Connect with us

Video Stories

അണഞ്ഞത് ഞങ്ങളുടെ സൂര്യന്‍

Published

on

ഇനിയില്ല ഇ.അഹമ്മദ് സാഹിബ്. ചരിത്രത്തിന്റെ അടരുകളിലേക്ക് മറയുകയാണദ്ദേഹം. ജനലക്ഷങ്ങളുടെ വീരപുളകമായ, അധഃസ്ഥിത ജനതയുടെ അന്തസ്സായ, രാഷ്ട്രത്തിന്റെ അഭിമാനപുത്രന്‍. വിവേചനത്തിന്റെ പുറമ്പോക്കുകളില്‍ എരിഞ്ഞൊടുങ്ങുമായിരുന്ന ഒരു ജനതതിയെ ദേശീയ മുഖ്യധാരയിലേക്കു കൈപിടിച്ച്, രാജ്യാധികാരത്തില്‍ പങ്കാളിയാക്കിയ പടനായകനാണ് വിടവാങ്ങുന്നത്.

മലബാറിന്റെ നാട്ടിടവഴികളില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തോളം അലയടിക്കുന്ന ആരവങ്ങള്‍ക്കു മധ്യേ മുഖവും മനസ്സും നിറഞ്ഞു വിടര്‍ന്ന മന്ദഹാസവുമായി വന്നിറങ്ങുന്ന അഹമ്മദ് സാഹിബ് എന്ന കാഴ്ച ഇനി ഓര്‍മയില്‍ മാത്രം. ഒരു യുഗം തിരശ്ശീല താഴ്ത്തുകയാണ്. എണ്ണമറ്റ ഭാഷകളും സംസ്‌കാരങ്ങളും പൂത്തുലഞ്ഞുനില്‍ക്കുന്ന അനന്തവിസ്തൃതമായ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ മുനമ്പിലൊരു തദ്ദേശസഭയില്‍ നിന്ന് ലോകരാഷ്ട്രസഭയോളം ജ്വലിച്ചുയര്‍ന്ന വിശ്വപൗരന്‍. ഗ്രാമ ജനപ്രതിനിധിയില്‍ നിന്ന് രാഷ്ട്ര മന്ത്രിസഭാ പ്രാതിനിധ്യത്തോളം വളര്‍ന്ന പൊതുപ്രവര്‍ത്തകന്‍.

രാജ്യത്തെ ദരിദ്ര ജനകോടികളുടെ ജീവിതപ്പാതയില്‍ വെളിച്ചം പകരാന്‍ തന്റെ പ്രതിഭയും പ്രയത്‌നവും ആയുസ്സും അര്‍പ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്ന അടിവേരില്‍ നിന്ന് മുസ്‌ലിംലീഗിന്റെ ദേശീയ അധ്യക്ഷപദവിയോളം വളര്‍ന്നുപന്തലിച്ച ഇന്ത്യന്‍ മുസ്‌ലിം സാരഥി. സംഘടനാ സ്ഥാപക നേതാക്കളിലേക്ക് പുതിയ നൂറ്റാണ്ടിനെ കോര്‍ത്തുവെച്ച കണ്ണി. നയതന്ത്രജ്ഞന്‍, നിയമ പണ്ഡിതന്‍, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ തുടങ്ങിയ കീര്‍ത്തിമുദ്രകള്‍.

നഗരസഭാ ചെയര്‍മാന്‍, എം.എല്‍.എ, വിവിധ പാര്‍ലമെന്റ് സമിതികളുടെ തലവന്‍ തുടങ്ങിയ സേവനമണ്ഡലങ്ങള്‍. കേരളത്തില്‍ വ്യവസായ വികസനത്തിന് അടിക്കല്ല് പാകിയ വകുപ്പ് മന്ത്രി. രാജ്യാന്തര നയതന്ത്രരംഗത്ത് ഇന്ത്യന്‍ അന്തസ്സിന്റെ പതാക ഉയരെ പറത്തിയ വിദേശകാര്യ സഹമന്ത്രി. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയുടെ ജാലകം തുറന്ന മാനവ വിഭവശേഷി മന്ത്രി. അവഗണനയുടെ പാളത്തില്‍ നിന്നു ഗതിതിരിച്ചുവിട്ട് കേരളത്തെ ഇന്ത്യന്‍ റെയില്‍വെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കേന്ദ്രമന്ത്രി.

ഹജ്ജ്, ന്യൂനപക്ഷ വിഷയങ്ങളില്‍ സംതൃപ്തമായ നടപടികള്‍കൊണ്ട് മാതൃകയായ ഭരണാധികാരി. പഴയ എന്‍.ഡി.എ ഭരണകാലം സൃഷ്ടിച്ച അകല്‍ച്ചയുടെ മതില്‍ പൊളിച്ച് അറബ് രാഷ്ട്രങ്ങളെയഖിലവും ഇന്ത്യയുടെ ആത്മമിത്രങ്ങളാക്കിയ നയതന്ത്രജ്ഞന്‍.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ ചെറുതാക്കാന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും തീക്ഷ്ണവിമര്‍ശനത്താല്‍ നിശ്ശബ്ദമാക്കുന്ന രാജ്യാഭിമാനി.

ഐക്യരാഷ്ട്രസഭയില്‍ ഏറ്റവുമധികം തവണ ഇന്ത്യയുടെ ശബ്ദമുയര്‍ത്തിയ പ്രതിനിധി. തുടര്‍ച്ചയായി ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ റിക്കാര്‍ഡുള്ള മലയാളി. യു.ഡി.എഫിന്റെ ഇരുപതില്‍ പത്തൊമ്പത് സീറ്റും നഷ്ടമായപ്പോഴും ലക്ഷത്തില്‍പ്പരം ഭൂരിപക്ഷവുമായി ലോക്‌സഭയിലെത്തിയ കേരളത്തിന്റെ സൗഭാഗ്യം. മലയാളനാടിന്റെ ജീവല്‍സ്പന്ദമായ പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി അവിശ്രാന്തം യത്‌നിച്ച ഭരണാധികാരി.

വര്‍ഗീയ, ഭീകരവാദ ഭീഷണികളുടെ മുള്‍മുനയില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ നിര്‍ഭയം ഓടിച്ചെല്ലാറുള്ള ഭാരതപുത്രന്‍. ഇറാഖില്‍ തീവ്രവാദികളാല്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യയുടെ മക്കളെ ഒരു പോറലുമേല്‍ക്കാതെ, ഒരുതുള്ളി ചോരപൊടിയാതെ,

രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതംപറ്റാതെ മോചിപ്പിച്ചുകൊണ്ടുവന്ന ഇ.അഹമ്മദിന്റെ നയതന്ത്രജ്ഞതക്ക് പകരംവെക്കാന്‍ ഇന്ത്യാ ചരിത്രത്തില്‍ ഇന്നോളമില്ല മറ്റൊന്നും. ഫലസ്തീനില്‍ തീബോംബുകളുമായി താണുപറക്കുന്ന ഇസ്രായീല്‍ മിസൈലുകള്‍ക്ക് കീഴെ രാമല്ലയിലെ വസതിയില്‍ ചെന്ന് യാസര്‍ അറഫാത്തിനെ ആശ്ലേഷിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇ.അഹമ്മദ് എന്ന ധീരനായ ലോകനേതാവ് ഇന്ത്യയുടെ അഭിമാനമാണ്.

യുദ്ധം പെയ്യുന്ന വിദേശനാടുകളില്‍ മരണമുഖത്ത് നില്‍ക്കുന്ന ഇന്ത്യാക്കാര്‍ കാത്തിരിക്കാറുള്ളത് രക്ഷാദൗത്യവുമായി പറന്നെത്തുന്ന അഹമ്മദിനെയാണ്. രാജ്യാന്തര വേദികളില്‍, ലോകരാഷ്ട്രത്തലവന്‍മാരില്‍ സ്വാധീനവും വ്യക്തിപ്രഭാവവുംകൊണ്ട് അഹമ്മദ് നേടിയതെല്ലാം ഇന്ത്യക്ക് വേണ്ടിയായിരുന്നു. വര്‍ഗീയ വേട്ടയുടെ വാള്‍മുനയാല്‍ നരഹത്യകള്‍ തീര്‍ത്ത കോയമ്പത്തൂരിലെയും ഗുജറാത്തിലെയും യു.പിയിലെയും കലാപഭൂമികളില്‍ സധൈര്യം കടന്നുചെന്ന് ആശ്വാസത്തണലേകിയ അഹമ്മദിനെയോര്‍ത്ത് ഒരു രാജ്യവും ജനതയും പ്രാര്‍ത്ഥനാപൂര്‍വം നില്‍ക്കുകയാണ്. മതേതരത്വത്തിനും മതമൈത്രിക്കും സ്വജീവിതംകൊണ്ട് തലക്കെട്ട് നല്‍കിയ മഹാപുരുഷന്‍.

ഇന്ദിരാഗാന്ധി മുതല്‍ പുതുതലമുറ വരെ നെഹ്‌റു കുടുംബത്തിന്റെ സ്‌നേഹവായ്പുകള്‍ നേടിയ പൊതുപ്രവര്‍ത്തകന്‍. സീതി സാഹിബിന്റെ അരുമശിഷ്യന്‍. ഖാഇദേമില്ലത്തിന്റെയും ബാഫഖിതങ്ങളുടെയും പിന്‍ഗാമി. സി.എച്ചിന്റെ സ്‌നേഹഭാജനം. പൂക്കോയതങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാണക്കാട് കുടുംബത്തിന്റെയും കണ്ണിലുണ്ണി. സംഘടനാ പ്രവര്‍ത്തന വീഥിയില്‍ എല്ലാ തലമുറകള്‍ക്കും കൂട്ടുകാരന്‍.  ഏത് വേദിയിലും തന്റെ രാജ്യാഭിമാനവും സാമുദായാഭിമാനവും വാക്കിലും പ്രവൃത്തിയിലും വിളംബരപ്പെടുത്തിയ, രാജ്യത്തിന്റെയും സമുദായത്തിന്റെയും മുസ്‌ലിംലീഗിന്റെയും അന്തസ്സ് വിശ്വത്തോളമുയര്‍ത്തിയ നേതാവ്.

ഇസ്‌ലാമും ഇന്ത്യയും മുസ്‌ലിംലീഗും ചന്ദ്രികയും അദ്ദേഹത്തിന് പ്രാണവായുവായിരുന്നു. ‘ചന്ദ്രിക’യെപ്പറ്റി പറയാതെ ഒരു സംഭാഷണവും അദ്ദേഹം അവസാനിപ്പിച്ചില്ല. പത്രാധിപ സമിതിയംഗമായി, എക്‌സിക്യൂട്ടീവ് ഡയരക്ടറായി ചന്ദ്രികാ കുടുംബത്തിന്റെ കാരണവരായി, പത്രത്തിന്റെ സര്‍വസ്വവുമായി അദ്ദേഹം. മതേതരത്വം കാത്തുസൂക്ഷിക്കാന്‍, അടിച്ചമര്‍ത്തപ്പെട്ട ജനകോടികള്‍ക്ക് നീതിയും അവകാശവും നേടിക്കൊടുക്കാന്‍ പൊരുതിക്കൊണ്ടേയിരുന്ന ആ യോദ്ധാവ് ജീവിതത്തില്‍ വിശ്രമമറിഞ്ഞില്ല.

ഒടുവില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കെയാണ് സഭാ മധ്യത്തില്‍ നിന്ന് അഹമ്മദ് സാഹിബ് യാത്രയാവുന്നത്. കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ അലയടിച്ച ഇന്ത്യന്‍ മുസല്‍മാന്റെ ആ അഭിമാന ശബ്ദം നിലയ്ക്കുന്നത്. പൊരുതിജയിച്ചുമുന്നേറിയ പടയാളിയുടെ പോര്‍ക്കളത്തിലെ വിടവാങ്ങല്‍. സമാനതകളില്ലാത്ത ജീവിതം, കര്‍മം, അന്ത്യം.ഞങ്ങളുടെ സൂര്യനാണ് അണഞ്ഞത്. അഭിമാനഗോപുരമാണ് കാഴ്ചയില്‍ മറഞ്ഞത്. സര്‍വ്വശക്തനായ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.

സി.പി സൈതലവി
എഡിറ്റര്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending