Connect with us

Video Stories

ആരോഗ്യ വകുപ്പിനെ ആരു ചികിത്സിക്കും

Published

on

സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതരമായ വീഴ്ചകളുടെ രോഗക്കിടക്കയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. പനി മരണങ്ങള്‍ പെരുകിയിട്ടും പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയപ്പെട്ടു. ഡെങ്കിപ്പനിയും ഡിഫ്തീരിയയും പിടിപെട്ട് മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതു തടയാനാവാതെ ആരോഗ്യ മന്ത്രി അന്ധാളിച്ചു നില്‍ക്കുന്നു. പൊജുജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമൊരുക്കാതെ, ആസ്പത്രികള്‍ അത്യാധുനികവത്കരിക്കുന്നതും സ്വപ്‌നം കണ്ട് മേനി പറച്ചിലില്‍ നിര്‍വൃതിയടയുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ആശങ്ക സൃഷ്ടിക്കും വിധമാണ് പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളടക്കം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട നൂറുകണക്കിന് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍കോളജുകളില്‍ മിക്കതിലും രോഗികള്‍ക്ക് കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. ഒരു വാര്‍ഡില്‍ കിടക്കാന്‍ സൗകര്യമുള്ളതിലും മൂന്നും നാലും ഇരട്ടിയിലധികമാണ് രോഗികളെത്തുന്നത്. പലര്‍ക്കും വാര്‍ഡിന്റെ വരാന്തയില്‍പോലും കിടക്കാന്‍ ഇടം ലഭിക്കുന്നില്ല. പാവപ്പെട്ട രോഗികളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്നതില്‍ ബഹുഭൂരിപക്ഷവും. ഈ വര്‍ഷം സംസ്ഥാനത്ത് 101 പേര്‍ പനിയും മറ്റു പകര്‍ച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 74 പേരുടെ മരണംകൂടി പകര്‍ച്ചവ്യാധികള്‍ കാരണമാണെന്ന് സംശയിക്കുന്നുണ്ട്.
അത്യാസന്ന നിലയില്‍ കഴിയുന്ന ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട സമയമാണിത്. ജനുവരി മുതല്‍ സംസ്ഥാനത്ത് 11.26 ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 6468 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 21443 പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു. 741 പേര്‍ക്കാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിട്ടുള്ളത്. ഇതില്‍ അമ്പതു പേര്‍ മരിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. പതിനൊന്നു പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 32 പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കരുതുന്നത്. ദിവസവും ഇരുപതിനായിരത്തോളം പേര്‍ പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നു. ഇതില്‍ ശരാശരി 700ഓളം പേര്‍ക്ക് പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ മുന്നില്‍. കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാണ്. മലയോര മേഖലയായ കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ച് അര ഡസനോളം ആളുകള്‍ മരിച്ചു.
പ്രായോഗിക തലത്തില്‍ ചികിത്സ നല്‍കുന്നതിലെ അസൗകര്യങ്ങളിലേക്കാണ് സര്‍ക്കാറിന്റെ കണ്ണ് കൂടുതല്‍ പതിയേണ്ടത്. സംസ്ഥാനത്ത്, പല രോഗങ്ങളുടെയും പ്രാരംഭ സമയത്ത് നല്‍കേണ്ട മരുന്നുകളുടെ ലഭ്യത കുറവാണെന്ന യാഥാര്‍ഥ്യം രോഗം പോലെ തന്നെ ഭീതിയുയര്‍ത്തുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മരുന്നുകളുടെ ക്ഷാമവും ഡോക്ടര്‍മാരുടെ കുറവും പരിഹരിക്കാനായില്ലെങ്കില്‍ മാരക രോഗങ്ങളാല്‍ മരിക്കുന്നവരെ കണ്ട് കണ്ണുമിഴിച്ചു നില്‍ക്കാനേ സര്‍ക്കാറിന് നിവൃത്തിയുണ്ടാവുകയുള്ളൂ. ഡങ്കിപ്പനി പിടിപെട്ടവര്‍ക്ക് ആവശ്യത്തിനു പ്ലേറ്റ്‌ലറ്റ് രക്തം കിട്ടാനില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രക്തദാതാക്കള്‍ ഏറെയുണ്ടെങ്കിലും പ്ലേറ്റ്‌ലറ്റ് ശേഖരം തീരെയില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. അഞ്ചു ദിവസത്തിലേറെ പ്ലേറ്റ്‌ലറ്റ് സൂക്ഷിക്കാനാവില്ല എന്നതും രോഗികളുടെ എണ്ണം കുത്തനെ കൂടിയതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി മരണതാണ്ഡവമാടിയിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമായി നില്‍ക്കുന്നത് വേദനാജനകമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധം ഭീതിജനകമായിട്ടാണ് പനി പടര്‍ന്നുപിടിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കാരണം എത്ര പേര്‍ മരിച്ചുവെന്ന കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാറിന്റെ പക്കലില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന കാനേഷുമാരി കണക്കുവച്ചാണ് സര്‍ക്കാര്‍ പകര്‍ച്ചവ്യാധികളുടെ ആഴമളക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലുണ്ടാവുന്ന മരണത്തിന്റെ കണക്കുകള്‍ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍പ്പെടുന്നത്. ഇതിലും എത്രയോ കൂടുതലാണ് സ്വകാര്യ ആസ്പത്രികളിലെ കണക്കുകള്‍ എന്നതാണ് യാഥാര്‍ഥ്യം. സ്ഥിതിഗതികള്‍ ഇത്ര ഗുരുതരമായിട്ടും പകര്‍ച്ചപ്പനിയുടെ സ്രോതസുകളായ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ല. കുറ്റം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണം നടത്തിയതൊഴിച്ചാല്‍ പ്രായോഗിക നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനം സ്വീകരിച്ചിരുന്നു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയായിരുന്നു നല്‍കിയിരുന്നത്.
കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും പകര്‍ച്ചവ്യാധി മുക്തമാക്കാനുള്ള തീവ്രയത്‌നമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ടത്. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍ പ്രധാനി പനിയാണെങ്കിലും ഇന്ന് ഏതുതരം പനിയാണ് പിടികൂടിയിരിക്കുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധമാണ് രോഗങ്ങളുടെ അവസ്ഥ. തിരിച്ചറിയുമ്പോഴേക്കും രോഗ തീവ്രതയെ മറികടക്കാനാവാതെ രോഗി മരണത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ വിമുഖത കാണിച്ചതിന് വലിയ വില നല്‍കേണ്ടി വന്നിരിക്കുകായണിപ്പോള്‍. സര്‍ക്കാര്‍ മരുന്നുഷോപ്പുകളില്‍ അവശ്യമരുന്നുകള്‍ കിട്ടാനില്ലാത്തതിനാല്‍ ജനം പൊറുതിമുട്ടുകയാണ്. പലതരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ ഇനിയും അമാന്തം കാണിച്ചാല്‍ പനിച്ചുവിറച്ചു പിടഞ്ഞു മരിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം ആപതിക്കുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending