടിരുന്നതുപോലെ മഹാപേമാരിക്കും പ്രളയത്തിനും പിറകെ കേരളത്തെ പകര്‍ച്ചവ്യാധികള്‍കൂടി പിടിമുറുക്കുകയാണെന്നാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി അഞ്ചു ദിവസത്തിനകം 31 പേരാണ് ലെപ്‌റ്റോസ്‌പൈറോസിസ് അഥവാ എലിപ്പനി ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ശനിയാഴ്ച ഒന്‍പതും ഞായറാഴ്ച പത്തു പേരും ഇന്നലെ നാലു പേരുമാണ് മരിച്ചത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ജൂണില്‍ വീശിയടിച്ച നിപ പനിബാധ മൂലം പതിനേഴു പേര്‍ മരിച്ച സ്ഥാനത്താണ് അവിടെ എലിപ്പനി കടുത്ത ഭീഷണിയുമായി കടന്നുവന്നിരിക്കുന്നത്. ഈ രോഗം ബാധിച്ചവരെന്ന് സംശയിക്കുന്നവരുടെ എണ്ണം നാനൂറ് കടന്നിരിക്കുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് നേരത്തെതന്നെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും വേണ്ടത്ര മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ചോ എന്ന് സംശയിക്കുംവിധമാണ് എലിപ്പനി ബാധയുടെ വ്യാപ്തി നമ്മെ ആശങ്കയിലാഴ്ത്തുന്നത്. അത്യാധുനിക ആതുര സംവിധാനങ്ങള്‍തേടി അധികാരികള്‍ വിദേശത്ത് പോകുമ്പോള്‍ സാമാന്യജനങ്ങളുടെ ജീവനിട്ട് പന്താടുന്ന അവസ്ഥ ഇടതുപക്ഷ സര്‍ക്കാര്‍ സൃഷ്ടിക്കരുത്.
പ്രളയത്തിന്റെ ബാക്കിപത്രമായി മാറിയ ഖര മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിന് സ്വയമേവ ഇറങ്ങിപ്പുറപ്പെട്ടവരും എലിപ്പനി മരണത്തിന്റെ പിടിയിലകപ്പെട്ടു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. പെരുമ്പാവൂര്‍ അയ്മുറി ഷാജിയുടെ ഭാര്യ കുമാരി (48)യും ചാലക്കുടി കോടാലി സ്വദേശി സുരേഷും(36) ശുചീകരണത്തില്‍ പങ്കെടുത്തശേഷം എലിപ്പനി ബാധിച്ചു മരിച്ചവരാണ്. സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കുമാരി മരിച്ചത്. കോഴിക്കോട്ട് ആരോഗ്യവകുപ്പു ജീവനക്കാരുള്‍പ്പെടെ അഞ്ചു പേരും മലപ്പുറം ചമ്രവട്ടത്ത് സ്ത്രീയും മരിച്ചു. പ്രളയ ശുചീകരണ പ്രവര്‍ത്തനത്തിറങ്ങിയവര്‍ മിക്കവരും വേണ്ടത്ര സുരക്ഷാമുന്‍കരുതല്‍ എടുത്തിരിക്കാനുള്ള സാധ്യത ഇല്ലെന്നത് മുന്‍കൂട്ടിക്കണ്ട് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാതിരുന്നതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്ന ആരോപണം സജീവമാണ്. കോഴിക്കോട്ട് ഇന്നലെ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ മുന്‍കരുതലുകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതെന്തുകൊണ്ട് മുന്‍കൂട്ടി കഴിഞ്ഞില്ല എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി, പ്രതിരോധ മരുന്നുകള്‍ കഴിക്കാത്തവരാണ് മരണത്തിനിരയായത് എന്നാണ്. ഇതുതന്നെയാണ് ജനവും മന്ത്രിയോട് ചോദിക്കുന്നത്. അലോപ്പതി, ഹോമിയോ പോലുള്ള ചികില്‍സാകേന്ദ്രങ്ങളില്‍ വേണ്ടത്ര ജീവനക്കാരുടെ ലഭ്യതയും ബോധവല്‍കരണവും രോഗികള്‍ക്ക് പെട്ടെന്ന് ചികില്‍സക്കെത്താനുള്ള സൗകര്യവും കൂടുതലായി ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
മഴക്കാലാനന്തരം പതിവായി കേരളത്തില്‍ പടരുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതുപോലെ നേരിടേണ്ട ഒന്നല്ല ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതി. വളരെ പെട്ടെന്ന് ചൂടിലേക്ക് മാറുന്ന അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ പടരാനുള്ള സാധ്യത ഏറെയാണ്. അതിനുപുറമെയാണ് വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം രോഗാണുക്കള്‍ പെറ്റുപെരുകാനുള്ള അവസരം. പരിസര ശുചീകരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ 200 മി.ഗ്രാം നല്‍കാന്‍ നടപടി സ്വീകരിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. മന്ത്രി ടി.പി രാമകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ മരുന്നുകഴിച്ചുകൊണ്ട് ഔഷധ സേവക്ക് പ്രോല്‍സാഹനം നല്‍കിയെങ്കിലും എത്ര പേര്‍ ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവ ലഭ്യമെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന കക്കൂസിലേതടക്കമുള്ള മാലിന്യം കലര്‍ന്ന ജലം വലിയ ഭീതിയാണ് ഇപ്പോഴും ജനമനസ്സുകളില്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ പോലുള്ള ജില്ലയില്‍ വെള്ളം പൂര്‍ണമായും ഇറങ്ങിപ്പോകാത്തതുകൊണ്ടാകാം അവിടെനിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്.
ഉയര്‍ന്ന ആരോഗ്യബോധം, സാക്ഷരതാനിലവാരം എന്നിവ അനുകൂലമായിട്ടും ജനങ്ങള്‍ക്ക് സമയബന്ധിതമായി പ്രതിരോധ ഗുളികകള്‍ എത്തിക്കുന്നതിന് വന്ന അലംഭാവമാണ് പെട്ടെന്നുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പോലും ചൂണ്ടിക്കാട്ടുന്നത്. വെള്ളപ്പൊക്കക്കെടുതികള്‍ ഇനിയും മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. അതില്‍ പ്രധാനം സാംക്രമിക രോഗങ്ങള്‍ തന്നെ. സംസ്ഥാന ആരോഗ്യ വകുപ്പിന് മാത്രമേ ഇക്കാര്യത്തില്‍ ജനങ്ങളുടെ ജീവരക്ഷക്ക് എത്താന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രതിവര്‍ഷം മുന്നൂറോളം പേരെന്നതോതില്‍ ഡെങ്കി, എലിപ്പനി മുതലായവ ബാധിച്ച് മരണമടഞ്ഞതാണ്. ഇക്കാര്യത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതീവലോലമാണെന്നാണ് ദേശീയ ആരോഗ്യ മന്ത്രാലയവും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തവണ കേന്ദ്ര ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ കേരളം സന്ദര്‍ശിച്ച് പറഞ്ഞത്, കേരളം അത്ര ഭയപ്പെടേണ്ടതില്ലെന്നായിരുന്നു. സംഭവിക്കുന്നതോ മറിച്ചും.
ഇതിനകം പതിമൂന്ന് ജില്ലകളിലും എലിപ്പനി ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പനി ലക്ഷണം കണ്ടവര്‍ ആതുര കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാര്‍ സംവിധാനത്തിനുണ്ടാകണം. ശ്വാസകോശത്തെ പെട്ടെന്ന് ബാധിക്കുന്ന രോഗം വളരെ പെട്ടെന്ന് മരണത്തിലെത്തിച്ചേരുമെന്നതിനാല്‍ രോഗികളും ബന്ധുക്കളും പരമാവധി ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണം. തിളപ്പിച്ചാറിയ കുടിവെള്ളം ആവശ്യത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പ്രളയ പ്രദേശങ്ങളില്‍ കുടിവെള്ളം പോലും കിട്ടാക്കനിയായിരിക്കെ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ ഇതര വകുപ്പുകളും മുന്നിട്ടിറങ്ങണം. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് നീക്കുന്ന കാര്യത്തില്‍ രണ്ടു മന്ത്രിമാര്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട പോര് പക്ഷേ കാര്യങ്ങള്‍ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ്. അതാകരുത് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ സംഭവിക്കേണ്ടത്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending