Connect with us

Views

പശുരാഷ്ട്രീയത്തെ പറിച്ചു നടുന്നവരോട്

Published

on

‘കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ല; മലപ്പുറത്താണെങ്കിലും. പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നു’. ഇന്നലെ മലപ്പുറത്ത് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ വാക്കുകളാണിത്. മലപ്പുറം തെരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയത്തിന്റെ മസാല ചേര്‍ത്ത്് വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുതട്ടാനുള്ള ബി.ജെ.പിയുടെ അവസാന അടവ്. പക്ഷേ, കേവലം ഉപതെരഞ്ഞെടുപ്പ് അജണ്ടയേക്കാളുപരി ആപത്കരമായ സന്ദേശം ഇതു പ്രദാനം ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയില്‍ വിളവെടുത്ത ബീഫ് രാഷ്ട്രീയത്തെ കേരളത്തിലേക്കു പറിച്ചുനടുന്നതിന്റെ കൃത്യമായ സൂചനയായി ഇതിനെ കാണണം. സംഘ്പരിവാര്‍ സംഘടനകള്‍ രണ്ടുവര്‍ഷം മുമ്പ് പാകപ്പെടുത്തിവച്ച ഈ തീക്കനല്‍ വിത്തുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലൂടെ പ്രയോഗവത്കരിച്ചു കേരളത്തിലും വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളവെടുപ്പു നടത്താമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് ഫാസിസ്റ്റുകളുടെ ‘കേരള മോഹം’ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ മതേതര ബോധം ശക്തമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ബീഫ്’ കലര്‍ത്തിയത് ബി.ജെ.പിയാണ്. വിജയിച്ചാല്‍ മലപ്പുറത്ത് ‘ഹലാലായ’ ബീഫ് ലഭ്യമാക്കുമെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രഖ്യാപനം. മണ്ഡലത്തില്‍ ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുക്കുമെന്നും ബീഫ് നിരോധമുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് പശുവിനെ കൊല്ലുന്നത് നിയമലംഘനമാകുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ഥി നിലപാട് വ്യക്തമാക്കിയിരുന്നു. ബീഫ് നിരോധത്തെ അനുകൂലിക്കുന്നയാള്‍ എന്ന നിലയില്‍ തനിക്കാരും വോട്ടു നല്‍കാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളിയതോടെ ബി.ജെ.പിക്ക് നിലപാടില്‍ നിന്ന് ഉള്‍വലിയേണ്ടി വന്നു. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ബീഫിനോടുള്ള പ്രിയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയാണ് ആര്‍.എസ്.എസും ശിവസേനയും നിലപാട് തിരുത്തിച്ചത്. മുഖപത്രമായ സാംനയിലൂടെ ശിവസേന ശക്തമായ ഭാഷയിലാണ് ബി.ജെ.പിയുടെ ‘മൃദു മാംസ’ നയത്തിനെതിരെ ആഞ്ഞടിച്ചത്. ബീഫ് വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പിയുടെ നയം ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്താനും സംഘ്പരിവാര്‍ മടികാണിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ മെനഞ്ഞെടുത്ത വാര്‍ത്തയാണിതെന്നും ബീഫ് വിഷയത്തില്‍ കേരള ഘടകത്തിന് മറിച്ചൊരു നിലപാടില്ലെന്നും സ്ഥാനാര്‍ഥിയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി കുമ്മനം രംഗത്തുവന്നതോടെയാണ് സംഘ് അനുകൂലികള്‍ക്ക് ആശ്വാസമായത്.
പിന്നീട് സംസ്ഥാനത്ത് ഗോവധ നിരോധനം നടപ്പാക്കണമെന്ന വാദമുയര്‍ത്തിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി പര്യടനം തുടരുന്നത്. പശുവിന്റെ പേരില്‍ തീവ്രവികാരത്തെ ഇളക്കിവിടാനുള്ള കുത്സിത നീക്കങ്ങള്‍ക്ക് ആക്കംകൂട്ടാനാണ് ഇന്നലെ സംസ്ഥാന സെക്രട്ടറി വെല്ലുവിളി നടത്തിയത്. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം നിലവില്‍ ഇല്ലെന്നിരിക്കെ ബി.ജെ.പിയുടെ വെല്ലുവിളി ഉയര്‍ത്തുന്ന ദു:സൂചന പകല്‍പ്പോലെ വ്യക്തമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പാനന്തരമുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയെ ഉഴുതുമറിക്കാനുള്ള ആയുധം മൂര്‍ച്ചകൂട്ടിവക്കുകയാണ് ബി.ജെ.പി. അടുത്ത പൊതുതെരഞ്ഞെടുപ്പുകളില്‍ ബീഫ് വിഷയം പ്രധാന പ്രചാരണ മാര്‍ഗമാക്കാനുള്ള വഴി തുറന്നുവക്കുകയാണിപ്പോള്‍. നിലവില്‍ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇവ്വിഷയത്തെ പ്രയോഗവത്കരിക്കാനുള്ള തന്ത്രം പുറത്തെടുക്കുമോ എന്നതാണ് മുന്‍കൂട്ടി കാണേണ്ടത്. വാഗ്വാദങ്ങളില്‍ തുടങ്ങിയ ഉത്തരേന്ത്യയിലെ ബീഫ് രാഷ്ട്രീയം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന വേദനാജനകമായ വസ്തുത നമുക്ക് മുമ്പിലുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ താരാനഗറില്‍ പശു സംരക്ഷണ സംഘം മുസ്്‌ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മതേതര മനസുകള്‍ ഇനിയും മുക്തമായിട്ടില്ല.
പശുസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ശക്തികളുടെ ക്രൂരമായ അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ബി.ജെ.പിക്കും സംഘപരിവാറിനും അധികാരമോ, ആധിപത്യമോ, നിര്‍ണായക സ്വാധീനമോ ഉള്ള പ്രദേശങ്ങളില്‍ മാത്രമല്ല ഇത്തരം അതിക്രമങ്ങള്‍ പെരുകുന്നത് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
നിരന്തര പ്രസ്താവനകളിലൂടെ ഫാസിസ്റ്റുവത്കരണത്തിന്റെ പരിസരം സൃഷ്ടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ തന്ത്രം. പ്രവീണ്‍ തൊഗാഡിയയും സാക്ഷി മഹാരാജും യോഗി ആദ്യത്യനാഥും സുബ്രഹ്്മണ്യം സ്വാമിയും സാധ്വി നിരഞ്ജന്‍ ജ്യോതിയുമെല്ലാം ഉത്തരേന്ത്യയില്‍ ഈ പരീക്ഷണം വിജയിപ്പിച്ചെടുത്തവരാണ്.
കേരളത്തിലെ പ്രസ്താവനാ വീരന്മാരായ ബി.ജെ.പി നേതാക്കളുടെ ലക്ഷ്യവും ഇതുതന്നെയാണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. മതസൗഹാര്‍ദത്തിനു കേളികേട്ട മലപ്പുറത്തിന്റെ മണ്ണില്‍വച്ചു തന്നെ പശുവിനെ അറുക്കുന്നത് കാണണമെന്നു വെല്ലുവിളിക്കാന്‍ മാത്രം ബി.ജെ.പി സെക്രട്ടറി വളര്‍ന്നിട്ടുണ്ടെങ്കില്‍ ഉള്ളില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്ന വര്‍ഗീയതയുടെ നിര്‍ഗളമായി അതിനെ കാണേണ്ടിയിരിക്കുന്നു. പക്ഷേ, അതിനുമാത്രം അവിവേകികളല്ല മലപ്പുറത്തെ ജനത എന്ന് ആരെക്കാളും നന്നായി ബി.ജെ.പിക്കറിയാവുന്നതും വര്‍ഗീയതയുടെ പരിപ്പ് മലപ്പുറത്തെ വറച്ചട്ടിയില്‍ വേവില്ലെന്നും മനസിലാക്കിയതാണ് ഗതികിട്ടാ പ്രേതം പോലെ അവരിന്ന് തെരഞ്ഞെടുപ്പ് ഗോദയില്‍ അലയുന്നതിന്റെ പ്രധാന കാരണം.
സാമൂഹിക പ്രതിബദ്ധതയോട് ഇഴചേര്‍ന്നു നില്‍ക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കേണ്ട സന്ദര്‍ഭത്തില്‍ സാമുദായിക ധ്രുവീകരണത്തിനു വേണ്ടി തന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പിയെ കേരളീയ സമൂഹം ഒറ്റപ്പെടുത്തുമെന്ന കാര്യം തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending