Connect with us

Video Stories

വരണ്ടുണങ്ങും മുമ്പ് വീണ്ടുവിചാരം വേണം

Published

on

കേരളം കടുത്ത വരള്‍ച്ചയുടെ ഊഷരതയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ഊഷ്മാവിന്റെ തീക്ഷ്ണതയില്‍ കിണറുകളും കുളങ്ങളുമുള്‍പ്പെടെ ജലാശയങ്ങളെല്ലാം വറ്റിത്തുടങ്ങി. വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെയും ജലദാരിദ്ര്യത്തിന്റെയും ഭയാശങ്കയിലാണ് മലയാളി ജീവിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ കനക്കും മുമ്പെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടം വല്ലാത്ത വ്യഥയും വേവലാതിയുമാണുണ്ടാക്കുന്നത്. ജലാശയങ്ങളുടെ ഉള്‍ത്തടങ്ങളും ജീവജാലങ്ങളുടെ ഹൃത്തടങ്ങളും മാത്രമല്ല, കേരളത്തിലെ കൃഷിത്തടങ്ങളും കൊടും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങുകയാണ്. കാലവര്‍ഷം മൂന്നിലൊന്നായി കുറയുകയും ഇടമഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ ചൂടിനു കാഠിന്യമേറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പക്ഷം. മഴക്കുറവിനെ പഴിചാരി പരിതപിക്കുന്നതിനു പകരം, പ്രകൃതിയെ ചൂഷണം ചെയ്ത് ആര്‍ത്തി തീര്‍ക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയുടെ അനന്തര ഫലമാണിതെന്ന വിചാരപ്പെടലുകളാണ് ഇനി വേണ്ടത്.

പതിവു തെറ്റാതെ മഴക്കാലം വിരുന്നെത്തുന്ന കാലമുണ്ടായിരുന്നു മലയാളിക്ക്. തുള്ളി മുറിയാത്ത പെരുമഴക്കാലമായിരുന്നു അത്. ഇക്കര നില്‍ക്കും കാക്ക അക്കര പറക്കാത്ത കാലം. ലോകത്ത് ഏറ്റവും ശക്തമായ മഴത്തുള്ളികള്‍ ലഭിച്ചിരുന്നത് കേരളത്തിലായിരുന്നു. വറുതിയുടെയും വരള്‍ച്ചയുടെയും കാലത്തേക്ക് വിത്തിട്ടും കുടിനീര്‍ കരുതിവച്ചുമാണ് ഓരോ വര്‍ഷക്കാലവും വിടപറഞ്ഞിരുന്നത്. മഴലഭ്യതയുടെ കാര്യത്തിലും സുന്ദരമായ കാലാവസ്ഥയുടെ കാര്യത്തിലും കേരളത്തിന് ലോകഭൂപടത്തില്‍ തനതായ ഇടമുണ്ടായിരുന്നു. അതുകൊണ്ടാണ് വിദേശികള്‍ക്ക് കേരളം സുഖവാസ കേന്ദ്രമായി തോന്നിയത്.
എന്നാല്‍ ഇന്ന് ഏറ്റവും കുറവ് മഴ ലഭിക്കുന്ന ഇടമായി കേരളം മാറിയിരിക്കുന്നു. 115 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴലഭിച്ചത് കഴിഞ്ഞ വര്‍ഷമാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. നൂറു വര്‍ഷത്തെ കാഠിന്യമേറിയതെന്നു വിശേഷിപ്പിച്ച 2012ലെ വരള്‍ച്ചയെക്കാള്‍ രൂക്ഷമായ കാലാവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സമീപ ഭാവിയില്‍ അനുഭവിക്കാത്തത്ര ചൂടിലേക്കും വരള്‍ച്ചയിലേക്കും അന്തരീക്ഷം വഴിമാറി. വേനലിന്റെ ദൈര്‍ഘ്യം കൂടുന്നതോടെ മലയാളിയുടെ ശരീരവും മനസും ഇതിലേറെ ചുട്ടുപൊള്ളുമെന്നര്‍ഥം. മഴ ലഭിക്കുന്ന വര്‍ഷങ്ങ ളിലും വേനല്‍കാലം വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റേയും കാലമായി ഇന്നു മാറുകയാണിന്ന്.
സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇത്തവണ 34 ശതമാനവും തുലാവര്‍ഷത്തില്‍ 69 ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്. മഴയുടെ ലഭ്യത കുറയുകയും വെയിലിന്റെ കാഠിന്യം കൂടുകയും ചെയ്തതാണ് കൊടും വരള്‍ച്ചയുടെ തീച്ചൂളയിലേക്ക് കേരളം എടുത്തെറിയപ്പെട്ടത്. ഡിസംബറിലും ജനുവരിയിലും സാധാരണ ലഭിക്കുന്ന തണുത്ത കാലാവസ്ഥയെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുതലായാണ് അനുഭവപ്പെട്ടത്. മാര്‍ച്ചിലേക്കു കടക്കുന്നതോടെ ചൂടിന്റെ കാഠിന്യം കൂടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളില്‍ 25 ശതമാനം കുറവ് രേഖപ്പെടുത്തിയതിലൂടെ കര്‍ക്കടക മഴയുടെ അളവില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്ന് കണക്കുകൂട്ടിയതാണ്. മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ കണക്കുകളില്‍ മഴയുടെ അളവ് വലിയ തോതില്‍ കുറഞ്ഞുവെന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ട്. ചിങ്ങ മാസത്തില്‍ ലഭിക്കുന്ന മഴയാണ് ഭൂമിക്കുള്ളില്‍ ഉറവയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത്് ഇതും കുറവാ യിരുന്നു.
കാലാവസ്ഥാ വ്യതിയാനം പകല്‍ച്ചൂടില്‍ വലിയ വര്‍ധനവുണ്ടാക്കി. പാലക്കാട്ട് 42ഉം കണ്ണൂരില്‍ 40ഉം കോഴിക്കോട്ട് 38ഉം ഡിഗ്രിയില്‍ ചൂട് എത്തി നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്തെ ജല സംഭരണികള്‍ പലതും വറ്റിത്തുടങ്ങി. പ്രതീക്ഷവച്ചു കാത്തുസൂക്ഷിക്കുന്ന സംഭരണികളില്‍ പലതിലും നാല്‍പതു ശതമാനം മാത്രമാണ് വെള്ളമുള്ളത്. 2015ലെ മഴക്കാലത്ത് ജലനിരപ്പ് 95 ശതമാനം വരെയെത്തിയ സംഭരണികളില്‍ ഇത്തവണ 90 ശതമാനം വെള്ളം പോലും സംഭരിക്കാനായില്ല. തോടുകളും നദികളും പുഴകളും കനാലുകളും ഒരുപോലെ വറ്റിവരളുന്നു. നെല്‍പ്പാടങ്ങള്‍ നിര്‍മിതികള്‍ക്കായി നികത്തപ്പെട്ടതോടെ പ്രകൃതിയുടെ ജലസംഭരണ ശേഷിയും നാം മണ്ണിട്ടുമൂടി. ഭൂഗര്‍ഭ ജലത്തെ ഊറ്റിക്കുടിക്കുന്ന കുഴല്‍ കിണറുകള്‍ കുടിനീരിന്റെ ഉള്ള സാധ്യതകളെ പോലും ഊതിക്കെടുത്തുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിലെ കിണറുകളിലെ ജലവിതാനം ആറു മുതല്‍ എട്ട് അടി വരെ കുറഞ്ഞതായാണ് കണക്ക്. സംസ്ഥാനത്തെ പതിനഞ്ച് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂഗര്‍ഭ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂഗര്‍ഭ ജലമെടുപ്പ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തെ 17,128 ഹെക്ടര്‍ കൃഷി വരള്‍ച്ചാ ഭീഷണി നേരിടുകയാണ്. ഇതിലേറെയും നെല്‍വയലുകളാണെന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതാണ്. 13,200 ഹെക്ടറിലധികം നെല്‍കൃഷി വരള്‍ച്ചാ ഭീഷണി നേരിടുന്നു. പച്ചക്കറി കൃഷികളുടെയും തോട്ടവിളകളുടെയും സ്ഥിതി സമാനമാണ്. ഡാമുകളിലെ ജലദൗരലഭ്യത കാരണം കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
എന്നാലും ജലം കൊണ്ടുള്ള ധൂര്‍ത്തിന് മലയാളിക്ക് യാതൊരു മടിയുമില്ല. കുളിക്കാനും കഴുകാനും മാത്രമല്ല, പല്ലു തേക്കുന്നതിനു പോലും ഉപയോഗിക്കുന്ന വെള്ളം ആവശ്യത്തിലധികമാണ്. സംസ്ഥാനത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കാണ് കൂടുതല്‍ വെള്ളം അനാവശ്യമായി ഉപയോഗിക്കുന്നത്. അശാസ്ത്രീയമായി വെള്ളം ഉപയോഗിക്കുന്നതു വഴി വലിയ പ്രത്യാഘാതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജലസേചന മനോഭാവത്തില്‍ മാറ്റം വരുത്താതെ ജലസംരക്ഷണ പദ്ധതികള്‍ എത്ര നടപ്പാക്കിയിട്ടും ഫലമുണ്ടാകില്ല. വരള്‍ച്ച കാര്‍ഷിക രംഗത്തും കുടിവെള്ള ലഭ്യതയിലുമാണ് കൂടുതല്‍ പ്രതിഫലിക്കു ന്നത്. ജലക്ഷാമവും അതു വരുത്തിവക്കുന്ന ഗുരുതരമായ പ്രതിസന്ധികളും പ്രതിരോധിച്ചു നിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending