Connect with us

Video Stories

പാകിസ്താന്റെ അഹന്തക്കേറ്റ അടി

Published

on

ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്ത നടപടി രാജ്യത്തിന്റെ ആത്മാഭിമാനമുയര്‍ത്തന്നതാണ്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച സൈനിക ഉദ്യോഗസ്ഥനെ ഉയര്‍ത്തിക്കാട്ടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള പാകിസ്താന്റെ അഹന്തക്കേറ്റ അടിയാണ് ഹേഗിലെ രാജ്യാന്തര കോടതിയുടെ വിധി പ്രസ്താവം. കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നിരത്തിയ വാദങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന കോടതിയുടെ കണ്ടെത്തല്‍ പാക് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കേസ് തങ്ങളുടെ അധികാര പരിധിയിലാണെന്നും കുല്‍ഭൂഷണ്‍ ജാദവിന് നിയമ സഹായം നല്‍കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നുമുള്ള കോടതി പരാമര്‍ശത്തില്‍ നിന്ന് പാകിസ്താന്‍ ഇനിയെങ്കിലും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്.
ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കോടതി നിരീക്ഷണം നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ലോകത്തോളമുയര്‍ത്തുന്നതാണ്. കേസ് വിയന്ന കരാറിന്റെ ഭാഗമല്ലെന്ന പാകിസ്താന്റെ വാദം പൂര്‍ണാര്‍ഥത്തില്‍ തള്ളിയ പശ്ചാത്തലത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവര്‍ കൂടുതല്‍ ഒറ്റപ്പെടുമെന്ന കാര്യം തീര്‍ച്ച. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രാജ്യാന്തര കോടതിയുടെ അധികാര പരിധിയില്‍ വരുമെന്ന് 1963ല്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ച കരാറിനെ പച്ചയായി പിച്ചിച്ചീന്താനാണ് കുല്‍ഭൂഷണ്‍ കേസിലൂടെ പാകിസ്താന്‍ ശ്രമിച്ചത്. ഇന്ത്യയിലെ ഏതൊരു പൗരനെയും ഏതുവിധേനയും പിടികൂടി ശിക്ഷ നടപ്പാക്കാമെന്ന വ്യാമോഹമാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്. കോടതി വിധി വിശകലനം ചെയ്തുവരികയാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം പ്രതികരിക്കുമെന്നുമുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ നിന്നു തന്നെ പരാജയത്തിന്റെ ജാള്യത എത്രമേല്‍ വലുതാണെന്ന് വ്യക്തം.
കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്താനില്‍ നിന്നു 2016 മാര്‍ച്ച് മൂന്നിന് അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ വാദം. ഇന്ത്യയുടെ ചാര സംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണെന്നും പാകിസ്താനില്‍ ഭീകര പ്രവര്‍ത്തനം നടത്തിയെന്നും ആരോപിച്ച് ഇറാന്‍ അതിര്‍ത്തിയിലെ സഹിദാനില്‍ വച്ചായിരുന്നു അറസ്റ്റ്. കുല്‍ഭൂഷണ്‍ ബലൂചിസ്താനിലും കറാച്ചിയിലും ചാരപ്രവര്‍ത്തനം നടത്തിയതായി പിന്നീട് പാകിസ്താന്‍ വാര്‍ത്താകുറിപ്പ് ഇറക്കുകയായിരുന്നു. എന്നാല്‍ 2002ല്‍ നാവിക സേനയില്‍ നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം ചെയ്തുവരികയാണെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യയുടെ നയതന്ത്ര വിശദീകരണം നിഷേധിച്ചാണ് പാകിസ്താന്‍ തുടര്‍ നടപടികളിലേക്കു നീങ്ങിയത്. കുല്‍ഭൂഷണ്‍ ജാദവിന്റേതെന്ന പേരില്‍ കുറ്റസമ്മത വീഡിയോ പുറത്തിറക്കിയാണ് ഇന്ത്യയുടെ വാദങ്ങളെ പാകിസ്താന്‍ നിരാകരിച്ചത്. താന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നും ‘റോ’യുമായി ബന്ധമുണ്ടെന്നും ഏറ്റുപറയുന്ന വീഡിയോയുടെ സത്യാവസ്ഥ ഇന്ത്യ ചോദ്യം ചെയ്തിട്ടുണ്ട്. കെട്ടിച്ചമച്ച ഇത്തരം തെളിവുകളുടെ പിന്‍ബലത്തിലാണ് ബലൂചിസ്താന്‍ പ്രാദേശിക സര്‍ക്കാര്‍ കുല്‍ഭൂഷണെതിരെ ഭീകരതക്കും അട്ടിമറിക്കും എഫ്.ഐ.ആര്‍ തയാറാക്കി കേസെടുത്തത്. ഈ വീഡിയോ കാണേണ്ട കാര്യമില്ലെന്നാണ് ഇന്നലെ രാജ്യാന്തര കോടതി പറഞ്ഞത്. ജാദവിനെതിരെ മതിയായ തെളിവില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആദ്യഘട്ടത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം തന്റെ പ്രസ്താവന വിഴുങ്ങുകയാണുണ്ടായത്. വിദേശ പൗരന്മാരെ തടവില്‍ പാര്‍പ്പിക്കുമ്പോഴുള്ള സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് കുല്‍ഭൂഷണെതിരെ പാകിസ്താന്‍ കള്ളക്കഥകള്‍ പടച്ചുവിട്ടത്. തടവിലുള്ള വിദേശ പൗരന്മാരെ കൈകാര്യം ചെയ്യുമ്പോള്‍ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി പാകിസ്താനോട് രേഖാമൂലം ഇന്ത്യ ആവശ്യപ്പെടാനുള്ള സാഹചര്യം ഇതായിരുന്നു.
ജാദവിനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കണമെന്നു 16 തവണ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ തയാറായില്ല. ജാദവിന്റെ ജീവന്‍ അപകടത്തിലായ സാഹചര്യത്തിലാണ് ഇന്ത്യ രാജ്യാന്തര കോടതയിയെ സമീപിച്ചത്. ചാരനും അട്ടിമറിക്കാരനുമാണെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. രാജ്യാന്തര കോടതിയില്‍ മുതര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അവതരിപ്പിച്ച ഇന്ത്യയുടെ ന്യായങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധമാണ് രാജ്യാന്തര കോടതിക്ക് ബോധ്യപ്പെട്ടത്. ‘2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്നു കുല്‍ഭൂഷണെ തട്ടിക്കൊണ്ടു പോയാണ് അറസ്റ്റു ചെയ്തത്. വിയന്ന കരാര്‍ അനുസരിച്ച് തടവുകാരന് നിയമാനുസൃതം സ്ഥാപിക്കപ്പെട്ട സ്വതന്ത്ര കോടതികളില്‍ വിചാരണക്ക് അവകാശമുണ്ട്. കുല്‍ഭൂഷണ് സ്വയം പ്രതിരോധിക്കാന്‍ നിയമ സഹായം ലഭിച്ചില്ല. സൈനിക കോടതിയാണ് സാധാരണക്കാരനായ പൗരനു ശിക്ഷ വിധിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു’. ഇന്ത്യയുടെ ഈ വാദങ്ങളെ മറികടക്കുംവിധം ശക്തമായ മറുവാദങ്ങളുന്നയിക്കാന്‍ കഴിയാതെ രാജ്യാന്തര കോടതിയില്‍ വിയര്‍ക്കേണ്ട ഗതികേടാണ് പാകിസ്താനുണ്ടായത്. കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും വിയന്ന ഉടമ്പടി പാലിക്കേണ്ടതില്ലെന്നുമുള്ള വാദം തള്ളിയ രാജ്യാന്തര നീതിന്യായ കോടതി പാകിസ്താന്‍ മുന്‍വിധിയോടെ പെരുമാറിയെന്ന് നിരീക്ഷിച്ചത് ആ രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
അന്തിമ വിധി വരുന്നതു വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് റദ്ദ് ചെയ്‌തെങ്കിലും ഇന്ത്യയുടെ ഇനിയുള്ള നീക്കങ്ങള്‍ ഏറെ കരുതലോടെയായിരിക്കണം. അന്താരാഷ്ട്ര മര്യാദകള്‍ അനുസരിക്കുന്നതില്‍ പാകിസ്താനെ അത്രമാത്രം വിശ്വസിക്കാനാവില്ലെന്നതാണ് അനുഭവം. നിലവിലെ ബന്ധത്തില്‍ നിര്‍ണായ സ്വാധീനമുണ്ടാക്കുന്നതാണ് വിധിയെന്നതിനാല്‍ പ്രത്യേകിച്ചും. സ്വതന്ത്ര കോടതിയില്‍ പുനര്‍വിചാരണ നടത്തണമെന്നും അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നും പാകിസ്താന്‍ ഉറപ്പുവരുത്തണമെന്നുമുള്ള കോടതിയുടെ നിര്‍ദേശം അയല്‍ രാജ്യം എത്രമാത്രം പ്രാവര്‍ത്തികമാക്കുമെന്നാണ് അറിയേണ്ടത്. കണ്ണിമവെട്ടാതെ, കാതുകൂര്‍പ്പിച്ചിരുന്ന്, കുല്‍ഭൂഷണന്‍ ജാദവിനെ ഒരു പോറലുമേല്‍ക്കാതെ ഇന്ത്യയിലെത്തിക്കാനുള്ള നയതന്ത്ര ഇടപെടലുകളാണ് ഇനി വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending