Connect with us

Views

ജനാധിപത്യം ജ്വലിച്ച വേങ്ങരയിലെ വിജയം

Published

on

ജനാധിപത്യത്തിനു മേല്‍ പണാധിപത്യവും രാഷ്ട്രീയ ആദര്‍ശത്തിനു മേല്‍ അധികാര ദുര്‍വിനിയോഗവും അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടതുപക്ഷത്തിന്റെ അഹന്തക്കേറ്റ അടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ആധികാരിക വിജയം. കല്ല് കരട് കാഞ്ഞിരക്കുറ്റിയും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും ഒരേ ചേരിയില്‍ ഒന്നിച്ചണിനിരന്ന് ഒറ്റക്കെട്ടായി പടനയിച്ചിട്ടും യു.ഡി.എഫിന്റെ ഉരുക്ക് കോട്ടക്ക് ഒരു പോറലുമേല്‍പ്പിക്കാനായില്ല എന്നത് നന്മയുടെ രാഷ്ട്രീയത്തിന് വേങ്ങരയിലെ വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരംകൂടിയാണ്.

ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്ന് വീമ്പു പറയുകയും ഇത്തവണ മണ്ഡലം പിടിച്ചടക്കുമെന്ന് പെരുമ്പറ മുഴക്കുകയും ചെയ്ത സി.പി.എം സെക്രട്ടറി ഒടുവില്‍ സാങ്കേതികമായെങ്കിലും യു.ഡി.എഫിന്റെ വിജയം സമ്മതിച്ചു നിറം മാറിയത് ഓന്തിനെ പോലും നാണിപ്പിക്കുന്നതായി. ബി.ജെ.പിയുമായി മരംചുറ്റി പ്രേമത്തിലൂടെ ഒപ്പിച്ചെടുത്ത ഫാസിസ്റ്റ് വോട്ടുകളുടെ പിന്‍ബലത്തില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വിള്ളലുണ്ടാക്കിയെന്ന് മേനി നടിക്കുന്ന സി.പി.എം തീക്കൊള്ളി കൊണ്ടാണ് തലചൊറിയുന്നത് എന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. മതേതരത്വത്തിന്റെ സ്വര്‍ഗഭൂമികയെ നരകതുല്യമാക്കാന്‍ വര്‍ഗീയ ചെകുത്താന്മാരുമായി ചങ്ങാത്തമുണ്ടാക്കിയ നെറികെട്ട രാഷ്ട്രീയത്തിന് സി.പി.എം വലിയ വില നല്‍കേണ്ടി വരും. ഒന്നല്ല, ഒരായിരം തെരഞ്ഞെടുപ്പുകള്‍ തോല്‍ക്കേണ്ടി വന്നാലും വര്‍ഗീയ വിധ്വംസക ശക്തികളോട് സന്ധിചെയ്യാന്‍ മനസില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിക്ക് പ്രബുദ്ധ ജനത നല്‍കിയ പ്രതിഫലമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് ഇനിയെങ്കിലും ഇടതുപക്ഷം പാഠമാക്കേണ്ടതുണ്ട്.

പ്രതിപക്ഷത്തിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണി നേടുന്ന മികവുറ്റ വിജയമാണ് വേങ്ങരയില്‍ യു.ഡി.എഫിന്റേത്. 23,310 വോട്ടിന്റെ മഹാഭൂരിപക്ഷത്തിന് അഡ്വ.കെ.എന്‍.എ ഖാദര്‍ വിജയിച്ചതിന്റെ ജാള്യത മറച്ചുവെക്കാനാണ് ഇടതുപക്ഷം വൃഥാശ്രമം നടത്തുന്നത്. പ്രതിപക്ഷത്തായിരിക്കെ അരുവിക്കരയിലും നെയ്യാറ്റിന്‍കരയിലും പിറവത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഭരണപക്ഷത്തായിരിക്കെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും എട്ടുനിലയില്‍ പൊട്ടിയ പാര്‍ട്ടിയാണ് സ്വാഭാവിക ഭൂരിപക്ഷക്കുറവിനെ പര്‍വതീകരിച്ച് ആത്മരതിയടയുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കുമെന്നായിരുന്നില്ല ഇടതുപക്ഷം അവകാശപ്പെട്ടിരുന്നത്. അട്ടിമറി വിജയം നേടുമെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. അതുപ്രകാരം മഞ്ചേരിയും കുറ്റിപ്പുറവും താനൂരും നിലമ്പൂരുമെല്ലാം സ്വപ്‌നം കാണാന്‍ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്നതിന് സര്‍വസന്നാഹങ്ങളുമായാണ് നേതാക്കള്‍ മണ്ഡലത്തില്‍ ഒരു മാസക്കാലം ക്യാമ്പ് ചെയ്തത്. മാറ്റത്തിനു വേണ്ടി വോട്ടുതേടി മന്ത്രിമാര്‍ വീടുവീടാന്തരം കയറിനിരങ്ങിയതും ഈ ലക്ഷ്യ സക്ഷാത്കാരത്തിനായിരുന്നു.

പ്രചാരണ ജീപ്പുകളില്‍ കവല പ്രസംഗകരായി ഇടതു എം.എല്‍.എമാര്‍ വേഷം കെട്ടിയാടിയതും യു.ഡി.എഫിന്റെ പരാജയപ്പെട്ടിയില്‍ അവസാന ആണിയടിക്കാനായിരുന്നു. സര്‍ക്കാറിന്റെ എല്ലാ മെഷിനറിയും എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചതും സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങളെല്ലാം വേങ്ങരയിലേക്ക് മാറ്റിയതും പോര്‍നിലങ്ങളില്‍ സമ്പത്ത് വാരിവിതറാന്‍ പണച്ചാക്കുകളെ പരക്കംപായിച്ചതും യു.ഡി.എഫിനെ മൂക്കില്‍കയറ്റി വലിക്കാമെന്ന വ്യാമോഹം കൊണ്ടായിരുന്നു. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ മതിവരാത്തതിനാല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പയറ്റിത്തെളിഞ്ഞവരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്് ഇറക്കുമതി ചെയ്ത് വോട്ടര്‍മാരില്‍ ഭീതിവിതച്ചതും വിജയം ആഞ്ഞുപിടിക്കാന്‍ തന്നെയായിരുന്നു. കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് പ്രാധാന്യത്തെ നിസാരവത്കരിച്ചും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചാണ് ഇടതു നേതാക്കള്‍ പോര്‍ക്കളം വിട്ടത്. എന്നിട്ടും ധൈര്യം പോരാതെ വന്നതിനാലാണ് അവസാന ആയുധമായി തെരഞ്ഞെടുപ്പ് ദിവസം സര്‍ക്കാര്‍ ‘ സോളാര്‍ ബോംബ്’ പൊട്ടിച്ചത്. പക്ഷെ, ഉത്ബുദ്ധ ജനതയുടെ ഉള്ളകങ്ങളെ കീഴ്‌പ്പെടുത്താന്‍ ഇക്കൂട്ടരുടെ കുടിലതന്ത്രങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരം വോട്ട് അധികം നേടിയതില്‍ എമ്പോക്കിത്തം പറയാന്‍ സി.പി.എമ്മിന് എന്ത് യോഗ്യതയാണുള്ളത്? ഇടതുമുന്നണിയുടെ വോട്ട് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് തുറന്നുപറയാന്‍ സി.പി.എം തയാറുണ്ടോ? ധാരണപ്രകാരം ബി.ജെ.പിയും മന:സാക്ഷിവോട്ടെന്ന പേരില്‍ ജമാഅത്തെ ഇസ്്‌ലാമിയും പി.ഡി.പിയും എന്‍.ഡി.എയോട് അയിത്തം കല്‍പിച്ച ബി.ഡി.ജെ.എസും സ്ഥിരം ലീഗ് വിരോധികളായ ‘മറ്റു ചിലരും’ ചേര്‍ന്നാണ് ഇടതുപെട്ടികള്‍ നിറച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.

പോളിങ് ശതമാനത്തിലെ വര്‍ധനവില്‍ ഇത് പ്രകടമായി കാണാം. എന്നാല്‍ കറകളഞ്ഞ മതേതര വോട്ടുകള്‍ മാത്രം നേടിയാണ് യു.ഡി.എഫ് വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത്. നാട്ടുകാരന്‍ എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കേണ്ട വോട്ടുകളിലുണ്ടായ വ്യതിയാനം മാത്രമാണ് ഭൂരിപക്ഷക്കുറവായി പ്രതിഫലിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫ് പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിഗമനവും അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളോടും പോരാടി നേടിയ വിജയത്തിന് ഒട്ടും തിളക്കം കുറവില്ലെന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

സര്‍വ ശക്തിയും ഉപയോഗിച്ച് ഫാസിസത്തെ പ്രതിരോധിച്ചും ജനദ്രോഹ ഭരണകൂടങ്ങള്‍ക്കെതിരെ സക്രിയ സമരങ്ങളിലൂടെ തുറന്നെതിര്‍ത്തും ജനഹിതത്തെ നെഞ്ചോട് ചേര്‍ത്തതിന്റെ സമ്മതമാണ് യു.ഡി.എഫിന്റെ സുവര്‍ണ നേട്ടം. കേന്ദ്ര സര്‍ക്കാറിന്റെ സൂക്ഷ്മമായ നിരീക്ഷണവും ബി.ജെ.പി ദേശീയ- സംസ്ഥാന ഘടകങ്ങളുടെ ശക്തമായ പ്രവര്‍ത്തനവും വേങ്ങരയുടെ മണ്ണിലും മനസിലും സ്വാധീനം ചെലുത്താതിരുന്നത് മതേതരത്വത്തിന്റെ മഹിതമാതൃകകള്‍ ജീവിതശീലമാക്കിയ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ഊക്കുകൊണ്ടാണ്.

ശത്രുക്കളുടെ സംഹാര താണ്ഡവത്തിന്റെ ദുര്‍ഘട വഴികളില്‍ വിറങ്ങലിച്ചു നില്‍ക്കാതെ, കനല്‍പ്പഥങ്ങളില്‍ കാല്‍പ്പാദങ്ങള്‍ പതറാതെ മതേതരമെന്ന മാണിക്യത്തെ വേങ്ങരയില്‍ കാത്തുസൂക്ഷിച്ചു യു.ഡി.എഫിന്റെ കര്‍മഭടന്മാര്‍. പാലും പനിനീരും പുരട്ടി ഈ രാജമാണിക്യത്തെ പരിപാലിക്കുന്നതിനു പകരം ഫാസിസത്തിന് പത്തിവിടര്‍ത്തിയാടാന്‍ ചുവപ്പു പരവതാനി വിരിച്ചു അവസരമൊരുക്കുന്ന ഇടതു ആക്രോശങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ അടയാളമാണ്. ഇനിയും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്കുള്ള ശക്തമായ താക്കീത്.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending