Connect with us

Views

പശുരാഷ്ട്രീയത്തെ പറിച്ചു നടുന്നവരോട്

Published

on

‘കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ല; മലപ്പുറത്താണെങ്കിലും. പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നു’. ഇന്നലെ മലപ്പുറത്ത് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ വാക്കുകളാണിത്. മലപ്പുറം തെരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയത്തിന്റെ മസാല ചേര്‍ത്ത്് വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുതട്ടാനുള്ള ബി.ജെ.പിയുടെ അവസാന അടവ്. പക്ഷേ, കേവലം ഉപതെരഞ്ഞെടുപ്പ് അജണ്ടയേക്കാളുപരി ആപത്കരമായ സന്ദേശം ഇതു പ്രദാനം ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയില്‍ വിളവെടുത്ത ബീഫ് രാഷ്ട്രീയത്തെ കേരളത്തിലേക്കു പറിച്ചുനടുന്നതിന്റെ കൃത്യമായ സൂചനയായി ഇതിനെ കാണണം. സംഘ്പരിവാര്‍ സംഘടനകള്‍ രണ്ടുവര്‍ഷം മുമ്പ് പാകപ്പെടുത്തിവച്ച ഈ തീക്കനല്‍ വിത്തുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലൂടെ പ്രയോഗവത്കരിച്ചു കേരളത്തിലും വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളവെടുപ്പു നടത്താമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് ഫാസിസ്റ്റുകളുടെ ‘കേരള മോഹം’ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ മതേതര ബോധം ശക്തമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ബീഫ്’ കലര്‍ത്തിയത് ബി.ജെ.പിയാണ്. വിജയിച്ചാല്‍ മലപ്പുറത്ത് ‘ഹലാലായ’ ബീഫ് ലഭ്യമാക്കുമെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രഖ്യാപനം. മണ്ഡലത്തില്‍ ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുക്കുമെന്നും ബീഫ് നിരോധമുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് പശുവിനെ കൊല്ലുന്നത് നിയമലംഘനമാകുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ഥി നിലപാട് വ്യക്തമാക്കിയിരുന്നു. ബീഫ് നിരോധത്തെ അനുകൂലിക്കുന്നയാള്‍ എന്ന നിലയില്‍ തനിക്കാരും വോട്ടു നല്‍കാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളിയതോടെ ബി.ജെ.പിക്ക് നിലപാടില്‍ നിന്ന് ഉള്‍വലിയേണ്ടി വന്നു. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ബീഫിനോടുള്ള പ്രിയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയാണ് ആര്‍.എസ്.എസും ശിവസേനയും നിലപാട് തിരുത്തിച്ചത്. മുഖപത്രമായ സാംനയിലൂടെ ശിവസേന ശക്തമായ ഭാഷയിലാണ് ബി.ജെ.പിയുടെ ‘മൃദു മാംസ’ നയത്തിനെതിരെ ആഞ്ഞടിച്ചത്. ബീഫ് വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പിയുടെ നയം ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്താനും സംഘ്പരിവാര്‍ മടികാണിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ മെനഞ്ഞെടുത്ത വാര്‍ത്തയാണിതെന്നും ബീഫ് വിഷയത്തില്‍ കേരള ഘടകത്തിന് മറിച്ചൊരു നിലപാടില്ലെന്നും സ്ഥാനാര്‍ഥിയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി കുമ്മനം രംഗത്തുവന്നതോടെയാണ് സംഘ് അനുകൂലികള്‍ക്ക് ആശ്വാസമായത്.
പിന്നീട് സംസ്ഥാനത്ത് ഗോവധ നിരോധനം നടപ്പാക്കണമെന്ന വാദമുയര്‍ത്തിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി പര്യടനം തുടരുന്നത്. പശുവിന്റെ പേരില്‍ തീവ്രവികാരത്തെ ഇളക്കിവിടാനുള്ള കുത്സിത നീക്കങ്ങള്‍ക്ക് ആക്കംകൂട്ടാനാണ് ഇന്നലെ സംസ്ഥാന സെക്രട്ടറി വെല്ലുവിളി നടത്തിയത്. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം നിലവില്‍ ഇല്ലെന്നിരിക്കെ ബി.ജെ.പിയുടെ വെല്ലുവിളി ഉയര്‍ത്തുന്ന ദു:സൂചന പകല്‍പ്പോലെ വ്യക്തമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പാനന്തരമുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയെ ഉഴുതുമറിക്കാനുള്ള ആയുധം മൂര്‍ച്ചകൂട്ടിവക്കുകയാണ് ബി.ജെ.പി. അടുത്ത പൊതുതെരഞ്ഞെടുപ്പുകളില്‍ ബീഫ് വിഷയം പ്രധാന പ്രചാരണ മാര്‍ഗമാക്കാനുള്ള വഴി തുറന്നുവക്കുകയാണിപ്പോള്‍. നിലവില്‍ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇവ്വിഷയത്തെ പ്രയോഗവത്കരിക്കാനുള്ള തന്ത്രം പുറത്തെടുക്കുമോ എന്നതാണ് മുന്‍കൂട്ടി കാണേണ്ടത്. വാഗ്വാദങ്ങളില്‍ തുടങ്ങിയ ഉത്തരേന്ത്യയിലെ ബീഫ് രാഷ്ട്രീയം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന വേദനാജനകമായ വസ്തുത നമുക്ക് മുമ്പിലുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ താരാനഗറില്‍ പശു സംരക്ഷണ സംഘം മുസ്്‌ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മതേതര മനസുകള്‍ ഇനിയും മുക്തമായിട്ടില്ല.
പശുസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ശക്തികളുടെ ക്രൂരമായ അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ബി.ജെ.പിക്കും സംഘപരിവാറിനും അധികാരമോ, ആധിപത്യമോ, നിര്‍ണായക സ്വാധീനമോ ഉള്ള പ്രദേശങ്ങളില്‍ മാത്രമല്ല ഇത്തരം അതിക്രമങ്ങള്‍ പെരുകുന്നത് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
നിരന്തര പ്രസ്താവനകളിലൂടെ ഫാസിസ്റ്റുവത്കരണത്തിന്റെ പരിസരം സൃഷ്ടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ തന്ത്രം. പ്രവീണ്‍ തൊഗാഡിയയും സാക്ഷി മഹാരാജും യോഗി ആദ്യത്യനാഥും സുബ്രഹ്്മണ്യം സ്വാമിയും സാധ്വി നിരഞ്ജന്‍ ജ്യോതിയുമെല്ലാം ഉത്തരേന്ത്യയില്‍ ഈ പരീക്ഷണം വിജയിപ്പിച്ചെടുത്തവരാണ്.
കേരളത്തിലെ പ്രസ്താവനാ വീരന്മാരായ ബി.ജെ.പി നേതാക്കളുടെ ലക്ഷ്യവും ഇതുതന്നെയാണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. മതസൗഹാര്‍ദത്തിനു കേളികേട്ട മലപ്പുറത്തിന്റെ മണ്ണില്‍വച്ചു തന്നെ പശുവിനെ അറുക്കുന്നത് കാണണമെന്നു വെല്ലുവിളിക്കാന്‍ മാത്രം ബി.ജെ.പി സെക്രട്ടറി വളര്‍ന്നിട്ടുണ്ടെങ്കില്‍ ഉള്ളില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്ന വര്‍ഗീയതയുടെ നിര്‍ഗളമായി അതിനെ കാണേണ്ടിയിരിക്കുന്നു. പക്ഷേ, അതിനുമാത്രം അവിവേകികളല്ല മലപ്പുറത്തെ ജനത എന്ന് ആരെക്കാളും നന്നായി ബി.ജെ.പിക്കറിയാവുന്നതും വര്‍ഗീയതയുടെ പരിപ്പ് മലപ്പുറത്തെ വറച്ചട്ടിയില്‍ വേവില്ലെന്നും മനസിലാക്കിയതാണ് ഗതികിട്ടാ പ്രേതം പോലെ അവരിന്ന് തെരഞ്ഞെടുപ്പ് ഗോദയില്‍ അലയുന്നതിന്റെ പ്രധാന കാരണം.
സാമൂഹിക പ്രതിബദ്ധതയോട് ഇഴചേര്‍ന്നു നില്‍ക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കേണ്ട സന്ദര്‍ഭത്തില്‍ സാമുദായിക ധ്രുവീകരണത്തിനു വേണ്ടി തന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പിയെ കേരളീയ സമൂഹം ഒറ്റപ്പെടുത്തുമെന്ന കാര്യം തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

india

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടവില്‍

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.

Published

on

ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍.രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി.

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്‍ നിന്ന് 350 മില്യണ്‍ ഡോളർ പിൻവലിച്ചതിനാല്‍ ഓഹരിവിപണിയില്‍ ഇടിവുണ്ടായി.

അതെസമയം സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

Continue Reading

kerala

നിപ: ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് .

Published

on

ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമേ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വി. ആർ വിനോദ് ഉത്തരവിട്ടു.

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് . രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്

* പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

* ജില്ലയില്‍ പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം

* പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കേണ്ടതില്ല. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

ഇവ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

Trending